Saturday, August 8, 2020

വിവാഹം. സ്വാഭാവികമല്ല പ്രകൃതിപരമല്ല ദൈവികമല്ല.

വിവാഹം.

സ്വാഭാവികമല്ല

പ്രകൃതിപരമല്ല

ദൈവികമല്ല.


ആണിനും പെണ്ണിനും.


തോന്നുമ്പോള്‍

തോന്നും പോലെ തന്നെ

എഴുതാന്‍ സാധിക്കാത്ത

എഴുത്താണ് വിവാഹം.


തീർത്തും കൃത്രിമമായത്.

പ്ലാസ്റ്റിക് പൂവ്.


മധുവും മധുരവും

നല്‍കാത്തത്.


തേനീച്ചയെ 

പിടിച്ചുകെട്ടുന്ന

കൊല്ലുന്ന 

പ്ലാസ്റ്റിക് പൂവ്. 


*****


തലച്ചോറിനും

സ്വാഭാവികതക്കും

ഇടയിലുള്ള

ഞാണിന്‍മേല്‍ കളിയാണ്

മനുഷ്യന് ജീവിതം.


തലച്ചോറ്‌

അരുതുകള്‍

സൃഷ്ടിക്കും.


സ്വാഭാവികത

അരുതുകള്‍

തകര്‍ക്കും.


വിശ്രമം മാത്രം

ആഗ്രഹിക്കുന്ന

തലച്ചോറ്‌

നിലക്ക്

എപ്പോഴും വിശ്രമം

ഇല്ലാതെ.


******


ചില സംഗതികള്‍

അങ്ങനെയാണ്.


ചിലപ്പോൾ തോന്നും.

എന്തുകൊണ്ടൊക്കെയോ

തോന്നും.


പക്ഷേ തോന്നുമ്പോള്‍

സാധിക്കില്ല.

എന്തുകൊണ്ടൊക്കെയോ

സാധിക്കില്ല.


എഴുത്തായാലും 

സ്ത്രീപുരുഷ ബന്ധമായാലും

അങ്ങനെ. 

പിന്നെ വിവാഹവും. 


അവയൊക്കെ നാം 

മറന്ന് പോവും...


പിന്നെപ്പോഴോ

വീണ്ടും ഓര്‍ക്കും.


അങ്ങനെ ഓര്‍ക്കുമ്പോള്‍

വരുന്നത് പോലെ

എഴുതും, ചെയ്യും.


വരുന്നത്‌ പോലെ, 

കിട്ടുന്നത് വെച്ച്, 

സ്ത്രീപുരുഷബന്ധം

സാധിക്കാനായ് 

വിവാഹം നടത്തും. 


മുന്‍പ് എഴുതുമായിരുന്നത്

അപ്പോൾ എഴുതുക സാധ്യമല്ല.


മുന്‍പ് കരുതിയത് പോലെ

സ്ത്രീപുരുഷ ബന്ധവും 

വിവാഹവും നടക്കില്ല..... 


എഴുത്തുകൾക്ക്

ദൈര്‍ഘ്യവും ഗൗരവവും

കൂടുമ്പോള്‍

ഇഷ്ടവും വായനയും

സ്വാഭാവികമായും കുറയും.


സ്ത്രീപുരുഷ ബന്ധവും 

വിവാഹവും വ്യത്യസ്തമല്ല. 


ആര്‍ക്കും 

ഗൗരവവും ദൈര്‍ഘ്യവും

ഇഷ്ടമല്ല.

സ്വാഭാവികത

അനുവദിക്കില്ല.

ഏറെക്കുറെ തലച്ചോറും. 


അതിനാല്‍ തന്നെ

ദീര്‍ഘകാലം

ഒന്ന് തന്നെയാക്കുന്ന 

വിവാഹവും

ഇഷ്ടമാകില്ല . 


ഇഷ്ടമാകാൻ

ലളിതമാകണം.

കുറിയതാവണം.

സ്വാഭാവികതയുടെ ഭാഷ്യം

അതാണ്, അങ്ങനെയാണ്.

ഏറെക്കുറെ തലച്ചോറ്‌

ആവശ്യപ്പെടുന്നതും

അതാണ്, അങ്ങനെയാണ്.


എന്തും ഏതും

അങ്ങനെയാവണം. 


പിന്നെ ബന്ധങ്ങളും.


കെട്ടുപാടുകളാവാതെ. 


കാരണം

മറ്റൊന്നുമല്ല.


ജീവിതം, അഥവാ

സ്വാഭാവികത

എളുപ്പം ആഗ്രഹിക്കുന്നു.


ജീവിതം എപ്പോഴും

എളുപ്പത്തില്‍

വന്ന് നില്‍ക്കുന്നു.


എത്ര കുറച്ച്

ഊര്‍ജം ചിലവഴിച്ച്

ജീവിക്കാൻ സാധിക്കുമോ

അത്രയും ഊര്‍ജം കുറച്ച്

ചിലവഴിച്ച് കൊണ്ട്‌

ജീവിതം ജീവിക്കുന്നു.


മുകളിലോട്ട് കയറാന്‍

ആര്‍ക്കിഷ്ടം?


വെള്ളം താഴോട്ട് മാത്രം

ഒഴുകുന്നു.


****


ഇനിയങ്ങോട്ട്

എഴുത്തില്‍ 

വിവാഹം തന്നെയാകട്ടെ

വിഷയം. 


വിവാഹം

പ്രകൃതിവിരുദ്ധമാണ്.

സ്വാഭാവികമേ അല്ല.


എന്നിട്ടും

എന്ത് കൊണ്ട്‌ വിവാഹം?


ഞാണിന്‍മേല്‍ കളിയില്‍

തലച്ചോറ് അറിയുന്നു 

പ്രകൃതി സുരക്ഷിതമല്ല.


പ്രകൃതിപര ജീവിതവും

സുരക്ഷിതമല്ല.


സ്വാഭാവികതയില്‍

സുരക്ഷിതത്വമില്ല.


എന്നതിനാല്‍.


എന്ന് തലച്ചോറ് നമ്മെ

അറിയിക്കുന്നതിനാല്‍.


******


അതിനാല്‍

പ്രകൃതിപരതക്കുമപ്പുറം

തലച്ചോറ്‌

സുരക്ഷിതത്വവും ഉറപ്പും

തേടുന്നു, നേടുന്നു. 

പ്രതിരോധം തീര്‍ക്കുന്നു.


അരുതുകള്‍

ഉണ്ടാക്കിക്കൊണ്ട്.


സ്വാഭാവികതയിലും

ദൈവികത തന്നെയായ

പ്രകൃതിപരതയിലും

ഇല്ലാത്ത

നന്മ തിന്മ

ഉണ്ടാക്കിക്കൊണ്ട്. 


അതിനാലങ്ങിനെ

തലച്ചോറിലൂടെ 

സമൂഹവും വ്യവസ്ഥിതിയും

നിയമവും നിയന്ത്രണവും

ഉണ്ടാവുന്നു.

കല്‍പിക്കുന്ന

ദൈവവും മതവും

ഉണ്ടാവുന്നു. 

വിവാഹവും കുടുംബവും

ഉണ്ടാവുന്നു.


ഞാണിന്‍മേല്‍ കളിക്കിടയില്‍

സ്വഭാവത്തെ

തലച്ചോറ്‌ നിയന്ത്രിക്കുന്നു,

ഭരിക്കുന്നു. 


അഭിനയം

തലച്ചോറ്‌ നിര്‍ബന്ധമാക്കുന്നു.


*****


അപ്പോൾ,

തലച്ചോറ്‌

പ്രകൃതിപരമല്ലേ?

മനുഷ്യന്റെ സ്വാഭാവമല്ലേ?


അതേ. ആണ്‌. 


മനുഷ്യന്

പ്രകൃതിപരമായി,

അവന്റെ സ്വാഭാവമായ്

കിട്ടിയ തലച്ചോറ്‌,

പക്ഷേ, പ്രകൃതിക്കും

അവന്റെ സ്വഭാവത്തിനും മേല്‍

മേല്‍ക്കോയ്മ നേടുന്നു.

താല്‍കാലികമായി. 


ആത്യന്തികമായി

സ്വാഭാവമായ തലച്ചോറ്‌

സ്വാഭാവികതക്കും പ്രകൃതിക്കും

കീഴടങ്ങുമെങ്കിലും

താല്‍കാലികമായി

മേല്‍ക്കോയ്മ നേടുന്നു.


തലച്ചോറ് വെച്ചാണ്

മനുഷ്യന്‍

ഭൂമിക്ക് മേല്‍ ബാധിച്ച

വൈറസ് പോലെ

വരെയായത്. 


*****


അതിനാല്‍


തലച്ചോറ്‌ നിശ്ചയിക്കുന്ന 

സാമൂഹ്യമായ സുരക്ഷിതത്വം

ലക്ഷ്യമുള്ളത്

വിവാഹം.


പ്രത്യേകിച്ചും

സ്ത്രീക്ക്.


വിവാഹം സ്ത്രീക്ക് വേണ്ടി

തലച്ചോറ്‌ ഉണ്ടാക്കിയത്.


വിവാഹം

സ്ത്രീക്ക് വേണ്ടി

തലച്ചോറ് ഉണ്ടാക്കിയ

സമൂഹവും വ്യവസ്ഥിതിയും

അതിലെ നിയമങ്ങളും

നിയന്ത്രണങ്ങളും

ഉണ്ടാക്കിയത്. 


പ്രകൃതിപരമായി,

വെറും സ്വാഭാവികമായി 

വിവാഹത്തെ

കൊണ്ടുനടക്കാൻ

സാധിക്കില്ല.


പക്ഷേ,

തലച്ചോറ്

വിവാഹത്തെ

കൊണ്ടുനടക്കും. 


അഭിനയിച്ചും

നിയന്ത്രിച്ചും

കൊണ്ടുനടക്കും. 


അതിനാല്‍ തന്നെ,

വിവാഹം കൊണ്ടുനടക്കാൻ

തലച്ചോറ് ഉണ്ടാക്കിയ 

മതവും സമൂഹവും

നിയമവും ഭീഷണിയും

നിര്‍ബന്ധം.


*****


അറിഞ്ഞത്

അറിഞ്ഞു കഴിഞ്ഞു.


പിന്നീട് വേണ്ടത്

അറിഞ്ഞതിനെയല്ല.

പകരം, അറിയാത്തതിനെ.


തലച്ചോറും പ്രകൃതിയും

അക്കാര്യത്തില്‍ ഒന്ന്. 


അറിയാത്തതിലെ

അപരിചിതത്തവും

അറിവ്കേടും

ചാര്‍ത്തുന്ന സൗന്ദര്യം

ലൈംഗീകതയില്‍ പ്രധാനം.


അതിനാല്‍,

ഒരളവോളം

ഇരുട്ടും മറയും

പ്രധാനം. 


അറിഞ്ഞത്

ആവര്‍ത്തിച്ചാല്‍

മടുപ്പിക്കും. 


അതിനാല്‍,

ലൈംഗീകതക്ക്

അറിയാത്തതിലാണ്,

എപ്പോഴും പുതിയതിലാണ്,

താല്‍പര്യം.


അറിയാത്ത

പുതിയതിനെയാണ്

വേണ്ടത്.


ആണായാലും പെണ്ണായാലും. 


അറിയാത്തതിൽ

പുതിയതില്‍

എന്തോ ഉണ്ടെന്ന തോന്നലാണ്

പുരുഷനിലും സ്ത്രീയിലും.


ഒന്ന്‌ മാത്രമെന്ന്

ഒന്ന്‌ മാത്രം മതിയെന്ന്

ആർക്കെങ്കിലും

തലച്ചോറ് വെച്ച് 

തോന്നുന്നുവെങ്കിൽ

അത്‌ വെറും സ്വാധീനം.

തലച്ചോറ് ഉണ്ടാക്കുന്ന 

പേടി. വിശ്വാസം. നാണം.

സുരക്ഷിതത്വം

ലക്ഷ്യം വെച്ച്

മാത്രമുള്ളത്. 


******


പുരുഷന്

വിവാഹം ബാധകമല്ല.


വിത്ത് വിതരണത്തിന്

വിവാഹം

ബാധകമല്ല. 


ഒന്ന് കൊണ്ട്‌

തൃപ്തിയടയുന്ന

പുരുഷൻ ഇല്ലതന്നെ.

സ്ത്രീയും.....

വിത്ത് വിതരണവും

ഇല്ല തന്നെ. 


പുരുഷന്റെ

പൊള്ളയായ വികാരം

ഒന്നില്‍ നില്‍ക്കുന്നതല്ല.

പാറി നടക്കുന്നതാണ്.

വാരി വിതറുന്നതാണ്. 


അത് വിഡ്ഡിത്തം പോലെ

ഏറെ ആവര്‍ത്തിച്ചു

പോകാനുള്ളതാണ്.

എവിടെയും ചെന്ന്

വീഴാനുള്ളതാണ്. 


ഒരുവേള

കുട്ടിയെന്ന സംഗതി

ഉത്പന്നമാവില്ലെങ്കിൽ,

സുരക്ഷിതത്വം 

പ്രശ്നമാവില്ലെങ്കില്‍, 

സ്ത്രീക്കും വിവാഹം

അപ്പടി തന്നെ.

പഥ്യമല്ല. 


പ്രകൃതിപരമായ്

വിവാഹം

വലിയ ഒരബദ്ധം മാത്രമായ

തീരുമാനം.


ഏറെക്കുറെ

ലൈംഗീകദാരിദ്ര്യവും

ലൈംഗീകനിഷേധവും

കൊണ്ട്‌ മാത്രം. 

സ്ത്രീക്ക്

സുരക്ഷിതത്വവും. 


അബദ്ധം

ആഘോഷിക്കപ്പെടുമെങ്കിൽ

ആഘോഷിക്കപ്പെടുന്നത്

വിവാഹത്തില്‍ മാത്രം. 


അബദ്ധമാണെന്ന്

മനസിലാക്കിയാലും

അതങ്ങനെ തന്നെ

അഭിപ്രായം പറയാൻ പോലും 

കഴിയാത്തത്ര

വിറങ്ങലിച്ചു പോകുന്നു

വിവാഹാനന്തരം.

പ്രത്യേകിച്ചും പുരുഷൻ.

പിന്നെ സ്ത്രീയും. 


പിന്നീടങ്ങോട്ട്

പേടിച്ചും അഭിനയിച്ചും

ഒത്തുപോക്ക് മാത്രമാണ്.


പേടിക്കുന്നത്

ഭാര്യ ഭർത്താക്കന്‍മാര്‍

പരസ്പരം മാത്രമല്ല.


ചുറ്റുപാടുമുള്ള

സമൂഹത്തെ കൂടി, 

നിയമത്തെ കൂടി, 

കുട്ടികളെ കൂടി

പേടിക്കുന്നു.


മരീചിക പോലെ

താന്‍ സൂക്ഷിക്കുന്ന

വ്യക്തിത്വത്തെ

സൂക്ഷിക്കാന്‍ കൂടി

പേടിക്കുന്നു, പുരുഷൻ.


വ്യക്തിത്വത്തില്‍

വിള്ളല്‍ വീണുപോകുന്നതാണ്

പുരുഷന്റെ പേടി.


അതുകൊണ്ട്‌ തന്നെ

പുരുഷന്റെ

മര്‍മ്മത്തില്‍

തൊട്ടും പിടിച്ചും

തന്നെയാണ്

പുരുഷനെ സ്ത്രീ

പിന്നിടങ്ങോട്ട്

പേടിപ്പിക്കുന്നതും

പിടിച്ചുനിര്‍ത്തുന്നതും.


സംശയവും 

ആരോപണവും

എന്ന

ആയുധം വെച്ച്.


ചിലപ്പോൾ

കരഞ്ഞ് കൊണ്ട്‌.


മറ്റൊരിക്കല്‍

ഒന്ന് തെറ്റിയാല്‍

എല്ലാം തെറ്റി

എന്ന

കടന്നാക്രമണം കൊണ്ട്‌.


*****

അറിയണം.


പ്രകൃതിപരത , 

സ്വാഭാവികത,

ദൈവികത 

എന്നൊക്കെ പറഞ്ഞാൽ

ആരോഗ്യം മാത്രമല്ല. 

മരണമില്ലാത്ത

ജീവിതവുമല്ല.

പ്രയാസമില്ലാത്ത

വെറും എളുപ്പവുമല്ല. 


പ്രകൃതിപരമായ

സ്വാഭാവിക ജീവിതത്തില്‍

സുരക്ഷിതത്വമില്ല.


അവിടെ

മരണവും ജനനവും

എപ്പോഴും കടന്നുവരുന്ന

അതിഥികളാണ്. 

രോഗവും ആരോഗ്യവും

പ്രയാസവും അപ്പടി.


സമൂഹവും വ്യവസ്ഥിതിയും

നിയന്ത്രണങ്ങളും നിയമങ്ങളുമാണ്

സുരക്ഷിതത്വത്തിന്റെ വഴി.

തലച്ചോറിന്റെ വഴി. 

പ്രതിരോധത്തിന്റെ വഴി.

മനുഷ്യ കേന്ദ്രീകൃത

ലോകത്തിന്റെ വഴി.

വിവാഹത്തിന്റെ വഴി.


വിശ്രമം മാത്രം

ആഗ്രഹിക്കുന്ന തലച്ചോറ്‌

അങ്ങനെ 

എപ്പോഴും വിശ്രമം

ഇല്ലാതെയായി.

അസ്വാഭാവികതയുടെ

തേരാളിയായി

No comments: