Sunday, December 1, 2019

ഞാന്‍ ജീവിച്ചിരിക്കണമെന്ന് നിനക്ക് നിര്‍ബന്ധമുണ്ടോ?

അപകടപ്പെട്ട് കിടപ്പിലായ
ഗുരുവിനെ കാണാന്‍ ചെന്നു.
ഒന്നും ചോദിച്ചില്ല.
ഒരു വിശേഷവും ആരാഞ്ഞില്ല.
എല്ലാം ഗുരുവിന്റെ മുഖത്ത് വ്യക്തം.
നല്ല വേദനയുണ്ടെന്നും വ്യക്തം.
അല്ലേലും ഇക്കാലമത്രയും
ഗുരു ഒന്നും നാക്ക് കൊണ്ട്‌
ഉരുവിട്ട് പഠിപ്പിച്ചിട്ടുണ്ടായിരുന്നില്ല.
എല്ലാ പാഠങ്ങളും
കണ്ണാടിയെക്കാള്‍ തെളിച്ചമുള്ള
മുഖത്ത് നിന്നായിരുന്നു.
പെട്ടെന്നായിരുന്നു
പക്ഷേ ഗുരുവിന്റെ ചോദ്യം. 
"ഞാന്‍ ജീവിച്ചിരിക്കണമെന്ന്
നിനക്ക് നിര്‍ബന്ധമുണ്ടോ?" 
എന്ത്‌ നിര്‍ബന്ധം?
ഗുരുക്കന്മാരെല്ലേ
ഭൂമി നിറച്ചും.
ജീവിതം നിറച്ചും.
പിന്നെന്തിന്‌? 
എങ്കിലും
എന്തുത്തരം പറയണമെന്ന്
വിചാരിച്ച് സന്ദേഹപ്പെട്ട്
അന്തംവിട്ട് നില്‍ക്കുമ്പോള്‍,
ഗുരു തന്നെ പുലമ്പി 
"എന്തായാലും,
ഈയുള്ളവന് സംശയമേതുമില്ല.
ജീവിച്ചിരിക്കണമെന്ന്
ഈയുള്ളവന് ഒരു നിര്‍ബന്ധവുമില്ല." 
എന്ത്‌ പറയാന്‍?
വെറുതെ മിഴിച്ചിരുന്നു.
"മരണത്തെ പേടിയുണ്ടോ?"
വീണ്ടുമൊരു ചോദ്യം.
ഗുരുമുഖത്ത് നിന്നുതന്നെ. 
എന്തുത്തരം പറയണമെന്നറിയാതെ
വീണ്ടും അന്തംവിട്ടിരുന്നു. 
അപ്പോഴേക്കും,
വന്നു ഒരുത്തരം.
ഗുരുമുഖത്ത് നിന്ന് തന്നെ.
"മരണത്തെ
അല്പവും പേടിയില്ല.
"അല്ലേലും, എന്തിന്‌
മരണത്തെ പേടിക്കണം?
ഈയുള്ളവന്‍ എന്നത്
ജീവിതം തോന്നിപ്പിച്ച
വെറും നുണയെങ്കിൽ.
മിഴിച്ച് വെറുതെ പുഞ്ചിരിച്ചിരുന്നു.
"പുഞ്ചിരിക്കേണ്ട.
കാര്യം മനസ്സിലായില്ലേ?
എങ്കിൽ, തീര്‍ത്തേക്കുക.
ഈയുള്ളവന്റെ കാര്യം
തീര്‍ത്തേക്കുക.
അറിയാമല്ലോ,
"നുണ
അപകടപ്പെടാനുള്ളതാണ്.
"നുണ
ഏത് സമയവും
രോഗഗ്രസ്ഥമാകാനും ഉള്ളതാണ്. 
"അപകടപ്പെട്ട,
രോഗഗ്രസ്ഥമായ
നുണ
വേദനാജനകം കൂടിയാണ്‌."
മുഖമുയര്‍ത്താതെ
ഗുരു തെളിച്ചു പറഞ്ഞു. 
എന്ത്‌ ചെയ്യണമെന്നറിറിഞ്ഞില്ല.
ഗുരുവിന് വ്യക്തത നല്‍കിയ
മൂര്‍ച്ചയുണ്ട്, ധൈര്യമുണ്ട്. 
പക്ഷേ ഗുരുവിന്റെ
മൂര്‍ച്ചയും ധൈര്യവും
എന്റെ പേടിയായി. 
ഒന്നും ചെയ്യാതെ,
കാര്യം തീര്‍ക്കാതെ
ഗുരുവെ അവിടം തന്നെ
ആ അപകടാവസ്ഥയില്‍ തന്നെ
ഉപേക്ഷിച്ച് ഈയുള്ളവന്‍
ഓടി രക്ഷപ്പെട്ടു.
തീര്‍ത്തുകളയാനുള്ള
ധൈര്യമൊന്നും
ഈയുള്ളവനില്ല.
അല്ലേലും പൂച്ചക്കുള്ള ധൈര്യം
വെറും ശിഷ്യനായ ഈയുള്ളവന്
ഒരിക്കലും ഉണ്ടായിട്ടില്ല.
ഇക്കാലമത്രയും
ശിഷ്യനായ് വേഷമിട്ട്
നടന്നെങ്കിലും.

മരണം മറ്റൊരു നുണ. ഒരു നുണയെ മറ്റൊരു നുണ കൊണ്ട്‌ മറക്കുക.

"നിങ്ങള്‍ക്കാര്‍ക്കും എന്താണ്‌
ഒരു വിഷമവും ഇല്ലാത്തത്?"
"എന്താണ്‌ പ്രശ്നം?
എന്തിന്‌ വിഷമിക്കണം.?
"അറിയില്ലേ, എന്റെ ഗുരു
മരിച്ചിരിക്കുന്നു.
നിങ്ങളില്‍ ഒരുവനല്ലേ
എന്റെ ഗുരു?
നിങ്ങളിൽ ഒരുവനല്ലേ മരിച്ചത്?"
"മരിക്കുകയുയോ?
ജനനം തന്നെ
ഒരു വലിയ നുണയാകുമ്പോള്‍
പിന്നെങ്ങിനെ മരണം? 
"ആര് പറഞ്ഞു
നിന്റെ ഗുരു മരിച്ചുവെന്ന്?" 
"കാണാനില്ല.
അത്‌ കൊണ്ട്‌ തന്നെ." 
"കാണാനില്ലേല്‍
മരിച്ചെന്നാണോ? 
"പിന്നെന്താണ്‌
കാണാനില്ലേല്‍
മനസ്സിലാക്കേണ്ടത്?" 
"കാണാനില്ലെന്ന് മാത്രം
മനസ്സിലാക്കണം.
കാണാതെയും ജീവിതം
ഇല്ലെന്നുണ്ടോ?"
"എന്ന് വെച്ചാല്‍?" 
"കാണാനില്ലാത്തത് തന്നെ
യാഥാര്‍ത്ഥത്തില്‍ ജീവിതം."
"അപ്പോൾ,
ജനനം പച്ചയായ
നുണയാണെന്നോ?
"എങ്കിൽ നാം കാണുന്ന
മരണം?"
"മറ്റൊരു നുണ.
മരണം മറ്റൊരു നുണ."
"അതെങ്ങിനെ?"
"ഒരു നുണയെ
മറ്റൊരു നുണ കൊണ്ട്‌
മറക്കുക.
അങ്ങനെ തന്നെ. 
"മുള്ളിനെ മുള്ള് കൊണ്ട്‌.
"ഇല്ലാത്ത നിന്നെ,
ഇല്ലാത്ത നിന്റെ ജനനത്തെ,
ഇല്ലാത്ത മരണം കൊണ്ട്‌
ഇല്ലായ്മ ചെയ്യുക.
ജീവിതം മാത്രം
ബാക്കിയാവുക.
അത്ര തന്നെ."
"അപ്പോൾ, ഇപ്പോൾ
ഗുരുവെ
കാണാനില്ലാത്തതോ?
ഇനിയങ്ങോട്ട്
കാണാനില്ലല്ലാതേയും
ആയാലോ ? 
"കാണാനും
കാണാനില്ലാതാവാനും തന്നെ
ജീവിതം.
"ഉടുത്തതഴിച്ചില്ലാതാവാന്‍ തന്നെ
ജീവിതം.
"ഉടുപ്പിക്കുന്നതും
അഴിക്കുന്നതും തന്നെ
ജീവിതം"
"എന്ന് വെച്ചാല്‍?
"ഇനി അഥവാ
എന്റെ ഗുരു
മരിച്ചെന്ന് തന്നെ വന്നാലോ?"
"മരിച്ചാലെന്ത്?
മരിച്ചെന്ന് തന്നെ വന്നാലെന്ത്?
ഗുരുവെന്നല്ല; ആരും."
"ഇനി, നിന്റെ ഗുരു
മരിച്ചാല്‍ തന്നെയും
അതിൽ നമുക്കെന്ത്?
അത്‌ നമ്മോട് പറഞ്ഞിട്ടെന്ത്?"
"നിങ്ങളില്‍ ഒരുവനല്ലേ?
മരണമല്ലേ?
അറിയേണ്ടതല്ലേ?
"മരണം
അറിവല്ല;
അറിയാതിരിക്കലാണ്.
"മരണം
അറിയാനല്ല;
അറിയാതിരിക്കാനാണ്.
"മരണം
അറിയുന്നവന്‍
ഇല്ലാതാവലും
ഇല്ലാതാവാനുമാണ്."
"ഞാന്‍ എന്ന
ജീവിതത്തിന്റെ
പൊള്ളയായ തോന്നല്‍
ഇല്ലാതായി
വെറും ജീവിതമാകലാണ്
മരണം. 
"എങ്കിലും,
അല്പം വിഷമം ഉണ്ടാകില്ലല്ലേ?"
"എന്തിന്‌?
നമുക്ക് വിഷമിക്കാനറിയില്ല. ആഘോഷിക്കാനല്ലാതെ.
ജീവിതത്തിനും അപ്പടി. 
"ജീവിതം
ആഘോഷ നൃത്തമാണ്.
അതിന്റെ ഇളക്കവും ചലനവുമാണ്
ജീവിതം.
വിഷമിച്ച് ഘനീഭവിക്കുന്നതല്ല
ജീവിതം.
"ജീവിതം
വേഷം മാറാനെടുക്കുന്ന
ഒരുപാധി മാത്രം
മരണം. 
"അതിനാല്‍ തന്നെ
മരണത്തില്‍
നമുക്കെന്ത് കാര്യം?
"മരിച്ചു തന്നെ ജീവിതം. 
"തുടർച്ചയായ
മരണം തന്നെ
ജീവിതം? 
"അല്ലേലും,
മരിച്ചുവെന്ന്
നീ പറയുന്ന
നിന്റെ ഗുരു
നിന്റെ ഗുരുവായിത്തന്നെ
ജനിച്ചിരുന്നില്ല. 
"നിന്റെ ഗുരുവെന്നത്
താല്‍കാലികമായ
ഒരു വേഷം മാത്രം.
"ജീവിതത്തിന്റെ
നൂറായിരം വേഷങ്ങളില്‍
ഒരു വേഷം. 
"അതിനാല്‍, നിന്റെ
ഗുരുവെ കാണുന്നില്ലേല്‍
ജീവിതം മറ്റെന്തോ വേഷം
എടുത്തുവെന്ന് കരുതുക." 
"അപ്പോൾ ഗുരു മരിച്ചില്ലേ?" 
"നിങ്ങള്‍ക്ക്
ആണ്‍പൂച്ചകളെ അറിയില്ല.
"ഉടുത്തതഴിച്ച്
ഉള്ളതൊഴിവാക്കി
അറിയാത്ത വഴികളിലേക്ക്
ഉള്‍വിളി പോലെ
എല്ലാം ഇട്ടെറിഞ്ഞ്പോകുന്ന
ആണ്‍പൂച്ചകളെ
നിങ്ങള്‍ക്കറിയില്ല. 
"നിങ്ങള്‍ക്ക്
യാഥാര്‍ത്ഥ ഗുരുക്കന്മാരെയും
അറിയില്ല.
"ജീവിതം
ആണ്‍പൂച്ചകള്‍ക്ക്
ബലൂണ്‍ പോലെ.
വെറുതെ വീര്‍ത്തത്.
"ജീവിതം
ആണ്‍ പൂച്ചകള്‍ക്ക്
ബലൂണ്‍ പോലെ
ഏത് നിമിഷവും പൊട്ടുംm
എവിടെ വെച്ചും പൊട്ടി
ആ അവസ്ഥയില്‍ നിന്ന്
ഇല്ലാതാവും.
"അല്ലേലും നിങ്ങൾ
നൈമിഷികതയിലെ
കാലപ്പെരുക്കവും
സൂക്ഷ്മത്തിലെ
സ്ഥലപ്പെരുക്കവും
കാണുന്നില്ല. 
"അല്ലേലും നിങ്ങള്‍ക്കറിയില്ല
ഗുരുക്കന്മാര്‍ നിന്നിടത്ത്
നിൽക്കാത്തവരെന്നും,
ഒരവസാന വാക്കും
നല്‍കാത്തവരെന്നും.
"നിങ്ങള്‍ക്കറിയില്ല
ഗുരുക്കന്മാര്‍
സൂചി പോലെ
രക്ഷപ്പെടാന്‍
സ്വന്തമായ ഒരോട്ട വഴിയായി
ഉണ്ടാക്കിക്കൊണ്ടിരിക്കുന്നവരെന്ന്. 
"അതിനാല്‍ കാണാതായാല്‍
മരിച്ചുവെന്ന് കരുതേണ്ട.
"പുതിയ വഴിയും
പുതിയ തട്ടകവും
ഉണ്ടാക്കി കണ്ടെത്തി
കടന്ന് പോയെയെന്ന്
മനസ്സിലാക്കിയാല്‍ മതി.
"പിറകില്‍ പാവങ്ങളായ
നൂലുകള്‍ക്ക്
സ്ഥിരമായി നിൽക്കാൻ
വിശ്വാസത്തിന്റെ ഒരു താവളം
നല്‍കിക്കൊണ്ട്. 
"കാണപ്പെടുന്നത് മാത്രം
ജീവിക്കുന്നുവെന്നും
നിങ്ങൾ കരുതേണ്ട.
"ജീവിതവും മരണവും
ഒരുപോലെ
കാണാത്തതും കാണുന്നതും."
"എന്നാലും,
നിങ്ങൾ പറഞ്ഞ്‌ തരണം
എന്റെ ഗുരു എവിടെപോയി?"
"കെട്ടുപോയ വെളിച്ചം
എവിടെ പോയോ,
അവിടെ പോയി. 
"ഒരാളിലും ഒന്നിലും
നിന്നെയും ഗുരുവിനെയും
പ്രതിഷ്ഠിച്ച്
തടവിലിടാതിരിക്കാന്‍
നിന്റെ ഗുരു ഒളിച്ച് പോയി.
അത്ര മാത്രം. 
"ആണ്‍പൂച്ചകള്‍ അങ്ങനെയാണ്.
അതിനാല്‍ ഗുരുക്കന്മാരും
അങ്ങനെയാണ്.
"നിങ്ങൾ
എന്തെല്ലാം സുഖസൗകര്യങ്ങള്‍ ഒരുക്കിയാലും
ആണ്‍പൂച്ചകള്‍,
അതിന്റെ ഉള്‍വിളി വന്നാല്‍,
അണഞ്ഞു പോകും. 
"അതൊക്കെയും ഒഴിവാക്കി
രക്ഷപ്പെടും.
"അരക്ഷിതാവസ്ഥയിലേക്ക്
അതതിനെ സ്വയം വലിച്ചെറിയും.
"അപരിചിതത്ത്വത്തെ
അത്‌ പരിണയിക്കും.
"ഗുരുക്കന്മാരും അപ്പടി.
"നിങ്ങൾ സന്യാസം
പറയുന്നു. സങ്കല്പിക്കുന്നു.
"ആണ്‍പൂച്ചകള്‍ അത്
ഉള്‍വിളി പോലെ നടപ്പാക്കുന്നു.
കൊട്ടാരവും സൗകര്യവും
പ്രശ്നമാക്കാതെ.
ബാലഹീനതയാക്കാതെ.
"നിങ്ങൾ
ജീവിതം വഴിപോക്ക്
എന്ന് പറയും.
"ആണ്‍പൂച്ചകള്‍ അത്
പ്രവർത്തിച്ചു കാണിക്കും."
"എന്നാലും ഈയുള്ളവനറിയില്ല
എല്ലാ സുഖവും സുഭിക്ഷതയും
ഇട്ടേച്ചു,
ഈയുള്ളവന്‍ പുറത്ത്പോയ
ഒരു ഞായറാഴ്ച വേളയില്‍,
ആ ബാല്യക്കാരന്‍
ആണ്‍പൂച്ച
എന്തിന്‌, എവിടേക്ക്
പോയെന്ന്?"
"അതിന്‌ മാത്രം
അതിന്നുണ്ടായ
ഉള്‍വിളി എന്തെന്ന്.
തെളിച്ചവും
ബോധോദയവും
എന്തെന്ന്?"
"അതേ.
അത്‌ നിങ്ങൾ മനുഷ്യര്‍ക്ക്
മനസ്സിലാവില്ല.
"അത്‌ മനസ്സിലാവാത്തതാണ്
നിങ്ങൾ മനുഷ്യരുടെ ജീവിതം.
"അത് കൊണ്ടാണ്‌
നിങ്ങൾ മനുഷ്യര്‍
മനുഷ്യര്‍ തന്നെ ആയത്. 
"അത്‌ കൊണ്ടാണ്
നിങ്ങളുടെ ജീവിതം
നിങ്ങളുടെ ജീവിതമായത്."