Wednesday, March 4, 2020

മടിയനായിരിക്കുന്നവന്‍ സ്വസ്ഥനാണ്.

"ഗുരോബോധോദയം കൊണ്ടെന്ത്?" 
"എന്തും ചെയ്യാംഒന്നും ചെയ്യാതിരിക്കാം
തെമ്മാടിയാവാംസന്യാസിയുമാവാം
വേണേല്‍ രണ്ടും ഒരുമിച്ചാവാം.”

******

ഒരൊറ്റ പ്രാവശ്യം കുലക്കാന്‍ ഒരു വാഴ
പിന്നെ കുറേ കന്നുകള്‍
ഓരോ കന്നും വെവ്വേറെ വാഴ
ജീവിതത്തിന്റെ സ്വാഭാവം
എല്ലാവരിലും ഇതിങ്ങനെ

*******

മടിയനായിരിക്കുന്നവന്‍ സ്വസ്ഥനാണ്
മടിയനെന്ന് വിളിക്കേണ്ടി വരുന്നവനാണ് അസ്വസ്ഥന്‍
 അസ്വസ്ഥതക്കിടുന്ന മറയുടെ പേരാണ് 'മടിയന്‍വിളി

*******

എങ്ങിനെ പൂച്ചക്ക് മധുരം ഇഷ്ടമല്ലെന്ന് വരും?
പൂച്ചയുടെ നാവില്‍ മധുരമെന്നതില്ലെങ്കില്‍
അങ്ങനെയൊരു അറിവ് പൂച്ചക്കില്ലെങ്കില്‍.

******

ഗര്‍ഭിണിയായിപ്പോകുന്നിടത്ത് തുടങ്ങുന്നു 
സ്ത്രീയുടെ കുടുങ്ങലും അടിമപ്പെടലും 
ഒഴിവാക്കാനാകാത്ത പുരുഷ മേല്‍ക്കോയ്മയും.

********

ഒന്നുമില്ലെന്നായാല്‍ഒന്നുമില്ലെന്നറിഞ്ഞാല്‍ 
ഒരൊന്നുണ്ടാവും
ഒന്നുമില്ലെന്ന ഒന്ന്
ലാ ഇലാഹ ഇല്ലല്ലാ

ഒന്നുമില്ലഒന്നുമല്ലാത്ത ഒന്നൊഴികെ.


******

"ഗുരോജീവിതത്തിന്റെ അര്‍ത്ഥം?"
"ജീവിക്കാൻ വേണ്ടി നീ നടത്തുന്ന ശ്രമങ്ങൾ
പിന്നെ  ശ്രമങ്ങൾ ഉണ്ടാക്കുന്നതും
ഉണ്ടെന്ന് വരുത്തുന്നതും.”

*******


യാഥാര്‍ത്ഥ രാജ്യദ്രോഹികള്‍ ഒന്നറിയുന്നു. അവർ ശരിക്കുമതറിയുന്നു.

കലാപത്തെ കളി പോലെ
കളിയില്‍ സ്കോര്‍ ചെയ്യുന്നത് പോലെ 
കണ്ടാനന്ദിക്കുന്നു ചിലര്‍ ഗ്യാലറിയില്‍
മനസത്രക്ക് രോഗഗ്രസ്ഥമായിരിക്കുന്നു

*******

ബിജെപിയോട് : കോൺഗ്രസിന്റെ തെറ്റ് കാണിച്ച് 
സ്വന്തം തെറ്റുകളെ ന്യായീകരിക്കാനാണെങ്കിൽ
പിന്നെ നിങ്ങളും കോണ്‍ഗ്രസ്സും തമ്മിലെന്ത് വ്യത്യാസം
വര്‍ഗീയ എരിവ് മാത്രമോ?

******

ഭരണഘടന എല്ലാ മതങ്ങളെയും 
വിശ്വാസവ്യത്യാസങ്ങളേയും സംരക്ഷിക്കുന്നു
എന്നാൽ വിശ്വാസികളും മതങ്ങളും 
ഭരണഘടനയെ സംരക്ഷിക്കാന്‍ ഒരുക്കമല്ല.

********

ഭരണഘടനയെ മതവേദങ്ങളുടെ മേലെ കാണുന്നവർ 
മതവിശ്വാസികളില്‍ എത്ര പേരുണ്ടാവും
ഇന്ത്യ ഇപ്പോൾ നേരിടുന്ന 
മൊത്തം പ്രശ്നങ്ങളുടെ നാരായ വേര്.

*********

യാഥാര്‍ത്ഥ രാജ്യദ്രോഹികള്‍ ഒന്നറിയുന്നു
അവർ ശരിക്കുമതറിയുന്നു

ഭരണഘടനക്ക് തുരങ്കം വെക്കാതെ
ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് തുരങ്കം വെക്കാതെ 
നാടിന് തുരങ്കം വെക്കാനാവില്ലെന്ന്

ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളെയും 
നശിപ്പിക്കാതെ നാടിനെ നശിപ്പിക്കാനാവില്ലെന്ന്.

******

ഇന്ത്യക്കാരനെ ഇന്ത്യക്കാരനാക്കുന്ന 
പൊക്കിള്‍കൊടിയും വേദവും ഭരണഘടന
അതുവെച്ച്, അതിനുവേണ്ടി മാത്രം പോരടിക്കണം
ശ്രദ്ധ മാറരുത്.

********

ഗീതയെയും ഖുറാനെയും ബൈബിളിനെയുമല്ല 
വിഘടനവാദികളും തീവ്രവാദികളും രാജ്യദ്രോഹികളും ഭയക്കുന്നത്
അവർ ഭയക്കുന്നത് 
ഇന്ത്യൻ ഭരണഘടനയേയാണ്.

*******

ഭരണഘടന - ഇന്ത്യയെ കാത്തുരക്ഷിക്കാനുള്ള 
ഒരേയൊരു സൂത്രം, ആദര്‍ശം, കരുത്ത്, ആയുധം
വിശ്വാസങ്ങളും ചിഹ്നങ്ങളും അതിനുവേണ്ടി തലതാഴ്ത്തണം.

***********

ഇന്ത്യൻഭരണഘടന പോലെ ഹൈന്ദവതയുടെ 
അതിവിശാലതയും സഹിഷ്ണുതയും 
അപ്പടി ഉള്‍കൊണ്ട്‌ സര്‍വ്വതിനെയും ആശ്ലേഷിക്കുന്ന
മറ്റൊരു ഗ്രന്ഥം ഇല്ലതന്നെ

***********

വര്‍ഗീയത കൊണ്ട്‌ രാജ്യത്തിന്റെ 
വിശപ്പും രോഗവും മാറ്റാമെന്ന് കരുതുന്ന 
ഭരണാധികാരികളെ എന്തുവിളിക്കാം
രാജ്യദ്രോഹികളെന്ന് മാത്രമല്ലാതെ

********


സത്യം പറയാമല്ലോ. ഈ പൂച്ചയെ ഈയുള്ളവന് മനസ്സിലാവുന്നതേയില്ല.

സത്യം പറയാമല്ലോ.
ഈ പൂച്ചയെ ഈയുള്ളവന്
മനസ്സിലാവുന്നതേയില്ല.
എത്ര നേരമാണ്‌
ഒരേ ഇരുത്തം
ഒരേപടി
ഒന്നും ചെയ്യാതെ
ഈ പൂച്ച
ഇരിക്കുന്നത്?
ഒരു കൂസലും
അസ്വസ്ഥതയുമില്ലാതെ.
എവിടേക്കെന്നില്ലാതെ
നോട്ടമെറിഞ്ഞും,
എവിടേക്കും
നോട്ടമെറിയാതെയും.
ഉറങ്ങുന്ന പോലെയും
ഉണര്‍ന്നിരിക്കുന്ന പോലെയും.
വെറും വെറുതെ
ജീവിതമെന്ന്
പൂച്ച പറയുന്നുണ്ടോ,
ആവോ? 
കുറ്റസമ്മതം നടത്തി
പരാജയം സമ്മതിക്കട്ടെ.
പൂച്ച അറിയുന്നത്
ഈയുള്ളവന്
അറിയുകയേയില്ല.
പൂച്ചയെ
ഈയുള്ളവന്
അറിയുകയേയില്ല

എന്താണ്‌ We, the people എന്നതിന്റെ അര്‍ത്ഥം?

We, the people. 
അതിഥികളെ വിളിച്ചു സല്‍ക്കരിക്കാന്‍ സ്വന്തം വീട്ടുകാരെ സംശയിക്കരുത്, പുറത്താക്കരുത്.
സ്വന്തം വീട്ടുകാരെ വെറുക്കാൻ വേണ്ടി മാത്രം അതിഥികളെ സല്‍ക്കരിക്കുകയുമരുത്. 
We, the people എന്ന് പറഞ്ഞു കൊണ്ട്‌ നമ്മുടെ ഭരണഘടന തുടങ്ങുന്നു.
എന്താണ്‌ We, the people എന്നതിന്റെ അര്‍ത്ഥം? 
പൗരന്മാരായ ജനങ്ങളാണ്‌ ഭരണഘടനയെയും തദടിസ്ഥാനത്തില്‍ രാജ്യത്തെയും ഉണ്ടാക്കിയത് എന്നര്‍ത്ഥം.
ജനങ്ങളെയും പൗരന്മാരെയും രാജ്യമല്ല ഉണ്ടാക്കിയതും നിശ്ചയിച്ചതും, ഉണ്ടാക്കുന്നതും നിശ്ചയിക്കുന്നതും എന്നര്‍ത്ഥം.
പിതാവ്, അല്ലേല്‍ മാതാവ്, അതുമല്ലെങ്കില്‍ മാതാപിതാക്കള്‍ കുട്ടിയെ ജനിപ്പിക്കുന്നു. 
പിതാവിനെ, അല്ലേല്‍ മാതാവിനെ, അതുമല്ലെങ്കില്‍ മാതാപിതാക്കളെ കുട്ടി ഉണ്ടാക്കുന്നില്ല, നിശ്ചയിക്കുന്നില്ല.
ആ നിലക്ക് രാജ്യത്തെയും സര്‍ക്കാരിനെയും ഉണ്ടാക്കുന്ന ഓരോ പൗരനും താന്‍ പൗരനാണോ എന്ന് സംശയിപ്പിക്കാനും നിശ്ചയിക്കാനുമല്ല ഒരു സര്‍ക്കാറും രാജ്യവും എന്നര്‍ഥം.
ജനങ്ങൾക്ക് ആ നിലക്ക് അസ്വസ്ഥതയും പരിഭ്രാന്തിയും പേടിയും സൃഷ്ടിക്കാനല്ല രാജ്യവും ഭരണഘടനയും സർക്കാരും.
പകരം, സ്വസ്ഥതയും സുരക്ഷിതത്വവും നൽകാൻ മാത്രമാണ് രാജ്യവും ഭരണഘടനയും സർക്കാരും.
ജനങ്ങളാണ് ആദ്യം. രാജ്യമല്ല. 
ആ ജനങ്ങളാണ്‌ രാജ്യത്തെ ഉണ്ടാക്കിയത്.
ആ ജനങ്ങളുടെ ജീവിതം സുഖകരമാക്കാന്‍ വേണ്ടിമാത്രമാണ് രാജ്യം. 
ഹിന്ദുവും മുസ്ലിമും ഇല്ലാത്ത ജനങ്ങൾ. 
പൗരത്വം സംശയിക്കുന്ന, നിശ്ചയിക്കുന്ന, നിഷേധിക്കുന്ന രാജ്യമല്ല ആദ്യം.
പൗരന്മാരുണ്ടാക്കിയ രാജ്യമാണ്, അതിന്റെ സര്‍ക്കാരാണ്‌.
സര്‍ക്കാരിനെ പൗരന്മാരാണുണ്ടാക്കുന്നത്.
ഏറിയാല്‍ സര്‍ക്കാറിനെ പൗരന്മാരാണ് സംശയിക്കേണ്ടത്. 
പൗരന്മാരെ സർക്കാരല്ല. 
പൗരന്മാരെ സംശയത്തില്‍ നിര്‍ത്താനും പേടിപ്പിക്കാനും, അവരുടെ പൗരത്വം ചോദ്യം ചെയ്യാനുമല്ല ഒരു രാജ്യവും സര്‍ക്കാറും തുനിയേണ്ടത് .
സര്‍ക്കാറിനെ സംശയത്തില്‍ നിര്‍ത്താനും പേടിപ്പിക്കാനും പൗരന്മാരാണ് ആര്‍ജവം കാണിക്കേണ്ടത്. 
പൗരന്മാരെ സംശയിക്കാനും പേടിപ്പിക്കാനും ആ നിലക്ക് ജനങ്ങൾ ഉണ്ടാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മാത്രമുണ്ടായ രാജ്യത്തിനും അതിലെ സര്‍ക്കാരിനും അധികാരമില്ല.
ഉള്ളവരെ മുഴുവന്‍ വകഭേദമില്ലാതെ ഉള്‍ക്കൊള്ളുക മാത്രമല്ലാതെ.
അതിഥികളെ സല്‍ക്കരിക്കാന്‍ വീട്ടുകാരെ സംശയിച്ചുകൂട. പുറത്താക്കിക്കൂട.
*****
അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാം. വലിയ തെറ്റൊന്നും അതിലില്ല.
പൗരത്വ നിയമത്തെ സാധൂകരിക്കാന്‍ നമ്മൾ ഏകപക്ഷീയമായി പറയും പോലെ തന്നെ അവിടങ്ങളില്‍ അവർ പീഢനം സഹിക്കുന്നു എന്നതും ഏറെക്കുറെ ശരി വെക്കാം.
അതിനാല്‍ തന്നെ വേണമെങ്കില്‍ അവരുടെ മതവും നോക്കാം. 
ഒരളവോളം.
ഭരണഘടന അത് ശരി വെക്കുന്നില്ലെങ്കിലും.
നമ്മുടെ പാര്‍ലമെന്റ് നിയമം ഉണ്ടാക്കേണ്ടത്, പക്ഷെ വിദേശികള്‍ക്ക് വേണ്ടിയും സ്വദേശികളെ ഉപദ്രവിക്കാനും വിഭജിക്കാനും വേണ്ടിയും അല്ല എന്നുണ്ടെങ്കിലും.... 
എന്നാലും വലിയ തെറ്റില്ല.
പക്ഷേ അതിന്റെ പേരില്‍ മുഴുവന്‍ നാട്ടുകാരും സംശയത്തിന്റെ നിഴലില്‍ വരുന്നത്‌ എത്രത്തോളം ശരിയാവും?
അതിന്റെ പേരില്‍ നാട്ടുകാര്‍ക്ക് അവര്‍ നാട്ടുകാരാണ് എന്ന് തെളിയിക്കാന്‍ സാധാരണ രേഖകൾ ഒന്നും പോരെന്ന് വരുന്നത്‌ എത്രത്തോളം ശരിയാവും?
അതിഥിയെ സല്‍ക്കരിക്കാന്‍ വീട്ടുകാരെ സംശയിക്കുന്നത് ശരിയാവുമോ?
ഇന്ത്യക്കാരെ ബാധിക്കില്ല എന്ന് വാ കൊണ്ട്‌ നമുക്ക് വെറുതെ പറയാം.
പക്ഷേ ബാധിച്ചാല്‍ എന്ത് ചെയ്യും? 
അങ്ങനെ ബാധിക്കുമ്പോള്‍ അത്തരമൊരു ഭൂമികയില്‍ ഓരോരുത്തരും ഒറ്റക്കാവും അത് നേരിടുക.
ഇപ്പോള്‍ കാണുന്ന ഒരു കൂട്ടവും അപ്പോൾ ഉണ്ടാവില്ല.
പറഞ്ഞ വാക്ക് രേഖയല്ലാത്തതിനാല്‍ അതും സഹായത്തിനുണ്ടാവില്ല.
എല്ലാം പോട്ടെ.
ഇനി ഇന്ത്യക്കാരെന്ന് എങ്ങിനെ ആര് നിശ്ചയിക്കും?
അത്‌ നിശ്ചയിക്കുന്ന വഴിയില്‍ എത്ര പേർ എത്ര ബുദ്ധിമുട്ടും.
Macro sense ല്‍ പറയാൻ എളുപ്പമാണ്‌.
മൈക്രോ ലെവലില്‍ ആണ്‌ ഇതിൽ പ്രശ്നം ഉണ്ടാവുക.
ഇത്‌ നടപ്പാക്കുമ്പോള്‍. 
അങ്ങനെ ഇന്ത്യക്കാരെന്ന് നിശ്ചയിക്കുന്നവര്‍ ആരായിരിക്കും?
അങ്ങനെ നിശ്ചയിക്കാന്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൂടുതൽ കേമത്തമുണ്ടോ?

പുരുഷൻ പ്രണയിക്കുന്നില്ല. കാമിക്കുക മാത്രം.

(ഇത് സങ്കല്‍പസുഖത്തിനും സ്വപ്നസൗന്ദര്യത്തിനും കാല്‍പനിക സൗകുമാര്യത്തിനും വേണ്ടി പറയുന്നതല്ല.
വസ്തുതാപരമായി, യഥാര്‍ത്ഥത്തില്‍ ഉള്ളത് വെച്ച്, വസ്തുനിഷ്ഠമായി മാത്രം പറയുന്നതാണ്) 
പുരുഷൻ പ്രണയിക്കുന്നില്ല.
കാമിക്കുക മാത്രം.
അഥവാ, വസ്തുനിഷ്ഠമായി പറഞ്ഞാൽ, കാമിക്കുക എന്നത്‌ മാത്രം തന്നെയാണ് പുരുഷനെ സംബന്ധിച്ചേടത്തോളം പ്രണയം. 
തനിക്ക് കിട്ടുന്ന ബഹുമാനവും അംഗീകാരവും സ്ത്രീക്ക് പ്രണയം.
അങ്ങനെയല്ലാത്ത പ്രണയം സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇല്ല തന്നെ.
സ്ത്രീക്ക് പ്രണയം തനിക്ക് കിട്ടുന്ന അംഗീകാരവും ബഹുമാനവും മാത്രമാണ്. അതിലേറെയും തന്റെ ശരീരത്തെ മാനിക്കുന്നതും അംഗീകരിക്കുന്നതും. 
തന്റെ ശരീരത്തെ ഇഷ്ടപ്പെടാത്ത പ്രാപിക്കാത്ത പ്രണയം സ്ത്രീക്ക് അംഗീകരിക്കാന്‍ കഴിയില്ല, സങ്കല്പിക്കാന്‍ കഴിയില്ല. 
അത്‌കൊണ്ട്‌ തന്നെയാണ് ശരീരം എത്രയും ഭംഗിയാക്കാന്‍ അവളെപ്പോഴും ശ്രദ്ധ പുലർത്തുന്നത്. 
തന്റെ മനസ്സിനെ മാത്രം ഇഷ്ടപ്പെടുന്ന പ്രണയം ഉണ്ടെന്ന് സ്ത്രീ മനസ്സിലാക്കുന്നില്ല, അവള്‍ക്കത് യഥാര്‍ത്ഥത്തില്‍ സങ്കല്പിക്കാന്‍ പോലുമാവില്ല.
തന്റെ ശരീരം ഇഷ്ടപ്പെടാതെയും പ്രാപിക്കാതെയും മനസ്സിനെ പ്രണയിക്കുന്നുവെന്ന് സ്ത്രീ മനസ്സിലാക്കുന്നില്ല. അതവള്‍ക്ക് വെറും നുണ മാത്രമായ പ്രണയം. 
*****
വിമര്‍ശനം : ഇപ്പറഞ്ഞത് വെറും അബദ്ധജടിലം. 
ഉത്തരം :
ശരിയാണ്‌.
അബദ്ധജടിലം തന്നെയാണ്.
സ്ത്രീപുരുഷ പ്രണയം തന്നെ അബദ്ധജടിലമാണ്‌.
അവർ സ്ത്രീ പുരുഷൻമാര്‍ ആയത് കൊണ്ട്‌ മാത്രം പ്രണയിക്കുന്നവരാണ്. അല്ലെങ്കിൽ പ്രണയിക്കാത്തവർ. 
എന്നുവെച്ചാല്‍, അവർ പരസ്പരം വ്യത്യസ്തമായി കാണുന്ന സ്ത്രീപുരുഷ ശരീരത്തെ തന്നെയാണ് പ്രണയിക്കുന്നത്.
ആ ശരീരങ്ങളില്‍ അവർ കാണുന്ന, കാണിക്കുന്ന സൗന്ദര്യത്തെ തന്നെയാണ് അവർ പ്രണയിക്കുന്നത്.
പരസ്പരം ശാരീരികമായി പ്രാപിക്കാന്‍ തന്നെ. 
അതിനാല്‍ തന്നെയാണ് ഏതെങ്കിലും തരത്തിലുള്ള ( അവർ കാണുന്ന) സൗന്ദര്യം പ്രണയത്തില്‍ മാനദണ്ഡവും അളവ്കോലും ആവുന്നത്. 
വൈകല്യവും വൈകൃതവും ഉള്ളവര്‍ക്ക് കാര്യമായി പ്രണയം വന്ന് ഭവിക്കാത്തതും അത് കൊണ്ട്‌ തന്നെ.
പ്രണയം അബദ്ധജടിലം മാത്രമാകയാല്‍.
ബാക്കിയെല്ലാ തോന്നലുകളും ശരീരത്തിന് വേണ്ടിയും ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും ശരീരത്തിന്റെ മനസ്സ് ഉണ്ടാക്കിയെടുക്കുന്ന ഇല്ലാത്ത സങ്കല്‍പങ്ങള്‍ മാത്രം.
ബലൂണ്‍ പോലെ ഏത് ചെറിയ സൂചി കൊണ്ടും മുള്ള് കൊണ്ടും പൊട്ടിപ്പോകുന്ന, വെറും ബലൂണ്‍ പോലെ മാത്രമായ സങ്കല്‍പം. പ്രണയം.
******
പ്രണയം എന്നത്‌ അടിസ്ഥാനപരമായി ഇല്ലെന്നതിനാല്‍ കൂടിയല്ലേ എല്ലാ മതങ്ങളും ഒരുപോലെ സങ്കല്പിക്കുന്ന സ്വര്‍ഗലോകത്ത്‌ പ്രണയമില്ലെന്ന് വന്നത്‌.
അവിടെ എത്രയും പേരുമായി എങ്ങിനെയും ഉണ്ടാവുന്ന, കാണിക്കുന്ന കാമം മാത്രമാണ്. 
ബുദ്ധന്‍ന്റെ സംഘത്തിലും മാര്‍ക്സിന്റെ കമ്യൂണിലും പ്രണയം ഇല്ല.
****
പ്രണയമല്ല, പകരം അവനവനോടുള്ള നിരുപാധികമായ സ്നേഹം മാത്രമാണ് സ്ഥിരമായതും ശാശ്വതമായതും..
ആ സ്നേഹത്തിന്റെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടുള്ള ഉപാധികളോടെയുള്ള പെരുമാറ്റം മാത്രമാണ് പ്രണയവും വെറുപ്പും ഇഷ്ടവും ദേഷ്യവും ആകര്‍ഷണവും വികര്‍ഷണവും ഒക്കെ.
****
അങ്ങനെ ഒരാളില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്ന പ്രണയം ഇല്ല തന്നെ.
നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ മാത്രമല്ലാതെ. കാമം നടപ്പാക്കിക്കിട്ടുന്നതില്‍ സംഭവിക്കുന്ന ദാരിദ്ര്യം കാരണം. 
നിഷേധിക്കപ്പെടുന്നത് കൊണ്ട്‌, ഏറെക്കുറെ മനസ്സ് പിഴച്ചു ചിന്തിച്ച് വേറെ എന്തോ ഒന്നാണ് പ്രണയം എന്ന് കൃത്രിമമായി മനസ്സിലാക്കിയിട്ടില്ലെങ്കില്‍......
****
സ്ത്രീപുരുഷ പ്രണയം ശരീരബദ്ധം തന്നെയാണ്.
പ്രണയം സ്ത്രീപുരുഷമാണെങ്കിൽ. 
കാരണം, അവർ സ്ത്രീ പുരുഷൻമാരായത് കൊണ്ട്‌, അങ്ങനെ ശാരീരികമായി വ്യത്യസ്തപ്പെട്ടത് കൊണ്ട്‌ മാത്രം, പ്രണയിക്കുന്നവരാണ്. അല്ലെങ്കിൽ പരസ്പരം പ്രണയിക്കാത്തവർ. 
അവർ പ്രണയിക്കുന്നത് ഹിജടയെ അല്ല.
പിന്നെയുള്ളത് അനുകമ്പയും സഹതാപവും അനുതാപാവും കാരുണ്യവും ദയയും ഒക്കെ പ്രണയമായി മാറുക, കാണുക എന്നതാണ്. 
അല്ലേല്‍ പിന്നെ എല്ലാറ്റിനെയും പ്രണയിക്കുന്നു എന്ന് പൊതുവായി പറയേണ്ടി വരും.
സ്ത്രീയെന്നോ പുരുഷനെന്നോ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലാതെ. ജീവിതത്തെ. 
എങ്കിൽ അത്തരം പ്രണയം ശരീരബദ്ധമല്ലെന്ന് പറയാം.

വെറും വെറുതെയോ? അല്ലെന്ന് പറയാനെന്ത് ന്യായം?

വെറും വെറുതെയോ?
അല്ലെന്ന് പറയാനെന്ത് ന്യായം?
ദൈവം തന്നെയും ദൈവമായിരിക്കുന്നത് വെറും വെറുതെ.
പദാര്‍ത്ഥം പദാര്‍ത്ഥമായിരിക്കുന്നത് പോലെ. വെറും വെറുതെ.
അല്ലാതെ ദൈവവും പദാര്‍ത്ഥവും അതായിരിക്കുന്നത് വേറെന്തിന്‌? 
അല്ലേലും സ്വയംഭൂവായ സ്വയംപൂര്‍ണമായ ദൈവത്തിനും പദാര്‍ത്ഥത്തിനും എന്ത് ലക്ഷ്യമുണ്ടാവാന്‍? എന്ത് അര്‍ത്ഥമുണ്ടാവാന്‍? എന്താവശ്യമുണ്ടാവാന്‍? 
ദൈവം മാത്രം തന്നെയല്ലാതെ,
പദാര്‍ത്ഥം തന്നെയല്ലാതെ അവയ്ക്ക് എന്തര്‍ത്ഥം, എന്ത് ലക്ഷ്യം, എന്താവശ്യം?
ദൈവം എന്നത്‌ പോലും, അഥവാ പദാര്‍ത്ഥം എന്നത്‌ പോലും, ദൈവത്തിനും പദാര്‍ത്ഥത്തിനും ലക്ഷ്യവും അര്‍ത്ഥവും ആവശ്യവും അല്ലെന്നിരിക്കെ. 
*****
പ്രകൃതി മഹാത്ഭുതം തന്നെ.
സ്ഥൂലപ്രപഞ്ചവും സൂക്ഷ്മാണുവും ഒരുപോലെ അതിവിശാലം. 
അങ്ങിനെ തന്നെ നമ്മളോട് പറഞ്ഞു പോകും. 
അതിലെ വൈവിധ്യവും സൂക്ഷ്മമായ വിന്യാസവും സംവിധാനവും കണ്ടാല്‍.
എന്നാലും അക്ഷരപ്പിശക് പോലെ
രോഗം, ദാരിദ്ര്യം, വൈകല്യം, വേദന, ദുഃഖം, വിഷമം.
ഇത്രക്ക് ഗംഭീരമായ വിന്യാസവും സംവിധാനവും അവയെ ഇല്ലാതാക്കിയില്ല.
ഉദേശത്തിനുള്ളിലെ ഉദ്ദേശരാഹിത്യം പോലെ.
ഉദ്ദേശരാഹിത്യത്തിനുള്ളിലെ ഉദ്ദേശം പോലെ. 
*******
വെറും വെറുതെ നടക്കുമ്പോള്‍ വരെ എത്രയെല്ലാം ഉറുമ്പുകളും, സൂക്ഷ്മമെന്ന് നാം കരുതുന്ന, ജീവികളും കാലിന്നടിയില്‍ ചതഞ്ഞരയുന്നു, വേദനിച്ചു പുളയുന്നു, മരിക്കുന്നു.....!!!!!
വെറും വെറുതെ തന്നെ നടക്കുമ്പോൾ നടക്കുന്ന സൃഷ്ടിയും സ്ഥിതിയും സംഹാരവും പോലെ. 
കൊതുകിനെയും അണുക്കളെയും എന്തെല്ലാം കരുതി, പേടിച്ചും ശ്രദ്ധിച്ചും സൂക്ഷിച്ചും, നാം പീഡിപ്പിക്കുന്നു, വേദനിപ്പിക്കുന്നു, ഇല്ലായ്മ ചെയ്യുന്നു, രോഗികളാക്കുന്നു.
വൃത്തിയെന്നും ആരോഗ്യമെന്നും ഒക്കെ പേരിട്ട്. 
പ്രകൃതിക്ക് ആധാരവും മാധ്യമബിന്ദുവും ശ്രദ്ധാകേന്ദ്രവും നാമെന്ന് നാം കരുതും പോലെ.
വെറുതെ ഇരിക്കുന്ന പൂച്ചയും ഓരോ അണുവും അങ്ങനെ തന്നെ കരുതും പോലെ. 
നടന്ന് പോകുന്ന കാലന്‍മാര്‍ നാമെന്ന് അറിയാതെയും നാം പറഞ്ഞു വെക്കുന്നു.
*****
ഇന്നിപ്പോൾ ഈയുള്ളവന്റെ കാലിന്നടിയില്‍, ഈയുള്ളവന്‍ പോലുമറിയാതെ, ഏതോ മരച്ചില്ലയില്‍ നിന്നും വീണ പക്ഷിക്കുഞ്ഞ് ചതഞ്ഞരഞ്ഞു.
ഉദ്ദേശരഹിതമായ ഉദ്ദേശം പോലെ. 
രക്തം തെറിച്ച് കാലുകള്‍ തണുത്തപ്പോൾ മാത്രം ഈയുള്ളവനതറിഞ്ഞു.
എത്ര നിസാരമായി അത്‌ സംഭവിച്ചു? 
ഈയുള്ളവന്‍ ഞെട്ടണമായിരുന്നോ?
ഞെട്ടിയിട്ടും എന്ത് കാര്യം?
ഈയുള്ളവന് ഒന്നും മനസ്സില്ലായില്ല. 
എന്ത്‌ ചെയ്യാം? വെറും നിസ്സഹായത.
നിസ്സഹായതയിലെ നിസ്സംഗത. 
ഗാലറിയില്‍ വെറുതെ ഇരുന്ന് കളി കാണും പോലെ തന്നെ നാം എല്ലാം ചെയ്യുന്നു.
എല്ലാറ്റിനെയും കൊല്ലുന്നു.
വളരേ നിസ്സംഗമായി.
ജീവിക്കും പോലെ.
നൃത്തം ചെയ്യും പോലെ.
താഴ്ചയും ഉയര്‍ച്ചയും ജനനവും മരണവും ഒരുപോലെ ഒന്നില്‍ ലയിപ്പിച്ച്. 
കളിക്കുന്നവനും കാണുന്നവനും കളിയും കളിയരങ്ങും ഒന്നാകുന്ന കാര്യമറിയാതെ. അറിയാനില്ലാതെ. 
വെറും സാക്ഷിയായും
നാം കാല്‍വെപ്പ് നടത്തുന്നു, കൊല്ലുന്നു. 
*****
ശരിയാണ്‌.
ഈയുള്ളവന്റെ ശരീരത്തിലും കോശത്തിലും സൂക്ഷ്മാണുവിലും സ്ഥൂലപ്രപഞ്ചത്തിലും ഒരുപോലെ കണ്ടാല്‍ തീരാത്തത്ര, പറഞ്ഞറിയിക്കാനാവാത്തത്ര മഹാത്ഭുതങ്ങൾ, മഹാവിന്യാസങ്ങൾ, അതിസാഹസിക സംവിധാനങ്ങൾ. .
ആലോചിക്കുമ്പോള്‍ അന്തം വിട്ടുപോകുന്നു. 
സ്ഥൂലപ്രപഞ്ചത്തിനുള്ളത്ര ആഴവും പരപ്പും സൂക്ഷ്മാണുവിലും, കോശങ്ങള്‍ക്കുള്ളിലും..... 
അടക്കിനിര്‍ത്താനാവാത്ത അത്ഭുതത്തോടെ നോക്കിക്കാണാം.
അതുവെച്ച് ദൈവം ഉണ്ടെന്നോ ഇല്ലെന്നോ കരുതാം.
ആ ദൈവം പദാര്‍ത്ഥം മാത്രമാണെന്നോ, ഊര്‍ജമോ ബോധമോ എന്നൊക്കെ കരുതാം. 
നിസ്സഹായതയില്‍ വേരാഴ്ത്തി ആ ദൈവത്തെ സ്തുതിക്കുകയോ മഹത്വപ്പെത്തുകയോ ചെയതുപോകാം.
പക്ഷേ, അങ്ങനെ ചെയ്യുന്നതൊന്നും ഉള്ളതോ ഇല്ലാത്തതോ ആയ ദൈവത്തിന്റെ ആവശ്യങ്ങളില്‍ പെട്ടതാണെന്ന് വരുത്തരുത്.
നിങ്ങളുടെ ആശ്ചര്യവും നിസ്സഹായതയും മാത്രമായല്ലാതെ.
പോരാത്തതിന് ഈ ആശ്ചര്യവും ചിന്തയും ഉണ്ടാവുന്നു എന്നത്‌ കൊണ്ടൊന്നും ജീവിതം കൂടുതല്‍ അര്‍ത്ഥമുള്ളതാണെന്നും, വെറും വെറുതെയല്ലെന്നും അര്‍ത്ഥമാക്കരുത്. 
ദൈവം, അല്ലെങ്കിൽ പദാര്‍ത്ഥം, എന്തര്‍ത്ഥം പുതുതായി ഉണ്ടാക്കാനാണ്‌?
ദൈവത്തിനില്ലാത്ത എന്തര്‍ത്ഥം ജീവിതത്തിന്‌ ഉണ്ടാവാനാണ്?