Wednesday, December 2, 2020

ജീവിതത്തിന്റെ അര്‍ത്ഥം ദൈവമറിഞ്ഞിട്ട് മനുഷ്യനെന്ത് കാര്യം?

 ചെയ്യുന്ന ജോലിയുടെ അര്‍ത്ഥം 

ജീവിതത്തിനെന്ന് മനുഷ്യന്‍


പക്ഷേ അതെങ്ങനെ

ജീവിക്കാൻ വേണ്ടി 

ചെയ്യേണ്ടി വരുന്നതല്ലേ 

ജോലിയെന്ന് ജീവിതം.


*******


ജീവിതത്തിന്റെ അര്‍ത്ഥം

ദൈവമറിഞ്ഞിട്ട് 

മനുഷ്യനെന്ത് കാര്യം


ദൈവമറിഞ്ഞത് 

ദൈവം തന്നെ നടപ്പാക്കട്ടെ

അതിലും മനുഷ്യനെന്ത് കാര്യം?


കളയുന്ന വസ്ത്രം തന്നെയാണ് മഹാഭൂരിപക്ഷത്തിനും വ്യക്തിത്വം.

കളയുന്ന വസ്ത്രം തന്നെയാണ്

മഹാഭൂരിപക്ഷത്തിനും വ്യക്തിത്വം.

കളയുന്ന വസ്ത്രത്തില്‍ തന്നെ,
കളയുന്ന വസ്ത്രത്തിന് വേണ്ടി തന്നെ
മഹാഭൂരിപക്ഷത്തിനും ജീവിതം.

പാക്കറ്റും പരസ്യവും തന്നെ മുഖ്യം.
ബിസ്കറ്റ് ഇല്ലാത്തത്ര.
ബിസ്കറ്റ് വേണ്ടാത്തത്ര.

ഒപ്പം,
പുറമെ വ്യാപരിച്ചില്ലെങ്കില്‍.....,

പുറമെയെ വെച്ച് വ്യക്തിത്വം
കണ്ടില്ലെങ്കില്‍,
രൂപപ്പെടുത്തിയില്ലെങ്കില്‍....,

ഒപ്പം പുറമെനിന്ന് അഭിപ്രായം വന്നില്ലെങ്കില്‍.....,

ഉള്ളിലുള്ളവന്‍ മരിച്ചു പോകുന്നത്ര മുഖ്യം
വസ്ത്രവും പുറം ലോകവും
പുറമെനിന്നുള്ള അഭിപ്രായവും.

'ഞാൻ' ഇല്ലാതെയും ലോകം ഉണ്ടായിരുന്നു.

 'ഞാൻ' ഇല്ലാതെയും

ലോകം ഉണ്ടായിരുന്നു.

'ഞാന്‍' ഇല്ലാതെയും
ലോകം ഉണ്ടാവും.

ദൈവത്തെ
നീ എങ്ങിനെയും
കാണുക.

ദൈവത്തെ
ഇല്ലെന്നും ഉണ്ടെന്നും
ഒന്നെന്നും പലതെന്നും
കാണുക.

ആപേക്ഷികതക്ക്
ആത്യന്തികത നല്‍കിയ
സാധ്യതയും
സ്വാതന്ത്ര്യവും
ആണത്.

വാക്കിന്റെ അര്‍ത്ഥം വാക്ക് സ്വയം അറിയില്ല, കണ്ടെത്തില്ല.

ഉച്ചരിക്കുന്നവനല്ലാതെ,

പിന്നെ ഏറിയാല്‍
അത് കേള്‍ക്കുന്നവനുമല്ലാതെ,
വാക്കിന്റെ അര്‍ത്ഥം
ആരും അറിയുന്നില്ല.

വാക്കിന്റെ അര്‍ത്ഥം
വാക്ക് സ്വയം
അറിയില്ല, കണ്ടെത്തില്ല.

ഉച്ചരിക്കുന്നവന്‍
(totality എന്നതോ
അല്ലാത്തതോ ആയ)
ദൈവമായാല്‍, പിന്നെ
അത്‌ കേള്‍ക്കാന്‍
ദൈവം (totality) തന്നെയല്ലാത്ത,
മറ്റാരുണ്ടാവും?

കാരണം, മറ്റൊന്നുമല്ല.

ദൈവത്തിന് തത്തുല്യമായോ
പ്രതിസ്ഥാനത്തോ
ആരും ഇല്ല, ഉണ്ടാവില്ല
എന്നതിനാല്‍
അത്‌ ഉച്ചരിക്കുന്നത്
മറ്റാരും കേള്‍ക്കാനല്ല,
മറ്റാരും അത് കേള്‍ക്കില്ല.

ഇവിടെ 'ആരും'
എന്ന് വിളിക്കപ്പെടാന്‍
യോഗ്യതയുള്ള മറ്റാരും
ഇല്ലെന്നാകയാല്‍.

പോരാത്തതിന്‌,
ഉച്ചരിക്കുന്നത്
(സൃഷ്ടി എന്നോ മറ്റോ
ഓമനപ്പേരില്‍)
മനുഷ്യനെയും
ജീവിതത്തെ മൊത്തവും
തന്നെയാണ്.

അങ്ങനെ
ഉച്ചരിച്ചു വീഴുന്നത്
സ്വയം അര്‍ത്ഥം മനസ്സിലാവാത്ത
ജീവിതവും
മനുഷ്യനും മറ്റ് പലതും
(സൃഷ്ടി എന്ന പേരില്‍)
തന്നെയാണ്‌.

എന്നതിനാല്‍ ഉച്ചരിച്ച
വാക്കും അതിന്റെ
അര്‍ത്ഥവും ഉദ്ദേശവും
മറ്റാരും കേള്‍ക്കാന്‍നും
മനസിലാക്കാനും
ഒരുനിലക്കും സാധ്യതയില്ല.

ആരും കേള്‍ക്കാനില്ലെങ്കില്‍
പിന്നെ ദൈവം എന്ന totality
എന്തിന്‌ വാക്കുകൾ ഉച്ചരിക്കുന്നു
എന്നത്‌ ഉത്തരം കിട്ടാത്ത
വലിയ ചോദ്യവും.

****

വാക്കിന്റെ അര്‍ത്ഥം
വാക്ക് സ്വയം
അറിയുന്നില്ല, കണ്ടെത്തുന്നില്ല.

അങ്ങനെ
സ്വന്തം അര്‍ത്ഥം കണ്ടെത്തുക
ഏതൊരു വാക്കിനും
ബാധ്യതയല്ല.
ഒപ്പം ഏറെ ദുഷ്കരം.

ഉച്ചരിച്ചവന്‍ കണ്ടുവെച്ച,
ഉച്ചരിച്ചവന്‍ മനസിലാക്കിയ,
ഉച്ചരിച്ചവന്‍ ഉദ്ദേശിച്ച
അര്‍ത്ഥം
വാക്കുകൾ നല്‍കിയേക്കും.

സ്വന്തമായി ഒട്ടും
ബോധം ചെലുത്താതെ,
അറിയാതെ.

ആ അര്‍ത്ഥം അപ്പടിയെ
സ്വയം അറിയുകയും
നടപ്പാക്കുകയും
ബാധ്യതയായി ഏറ്റെടുക്കുകയും
വാക്കുകൾ ഒന്നിനും
ബാധ്യതയല്ലാതെ.

ഉച്ചരിക്കപ്പെട്ട
വാക്കുകൾ പോലും അറിയാതെ
വാക്കുകള്‍ അതിന്റെ
അര്‍ത്ഥം നല്‍കുന്നു.

ധര്‍മ്മം സ്വഭാവമായും
സ്വാഭാവം ധര്‍മ്മമായും
സംഭവിക്കുന്നത്‌ പോലെ.
ബോധം ചെലുത്താതെ.
എന്തെന്നും ഏതെന്നും
അറിയാതെ.

******

മനുഷ്യന്‍ കണ്ടെത്തിയ,
മനുഷ്യന് വ്യക്തമായ,
അവന് ഉറപ്പിച്ച് പറയാവുന്ന,
ഒരര്‍ത്ഥവും ഉദ്ദേശവും
അവന്റെ ജീവിതത്തിനില്ല.

എന്തൊക്കെയോ
എങ്ങിനെയൊക്കെയോ
ആയി ഭവിക്കുന്നതല്ലാതെ.
തിരിച്ചും മറിച്ചും.
അവകാശത്തിന്
സ്വഭാവമായും ധര്‍മ്മമായും.

ഏറിയാല്‍
മനുഷ്യ ജീവിതത്തിന്‌
മനുഷ്യന്‍ ചെയ്യുന്ന ജോലിയുടെ
അര്‍ത്ഥം മാത്രം എന്ന്
മനുഷ്യന്‍ കാണുന്നു.

മനുഷ്യന്റെ മാത്രം
മാനത്തില്‍ നിന്ന് കൊണ്ട്‌.

അതല്ലാത്ത ഒരര്‍ത്ഥം
മനുഷ്യന്‍ ഇന്നും
കണ്ടെത്തിയിട്ടില്ല.

അങ്ങനെ,
മനുഷ്യന്‍ ചെയ്യുന്ന
ജോലികളില്‍ പലതും
അവന്‍ എന്തെന്നും എന്തിനെന്നും
വരുത്താനും സമര്‍ഥിക്കാനും തെളിയിക്കാനുമുള്ള മനുഷ്യന്റെ
വ്യംഗ്യമായ ശ്രമങ്ങൾ
മാത്രമാവുന്നു മനുഷ്യന്.

അങ്ങനെയുള്ള ജോലിയാണെങ്കിൽ,
യാmഥാര്‍ത്ഥത്തില്‍,
മനുഷ്യന്‍ ജീവിക്കാനും
ജീവിതത്തിന്‌ വേണ്ടിയും
ചെയ്യേണ്ടി വരുന്നത് മാത്രവും.

ജീവിതം പിന്നെയും,
ജോലിക്കുമപ്പുറം,
മറ്റെന്തോ ആണെന്ന പോലെ,
മറ്റെന്തെന്തിനോ
വേണ്ടിയാണെന്ന പോലെ.

മാത്രവുമല്ല, ജോലി
ജീവിതം അവനെക്കൊണ്ട്
ചെയ്യിപ്പിക്കുന്നതാണ്
എന്ന് മനുഷ്യന്‍ തിരിച്ചറിയുന്നു.

ജോലി തന്നെയും
ജോലി മാത്രവും അല്ല
ജീവിതമെന്നും.

ഏറിയാല്‍,
എല്ലാം ഉച്ചരിച്ചു വീഴ്ത്തുന്ന
മുഴുത്ത്വം
(നിങ്ങൾ അതിനെ
എന്ത് പേരിട്ട് വിളിച്ചാലും)
അതിന്‌ വേണ്ട അര്‍ത്ഥം
മനുഷ്യന്റെ പലതരം പ്രവര്‍ത്തികളിലൂടെ
കറന്നു നേടിയെടുക്കുന്നത് മാത്രം.

തേനീച്ചയില്‍ നിന്ന് തേനും
മാവില്‍ നിന്ന് മാങ്ങയും
മറ്റുള്ളവര്‍ക്കായി
കറന്നു നേടിയെടുക്കുന്നത് പോലെ.

അതിജീവനശ്രമത്തിന്റെ
ഭാഗമായി കൂടി ചെയ്യുന്നതാണ്,
ചെയത് പോകുന്നതാണ്
എല്ലാ ജോലികളും.

ജോലി കൊണ്ട്‌
താന്‍ നേരിട്ട് ഉദ്ദേശിക്കുന്ന
ധര്‍മ്മവും ഫലവും
ആയിക്കൊള്ളണമെന്നില്ല,
മുഴുത്ത്വത്തില്‍
അതിന്റെ ധര്‍മ്മവും ഫലവും.

ജീവിക്കാൻ വേണ്ടി,
അതിജീവിക്കാന്‍ വേണ്ടി,
ചെയ്യേണ്ടി വരുന്നത് മാത്രം തന്നെ
ജീവിതത്തിന്റെ അര്‍ത്ഥവും
ഉദ്ദേശ്യവും കൂടി ആയിക്കൂടല്ലോ?

വണ്ടി ഓടാന്‍ വേണ്ടി മാത്രം
പെട്രോൾ നിറയ്ക്കേണ്ടി വരുന്നു.

പക്ഷേ, വണ്ടി ഓടുന്നത്
പെട്രോൾ നിറയ്ക്കാന്‍ വേണ്ടിയല്ല.

അതിനാല്‍ തന്നെ,
ആ പെട്രോൾ
നിറയ്ക്കല്‍ മാത്രവും,
ആ പെട്രോൾ
നിറയ്ക്കാന്‍ വേണ്ടി മാത്രവും
ആ വണ്ടി എന്നും,
ആ വണ്ടി ഓടുന്നു എന്നും
പറഞ്ഞുകൂട.

അങ്ങനെ പെട്രോൾ നിറയ്ക്കല്‍
വണ്ടിയുടെ അര്‍ത്ഥവും ഉദ്ദേശവും
എന്ന് പറഞ്ഞ്‌ കൂട.

പെട്രോൾ നിറയ്ക്കാന്‍ വേണ്ടി
വണ്ടി ഓടുന്നു,
പെട്രോൾ അടിക്കാന്‍ വേണ്ട
വക കണ്ടെത്താന്‍ വേണ്ടി
വണ്ടി ഓടുന്നു,
പെട്രോളിന് വേണ്ട
വക കണ്ടെത്തലാണ്
വണ്ടിയുടെ ഉദ്ദേശവും അര്‍ത്ഥവും
എന്ന് പറഞ്ഞ്‌കൂട.

വാഹനത്തിന്റെ കാര്യത്തില്‍
പ്രത്യക്ഷമായും വസ്തുനിഷ്ഠമായും
മറ്റോരര്‍ത്ഥവും ഉദ്ദേശവും
നമുക്ക് കാണാനുണ്ട്.

ഓടുക,
ആളുകളെ കയറ്റി പോവുക,
സാധനങ്ങൾ വഹിക്കുക എന്നിവ.
പ്രത്യക്ഷമായ ഉദ്ദേശം, അര്‍ത്ഥം.

അങ്ങനെയൊരര്‍ത്ഥം,
പ്രത്യക്ഷമായ ഉദ്ദേശം, അര്‍ത്ഥം,
മനുഷ്യന്റെ കാര്യത്തിൽ,
മനുഷ്യന്റെ ജീവിതത്തിനും
അതിജീവനത്തിനും വേണ്ടി
ചെയ്യുന്നതല്ലാത്ത വിധം,
മനുഷ്യന്റെ ബോധ്യത്തില്‍
വരുന്ന വിധം ഇല്ല,
മനുഷ്യന് കിട്ടിയിട്ടില്ല.

മനുഷ്യജീവിതത്തിന്റെ
അര്‍ത്ഥവും ഉദ്ദേശവും സംബന്ധിച്ച്,
മനുഷ്യനല്ലാത്ത മറ്റാരുടെയും ബോധ്യം,
ഉച്ചരിച്ചവന്റെ ബോധ്യവും
ഉച്ചരിച്ചവന്‍ ഉദ്ദേശിച്ച
അര്‍ത്ഥവുമടക്കം,
മനുഷ്യന്, അവന്റെ അറിവില്‍
ബാധകവും അല്ല.

അവന്റെ ജീവിതം
കൊണ്ടു നടക്കുന്നതിൽ
പ്രത്യേകിച്ചും.

മനുഷ്യ ജീവിതത്തിന്റെ
ഉദ്ദേശ്യവും അര്‍ത്ഥവും
മനുഷ്യന്‍ തന്നെ
അറിഞ്ഞ് മനസിലാക്കി
നടപ്പാക്കേണ്ട കാര്യമാണ് എന്ന വാദം
ഏതെങ്കിലും അര്‍ത്ഥത്തില്‍
ഇവിടെ ഉണ്ടെങ്കിൽ പ്രത്യേകിച്ചും.

അതുമല്ലെങ്കിൽ,
ഉള്ളതും നടക്കുന്നതും,
മുഴുത്ത്വത്തിയിലേക്ക്
(totality യിലേക്ക് )
അവന്‍ അവനറിയാതെയും
മറ്റൊരു നിര്‍വാഹമില്ലാതെയും
നല്‍കുന്ന, നല്‍കിയേക്കാവുന്ന
അര്‍ത്ഥവും ഉദ്ദേശ്യവും മാത്രം.

തേനീച്ച തേനും
മാവ് മാങ്ങയും
തെങ്ങ് തേങ്ങയും ഓലയും
നല്‍കുന്നത് പോലെ.

അത് എങ്ങിനെയും,
മനുഷ്യന്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും,
അറിഞ്ഞാലും ഇല്ലെങ്കിലും,
നടപ്പാകുന്ന, നല്‍കിപ്പോവുന്ന,
ഉദ്ദേശം അര്‍ത്ഥം മാത്രം.

*******

ജീവിതത്തിന്‌,
ഉണ്ടെങ്കിൽ ഉള്ള,
ദൈവം നിശ്ചയിച്ച,
അര്‍ത്ഥം ഉണ്ടാവാം.

പക്ഷേ, ആ അര്‍ത്ഥം
ദൈവം തന്നെ
വെച്ച് ആസ്വദിക്കേണ്ടി വരും ,
ആനന്ദിക്കേണ്ടി വരും.

മനുഷ്യന് മനസിലാകാത്ത
ആ അര്‍ത്ഥം വെച്ച്
മനുഷ്യന് ബോധപൂര്‍വ്വം
ജീവിക്കാനോ ആസ്വദിക്കാനോ
സാധിക്കുകയില്ല.
അങ്ങിനെയൊരു ബാധ്യത
മനുഷ്യനില്ല.

ആ അര്‍ത്ഥം
മനുഷ്യന്‍ അറിഞ്ഞാലും
ഇല്ലെങ്കിലും സംഭവിക്കും.
സ്വഭാവമായി, ധര്‍മ്മമായി.

അര്‍ത്ഥം നിശ്ചയിച്ചത്
ദൈവമാണെങ്കിൽ
അത്‌ സംഭവിക്കാതിരിക്കാൻ
സാധ്യതയില്ല.

അതിനാല്‍ തന്നെ
അത്തരം ഒരര്‍ത്ഥത്തിന്റെ
ഉത്തരവാദിത്വം മനുഷ്യനില്ല.
സംഭവിക്കുമോ ഇല്ലയോ
എന്ന പേടിയും
മനുഷ്യന് വേണ്ട.

അര്‍ത്ഥം സംഭവിക്കുന്നത്
അവന്റെ പുണ്യമോ
അര്‍ത്ഥം സംഭവിക്കാതിരിക്കുന്നത്
അവന്റെ പാപമോ അല്ല.

അത്തരം ഒരര്‍ത്ഥത്തിന്റെയും
ഉദ്ദേശത്തിന്റെയും കാര്യത്തില്‍
മനുഷ്യനും മനുഷ്യരില്‍ ആരും അസ്വസ്ഥപ്പെടേണ്ടതും
വ്യാകുലപ്പെടേണ്ടതും ഇല്ല.

ആ അര്‍ത്ഥത്തിന്റെ ഉത്തരവാദിത്വം,
സംഭവിക്കുന്നതിന്റെയും
സംഭവിക്കാതിരിക്കുന്നതിന്റെയും
ഉത്തരവാദിത്വം,
ദൈവത്തിന് മാത്രം.

ദൈവത്തിന്റെ
ആ ഉദ്ദേശ്യവും അര്‍ത്ഥവും
മനുഷ്യന്‍ മനുഷ്യന് വേണ്ടി
മനസിലാക്കിയ
ഉദ്ദേശവും അര്‍ത്ഥവുമല്ല.

ആ ഉദ്ദേശ്യവും അര്‍ത്ഥവും
മനുഷ്യന്, മനുഷ്യന്റെ തലച്ചോറില്‍
അറിവില്ല, ബാധകമല്ല.

മനുഷ്യന്റെതല്ലാത്തതില്‍,
മനുഷ്യന് നേരിട്ട് മനസ്സിലാവാത്ത,
ബോധ്യം വരാത്ത
അര്‍ത്ഥത്തിലും ഉദ്ദേശത്തിലും
എങ്ങിനെ മനുഷ്യന്‍
ആനന്ദം കണ്ടെത്തും?

ദൈവം വെച്ച അര്‍ത്ഥം,
ദൈവത്തിന് വേണ്ട
ദൈവത്തിന്റെ മാത്രം
അര്‍ത്ഥം.

അത്‌ മനുഷ്യന്റെ അര്‍ത്ഥവും,
മനുഷ്യന് വേണ്ട,
മനുഷ്യന്‍ ആസ്വദിക്കുന്ന
അര്‍ത്ഥവും അല്ല.

ജീവിതം
മഹാഭൂരിപക്ഷം പേര്‍ക്കും
ആ നിലക്ക് മാത്രം.

അതിന്റെ അര്‍ത്ഥവും ഉദ്ദേശ്യവും
ആ അര്‍ത്ഥത്തില്‍
അവന് വലിയ ചോദ്യം, ഭാരം.