Tuesday, May 31, 2022

ദൈവം എന്തും ആവട്ടെ. അത് ദൈവം അറിയട്ടെ

 ദൈവം എന്തും ആവട്ടെ. അത് ദൈവം അറിയട്ടെ. മനുഷ്യന് അതറിയാൻ കഴിയില്ലെങ്കിൽ അതും ദൈവം അറിയട്ടെ. മനുഷ്യൻ ദൈവത്തെ കുറിച്ച് വേവലാതിപ്പെടേണ്ട. 

ഏറിയാൽ ജീവിക്കാൻ വലിയ വകയൊന്നും തരാതെ മനുഷ്യനെ സൃഷ്ടിച്ചതിന് ദൈവം മനുഷ്യനെ കുറിച്ച് വേവലാതിപ്പെടട്ടെ. മനുഷ്യന് പൂജയും ധർമവും പുണ്യവും ജീവിക്കാനുള്ള വക തെണ്ടൽ തന്നെ. അതിനു പോലും പലർക്കും ജീവിതം പോരാ.


മനുഷ്യന്റെ പരിധിയും പരിമിതിയും മനുഷ്യാനായി  തെരഞ്ഞെടുത്തതും ഉണ്ടാക്കിയതും അല്ലല്ലോ? ദൈവം തന്നെ സൃഷ്ടിച്ചതാണല്ലോ? എങ്കിൽ മനുഷ്യനെ ദൈവം വേട്ടയാടേണ്ട. അതും ദൈവം സ്വയം ഗതികെട്ടവനെയും നിരാശപ്പെട്ടവനെയും പോലെയും കോപം കൊണ്ടും പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും മോഹന വാഗ്‌ദാനങ്ങൾ നൽകിയും. 


ദൈവത്തോളം  മനുഷ്യന് വളരാൻ കഴിയില്ലെന്ന് മനുഷ്യനേക്കാൾ നന്നായറിയുന്നവൻ ദൈവം. എങ്കിൽ എന്താണ്  ദൈവം ചയ്യുക? മനുഷ്യന്റെ സങ്കല്പത്തോളം ചെറുതാവുക എന്നത്. എങ്ങിനെയെങ്കിലും മനുഷ്യന് ദൈവത്തെ സാധ്യമാക്കുക എന്നത്. ഒരു  മുഹമ്മദിന് വേണ്ടി മാത്രമല്ല. 


മനുഷ്യന്റെ സങ്കല്പത്തെ അതിന്റെ പരിധിയിലും പരിമിതിയിലും വെച്ച് കാണുക മനസിലാക്കുക എന്നത് ദൈവത്തിന് വളരെ എളുപ്പം. ദൈവത്തിന് അത് വലുപ്പം നഷ്ടപ്പെടുത്താത്ത ചെറുതാവൽ. എല്ലാം സാധിക്കുന്ന ദൈവത്തിന് ഏറ്റവും എളുപ്പം സാധിക്കുന്നത്. 


അല്ലാതെ മനുഷ്യ മഹാ ഭൂരിപക്ഷത്തിന് ഒരു നിലക്കും ബോധ്യമാവാത്തതു മനസിലാവണം എന്ന് ദൈവം വാശി പിടിക്കുകയല്ല. അതിനു വേണ്ടി ജീവിതം പരീക്ഷണം എന്ന് പറഞ്ഞു വായ മൂടുകയല്ല. അതിനു മാത്രമൊന്നും ഈ ജീവിതം ഇല്ല. അതിനു മാത്രം ആരും ബോധപൂർവം തെരഞ്ഞെടുത്തതല്ല ഈ ജീവിതം. അതിനു മാത്രം ആരിലും അവരിലെ "ഞാൻ" സ്ഥായിയല്ല. ജനിക്കുമ്പോൾ ഞാൻ എന്ന ബോധം തന്നെയും ഇല്ല. പിന്നീടങ്ങോട്ട് വളർച്ചക്ക് അനുസരിച്ചു മാറുന്ന ഞാൻ മാത്രമേ ഉള്ളൂ.... 


മതങ്ങൾ അഹങ്കാരത്തെ വളർത്തുന്നു. അഹങ്കാരത്തെ വളർത്തിയില്ലെങ്കിൽ പുനർജനിക്കുന്ന അഹത്തെ കുറിച്ച് പറയാൻ പറ്റില്ല. പരലോകത്തെ കുറിച്ച് പറയാൻ പറ്റില്ല.

മതങ്ങൾ അഹങ്കാരത്തിനും സ്വാർത്ഥതക്കും ഒരു എക്സ്റ്റൻഷൻ കൌണ്ടർ തുറന്നു കൊടുക്കാൻ ശ്രമിക്കുകയാണ് പരലോകത്തിൽ.


ദൈവം ഉദ്ദേശിച്ചതല്ലേ നടക്കൂ. ഉദ്ദേശിക്കാത്തതു നടക്കില്ല. പിന്നെ എന്തിനു പിശാച്ചന്റെ പ്രവേശനം? അതും ദൈവത്തെയും ദൈവത്തിലേക്കും മുടക്കുന്നവനെന്ന നിലക്ക്. എന്ത് സംഭവിച്ചാലും ദൈവികോദ്ദേശം മുടങ്ങില്ല, പകരം നടക്കുന്നു. വിപരീതം ദൈവത്തിനില്ല. വിരുദ്ധ ശക്തിയും ഇല്ല.


തിന്മ സംഭവിക്കുന്നു. ആപേക്ഷികമായി. മാനവും മാനദണ്ഠവും മാറിയാൽ അത് നന്മയും കൂടിയാണ്. അതിന്റെ പ്രതിഫലനവും ആപേക്ഷികമായി തന്നെ. ആത്യന്തികതയിൽ എല്ലാം വേണ്ടത് പോലെ. നന്മയെന്നും തിന്മയെന്നും ഇല്ലാതെ. 


മഹാപ്രപഞ്ചത്തിൽ മൺതരിയോളം പോലും വരാത്ത ഭൂമിയിലെ മനുഷ്യനെ  പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവാക്കരുത്. ആകെമൊത്തം മനുഷ്യൻ ആകെമൊത്തം വൈറസിന്റെ അത്ര തൂക്കത്തിലും വലുപ്പത്തിലും വരില്ല. ദൈവത്തെ ഖുർആനിലും മുഹമ്മദിലും അറബിയിലും ചുരുക്കുകയും അരുത്.


ജീവിക്കാൻ ജനിച്ചവനു ജീവിക്കലാണ് ധർമം, പുണ്യം, പൂജ. ജീവിക്കുമ്പോൾ ഉണ്ടാവുന്നതാണ് ധർമം, പുണ്യം പൂജ. അങ്ങിനെയാണ് ജീവിതം ഇക്കോലത്തിൽ വളർന്നു പന്തലിച്ചതും, എത്തിപ്പെട്ടതും. മാറിക്കൊണ്ടിരിക്കുന്ന മാതൃകകളും നിയമങ്ങളും ജീവിതം ഉടനീളം വേണ്ടത് പോലെ ഉണ്ടാക്കിയിട്ടുണ്ട്, ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. എവിടെയും ഒരിക്കലും അവസാനിക്കാതെ.  ദൈവത്തിന് അവസാനമില്ലാതെ. മുഹമ്മദിയലായാലും ഖുറാനിലായാലും.


നന്മ തിന്മയെന്നതില്ല എന്നല്ല. ഉണ്ട്. ജീവിതത്തിന് ആവശ്യമായതെല്ലാം നന്മ. അനാവശ്യമായതെല്ലാം തിന്മ. വളരെ വ്യക്തം. വളരെ ആപേക്ഷികം. ഇടതും വലുതും പോലെ. മുൻപും പിൻപും പോലെ. ഇടതും വലതും നന്മയും തിന്മയും ഇല്ലാത്ത ആത്യന്തികതയിലേക്കും ദൈവത്തിലേക്കും അതിനെ കെട്ടി വലിക്കേണ്ടതില്ല. 


ഖുർആൻ നല്ല ഗ്രന്ഥം. മറ്റേതൊരു ഗ്രന്ഥവും പോലെ. എഴുതിയുണ്ടാക്കിയത്. ദൈവത്തിന്റേതു അല്ലാതെ പ്രാപഞ്ചികതയിൽ ഒന്നും ഇല്ല. അതിനാൽ ഖുർആനും. അതെഴുതപ്പെട്ട കാലത്തു വളരെ ഏറെ പ്രസക്തമായതാവം. എല്ലാം എന്ന പോലെ. കാലപ്പഴക്കത്തിൽ അതിലെ പലതും അപ്രസക്തമാകും, മറ്റു പലതും പോലെ. എല്ലാ കാലത്തേക്കും എല്ലാറ്റിനും പരിഹാരം എന്ന നിലയിൽ ഒരു ഖുർആനും ഒരു ഗ്രന്ഥാവും ഇല്ല. അങ്ങിനെ പറഞ്ഞാൽ മറ്റേതൊരു ഗ്രന്ഥാവും പോലെ ഖുർആനും ഒന്നുമല്ല. അതിൽ അതിനു മാത്രം ഒന്നും ഇല്ല. വെറുതെ വ്യാഖ്യാനിച്ചു പതപ്പിക്കാമെന്നല്ലാതെ. 


മൂല്യങ്ങൾക്ക് ആധാരം ജീവിതം. എല്ലാ കാലത്തും എല്ലാ ജനതതികളിലും സംസ്കാരങ്ങളിലും മൂല്യങ്ങൾ അങ്ങനെ ഉണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ചൈനയിലും ഇന്ത്യയിലും അത് മികച്ചതായി തന്നെ ഉണ്ടായിട്ടുണ്ട്. ജീവിതത്തിനു വേണ്ടത് ജീവിതം ഉണ്ടാക്കിയിട്ടുണ്ട്. അത് ഏതെങ്കിലും ഗ്രന്തത്തിന്റെയോ വ്യക്തിയുടെയോ കുത്തകയല്ല. ഏതെങ്കിലും കാലത്തിൽ അവസാനിക്കുന്നതുമല്ല. അതിനു മാത്രം ഒരു ഗ്രന്ഥാവും വ്യക്തിയും എല്ലാ കാലത്തേക്കുമായി ഇല്ല. അങ്ങനെ ദൈവം ചുരുങ്ങുന്നു അവസാനിക്കുന്നുമില്ല. ദൈവം എന്നാൽ നിത്യമായ ഒഴുക്കും ഇടപെടലും ആണ്.


ഹദീസ് എന്ന് പറഞ്ഞു കേൾക്കുന്നത് ഒരാളുടെ വാക്കല്ല. ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്നത് മുഴുവൻ അയാളുടെ മേൽ കെട്ടിയേല്പിക്കപ്പെട്ട് പറയപ്പെട്ടതാണ്. ഖുർആനും ഏറെക്കുറെ അപ്പടി. മുഹമ്മദ് ഇപ്പറയുന്ന കോളത്തിൽ ക്രോഡീകരിക്കപ്പെട്ട ഹദീസും ഖുർആനും ലക്ഷ്യമാക്കിയിരുന്നില്ല. അതിനാൽ തന്നെ അയാളുടെ കാലത്തു അത് ക്രോഡീകരിക്കപ്പെട്ടിരുന്നുമില്ല. ശേഷം ഉണ്ടായിരുന്ന ഭരണകൂടത്തിന്റെ ആവശ്യമായിരുന്നു അവർ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ അത് ക്രോഡീകരിക്കപ്പെടൽമ അതിനെയും അയാളെയും അവസാനത്തേതാക്കലും. 


പിന്നെ പറഞ്ഞതിന്റെയും പറയാത്തതിന്റെയും പറയാനാവാത്തതിന്റെയും ഒക്കെ അടിമയാവുന്നവൻ വിശ്വാസിയല്ലേ?  അറിയാതെ അറിയാമെന്നു പറയുന്നവൻ വിശ്വാസിയല്ലേ? എന്നിട്ടു അതിനു അടിമയായി അസഹിഷ്ണുവും തീവ്രനും ഒക്കെ ആവുന്നവൻ. കേട്ടറിഞ്ഞ കപ്പിനെ വ്യാഖാനിച്ചു കടലാക്കണം എന്ന് വാശി പിടിക്കുന്നവൻ. 


 ഞാൻ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുന്ന വിശ്വാസി യഥാർത്ഥത്തിൽ സാക്ഷ്യം വഹിക്കാൻ മാത്രം അറിഞ്ഞും കണ്ടുമാണോ അങ്ങിനെ പറയുന്നത്? വെറുതെ വെറും കള്ളമായി അനുകരിച്ചു തട്ടി വിട്ടു അതിനു അടിമയാവുകയല്ലേ ഓരോ വിശ്വാസിയും ചെയ്യുന്നത്? 


നിഷേധിയും അവിശ്വാസിയുമല്ലേ സത്യസന്ധൻ? അറിയില്ലെങ്കിൽ അറിയില്ലെന്ന് പറഞ്ഞു അന്വേഷിക്കുന്നവൻ അവനല്ലേ? അവസാന വാക്കു പറഞ്ഞു അന്ധനാവാത്തവൻ. 


മനഃസാക്ഷിയിൽ സത്യസന്ധനായാൽ അതിനേക്കാൾ വലിയ സത്യസന്ധത ഉണ്ടോ? 


അങ്ങിനെ ആയാൽ നിഷേധവും വിശ്വാസവും ഒന്ന്.  

മനഃസാക്ഷിയിൽ സത്യസന്ധനാവുന്നവന് മനസിലായില്ലെങ്കിൽ മനസിലായില്ല എന്നതാണ് വിശ്വാസം. 

അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയുന്നതാവണം വിശ്വാസം. 

അല്ലാതെ ആരെങ്കിലും പറഞ്ഞത് അറിയാതെ ഉരുവിട്ട് അതവസാന വാക്കാക്കി അടിമയാവുകയല്ല...

No comments: