Saturday, May 7, 2022

കൂലി വാങ്ങുന്ന വേശ്യയല്ലാത്തവർ ആരുണ്ട്?

 "കാമം നടത്താൻ ഇരുട്ടാണ് നല്ല കൂട്ട്.


"ലൈംഗീക സംതൃപ്തിക്ക് ഞാനാം വേശ്യയെ സമീപിക്കാത്തവരും, പ്രാപിക്കാത്തവരും ഇല്ല തന്നെ " 


അവളതങ്ങിനെ എളുപ്പം പറഞ്ഞു.


അത്‌ കൊണ്ട്‌ തന്നെ അവളെ നിങ്ങൾ വേശ്യയെന്നും പിഴച്ചവളെന്നും വിളിക്കുമോ എന്ന് ഈയുള്ളവനറിയില്ല.


പക്ഷേ, നിങ്ങൾ വലിയൊരു ആരോപണമെന്ന് കരുതി പറയുന്ന, വിളിക്കുന്ന 'വേശ്യ' എന്ന പേരിനെ കുറിച്ച് അവൾക്ക് പറയാനുള്ളത് വേറൊന്നാണ്.


"കൂലി വാങ്ങുന്ന വേശ്യയല്ലാത്തവർ ആരുണ്ട്?


"പതിവ്രതരായ ഭാര്യമാരും വേശ്യകള്‍ തന്നെ.


"അവരിലും ഉറങ്ങി ഒളിച്ചു കിടക്കുന്നത് വേശ്യകള്‍ തന്നെ. 


"ഭർത്താവിനെ പിടിച്ചു കെട്ടുന്നത് കൂലിയായി അവൾ വാങ്ങുന്നു.


"സംരക്ഷണം കൂലിയായി വാങ്ങുന്ന വേശ്യകള്‍ തന്നെ അവർ.


"അവർ ചെയ്യുന്നതും, സമ്മതിച്ചു കൊടുക്കുന്നതും വേറെയല്ല.


"ഭാര്യയും ഭർത്താവും, പേടിച്ച് അഭിനയിക്കുക മാത്രമല്ലാതെ, സന്ദര്‍ഭം ഒത്തുവരുമ്പോള്‍ അവരും പരപുരുഷനെയും പരസ്ത്രീയെയും സങ്കല്പിക്കുന്നു.


"ഒരേയൊരു പുരുഷനെയും സ്ത്രീയെയും മാത്രം ജീവിതകാലം മുഴുവന്‍ അവരാരും സങ്കല്‍പ്പിക്കുന്നില്ല.


"അങ്ങനെ സങ്കല്‍പത്തിലെങ്കിലും അവരാരും ജീവിതം പാഴാക്കുന്നില്ല. 


"മനസ്സിന്റെ ഓളവും വൈവിധ്യവും സങ്കല്‍പത്തിനുമുണ്ട്.


"എന്തും ആരും എവിടെയും എപ്പോഴും കടന്ന് വരും സങ്കല്‍പത്തില്‍.


"ഗൗരവത്തിനിടയില്‍ നിസാരം എന്ന് തോന്നുന്നത് കടന്നുവരും.


"വന്‍വൃക്ഷങ്ങള്‍ക്കിടയില്‍ പുല്‍ക്കൊടികള്‍ എന്ന പോലെ. വളരെ സ്വാഭാവികം, പ്രകൃതിപരം"


*******


എന്തായാലും നിങ്ങൾ ഇപ്പറയുന്ന വേശ്യ നിസ്സഹായത കൊണ്ട്‌, ഒരുറപ്പും തീർച്ചയും ഇല്ലാതെ, സ്വന്തം തെരഞ്ഞെടുപ്പല്ലാതെ വേശ്യയായവളല്ല.


അവളുടെത് തെരഞ്ഞെടുപ്പ് മാത്രം.  ആവുന്നത് പോലെ ആവുന്ന സ്വാഭാവികതയുടെ തെരഞ്ഞെടുപ്പ്. ജീവിതം. 


തീര്‍ത്തും സഹായപൂര്‍ണമായ അവസ്ഥയില്‍ നടന്ന, നടക്കുന്ന അവളുടെ തെരഞ്ഞെടുപ്പ്.


******


"അതെന്തേ നീ അങ്ങനെ എളുപ്പം പറഞ്ഞത്? മനസിലാവുന്നില്ല...? 


"നിന്നെ സമീപിക്കാത്തവരും പ്രാപിക്കാത്തവരും ഇല്ലെന്നോ?"


"ഇരുട്ടിലാണ് എല്ലാവരും നിന്നെ സമീപിക്കുന്നതും പ്രാപിക്കുന്നതുമെന്നോ?"


"ഇരുട്ടാണ് സ്ത്രീ പുരുഷന്മാർക്ക് പരസ്പരം സമീപിക്കാനും പ്രാപിക്കാനും നല്ലതെന്നോ?"


തെളിഞ്ഞു നില്‍ക്കുന്ന അവളില്‍ ഉത്തരങ്ങളും തെളിഞ്ഞു കാണാം. 


"അതേ, എല്ലാവരും ഒരുപോലെ എന്നെ സമീപിക്കുന്നു, പ്രാപിക്കുന്നു. ഇരുട്ടില്‍. 


"അതേ, അത് തന്നെ. അങ്ങനെ തന്നെ.


"കാരണം എല്ലാവരുടേയും സങ്കല്‍പത്തില്‍ ഞാനുണ്ട്.


"ഞാനോ എന്നെപ്പോലുള്ളവരോ എല്ലാവരിലും ഒളിഞ്ഞുകിടപ്പുണ്ട്. 


"അതിനാല്‍, സങ്കല്‍പത്തില്‍ എല്ലാവരും ഏതെങ്കിലും വേളകളില്‍ എന്നെ സമീപിക്കുന്നു, പ്രാപിക്കുന്നു, വ്യഭിചാരിക്കുന്നു.


"ഒരുപക്ഷേ ഒരു കൂലിയും തരാതെ.


****


വല്ലാത്തൊരു പറച്ചില്‍.

അവൾ വല്ലാത്തവൾ തന്നെ 


"സങ്കല്‍പത്തില്‍ മാത്രമല്ലേ അത്?"


"അതെങ്ങനെ നിന്നെ പ്രാപിക്കലും സമീപിക്കലുമാവും. വ്യഭിചാരമാവും? " 


"അതേ സങ്കല്‍പത്തില്‍ മാത്രം.


"സങ്കല്‍പം തന്നെയും സങ്കല്‍പത്തില്‍ മാത്രവും തന്നെയല്ലേ പ്രണയം നാമ്പിടുന്നതും പൂത്തുലഞ്ഞു വരുന്നതും.


"എന്ത് കൊണ്ടാണ്‌ അവരങ്ങനെ എന്നെ സങ്കല്‍പത്തില്‍ മാത്രം സമീപിക്കുന്നത്, പ്രാപിക്കുന്നത്, വ്യഭിചരിക്കുന്നത് എന്ന് താങ്കള്‍ക്കറിയാമോ? 


"അവർക്ക് അങ്ങനെയല്ലാതെ സമീപിക്കാനും പ്രാപിക്കാനും ധൈര്യമില്ലാത്തതിനാല്‍.


"സങ്കല്‍പം ഇരുട്ടില്‍ നടക്കുന്നു എന്നതിനാല്‍.


"ഇരുട്ടില്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല എന്നതിനാല്‍. 


"സങ്കല്‍പത്തിന് ഇരുട്ടിന്റെ മറയും അത് നല്‍കുന്ന ധൈര്യവും ഉണ്ട് എന്നതിനാല്‍.


"വെളിച്ചം ലൈംഗീകതക്ക് അധൈര്യം മാത്രം സമ്മാനിക്കുന്നു എന്നതിനാല്‍. 


"ലൈംഗീകതക്ക് വേണ്ടി വെളിച്ചത്ത് വരാൻ ആര്‍ക്കും ധൈര്യമില്ല എന്നതിനാല്‍.


"അങ്ങനെയല്ലാതെ സാധിക്കാത്തത് കൊണ്ട്‌ മാത്രം അവരങ്ങനെ എന്നെ സങ്കല്‍പത്തില്‍ സമീപിക്കുന്നു, പ്രാപിക്കുന്നു, വ്യഭിചരിക്കുന്നു.


"അറിയാമോ, വ്യഭിചാരം പുരുഷൻ സ്ത്രീയെ സമീപിച്ചും, സ്ത്രീ പുരുഷനെ പ്രാപിച്ചും മാത്രം നടത്തുന്നതല്ല, നടക്കുന്നതല്ല.


"സ്വയംഭോഗം ചെയ്യുന്നവരും വ്യഭിചാരിക്കുന്നവർ മാത്രം തന്നെ.


"സ്വയംഭോഗം ചെയ്യുന്നവർ സങ്കല്‍പം നല്‍കുന്ന കൂരിരുട്ടില്‍ വ്യഭിചരിക്കുന്നവർ.


"അവർ ഇരുട്ട് നല്‍കുന്ന സങ്കല്‍പത്തില്‍ വ്യഭിചരിക്കുന്നവർ. 


"ഒന്നോര്‍ത്തു നോക്കുക. എപ്പോഴെങ്കിലും, അല്ലെങ്കിൽ എപ്പോഴും സ്വയംഭോഗം ചെയ്യാത്തവർ ആരുണ്ട്? 


"സ്വയംഭോഗം ചെയ്യുന്നവരും എന്നെ സങ്കല്പിച്ചു മാത്രം വ്യഭിചാരിക്കുന്നവർ.


"സ്ത്രീയായാലും പുരുഷനായാലും അങ്ങനെ തന്നെ. കളവായിട്ട്, ഇരുട്ടില്‍. 


"അതിനാല്‍ തന്നെ എന്നെ വ്യഭിചരിക്കാത്ത ഒരു യുവാവും പുണ്യാളനും പുരോഹിതനും കന്യകയും ഇതുവരെ ഇല്ല, ഉണ്ടായിട്ടില്ല. 


"അത് കൊണ്ട്‌ മാത്രം സധൈര്യം ഞാനങ്ങനെ എളുപ്പത്തില്‍ പറഞ്ഞു.


******


"ഒന്നുകൂടി അറിയാമല്ലോ?


"ഇരുട്ട് എന്നാല്‍ മറ. മറ നല്‍കുന്നത് ധൈര്യം.


"അറിയില്ല എന്നത് നല്‍കുന്ന സങ്കല്‍പം ഇരുട്ടിന്റെ സമ്മാനം.


ഇരുട്ടും അതിന്റെ മറയും നല്‍കുന്നത് അറിവുകേട്. ആ അറിവുകേട് ഉണ്ടാക്കുന്നത് സങ്കല്‍പം. ആ സങ്കല്‍പം ഉണ്ടാക്കുന്നത് പ്രണയം 


"മറ കൂടാതെ ലൈംഗീകക്രീഢ നടത്തുന്നവർ തുലോം കുറവ്.


"അറിവ്കേട് കൊണ്ടല്ലാതെ ആര്‍ക്ക് സങ്കല്പിക്കേണ്ടി വരും?


"അറിവ്കേട് കൊണ്ടല്ലാതെ ആര്‍ക്ക് വ്യഭിചാരിക്കേണ്ടി വരും?


"അത് സ്വയംഭോഗം തന്നെയാണെങ്കിലും.


"അറിയുക. ലൈംഗീകത പുരുഷന് സുന്ദരവും വന്യവുമാകുന്നത് സങ്കല്‍പ്പത്തിലും ഭാവനയിലും.


"അജ്ഞത നല്‍കുന്ന സങ്കല്‍പ, ഭാവനാസുഖത്തില്‍.


"അജ്ഞത നല്‍കുന്ന സൗന്ദര്യസങ്കല്‍പത്തില്‍.


"ഇരുട്ട് നല്‍കുന്ന സങ്കല്‍പത്തില്‍. 


"സങ്കല്‍പത്തിനപ്പുറം പ്രയോഗത്തില്‍, ഇരുട്ടിനപ്പുറം വെളിച്ചത്തില്‍, ലൈംഗീകത പുരുഷന്  സമ്മാനിക്കുന്നത് നഷ്ടവും ശൂന്യതാബോധവും മാത്രം.


"പിന്നെ കുറേ അഭിമാനത്തിന്റെയും അപമാനത്തിന്റെയും പരാജയത്തിന്റെയും ജാള്യതയുടെയും ബാധ്യതകളും ക്ഷീണവും. "


"സങ്കല്‍പത്തിലെ സൗന്ദര്യവും വന്യതയും പുരുഷന് ലൈംഗീകതയില്‍ അല്പമെങ്കിലും കിട്ടാന്‍ പിന്നെയും സ്ത്രീ തെരഞ്ഞെടുക്കുന്ന വഴിയാണ് ഇരുട്ട്, മറ. 


"കാഴ്ചയില്ലെങ്കില്‍, പിന്നെ എല്ലാം സങ്കല്പിച്ചത് പോലെ തന്നെ എന്ന് കരുതി സമാധാനിക്കാം. ലൈംഗീക പ്രക്രിയയില്‍ അവന് തുടരാം. 


"അതിനാല്‍, സ്ത്രീ അറിയുന്നു ലൈംഗീകക്രീഢ നടക്കുന്നതും നടക്കേണ്ടതും ഇരുട്ടിലായിരിക്കണമെന്ന്.


"ഇത് ഓരോ സ്ത്രീയും അറിയുന്നു.


ഇത്‌ ഓരോ സ്ത്രീയും ആവുംവിധം കണിശമായും നടപ്പാക്കുന്നു." 


"അത്‌ കൊണ്ട്‌ മാത്രമാണോ ലൈംഗീകക്രീഢക്ക് സ്ത്രീ ഇരുട്ട് നിര്‍ബന്ധമാക്കുന്നത്?" 


"അത് കൊണ്ട്‌ മാത്രമല്ല.


"പകരം, അവള്‍ക്ക് തന്നെയും ധൈര്യം കിട്ടണം. അതിനവള്‍ക്ക് ഇരുട്ട് വേണം, മറ വേണം.


"മേല്‍പറഞ്ഞ പുരുഷന്റെ ഭാവന പൊലിഞ്ഞു പോകാതിരിക്കണം. അങ്ങനെ അവളെകുറിച്ച അവളുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കണം. അതിനും അവൾ സ്ത്രീ ഇരുട്ട് തിരഞ്ഞെടുക്കും. 


"പോരാത്തതിന് അവള്‍ക്ക് പോലും അഭിപ്രായമില്ലാത്ത, അവള്‍ക്ക് സ്വയം അപമാനം തോന്നുന്ന, അതിനാലവൾ സ്വയം മറച്ചുവെക്കുന്ന അവയവത്തെയാണ് പുരുഷൻ ആഗ്രഹിക്കുന്നത് എന്നവൾ അറിയുന്നു. അതാണ് അവൾ ലൈംഗീകതയില്‍ കാര്യമായും വെച്ചുനീട്ടുന്നത് എന്നവൾ അറിയുന്നു. എന്നതിനാല്‍ പ്രത്യേകിച്ചും"


******


എന്നിട്ടവൾ വേശ്യാ ഒന്ന്കൂടി പറഞ്ഞു:


"വേശ്യാവൃത്തി ഒരു തെരഞ്ഞെടുപ്പായെടുത്തവൾ നാല് കാര്യം ഒരുമിച്ച് ചെയ്യുന്നു.


1. തനിക്ക് പോലും അഭിപ്രായമില്ലാത്ത, തനിക്ക് സ്വയം അപമാനം തോന്നുന്ന, അതിനാല്‍ താന്‍ സ്വയം മറച്ചുവെക്കുന്ന അവയവത്തെ അവൾ കച്ചവടമാക്കുന്നു.


2. തന്റെ വികാരശമനം താന്‍ ഉദ്ദേശിക്കുന്നത് പോലെ, ഉദ്ദേശിക്കുന്ന സമയത്ത് ഉദ്ദേശിക്കുന്ന കോലത്തില്‍ നടത്തുന്നതിനെ അവൾ കച്ചവടമാക്കുന്നു. 


3. പുരുഷന്റെ ദൗര്‍ബല്യത്തെ അവൾ തന്റെ കച്ചവട വസ്തുവാക്കുന്നു.


4. കാശും ഊര്‍ജവും അഭിമാനവും നഷ്ടപ്പെട്ടവനായി പുരുഷനെ ശൂന്യത തൊട്ടറിയിപ്പിച്ചു തിരിച്ചയക്കുന്നതിനെ അവൾ തന്റെ കച്ചവടമാക്കുന്നു."

No comments: