Wednesday, February 19, 2025

സനാതനം ആരെങ്കിലും നശിപ്പിക്കുന്നതോ നശിപ്പിച്ചതോ അല്ല, ആയിക്കൂടാ.

പ്രാപഞ്ചികതാളം തന്നെയായ സനാതനം എല്ലാവരിലും എപ്പോഴും ഉണ്ടായിരുന്നത്, ഉണ്ടാവുന്നത്. 

അതുകൊണ്ട് തന്നെ സനാതനം ആരെങ്കിലും നശിപ്പിക്കുന്നതോ നശിപ്പിച്ചതോ അല്ല, ആയിക്കൂടാ.

സനാതനം ആർക്കെങ്കിലും എപ്പോഴെങ്കിലും നഷിപ്പിക്കാവുന്ന സംഗതി ആയിക്കൂടാ.

ആരും പുതുതായി ഉണ്ടാക്കേണ്ടതോ തിരിച്ചുപിടിക്കേണ്ടതോ അല്ല സനാതനം.

അങ്ങനെ സനാതനത്തെ ആരെങ്കിലും നശിപ്പിച്ചു, ആ നശിപ്പിച്ച സനാതനത്തെ നമ്മൾ തിരിച്ചുപിടിക്കുന്നു എന്ന് അവകാശപ്പെടുന്നവർ യഥാർത്ഥത്തിൽ സനാതനത്തെ അതിൻ്റെ അർത്ഥത്തിലും ആഴത്തിലും നിഷേധിക്കുകയാണ് ചെയ്യുന്നത്. 

അവർ സനാതനത്തെ കൊച്ചാക്കുകയുമാണ് ചെയ്യുന്നത്. 

അവർ സനാതനം സ്ഥിരമായ പ്രാപഞ്ചികതാളം അല്ലെന്ന് വരുത്തുകയാണ് ചെയ്യുന്നത്.

*******

അതിനാൽ ദേഷ്യംപിടിക്കാതെ. 

ദേഷ്യംപിടിക്കുക പരിഹാരമോ വിവേകമോ സനാതനധർമ്മമോ അല്ല. 

പക്വതയോടെയും യുക്തിയുക്തമായും സംസാരിക്കാം. 

യുക്തിയും ന്യായവും ഇല്ലെങ്കിലും നഷ്ടപ്പെടുമ്പോഴും മാത്രമാണ് ദേഷ്യം നമ്മെ കീഴടക്കുക. 

സനാതനം എന്ത് എന്തല്ല എന്നത് വ്യക്തമല്ല എന്ന് ആരെങ്കിലും പറയുന്നത് തെറ്റാണെങ്കിൽ സനാതനം എന്ത് എന്തല്ലെന്ന് വേദങ്ങളും ഉപനിഷത്തുകളും വെച്ച് നിങ്ങൾക്ക് വ്യക്തമാക്കികൊടുക്കാൻ കഴിയണം.

*******

അധികാരപക്ഷവും വിജയിച്ച പക്ഷവും എപ്പോഴും അധികാരത്തെ ചോദ്യംചെയ്യുന്നവരെയൂം തങ്ങൾ കൊന്നൊടുക്കി തോൽപിച്ചവരെയും വളരെ എളുപ്പം വിശേഷിപ്പിച്ച് വിളിച്ച പേരാണ് ദുഷ്‌ടശക്തി. 

അതിലൂടെ അധികാരപക്ഷത്തിന് ന്യായമുണ്ടാക്കാനും അധികാരപക്ഷത്തെ സത്യത്തിൻ്റെയും ശരിയുടേയും ശക്തിയാക്കി മാറ്റാനും ചിത്രീകരിക്കാനും വേണ്ടി അധികാരമില്ലാത്ത പക്ഷത്തെ വിളിച്ച പേര് ദുഷ്‌ടശക്തി. 

അതിനവർ സനാതനം എന്ന വിശേഷണവും ന്യായവും വരെ തേടും.

പ്രാപഞ്ചിക താളം തന്നെയായ സനാതനം എല്ലാവരിലും എപ്പോഴും ഉണ്ടാവുന്നത്. 

അത് ആരും പുതുതായി ഉണ്ടാക്കേണ്ടതോ തിരിച്ചുപിടിക്കേണ്ടതോ അല്ല.

സനാതനം സ്ഥിരമായത്. 

സ്ഥിരമായത് ഏതെങ്കിലും മതത്തിൻ്റെയോ രാജ്യത്തിൻ്റെയോ കുത്തകയല്ല.

*******

അപ്പോഴും, എപ്പോഴുമെന്ന പോലെ, സനാതനം എന്ത് എന്തല്ല എന്ന് ആർക്കും പറയാൻ സാധിക്കുന്നില്ല. 

സനാതനം എന്ത് എന്തല്ല എന്ന് മനസ്സിലാക്കാൻ എവിടെ എന്ത് നോക്കണം എന്നും ആർക്കും പറയാൻ സാധിക്കുന്നില്ല.

പകരം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം എന്നത് പോലെ ചൂടാവുന്നു, കോപിക്കുന്നു, ഭീഷണിപ്പെടുത്തുന്നു.

ശരിക്കും ബുദ്ധിപരമായി പരാജയപ്പെടുന്നവൻ്റെ ലക്ഷണം.

********

വെറും കാല്പനികതയും അവകാശവാദങ്ങളും മാത്രമല്ലാത്ത സ്ഥിരമായ, വ്യക്തതയും കൃത്യതയും ഉള്ള സനാതനധർമ്മം കാണിക്കണം. 

അങ്ങനെയൊന്ന് ആരുടേതുമായും ഇല്ല.

വെറുതേ പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്നത് മാത്രമല്ലാതെ.

മനുഷ്യൻ്റെ ചരിത്രവും പ്രാപഞ്ചികതയുടെ ചരിത്രവും ഇന്ത്യയുടെ മാത്രം ചരിത്രമല്ല. 

മനുഷ്യൻ്റെ ചരിത്രം ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയക്കാർ അവകാശപ്പെടുന്ന സനാതനത്തിന് മാത്രം അവകാശപ്പെട്ട ചരിത്രവും അല്ല. 

മനുഷ്യൻ്റെയും പ്രാപഞ്ചികതയുടെയും ചരിത്രവും താളവും എല്ലാവരുടെയും ചരിത്രവും താളവും ആണ്. 

അതുകൊണ്ട് തന്നെ സനാതനം എല്ലാവരുടെതും ആണ്. എല്ലാവരിലും എപ്പോഴും ഉള്ളതാണ്.

ഇസ്‌ലാമിനെ കുറിച്ച് ഇല്ലാത്ത വിവരങ്ങൾ എവിടെനിന്ന് കിട്ടുന്നു?

ഓരോരുവനും അവനന്വേഷിക്കുന്നത് കിട്ടും.

ഇസ്‌ലാമിനെ കുറിച്ച് മുസ്‌ലിംകൾക്ക് ആർക്കും അറിയാത്ത ഇല്ലാത്ത വിവരങ്ങൾ പലർക്കും എവിടെനിന്ന് കിട്ടുന്നു?

ഇങ്ങനെയുള്ള വിവരങ്ങൾ എല്ലാവരെക്കുറിച്ചും എല്ലാവർക്കും കിട്ടും, ഉണ്ടാക്കാൻ സാധിക്കും.

നന്മ തിന്മ എന്നതിൽ കൃത്യമായ വഴിയും നിയമങ്ങളും മാതൃകയും പിന്തുടരുന്നതിൽ തർക്കിച്ച് മത്സരിക്കുന്ന ഒരു വിഭാഗമാണ് മുസ്ലിംകൾ. 

വ്യഭിചാരത്തിന് കൃത്യമായ കടുത്ത ശിക്ഷ വിധിക്കുന്ന ഏക വിശ്വാസ-ജീവിതക്രമമാണ് ഇസ്ലാമിൻ്റേത്. 

പലിശയും കള്ളമുതലും കൃത്യമായും നിരോധിച്ച മതം. 

എന്നിരിക്കെ ആരൊക്കെയോ ഏകപക്ഷീയമായി ഈ ആരോപിക്കുന്നത് പോലെ അവർ ബലാൽസംഗം ചെയ്യും അക്രമം ചെയ്യും എന്നൊക്കെ പറഞ്ഞാൽ എങ്ങിനെ ശരിയാവും? 

ശത്രുക്കൾ എന്തും പറഞ്ഞ് പരത്തുമെന്നത് അവരും തെളിയിക്കുന്നു. 

അതനുസരിച്ച പാഠങ്ങൾ അവർക്ക് കിട്ടുന്നു. 

ഒരേ മണ്ണിൽ തേങ്ങക്കും കാഞ്ഞിരത്തിനും വേണ്ട പാഠങ്ങളുണ്ടല്ലോ? 

ഓരോ വേരും അന്വേഷിക്കുന്നത് അതിന് കിട്ടും.

Sunday, February 16, 2025

അധിനിവേശക്കാരും സ്വന്ത്രം നാട്ടുകാരും തമ്മിലുള്ള പ്രശ്നം.

അധിനിവേശക്കാരും സ്വന്ത്രം നാട്ടുകാരും തമ്മിലുള്ള പ്രശ്നം.

ഏകദൈവ വിശ്വാസികളായത് കൊണ്ട് ബാക്കിയുള്ള കാര്യങ്ങളിൽ ജൂതൻമാർക്കും മുസ്‌ലിംകൾക്കുമിടയിൽ മറ്റ് അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്ന അർത്ഥമില്ല.

മുഹമ്മദ് നബിയെ ജൂതന്മാർ അംഗീകരിക്കുന്നില്ല, മുൻപ് യേശുവിനെ ജൂതന്മാർ അംഗീകരിക്കാതിരുന്നത് പോലെ. 

മുസ്ലിംകൾ ജൂതചരിത്രത്തെ അപ്പടി അംഗീകരിക്കുന്നു. 

പക്ഷെ ആ ചരിത്രത്തിൽ വിശ്വാസപരമായി സംഭവിച്ച വ്യതിചലനങ്ങളിൽ നിന്ന് കുതറിമാറി ചരിത്രത്തെ അംഗീകരിക്കുന്നു. 

തത്വത്തിൽ ഏകദൈവത്വവും പ്രവാചകന്മാരെയും പിന്നെ പൗരോഹിത്യരഹിത വിശ്വാസവും സ്വീകരിച്ചുകൊണ്ട്. 

യേശു ജൂതമതത്തെ പുനരുജ്ജീവിപ്പിക്കാനും നിവർത്തിക്കാനും വ്യാഖ്യാനിക്കാനും പൗരോഹിത്യത്തിൻ്റെ മലിനീകരണത്തിൽ നിന്ന് ശുദ്ധീകരിക്കാനും വേണ്ടി വന്നു. 

യേശു ഒന്നും പുതുതായി കൊണ്ടുവന്നില്ല, കൊണ്ടുവരാൻ ഉദ്ദേശിച്ചല്ല

എങ്കിലും ശേഷം റോമൻ വിശ്വാസങ്ങൾ കടന്നുവന്ന്, കടത്തിവിട്ട് പുതിയ പേരിൽ  തീർത്തും വ്യത്യസ്തമായ, വ്യതിചലിച്ച ഒരു പുതിയ മതമായി തീർന്നു യേശുവിൻ്റെ പേരിൽ ക്രിസ്തുമതമായി. 

യേശു അറിഞ്ഞിട്ടില്ലാത്ത ക്രിസ്തുമതം, 

യേശു സ്ഥാപിച്ചിട്ടില്ലാത്ത ക്രിസ്തുമതം, 

യേശുവിൽ നിന്ന് ഒരുതരം മാതൃകയും പാഠവും ഇല്ലാത്ത ക്രിസ്തുമതം. 

ആ ക്രിസ്തുമതമാണ് യഥാർത്ഥത്തിൽ ജൂതമതഗ്രന്ഥങ്ങളെ തന്നെ അടിസ്ഥാനമാക്കുമ്പോഴും അതേ ജൂതമതത്തിൽ നിന്നും നേർവിപരീതദിശയിൽ വ്യതിചലിച്ചകന്ന് പോയത്. 

ഇസ്‌ലാം യഥാർത്ഥ ജൂതമതത്തെ തിരിച്ചുപിടിക്കുക മാത്രമായിരുന്നു.

യേശുവിനെ വേശ്യയുടെ പുത്രൻ എന്ന് വിളിച്ച, 

യേശുവിൻ്റെ അമ്മയെ വേശ്യ എന്ന് വിളിച്ച, 

യേശുവിനെ നഗ്നനാക്കി തെരുവിലൂടെ നടത്തി അപമാനിച്ച് പീഡിപ്പിക്കുകയും ക്രൂശിക്കുകയും ചെയ്ത 

ജൂതന്മാരോട് കൂടുതൽ ശത്രുതയും അകൽച്ചയും യഥാർത്ഥത്തിൽ കൃത്യാനികൾക്കാണ്. മുസ്‌ലിംകൾക്കും ഇസ്‌കാമിനുമല്ല.

ഫലസ്തീനിൽ  വൈദേശിക സാമ്രാജ്യത്വ ശക്തികൾ ചേർന്ന് അവർക്കുള്ള ഒളിസങ്കേതമായി ഒരു ജൂതരാഷ്ട്രം സ്ഥാപിച്ചത് കൊണ്ടുണ്ടായ ശത്രുത അവർക്കിടയിലെ മതപരമായ ശത്രുതയല്ല.

ഭരണകൂടത്തെ മുളയിൽ തന്നെ ചോദ്യംചെയ്യേണ്ടതുണ്ട്

കുംഭമേളക്ക് പോയി തിരിച്ചുവരും വഴിയിൽ സനാതനക്കാർ അഴിഞ്ഞാടിയതും തീവണ്ടി തകർക്കുന്ന പരിപാടികൾ നിർബാധം തുടർന്നതും തന്നെയോ യഥാർത്ഥ ദേശസ്‌നേഹം? 

സനാതനക്കാരുടെ സാംകാരിക മികവും പൗരബോധവും ഇതൊക്കെത്തന്നെയോ? 

ഇവരെയൊക്കെ കുറ്റവാളികളായി പിടികൂടി ശിക്ഷിക്കുക എന്ന വല്ല കലാപരിപാടിയും നടന്നോ? 

സനാതനമെന്ന പേരിട്ടാൽ എന്തക്രമവും ധർമ്മമായി, പുണ്യമായി എന്നതാണോ പുതിയ വേദം?

********

സാധാരണഗതിയിൽ ഭരണകൂടമാണ് അക്രമങ്ങളെ കണ്ണടച്ച്, മുഖംനോക്കാതെ അടിച്ചമർത്തുക.

പക്ഷെ, ഇവിടെ അതിന് വിപരീതമായി ലോകത്താദ്യമായി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തെ കാണുന്നു, 

അക്രമം കൊണ്ട് മാത്രം പിടിച്ചെടുക്കുന്ന ഭരണവും ആ അക്രമം കൊണ്ടുമാത്രം ഭരണം നിലനിൽക്കുന്ന, നിലനിർത്തുന്ന തന്ത്രം ആവിഷ്കരിച്ച ഭരണകൂട സംഘങ്ങളെയും കാണുന്നു. 

അതുകൊണ്ട് മാത്രം ഇങ്ങനെയൊക്കെ കൃത്യമായും വർത്തമാന പശ്ചാത്തലത്തിൽ പറയേണ്ടിവരുന്നു.

അക്രമം ഭരണകൂടം സ്പോൺസർ ചെയ്യുന്നത് കൊണ്ട്.

അത്തരം ഭരണകൂടത്തെ മുളയിൽ തന്നെ ചോദ്യംചെയ്യേണ്ടതുണ്ട് എന്നതിനാൽ. 

അങ്ങനെ ചോദ്യം ചെയ്യുന്നത് കാലത്തോടും നമ്മൾ ജീവിക്കുന്ന സമൂഹത്തോടും സ്വന്തം മനസ്സാക്ഷിയോടും ചെയ്യുന്ന ചെറിയ നീതിയാണ് എന്ന് തോന്നുന്നതിനാൽ.

അത്തരം ഭരണകൂടസംഘം രാജ്യത്തെ ആഭ്യന്തരകലാപത്തിലേക്ക് വരെ നയിക്കുംവിധം കത്തിച്ചുവെച്ചിരിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് നാം വെള്ളമ്മെന്ന് ധരിച്ച് പോലും മണ്ണെണ്ണ ഒഴിക്കരുത്.

അതിനെ ഇനിയും ആളിക്കത്താൻ വിട്ടുകൂട. 

അതിനെ അണക്കാൻ ആവുന്നത്ര വെള്ളമെന്ന് ഉറപ്പുള്ള വെളളം തന്നെ ഒഴിക്കണം. 

അതുകൊണ്ട് തന്നെ പുതിയ പശ്ചാത്തലത്തിൽ അവർ ശത്രുവായി വെച്ചിരിക്കുന്ന ഇരയെ അവരുടെ മുമ്പിൽ വെച്ച് നമ്മളും ഇരയാക്കി നിർത്തി അവരെ പ്രോത്സാഹിപ്പിച്ചു കൂട എന്ന് മനസ്സിലാക്കുന്നത് കൊണ്ട്.

*******

സനാതനവും ഹിന്ദുമതവും ഇല്ലാത്തതെന്ന് പറയുന്ന നിങൾ എന്തിന് സനാതനത്തെയും ഹിന്ദുമതത്തെയും വിമർശിക്കുന്നു?

മറുപടി: സനാതനവും ഹിന്ദുമതവും ഉണ്ടെന്ന് പറയുന്നവരോട് അവരുടെ അളവുകോലുകളും ആയുധങ്ങളും വെച്ച് തന്നെ സംസാരിക്കണമല്ലോ?

*******

ദുരന്തങ്ങളുടെ കാര്യം മേൽ കുറിച്ചതിൽ പറഞ്ഞതെയില്ല. 

ദുരന്തങ്ങളുടെ കാര്യത്തിൽ എല്ലാവരും ഒരുപോലെ വിഷമിക്കുന്നു.

പക്ഷെ നമ്മൾ നമ്മുടെ രാഷ്ട്രീയതാൽപര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ വേണ്ടി ഉണ്ടാക്കിയെടുത്ത കാപാലികൻമാരായ കുറേ ദുരന്തങ്ങൾ ഉണ്ടല്ലോ, ഇന്ത്യ മുഴുക്കെയും. 

അതേക്കുറിച്ചും വേറൊരു കോലത്തിലുള്ള വിഷമം മാത്രം.

തീവണ്ടികൾ തല്ലിത്തകർത്ത കാപാലികൻമാരായ അത്തരം ദേശസ്നേഹികളെയും സനാതനക്കാരെയും കുറിച്ച് മാത്രമേ മേൽ പോസ്റ്റ് സംസാരിച്ചുളളൂ...

Saturday, February 15, 2025

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശനം മതപരമല്ല.

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശനം മതപരമല്ല. രണ്ട് മതങ്ങൾ തമ്മിലുള്ളതല്ല. 

പകരം, ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശനം സ്വദേശക്കാരും അധിനിവേശക്കാരും തമ്മിലുള്ള പ്രശ്നമാണ്. 

ഇന്ത്യയിൽ ബ്രിട്ടീഷ് അധിനിവേശക്കാരുമായി ഉണ്ടായിരുന്നത് പോലെത്തന്നെയുള്ള പ്രശ്‌നം. 

അധിനിവേശക്കാരെ നേരിടാൻ ഫലസ്തീനികൾക്ക് അവരുടെ ദൈവവിശ്വാസവും പാരലോകവിശ്വാസവും കരുത്താവുന്നു എന്ന് മാത്രം. 

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിലും മുസ്‌ലിംകൾക്ക് കരുത്തയത് അവരുടെ ദൈവവിശ്വാസവും പാരലോകവിശ്വാസവും തന്നെ എന്നത് പോലെ തന്നെ.

അല്ലാതെ ഫലസ്തീൻ ഇസ്രായീൽ പ്രശ്നം മതപരമായ കാരണം കൊണ്ടുണ്ടായ പ്രശ്നമല്ല.

മതപരമായും വിശ്വാസപരമായും ജൂതന്മാരും മുസ്ലിംകളും ഒരുപോലെ. 

മുഹമ്മദ് നബിയെന്ന പ്രവാചകനെ അംഗീകരിക്കുന്നു, അംഗീകരിക്കുന്നില്ല എന്ന വ്യത്യാസം മാറ്റി നിർത്തിയാൽ വിശ്വാസപരമായി ജൂതന്മാർക്കും മുസ്‌ലിംകൾക്കും  ബാക്കിയെല്ലാം അടിസ്ഥാനപരമായി ഒന്ന്.

ഏകദൈവ വിശ്വാസികൾ. ബിംബാരാധനക്ക് എതിരെ നിലകൊള്ളുന്നവർ. 

ബാക്കിയുള്ളത് അല്ലറചില്ലറ അവിടവിടെ ഉണ്ടായ വ്യതിചലനങ്ങൾ.

ജൂതന്മാരുമായി വിശ്വാസപാമായി അകന്ന് വിപരീതദിശയിൽ പോയവർ ക്രിസ്ത്യാനികളാണ്.

ജൂതന്മാരുടെ അതേ തോറയെ (പഴയ നിയമത്തെ) പിന്തുടരുകയും അതേ സമയം തോറയിൽ (പഴയ നിയമത്തിൽ) എവിടെയും ഒരു നിലക്കും ഒരു തെളിവുമില്ലാത്ത ത്രിത്വം (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) എന്ന പുതിയ വിശ്വാസം കണ്ടുപിടുത്തമായുണ്ടാക്കി ബഹുദൈവവിശ്വാസത്തിലേക്കും ബിംബാരാധനയിലേക്കും തികഞ്ഞ പൗരോഹിത്യത്തിലേക്കും പുണ്യാളന്മാന്മാരെ വാഴ്ത്തുന്ന ലോകത്തിലേക്കും വ്യതിചലിച്ച് വഴുതിവീണവർ, ക്രിസ്ത്യാനികൾ.

Friday, February 14, 2025

സമൂഹത്തെ രാജ്യത്തിൽ നിന്നും അകറ്റി എങ്ങോട്ട് നയിക്കും?

പൈസ സൂക്ഷിക്കുന്ന ബാങ്കായ രാജ്യം തന്നെ പല ഘടകങ്ങളും പരിഗണിച്ച് നൽകുന്നതിനെ പലിശ എന്ന പൊതുപദത്തിൽ ഉൾപ്പെടുത്തി നിഷിദ്ധമാക്കി ഒരു വലിയ സമൂഹത്തെ രാജ്യത്തിൽ നിന്നും അകറ്റി എങ്ങോട്ട് നയിക്കും?

ബാങ്ക് രാജ്യം തന്നെയാവുന്ന, രാജ്യം ബാങ്ക് തന്നെയാവുന്ന ചുറ്റുപാടിൽ ബാങ്കിൽ പൈസ നിക്ഷേപിക്കുക എന്നത് രാജ്യതാല്പര്യം കൂടിയാണ്. 

ബാങ്കിൽ പൈസ നിക്ഷേപിക്കുകയെന്നാൽ രാജ്യത്തിനും രാജ്യത്തിലെ സംരംഭകർക്കും ഉപയോഗിക്കാൻ വേണ്ടി ആ പണം നൽകുന്നു എന്നാണർത്ഥം. 

അതിന് രാജ്യം തന്നെയായ ബാങ്ക്, രാജ്യനിയമമനുസരിച്ച്, രാജ്യം തന്നെ തീരുമാനിക്കുന്നത്ര വിഹിതം (വളരെ ചെറിയ വിഹിതം, വർഷത്തിൽ 7 ശതമാനം) നിക്ഷേപിച്ചവന് നൽകുന്നു. 

സാധാരണഗതിയിൽ ഒരു ദിവസം കച്ചവടക്കാരൻ ഉണ്ടാക്കുന്ന ലാഭം പോലും ഇതിൽ കൂടുതൽ വരുമെന്ന് ഓർക്കണം.

രാജ്യം പൗരന്മാർക്ക് നൽകുന്ന ഒന്നും ലാഭനഷ്ടങ്ങൾക്ക് വിധേയമല്ല. 

പൈസയുണ്ടെന്ന് വെച്ച് കച്ചവടവും സംരംഭം നടത്തലും എല്ലാവർക്കും പറഞ്ഞ കാര്യമല്ല. കച്ചവടം ചെയ്യാൻ സാധിക്കാത്തവർ പൈസ എവിടെ വെക്കണം, എവിടെ നിക്ഷേപിക്കണം. 

പൈസ നിക്ഷേപിക്കാനും സൂക്ഷിക്കാനും രാജ്യത്തേക്കാൾ ഉറപ്പുള്ള, രാജ്യം തന്നെ ഉറപ്പ് നൽകുന്ന ബാങ്കിനെക്കാൾ വലിയ ഉറപ്പും ഭദ്രതയും ഉള്ള വേറെ ഇടവും ഇല്ല

ഇസ്‌ലാമിക് ബാങ്കുകൾ എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഥാപനത്തിലും പലിശക്ക് തുല്യമോ അതിലധികമോ ആയ ലാഭം ചുമത്താതെ/നൽകാതെ കടം ആർക്കും ആരും നൽകുന്നില്ല, ആരിൽ നിന്നും നിക്ഷേപം ആകർഷിക്കുന്നില്ല. 

ഇനി പലരും ബാങ്കിൽ പൈസ നിക്ഷേപിക്കാത്തത് പലിശ പേടിച്ചിട്ടല്ല, പലിശ നിഷിദ്ധമായത് കൊണ്ടുമല്ല.

പകരം, ബാങ്ക് നൽകുന്നത് വളരെ തുച്ഛമായ ലാഭമാണ്, അതിൻ്റെ എത്രയോ ഇരട്ടി ലാഭം മറ്റ്‌വഴികളിൽ പുറത്ത് നിന്ന് ഉണ്ടാക്കാൻ സാധിക്കും എന്നതിനാലാണ്. 

അങ്ങനെയാണ് കള്ളപ്പണം ഉണ്ടാവുന്നതും പറമ്പിൻ്റെയടക്കം റിയൽ എസ്റ്റേറ്റ് വില സാധാരണക്കാരന് താങ്ങാൻ സാധിക്കാത്തവിധം കുത്തനെ ഉയർന്നതും.

പകരം സംവിധാനമില്ലാതെ കാല്പനികത പറഞ്ഞ് വലിയൊരു സമൂഹത്തെ നടുറോഡിൽ ആക്കരുത്. 

ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങൾ പറയണം. 

ബാങ്ക് നിഷിദ്ധമെന്ന് പറയുന്നതിലൂടെ രാജ്യവിരുദ്ധം കൂടി ആവുകയാണ് ഫലത്തിൽ ചെയ്യുന്നത്. 

രാജ്യത്ത്, മുഖ്യധാരയിൽ നിന്നും അകന്ന്, സമാന്തര സാമ്പത്തീക വ്യവസ്ഥിതിക്ക് വിത്ത് പാകുകയാവരുത് നാം പ്രായോഗികമല്ലാത്ത സംഗതികളെ അന്ധമായനുകരിച്ച് ചെയ്യുന്നത്.

Thursday, February 13, 2025

ബാങ്ക് പലിശ നിഷിദ്ധമാണോ?

ബാങ്ക് പലിശ നിഷിദ്ധമാണോ?

പലിശ നിഷദ്ധമാണെന്ന് ഇസ്‌ലാം നിർദേശിച്ചെങ്കിൽ എന്താണതിനർത്ഥം? 

ഏത് തരം പലിശയാണ് ഇസ്‌ലാം നിഷിദ്ധമാക്കിയത്? 

ബാങ്ക് പലിശയും ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയിൽ യഥാർത്ഥത്തിൽ വരുമോ?

രാജ്യം തന്നെയായ ബാങ്ക്, ബാങ്ക് തന്നെയായ രാജ്യം എന്ന സങ്കല്പവും പ്രയോഗവും ഇല്ലാതിരുന്ന കാലത്ത് വെച്ച് ബാങ്ക് പലിശ നിഷിദ്ധമാണെന്ന് പറയാൻ സാധിക്കുമോ? 

രാജ്യം തന്നെ ബാങ്കും ബാങ്ക് തന്നെ രാജ്യവും ആകുന്ന കാലത്തും ജനാധിപത്യക്രമത്തിലും വിശ്വാസികളായ ഒരു സമൂഹത്തെ മറ്റൊരു പോംവഴിയും നൽകാതെ നടുറോഡിൽ ഉപേക്ഷിക്കുക എന്നതാണോ ഇസ്‌ലാം പലിശ നിഷിദ്ധമാക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

പകരമൊരു സംവിധാനമില്ലാതെ, ഒരുവലിയ വിശ്വാസിസമൂഹത്തെ നടുറോഡിൽ അരക്ഷിതരായി പ്രയാസപ്പെടുത്തി നിർത്തുമോ ഇസ്‌ലാം?

"നിശ്ചയമായും അല്ലാഹു നിങ്ങൾക്ക് പ്രയാസം ഉദ്ദേശിക്കുന്നില്ല, അല്ലാഹു നിങ്ങൾക്ക് എളുപ്പം ഉദ്ദേശിക്കുന്നു." ( ഖുർആൻ)

 "നിശ്ചയമായും ദീൻ (വഴക്കം/ മതം) എളുപ്പമാണ്" (ഖുർആൻ)

പലിശ നിഷിദ്ധമാണെന്ന് പറഞ്ഞുകൊണ്ട് കള്ളപ്പണത്തിനും രാജ്യവിരുദ്ധമായി വളർന്നുവരുന്ന സമാന്തര സാമ്പത്തികരംഗം തുറക്കാനും കാരണമാകാനും ആണോ പലിശ നിഷിദ്ധം എന്ന് ഇസ്‌ലാം നിഷ്‌കർഷിച്ചത്?

പ്രത്യേകിച്ചും ഏതൊരു രാജ്യത്ത് ജീവിക്കുമ്പോഴും ആ രാജ്യമാണ് വലുത്, പ്രധാനം, ആ രാജ്യം നിശ്ചയിക്കുന്ന വഴികളും രീതികളും നിയമങ്ങളും പരമാവധി സൂക്ഷിക്കുകയാണ് രാജ്യരക്ഷ, രാജ്യസ്നേഹം, സമൂഹനന്മ, എളുപ്പം എന്നിരിക്കെ.

*******

പലിശയെന്നും, ഏത് തരമായാലും പലിശ നിഷിദ്ധമെന്നും മാത്രമല്ലാതെ, ഏതെങ്കിലും തരം പലിശ മാത്രം എന്നതുണ്ടോ ഇസ്‌ലാം നിഷിദ്ധമാക്കുന്നതിൽ?

ഇസ്‌ലാമിക കാഴ്പാടിൽ പലിശ പലതരമുണ്ടോ?

വർത്തമാനകാല യാഥാർത്ഥ്യം വെച്ച്, സമൂഹത്തോടും രാജ്യത്തോടും സൂക്ഷിക്കേണ്ട ഉത്തരവാദിത്തബോധത്തോടെ ചിന്തിക്കുന്ന ആളുകൾക്കും മതനേതൃത്വത്തിനും ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയിൽ പെടാത്ത പലതരം പലിശകൾ ഉണ്ടെന്ന് വരേണ്ടതും വരുത്തേണ്ടതുമുണ്ടോ?

നിഷിദ്ധമാകുന്ന പലിശയും നിഷിദ്ധമല്ലാത്ത പലിശയും എന്നതുണ്ടോ? 

ചിന്തിക്കേണ്ടതാണ്. 

ഇസ്‌ലാം എളുപ്പമാണ്, എളുപ്പം നൽകാൻ മാത്രം ഉദ്ദേശിക്കുന്നു എന്ന അടിസ്ഥാനം വെച്ച് തന്നെ ചിന്തിക്കേണ്ടതുണ്ട്.

പ്രത്യേകിച്ചും, മുൻപുണ്ടായിരുന്നിട്ടില്ലാത്ത, ഇക്കാലത്തെ ബാങ്ക് എന്ന പൊതുകാര്യ-രാജ്യ-സ്ഥാപനം എന്തെന്ന് കൃത്യമായറിഞ്ഞ് നിർവ്വചിച്ചുകൊണ്ട്.

ബാങ്ക് രാജ്യവും രാജ്യം ബാങ്കുമായ ഇക്കാലത്ത്.

ബാങ്കിൽ പൈസ നിക്ഷേപിക്കുകയെന്നാൽ രാജ്യത്തെ സഹായിക്കുക, രാജ്യത്തിന് പൈസ നൽകുക, രാജ്യത്തിൽ പൈസ നിക്ഷേപിക്കുക എന്ന് നേരർത്ഥം വരുന്ന ഇക്കാലത്ത്.

ബാങ്ക് തരുന്ന എന്തും ഏതും രാജ്യം തരുന്ന എന്തിനും ഏതിനും തുല്യമാണ് എന്ന് വരുന്ന ഇക്കാലത്ത്.

രാജ്യം ബാങ്കായാണ് പൈസ ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതും എന്ന് വരുന്ന ഇക്കാലത്ത്.

രാജ്യം നിശ്ചയിക്കാത്ത കോലത്തിൽ ഒരു ബാങ്കിനും ഒരു നയാപൈസ ആരിൽ നിന്നും കൂടുതലോ കുറച്ചോ വാങ്ങാനോ ആർക്കും കൂടുതലോ കുറച്ചോ കൊടുക്കാനോ കഴിയില്ല എന്നിരിക്കെ.

********

നിത്യജവിത പ്രായോഗിക വിഷയങ്ങളിൽ നിത്യേനയും ചിന്തകൾ നടക്കേണ്ടതാണ്, മാറ്റങ്ങൾ വരേണ്ടതാണ്.

ശരിയാണ്.  

ഇസ്‌ലാമിലെ കാര്യങ്ങളങ്ങനെയാണ്. 

ഇടക്ക് വെച്ച് ആർക്കെങ്കിലും തീരുമാനിച്ച് നിയങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കാൻ സാധിക്കില്ല.   

സ്വന്തംവകയിൽ ആലോചിച്ച് തീരുമാനിച്ച് മതം ഉണ്ടാക്കുന്ന, നടപ്പാക്കുന്ന പൗരോഹിത്യവും സഭയും ഇസ്‌ലാമിൽ ഇല്ല. 

ആ നിലക്ക് പൗരോഹിത്യവും സഭയും അതാത് സമയങ്ങളിൽ വ്യാഖ്യാനിച്ച് നിശ്ചയിച്ച് ഉണ്ടാക്കുന്ന മതമല്ല ഇസ്‌ലാം. 

മുസ്ലിംകൾ അങ്ങനെ ഏതെങ്കിലും സഭയെയും പൗരോഹിത്യത്തെയും പിന്തുടരുന്നവരുമല്ല

പൗരോഹിത്യവും സഭയും ഉണ്ടാക്കുന്ന വിധികളും നിയമങ്ങളും പരിപാടികളും ഇസ്‌ലാമിൽ ഇല്ല, പറ്റില്ല. 

അതുകൊണ്ട് തന്നെ നിഷിദ്ധമെങ്കിൽ നിഷിദ്ധമെന്ന് പറയുക മാത്രമേ സാധാരണ വിശ്വാസികൾക്ക് കാലവും സ്ഥലവും പരിഗണിക്കാതെ പറയാൻ നിർവ്വാഹമുള്ളൂ.

അല്ലെങ്കിലും, വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവത്തിൽ വിശ്വസിക്കുന്നത് വരെ മാത്രമേ ചോദ്യമുണ്ടാവേണ്ടതുള്ളൂ, സംശയിക്കേണ്ടതുള്ളൂ എന്നുമുണ്ട്.

വിശ്വസിച്ചുകഴിഞ്ഞാൽ പിന്നെ എല്ലാം തങ്ങൾ യഥാർഥത്തിൽ വിശ്വസിച്ച ദൈവത്തിൽനിന്നാണ് എന്നേയുള്ളൂ വിശ്വാസിയെ സംബന്ധിച്ചിടത്തോളം. 

നമുക്കറിയില്ലെന്നെയുള്ളൂ എന്നതാവും വിശ്വാസിയുടെ അതിലെ നന്മതിന്മകളെ കുറിച്ച പറച്ചിൽ. 

ദൈവത്തിൽ നിന്നായത് കൊണ്ട് ആത്യന്തികമായി നന്മയുണ്ടാവും എന്ന് ഏതൊരു വിശ്വാസിയും വിശ്വസിക്കുകയും ചെയ്യും.

*********

എന്നിരുന്നാലും, ഇങ്ങനെയൊക്കെയാണ് വിശ്വാസകാര്യങ്ങളെങ്കിലും, ഇസ്‌ലാം അടിസ്ഥാനപരമായി ചിന്തക്കും ആലോചനക്കും ഇദ്ദേശത്തിനും അങ്ങേയറ്റത്തെ പ്രധാന്യം കൊടുക്കുന്നു എന്ന് മനസ്സിലാക്കണം. 

ദൈവത്തിൽ വിശ്വസിക്കുന്നത് പോലും ഓരോരുത്തൻ്റെയും ചിന്തയുടെ മാത്രം ഫലമായുണ്ടാകുന്ന സ്വന്തമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു. 

അതാണ് ശഹാദത്ത് എന്ന ഓരോരുത്തരും വ്യക്തിപരമായി തന്നെ നിർബന്ധമായും നടത്തേണ്ട സത്യസാക്ഷ്യം വെളിപ്പെടുത്തിത്തരുന്നത്. 

ഒരാൾ മുസ്ലിമാകാൻ ഏറ്റവും ആദ്യം നടക്കേണ്ട ഇസ്‌ലാം കാര്യങ്ങളിലെ ഒന്നാമത്തെ കാര്യം. സത്യസാക്ഷ്യം. ശഹാദത്ത്.

മുസ്ലിം സമുദായത്തിൽ ജനിച്ചുപോയത് കൊണ്ടും മാതാപിതാക്കളിൽ നിന്ന് കിട്ടുന്ന ഒന്നായത് കൊണ്ടും മാത്രം മുസ്ലിമാവുകയല്ല, വിശ്വാസം കൊണ്ടുനടക്കുകയല്ല ഇസ്ലാമികമായ രീതി. 

സാമൂഹ്യ, സാമുദായിക മുസ്‌ലിം ആവുക എന്നതില്ല ഇസ്‌ലാമിൽ. 

പകരം, സ്വന്തമായി അറിഞ്ഞ്, പഠിച്ച്, ആലോചിച്ച്, ഉറപ്പിച്ച്, സാക്ഷ്യപ്പെടുത്തി തന്നെ ഓരോരുത്തരും മുസ്‌ലിം ആവണം.

ചിന്ത തെറ്റിയാലും പുണ്യമുണ്ട്.

ചിന്തിക്കാതിരിക്കുന്നതിന് പുണ്യമില്ല.

നിഷിദ്ധവും അനുവദനീയവും ആക്കിയ കാര്യത്തിൽ മനുഷ്യന് കിട്ടേണ്ട നന്മയും തിന്മയും ഉപദ്രവവും ഉപകാരവും തുലനം ചെയ്യണം. 

മനുഷ്യന് നന്മയും ഉപകാരവും കൂടുതലുള്ള എന്തും ശരിയാണ്. 

മനുഷ്യന് തിന്മയും ഉപദ്രവവും കൂടുതലുള്ള എന്തും തെറ്റാണ്. 

അല്ലാതെ ദൈവത്തിന് എന്തോ നേട്ടവും കാര്യവും ഉള്ളത് കൊണ്ടല്ല ഒന്നും നിഷിദ്ധവും അനുവദനീയവും ആകുന്നതും ആക്കുന്നതും.

ദൈവത്തിന് നന്മയും തിന്മയും ഇല്ല. മനുഷ്യനെ സംബന്ധിച്ചേടത്തോളം മാത്രമാണ് നന്മയും തിന്മയും, ശരിയും തെറ്റും, നിഷിദ്ധവും അനുവദനീയവും.

പ്രത്യേകിച്ചും വെറും ദൈവവിശ്വാസത്തിനപ്പുറത്ത് നിത്യജീവിതത്തിൽ നടക്കുന്ന, നിത്യജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ചിന്തിക്കണം. 

കൃഷിയും ഉല്പാദനവും കച്ചവടവും സാമ്പത്തികവും ഒക്കെ നിത്യജീവിത വിഷയങ്ങളാണ്. 

"ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകളുടെ വ്യത്യാസത്തിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്" (ഖുർആൻ)

കാള പെറ്റു എന്ന് കേട്ടമാത്രയിൽ കയറെടുക്കുന്ന വിശ്വാസരീതിയും ആ അന്ധമായ വിശ്വാസം നടപ്പാക്കുന്ന രീതിയും ഒഴിവാക്കാൻ. 

മദ്യം ഖുർആൻ നിഷിദ്ധമാക്കിയത് മദ്യത്തിൽ നന്മയെക്കാൾ തിന്മ കൂടുതലാണ് എന്ന ആധാരം വെച്ചാണ്. 

തിന്മയെക്കാൾ നന്മ എന്ന് തെളിയിക്കാവുന്ന ഏതൊരു കാര്യവും സ്വാഭാവികമായും ശരിയും അനുവദനീയവും ആകും എന്നർത്ഥം.

പ്രായോഗികത കൈവരിക്കാനും പ്രായോഗികമായി ഒത്തുപോകാനും വിജയിക്കാനും അതാത് കാലത്തിനസൃതമായ ചിന്തയും ആലോചനയും വ്യാഖ്യാനവും വിശദീകരണവും വേണമെന്നർത്ഥം 

ചിന്തിച്ച് ആലോചിച്ച് വിശ്വാസത്തിൽ എത്താനും വിശ്വാസം നടപ്പാക്കാനും തന്നെയാണ് ഖുർആൻ ആവശ്യപ്പെടുന്നത്.

ഖുർആനിലെ ഒട്ടുമിക്ക സൂക്തങ്ങളും അവസാനിക്കുന്നത് തന്നെ "നിങൾ ചിന്തിക്കുന്നില്ലേ", "ആലോചിക്കുന്നില്ലേ", "നിങൾ ചിന്തിക്കുന്നവരും ആലോചിക്കുന്നവരും ആകാൻ വേണ്ടി" എന്നൊക്കെ ഉണർത്തിക്കൊണ്ടാണ്.

*******

എപ്പോഴും എന്ത് കേൾക്കുമ്പോഴും അതിന് പിന്നിലെ ഉദ്ദേശത്തിലേക്ക് പോകണം. 

നിയ്യത്ത് എന്ന ഉദ്ദേശമാണ് എല്ലാ പ്രവർത്തികൾക്കും പിന്നിൽ, തുടക്കത്തിൽ തന്നെ, നിർബന്ധമായും വിശ്വാസിയായ ഓരോ മുസ്ലിമും നടത്തണം എന്ന് കൽപിക്കപ്പെട്ട കാര്യം.

പലിശ നിഷിദ്ധമാക്കുക എന്നത് അടിസ്ഥാനപരമായി സമൂഹത്തിൻ്റെ നന്മയും സുരക്ഷയും നീതിയും എളുപ്പവും ഉദ്ദേശിച്ചുകൊണ്ട് മാത്രമുണ്ടായ ഒരു നിർദ്ദേശമാണ്. 

പലിശയല്ല നിഷിദ്ധം, പകരം പലിശയുണ്ടാക്കുന്ന ക്രൂരതയും ചൂഷണവും പ്രയാസവും ആണ് നിഷിദ്ധം. 

ക്രൂരതയും ചൂഷണവും പ്രയാസവും ഉണ്ടാക്കുന്നില്ലെങ്കിൽ പലിശ പലിശയല്ല, പലിശ നിഷിദ്ധമല്ല എന്നർത്ഥം. 

അല്ലാതെ മനുഷ്യന് പലിശ നിരോധിച്ചത് കൊണ്ട് ദൈവത്തിന് നേട്ടമുണ്ടായിട്ടല്ല

ദൈവത്തിന് എന്തോ നേട്ടമുണ്ടാക്കാനും ദൈവത്തെ പൂജിക്കാനും വേണ്ടിയല്ല പലിശ നിരോധിക്കുന്നത്. 

ദൈവത്തിന് നെറ്റമുണ്ടാക്കേണ്ട ഒന്നും ഇസ്‌ലാമിൽ ഇല്ല.  പ്രീതിപ്പെടുത്താൻ സാമ്പത്തികമായും അല്ലാതെയും ദൈവത്തിന് നൽകേണ്ട ഒന്നും ഇസ്‌ലാമിൽ ഇല്ല.

അതുകൊണ്ട് തന്നെ ഇന്ന് ആ പലിശനിരോധം അക്ഷരംപ്രതി നടപ്പാക്കുമ്പോൾ അതിലെ സാമൂഹ്യനന്മയും എളുപ്പവും ഉദ്ദേശം നടപ്പാകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. 

അന്ധമായനുകരിച്ച് നടപ്പാക്കി ഉദ്ദേശിച്ചതിന് നേർവിപരീത ഫലമുണ്ടാക്കാനും പാടില്ല.

പലിശ നിഷിദ്ധമെന്നത് കാലവും സാഹചര്യവും ആവശ്യപ്പെടും പോലെ, എളുപ്പവും സാമൂഹ്യനന്മയും സുരക്ഷയും ലക്ഷ്യമായി വെച്ച് പുനർനിർവ്വചിക്കപ്പെടേണ്ടതാണ്.

നിഷിദ്ധമാക്കുന്നതിന് കാരണമായ യഥാർത്ഥ ഉദ്ദേശത്തെ, ആത്മാവിനെ ഉൾകൊണ്ടും നിരീക്ഷിച്ചും പലിശ പുനർനിർവ്വചിക്കപ്പെടേണ്ടതാണ്. 

പ്രത്യേകിച്ചും സാഹചര്യവും സന്ദർഭവും മനസ്സിലാക്കി, ചിന്തിച്ച്, വിഷയം ഉളളിൽ നിന്ന് മനസ്സിലാക്കി, വെറും തത്തമ്മേ പൂച്ച പൂച്ച എന്ന് പറയും പോലെ മാത്രമല്ലാതെ വിധിപറയുന്നവരാവണം വിശ്വാസികളും അവരുടെ  മതനേതൃത്വവും പണ്ഡിതരുമെങ്കിൽ. 

പാവപ്പെട്ട വിശ്വാസികളോട് യഥാർത്ഥത്തിൽ ഗുണകാംക്ഷയും ആത്മാർത്ഥതയും ഉള്ളവരെങ്കിൽ.

അവരെ സാമ്പത്തികമായി പോലും സുരക്ഷിതരായി വഴിനടത്താൻ മതനേതൃത്വവും പണ്ഡിതന്മാരും ഉദ്ദേശിക്കുന്നുങ്കിൽ.

ഇസ്‌ലാം വെറുമൊരു ആരാധനാനുഷ്ഠാന ആചാര ഉപചാര മതമല്ല എന്നത് ശരിയാക്കി ഉയർത്തിപ്പിടിച്ചുകൊണ്ട്. 

പകരം വിശ്വാസികളുടെ സാമ്പത്തിക, സാമൂഹ്യ, കുടുംബ, രാഷ്ട്രീയ, ജീവിതകാര്യങ്ങളിൽ കൂടി നിർദ്ദേശങ്ങളും നിയമങ്ങളും എളുപ്പവും കൊടുക്കുന്ന ജീവിതമാർഗ്ഗമാണ് എന്നത് കൊണ്ടാണ് ഇങ്ങനെ പലിശ നിഷിദ്ധം എന്ന വിഷയം ഉണ്ടാവുന്നതും അതേക്കുറിച്ച് അതിനെ പുനർനിർവ്വചിക്കാൻ ചോദ്യം ഉന്നയിക്കേണ്ടിവരുന്നതും എന്ന് മനസ്സിലാക്കിക്കൊണ്ട്.

*******

ഇസ്ലാമിൽ പലിശ നിഷിദ്ധമാണ്. 

ശരിയാണ്.

പക്ഷെ, ഖുർആൻ നിഷിദ്ധമാക്കിയ പലിശ താഴെ പറയുന്നത് പോലെയുള്ള പലിശയാണ് എന്ന് തോന്നുന്നു.

1. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പൈസ കടംകൊടുത്ത് അതിന് ലാഭമായി മുടക്കുമുതലിന് പുറമേ കൂടുതൽ വാങ്ങുന്നത്. 

ബാങ്കിടപാടിൽ മറുഭാഗത്ത് വ്യക്തിയില്ല, ബാങ്ക് തന്നെയും ഇല്ല. ഉളളത് രാജ്യമാണ്.

2. കൊടുക്കുന്ന വ്യക്തിയാണ് ലാഭമായി പലിശ എത്രയെന്ന് നിശ്ചയിക്കുന്നത്.

ബാങ്കിടപാടിൽ വ്യക്തിയല്ല, ബാങ്ക് തന്നെയും അല്ല, രാജ്യമാണ് പലിശ നിശ്ചയിക്കുന്നത്

3. അത്തരം വ്യക്തി പലിശക്ക് കടംകൊടുക്കുന്നത് രാജ്യനിയമത്തിന് വിധേയമായല്ല. 

നിയമം നീതിയാണ്, നീതിയാവും എന്നിരിക്കെ നിയമപരമല്ലാതെ നൽകുന്ന എന്തും നിഷിദ്ധവും ആണ്, ആവണം.

ബാങ്കിടപാടിൽ മുഴുവനും കൃത്യമായും രാജ്യനിയമത്തിനു വിധേയമായി മാത്രമാണ്.

4. രാജ്യനിയമത്തിന് വിധേയമായ ഇടപാടല്ല എന്നത് കൊണ്ട് തന്നെ (കടം കൊടുക്കുന്നതും കടം കൊടുത്തതിനു പകരമായി പലിശ വാങ്ങുന്നതും) രണ്ട് വ്യക്തികൾക്കിടയിലെ രഹസ്യ ഇടപാടാണ്.

ബാങ്കിടപാടിൽ എല്ലാം പരസ്യമാണ്, മുൻകൂട്ടി പരസ്യപ്പെടുത്തിയാണ്. 

ബാങ്കിടപാടിൽ രഹസ്യാത്മക്ത ഉണ്ടെങ്കിൽ അത് രാജ്യം നിയമം മൂലം എല്ലാവർക്കും വേണ്ട് അവരുടെ രക്ഷയും സുരക്ഷിതത്വവും ഉദ്ദേശിച്ചുകൊണ്ടുള്ളത് മാത്രം.

പലിശ നിഷിദ്ധമാകുന്നതിന് മേൽപറഞ്ഞ നാല് നിബന്ധനകളും കാര്യങ്ങളും രാജ്യനിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ കാര്യത്തിൽ ബാധകമല്ല. 

വ്യക്തികൾക്കിടയിൽ അല്ല ബാങ്കിടപാട്. രാജ്യവും വ്യക്തിയും തമ്മിലാണ് യഥാർത്ഥത്തിൽ ഇടപാട്. 

ശമ്പളവും പെൻഷനും വിധവാപെൻഷനും തൊഴിലില്ലായ്മ വേതനവും നൽകുന്ന അതേ രാജ്യം നിങ്ങളുടെ അധ്വാനമായ പൈസ രാജ്യത്തിന് കൊടുക്കുമ്പോൾ അതിനൊരു പ്രതിഫലം തരുന്നു.

ഇക്കാലത്ത് ബാങ്കിൽ പൈസ നിക്ഷേപിക്കുക എന്നാൽ അതിൻ്റെ നേരർത്ഥം രാജ്യത്തിന് നിങ്ങളുടെ അധ്വാനം തൽക്കാലത്തേക്ക് നൽകുക എന്നതാണ്.

ഈ ബാങ്കിടപാട് നിയമവിധേയമാണ്. പലിശ എന്ന പേരിൽ നിങ്ങൾക്ക് തരുന്ന എന്ത് മെച്ചവും നിശ്ചയിക്കുന്നത് കടംകൊടുക്കുന്നവനോ വാങ്ങുന്നവനോ അല്ല. രാജ്യമാണ്. മുൻകൂട്ടി പരസ്യമാക്കിക്കൊണ്ടാണ്.

ഖുർആൻ പലിശ നിഷിദ്ധമാക്കുന്ന കാലത്ത് രാജ്യം നിശ്ചയിച്ചുണ്ടാവുന്ന ബാങ്കുകളും കറൻസിയും രാജ്യം നൽകുന്ന പലിശയും നിർവ്വചിച്ച് വ്യക്തമായി തന്നെ ഇല്ലായിരുന്നു. 

രാജ്യം നിശ്ചയിച്ചുണ്ടാവുന്ന നാണയവും അക്കാലത്ത് ഏറെക്കുറെ കുറവായിരുന്നു.

പലിശ നിഷിദ്ധമാകുന്നതിന് പ്രധാനമായും കാരണമായി, ന്യായമായി പറയാവുന്നത്:

1. ലാഭനഷ്ടങ്ങൾക്ക് വിധേയമല്ലാതെ വാങ്ങുന്ന ലാഭം.

രാജ്യം നൽകുന്ന ശമ്പളവും പെൻഷനും വിധവാപെൻഷനും തൊഴിലില്ലായ്മ വേതനവും ഒന്നും ലാഭനഷ്ടങ്ങൾക്ക് വിധേയമല്ല. 

അവയൊന്നും നിഷിദ്ധമല്ലെങ്കിൽ അതേ രാജ്യം മാത്രം തരുന്ന പലിശയും നിഷിദ്ധമാകേണ്ടതില്ല.

2. ഒരുതരം അദ്ധ്വാനവും നടത്താതെ വാങ്ങുന്ന ലാഭം പലിശ.

ഏറെക്കുറെ രാജ്യം നൽകുന്ന ശമ്പളവും പെൻഷനും വിധവാപെൻഷനും തൊഴിലില്ലായ്മ വേതനവും കൃത്യമായ അധ്വാനം നടത്താതെ, രാജ്യത്തിന് സാമ്പത്തികമായ ബാധ്യത മാത്രമല്ലാതെ ലാഭം ഉണ്ടാക്കിക്കൊടുക്കാതെ തന്നെ കിട്ടുന്നത്.

3. ഒരാളുടെ ദുരവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് വാങ്ങുന്ന ലാഭം.

രാജ്യം തന്നെയായ ബാങ്ക് ആ നിലക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്തല്ല പലിശ വാങ്ങുന്നതും കൊടുക്കുന്നതും. 

ഏറെക്കുറെ പൈസയെന്ന അധ്വാനത്തിന് നൽകുന്ന വേതനം മാത്രമാണ് ബാങ്ക് പലിശ. 

പിന്നെ പൈസ കാലക്രമത്തിൽ നേരിടുന്ന മൂല്യച്യുതിക്ക് പകരവും പലിശ.

********

ശരിയാണ്, മേൽപറഞ്ഞ കോലത്തിൽ ഇങ്ങനെയൊക്കെയുള്ള ഉപാധികൾ പൂർത്തിയാകുമ്പോഴാണ് പലിശ നിഷിദ്ധമാകുന്നത്.

എന്നുവെച്ചാൽ പലിശ വാങ്ങുന്നതിലെ ഉദ്ദേശവും പ്രക്രിയയും പ്രധാനമാണ്.

എങ്കിൽ, ഇന്ത്യ പോലുള്ള രാജ്യത്ത് ജീവിക്കുമ്പോൾ അവിടെയുള്ള രാജ്യനിയമം വെച്ച് മാത്രം ബാങ്ക് നൽകുന്ന പലിശ നിഷിദ്ധമാണോ?

ഇനി അതല്ല, മറ്റേതെങ്കിലും രാജ്യത്തിൻ്റെ നിയമവ്യവസ്ഥക്ക് കീഴിൽ പലിശ ഇല്ലാതെ പൈസ കടം കൊടുക്കുന്ന രീതി ഉണ്ടോ? 

പേര് മാറ്റി, രേഖകളുടെ എണ്ണങ്ങൾ കുറേ കൂട്ടി, പൈസ കടംകൊടുത്ത് പലിശ വാങ്ങുന്ന രീതികളും സ്ഥാപനങ്ങളും മാത്രം തന്നെയല്ലേ മറ്റേത് രാജ്യത്തിൻ്റെ നിയമവ്യവസ്ഥക്ക് കീഴിലും ബാങ്കുകൾ വഴി ഉളളൂ ? 

പേര് മാറും, കാര്യമൊന്ന്. 

രാജ്യം അതിൻ്റെ പാർലമെൻ്റിൽ വെച്ച് പാസ്സാക്കി ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചല്ലാതെ ഒരു ബാങ്കും ഒരു സാമ്പത്തിക ഇടപാടും നടത്തുന്നില്ല, ആർക്കും ഒരു പൈസ കൂടുതലും കുറച്ചും കൊടുക്കുന്നില്ല, ആരിൽ നിന്നും അവരുടെ പ്രത്യേക അവസ്ഥയെ ചൂഷണം ചെയ്യാനുദ്ദേശിച്ചു കൊണ്ട് ഒരു പൈസ കൂടുതലോ കുറവോ വാങ്ങുന്നില്ല.

ബാങ്ക് നൽകുന്ന പലിശ രാജ്യനിയമം നിശ്ചയിക്കുന്നത് പോലെ മാത്രം. കൃത്യമായും പരസ്യപ്പെടുത്തിയതിന് ശേഷം മാത്രം. കടം കൊടുക്കുന്നവനും വാങ്ങുന്നവനും പലിശ നിശ്ചയിക്കുന്നില്ല. രാജ്യം മാത്രം, അതും പരസ്യമാക്കിക്കൊണ്ട്, നിയമം വെച്ച് മാത്രം പലിശ നിശ്ചയിക്കുന്നു.

രാജ്യം തന്നെയായ ബാങ്കിനെയും ബാങ്ക് ഇടപാടുകളെയും നിഷിദ്ധമാക്കുമ്പോൾ സംഭവിക്കുന്നത്:

1. രാജ്യത്തെ സംശയിക്കുക, വെല്ലുവിളിക്കുക, 

2. രാജ്യനിയമങ്ങളെ സംശയിക്കുക, വെല്ലുവിളിക്കുക, 

3. രാജ്യനിയമത്തിനു സമാന്തരായി പ്രവൃത്തിക്കുക. 

4. പൈസയെ അതിൻ്റെ ഉറവിടമായ/മാതാവായ ബാങ്കിൽ ഒരു നിലക്കും തെരിച്ചെത്തിക്കാതെ കള്ളപ്പണം എന്നതുണ്ടാക്കുക.

5. പൈസക്ക് ഉണ്ടാവുന്ന മൂല്യശോഷണം പോലും പരിഗണിക്കാതെയിരിക്കുക. 

ഏറെക്കുറെ ബാങ്ക് നൽകുന്ന/വാങ്ങുന്ന പലിശ വളരെ ചെറുതും നിസ്സാരവുമാണ്, പൈസക്ക് ഉണ്ടാവുന്ന മൂല്യശോഷണത്തിന് പകരം നിൽക്കുന്നത്ര പോലും ഇല്ലാത്തത്.

കൃത്യമായ ബദൽസംവിധാനം ഇല്ലാതെ, പൊതുവെ രാജ്യനിയമമായും, രാജ്യനിയമത്തിന് കീഴിലും നടക്കുന്ന അത്യാവശ്യമായ ഒരു കാര്യം നിഷിദ്ധമാക്കാമോ?

കൃത്യമായ വ്യക്തമായ പകരസംവിധാനം ഇല്ലാതെ ഒരു കാര്യം (രാജ്യത്തേയും രാജ്യനിയമത്തെയും രാജ്യനിയമത്തിന് കീഴിൽ അത്യാവശ്യമായി രൂപപ്പെട്ട സാമ്പത്തിക മാർഗ്ഗത്തെയും) നിഷിദ്ധമാക്കുക എന്നാൽ, സാമ്പത്തികമായ കാര്യത്തിൽ ഒരു സമൂഹത്തെ നടുറോഡിൽ ഉപേക്ഷിക്കുക എന്നത് മാത്രം അതിനർത്ഥം.

അല്ലാതെ സമൂഹത്തെ വഴിനടത്തുക എന്നല്ല അതിൻ്റെ അർത്ഥം?