Wednesday, March 22, 2023

മനുഷ്യന് തോന്നുന്നതാണ് മനുഷ്യനാണ് കഴിവ്, ബുദ്ധി എന്നതൊക്കെ.

മനുഷ്യനാണ് കഴിവ്, ബുദ്ധി എന്നതൊക്കെയും മനുഷ്യൻ്റെ പ്രതലത്തിൽ നിന്നും മാനത്തിൽ നിന്നും നോക്കുമ്പോൾ, മനുഷ്യൻ്റെ ആവശ്യങ്ങളും പരിമിതികളും വെച്ച് മനുഷ്യന് തോന്നുന്നതാണ്. 

മാനവും പ്രതലവും വിട്ട് നോക്കിയാൽ സംഗതി വേറെയായിരിക്കും. അണുവും ബാക്ടീരിയയും വൈറസും നമ്മെക്കാൾ കേമന്മാർ എന്നും വന്നേക്കും.

******

ഇന്ന് രാവിലെ ഒരു സുഹൃത്തിനെ വിളിച്ച്, അയാളോടും ഭാര്യയോടും  സംസാരിച്ചപ്പോൾ പറയാനിട വന്ന ചില കാര്യങ്ങൾ.

നമുക്ക് പ്രപഞ്ചം മുഴുവൻ എന്നത് വിടാം. ഭൂമിയെ മാത്രമെടുക്കാം. 

പകരം നമുക്കൊരു ത്രാസെടുക്കാം.

ഈ ഭൂമിയിലെ മൊത്തം മനുഷ്യരെയും ആ ത്രാസിൻ്റെ ഒരുഭാഗത്ത് വെക്കാം. 

അതേ ത്രാസിൻെറ മറുഭാഗത്ത് നമുക്ക് നാം വളരേ ചെറുതെന്ന് വിചാരിക്കുന്ന, നമ്മുടെ കണ്ണിൽ കാണാത്തത്രയും ചെറുതായ വൈറസുകകളെയും ബാക്ടീരിയകളെയും വെക്കാം. 


ഇനി പറയുക: 

ഭാരക്കൂടുതൽ ത്രാസിൻ്റെ ഏത് ഭാഗത്തിനായിരിക്കും. 

മനുഷ്യനുള്ള ഭാഗത്തിനാണോ, അതല്ല വൈറസുകളും ബാക്ടീരിയകളുമുള്ള ഭാഗത്തിനാണോ? 

ഭാരക്കൂടുതൽ കൊണ്ട് ഏത് ഭാഗമാണ് താഴോട്ട് താഴ്ന്ന് തൂങ്ങുക?

ആർക്കാണ് കൂടുതൽ ഭാരം ഉണ്ടാവുക? മനുഷ്യകുലത്തിനോ അതല്ലേൽ വൈറസുകളുടെയും ബാക്ടീരിയകളുവിടെയും കുലത്തിനോ ഭാരം കൂടുതൽ ഉണ്ടാവുക?

ഈ ഭൂമിയെ താവളമാക്കിയ മൊത്തം മനുഷ്യർക്കോ, അതല്ലേൽ ഇതേ ഭൂമി തന്നെ താവളമാക്കിയ വൈറസുകൾക്കും ബാക്ടീരിയകൾക്കുമാണോ ഭാരം കൂടുതൽ? 

ആരാണ്, ഏതാണ് കൂടുതൽ ഭാരം തൂങ്ങുക?

ആർക്കാണ്, ഏതിനാണ് കൂടുതൽ ഭാരം? 

അളവ് കൊണ്ടും ഭാരക്കൂടുതൽ കൊണ്ടും ആരാണ് ഭൂമിയിൽ കൂടുതൽ, കേമന്മാർ? 

മനുഷ്യരോ? 


അതല്ലേൽ വൈറസുകളും ബാക്ടീരിയകളുമോ?


ഉത്തരമായി ഒരു ലളിതമായ വസ്തുതയും വാസ്തവും പറയാം.

ഭാരം കൂടുതലായി താഴോട്ട് തൂങ്ങുക വൈറസുകളും ബാക്ടീരിയകളുമുള്ള ത്രാസിൻ്റെ ഭാഗമായിരിക്കും.

എന്നുവെച്ചാൽ അളവ് കൊണ്ടും ഭാരം കൊണ്ടും ഈ ഭൂമിയിൽ മനുഷ്യരേക്കാൾ എത്രയോ കൂടുതൽ വൈറസുകളും ബാക്ടീരിയകളുമാണ് എന്നർത്ഥം.


ഇനി നിങൾ തന്നെ പറയുക. 

ഏറെ കൂടുതലായി വൈറസുകളും ബാക്ടീരിയകളുമുള്ള ഈ ഭൂമി മനുഷ്യന് വേണ്ടിയാണോ, അതല്ലേൽ വൈറസുകൾക്കും ബാക്ടീരിയകൾക്കും വേണ്ടിയാണോ?


ഇനിയും പറയുക.

ഈ പ്രപഞ്ചം തന്നെ മനുഷ്യന് വേണ്ടി മാത്രമാണ് എന്ന് വിശ്വസിക്കുന്നത് വിട്ടേക്കുക.

മനുഷ്യനാണ് പ്രപഞ്ചത്തിൻ്റെ കേന്ദ്രബിന്ദു എന്ന് കരുതുന്നതും വിട്ടേക്കുക.

ഈ ഭൂമിയെങ്കിലും മനുഷ്യന് വേണ്ടി മാത്രമാണോ?

ഈ ഭൂമിയുടെ പോലും കേന്ദ്രബിന്ദുവും കേന്ദ്രകഥാപാത്രവും മനുഷ്യനാണോ?

യഥാർത്ഥത്തിൽ വൈറസുകളുടെയും ബാക്ടീരിയകളുടെയും ഭാഗത്ത് നിന്ന് നോക്കിയാലും പറഞ്ഞാലും ഈ ഭൂമിയും അതിലുള്ളതും വൈറസുകൾക്കും ബാക്ടീരിയകൾക്കും വേണ്ടി മാത്രമുള്ളതല്ലേ?

മനുഷ്യൻ കാടും മലയും പുഴയും കടലും കീഴ്പ്പെടുത്തി താവളമാക്കുന്നത് പോലെയല്ലേയുളളൂ, മനുഷ്യൻ ഭക്ഷണം തേടുന്നതും നേടുന്നതും പോലെയല്ലേയുളളൂ വൈറസുകളും ബാക്ടീരിയകളും മനുഷ്യനെ കീഴ്പ്പെടുത്തി തങ്ങൾക്കുള്ള താവളമാക്കുന്നത്? മനുഷ്യൻ്റെ കരളും ശ്വാസകോശവും തലച്ചോറും തങ്ങൾക്കുള്ള താവളമാക്കുന്നത്, ഭക്ഷണമാക്കുന്നത്?

മനുഷ്യൻ മാങ്ങയും ചക്കയും ഭക്ഷണമാക്കുന്നത് പോലെ തന്നെയേയുള്ളൂ വൈറസുകളും ബാക്ടീരിയകളും മനുഷ്യൻ്റെ കരളും ശ്വാസകോശവും തലച്ചോറും ഭക്ഷണമാക്കുന്നത്?

******

ഇനിയൊരു ചോദ്യം നിങ്ങളോട് ചോദിക്കാം.

നിങൾ തന്നെ ഒരുത്തരം പറയുക.

നിങൾ പറയൂ, ഉണ്ടെങ്കിൽ ഉള്ള ദൈവം ആരുടെ പ്രാർത്ഥന കേൾക്കും, സ്വീകരിക്കും?

അതിജീവനത്തിനും ജീവിതസുഖത്തിനും വേണ്ടി മനുഷ്യൻ നടത്തുന്ന പ്രാർത്ഥന കേൾക്കുമോ, സ്വീകരിക്കുമോ?

അതല്ലേൽ അതിജീവനത്തിനും ജീവിതസുഖത്തിനും വേണ്ടിത്തന്നെ ബാക്ടീരിയകളും വൈറസുകളും നടത്തുന്ന പ്രാർത്ഥന കേൾക്കുമോ, സ്വീകരിക്കുമോ?

******

അറിയാം...

ചോദ്യങ്ങളൊക്കെ വെറുതെയാണ്. ചോദിക്കുന്നവർ ഉദ്ദേശിക്കുന്നില്ല. 

ഉത്തരം പറയുന്നവൻ വെറുതേ എന്തോ ഉത്തരമായി പറയുന്നു. വിട്ടഭാഗം പൂരിപ്പിക്കും പോലെ മാത്രം.


ചോദ്യം മുഴുവൻ കേൾക്കേണ്ടത് പോലെ കേട്ടിട്ട് പറയുന്ന ഉത്തരമല്ല ആരും നൽകുന്നത്.


ഉത്തരം കേൾക്കാൻ വേണ്ടി തന്നെ ചോദിക്കുന്ന ചോദ്യവുമല്ല ആരും ചോദിക്കുന്നത്.


സുഖമാണോ? 

സുഖം 


എന്ന് ചോദിക്കുകയും 

ഉത്തരം പറയുകയും ചെയ്യുന്നത് പോലെ.

ആരും ചോദ്യം അർത്ഥമാക്കുന്നില്ല.

ആരും ഉത്തരവും അർത്ഥമാക്കുന്നില്ല.

******

മനുഷ്യകേന്ദ്രീകൃത പ്രപഞ്ചത്തെയും ഭൂമിയെയും, മനുഷ്യന് വേണ്ടി മാത്രം എല്ലാം എന്ന പ്രഖ്യാപനത്തോടെ മനുഷ്യനെ അങ്ങേയറ്റത്തെ അധിനിവേശത്തിനും അതിക്രകത്തിനും പ്രേരിപ്പിക്കുന്ന വലിയൊരു വിശ്വാസധാരയുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ കാണേണ്ടി വരുമ്പോൾ ഇങ്ങനെയെങ്കിലും പറയേണ്ടതില്ലേ?

മനുഷ്യകേന്ദ്രീകൃതം എന്നതും വിട്ട്, വീണ്ടും ചുരുങ്ങി, ഏതോ ഒരു സ്ഥലകേന്ദ്രീകൃതം, ഏതോ ഒരു സമയകേന്ദ്രീകൃതം, ഏതോ ഒരു വ്യക്തികേന്ദ്രീകൃതം, ഏതോ ഒരു ഭാഷകേന്ദ്രീകൃതം, ഏതോ ഒരു ഗ്രന്ഥകേന്ദ്രീകൃതം സത്യത്തെയും ദൈവത്തെയും പ്രാപഞ്ചികതയെയും അവതരിപ്പിക്കുന്ന വിശ്വാസധാരയുടെ പശ്ചാത്തലത്തിൽ നിന്ന് കൂടി കാര്യങ്ങൾ കാണേണ്ടി വരുമ്പോൾ ഇങ്ങനെയെങ്കിലും പറയേണ്ടതില്ലേ?

No comments: