Wednesday, March 22, 2023

ഒരുതരം മാർക്ക് ജിഹാദ് തന്നെ.

പ്ലസ് വൺ, പ്ലസ് ടൂ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നത് ഏറെക്കുറെ ശേഷം എൻജിനീയറിംഗ് ഉദ്ദേശിക്കുന്നവരാണ്. 

എന്ത് പഠിപ്പിച്ചും എന്ത് ചോദിച്ചുമാണാവോ കേരള ബോർഡ് ഇവരെ എൻജിനിയറിംഗിന് ഒരുക്കുന്നത്? 

പരീക്ഷയിലെ ചോദ്യപേപ്പർ കാണുമ്പോൾ ഒന്നിനും വേണ്ടി ഒരുക്കുന്നതല്ലെന്ന് തോന്നി.

വെറുതേ കുറേ മാർക്ക് കൊടുത്ത്, ഉന്നതവിജയം ശതമാനം ഉണ്ടെന്ന് വരുത്തിത്തീർക്കുക മാത്രമല്ലാതെ. 

ഒരുതരം മാർക്ക് ജിഹാദ് തന്നെ.

******

മാർക്ക് ജിഹാദ് എന്ന പ്രയോഗം വർത്തമാന കാലത്തെ ആ പ്രയോഗത്തിൻ്റെ ആഴം തൊട്ടറിഞ്ഞുകൊണ്ട് തന്നെ പറഞ്ഞതാണ്. 

അങ്ങനെ മാർക്ക് ജിഹാദ് എന്ന് പറയുന്നതിൽ ഒരു ശരിയുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറഞ്ഞതാണ്.  

പ്രത്യേകിച്ചും കേരളത്തിലെ ഈയൊരു പരീക്ഷാ നിലവാരവും മാർക്ക് വാരിക്കോരിക്കൊടുക്കൽ പരിപാടിയും കാണുമ്പോൾ അത് ശരിയാണെന്ന് തന്നെ തോന്നും. ശരിക്കും കഴിവും താല്പര്യവും ഉള്ള, അധ്വാനിച്ച് അന്വേഷിച്ച് പഠിക്കുന്ന കുട്ടികളെ നോക്കുകുത്തികൾ മാത്രമാക്കുന്ന ഒരേർപ്പാടാണ് ഇത് എന്നതിനാൽ മാത്രം. 

അതുകൊണ്ട് തന്നെ മാർക്ക് ജിഹാദ് എന്നത് ബോധപൂർവ്വം പറഞ്ഞതാണ്. അതിൽ എന്തൊക്കെ രാഷ്ട്രീയം കലങ്ങിമറിയും എന്ന അറിവോടെ....

ഒരുപക്ഷേ, മുഴുവൻ ഇന്ത്യൻ ചിത്രത്തിൽ നിന്നും പരിപ്രേക്ഷ്യത്തിൽ നിന്നും നിഷ്പക്ഷനായി നോക്കിയാൽ സംഗതി എളുപ്പം മനസ്സിലാവും. 

പുറമേയുള്ള Universityകൾക്ക് അഡ്മിഷൻ മാനദണ്ഡം നഷ്ടമാകുന്നു. 

ഫുൾമാർക്ക് എന്നാൽ ഒന്നാം റാങ്ക് എന്നൊക്കെയാണ് എല്ലായിടത്തും മനസ്സിലാക്കുന്നത്. 

അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തുള്ള, ഉയർന്ന നിലവാരവും റാങ്കിങ്ങും ഉള്ള പല യൂണിവേഴ്സിറ്റികളും കോളേജുകളും (bits പിലാനി വരെ) എൻട്രൻസ് മാനദണ്ഡങ്ങൾ ഒഴിവാക്കി മുഴുവൻ മാർക്ക് വാങ്ങുന്ന കുറച്ച് കുട്ടികൾക്ക് നേരിട്ട് പ്രവേശനം നൽകുന്നു. മുഴുവൻ മാർക്ക് വാങ്ങുക ആർക്കും എളുപ്പമല്ലെന്ന കണക്കുകൂട്ടലിൽ. 

പക്ഷേ, ഇവിടെയാണെങ്കിലോ Full മാർക്കിൻ്റെ ചാകരയാണ്. ആയിരക്കണക്കിന് കുട്ടികൾക്ക് ഫുൾമാർക്ക്. കിട്ടുന്നതോ പലവഴിയിൽ. അതും ഒരുതരത്തിലും പ്രയാസ്സപ്പെടുന്ന പരീക്ഷകളും ചോദ്യങ്ങളും നേരിടേണ്ടി വരാതെ. ഉപരിപഠന കോഴ്സിന് ചേർന്നുകഴിഞ്ഞാൽ മാത്രമേ ചാക്കിലെ പൂച പുറത്ത് ചാടി വരൂ. അപ്പോഴേ മനസ്സിലാവൂ സംഗതി അങ്കമാലിയിലെ രാജാവിൻ്റെ മകനും മകളും ആണെന്ന്. വട്ടാണ് കേസെന്ന്. 

ഫലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുറേ യോഗ്യതയുള്ള കുട്ടികൾക്ക്, അവിടങ്ങളിൽ പരീക്ഷയും evaluation ഉം strict ആണെന്നതിനാൽ (ആണെങ്കിൽ), ചാൻസ് നഷ്ടപ്പെടുന്നു. 

പരീക്ഷക്കും ചോദ്യങ്ങൾക്കും ഇവാലുവേഷനും കൃത്യമായ മാനദണ്ഡം അഖിലേന്ത്യാ നിലവാരത്തിൽ, അഖിലേന്ത്യാ ലെവലിൽ തന്നെ വേണ്ടതാണ്. 

കാരണം, മത്സരപരീക്ഷകളും യൂണിവേഴ്സിറ്റികളും ഏറെക്കുറെ അഖിലേന്ത്യാ തലത്തിലാണ്.

******

ഇവിടെ എളുപ്പമുള്ള ചോദ്യങ്ങൾക്ക് വേണ്ടി മാത്രം കുട്ടികളെ അല്ലറചില്ലറ പഠിപ്പിക്കുന്നു. 

ഇഷ്ടം പോലെ മാർക്ക് നൽകി വലിയ വിജയശതമാനം ഉണ്ടാക്കുന്നു. തെറ്റായ നിലയിൽ വലിയ വിജയങ്ങൾ നൽകി എല്ലാവരെയും തൃപ്തിപ്പെടുത്തുന്നു. ഫലത്തിൽ വിദ്യാഭാസത്തിൻ്റെയും ഉപരിപഠനത്തിൻ്റെയും മാനദണ്ഡങ്ങൾ തകർക്കുന്നു. മാർക്ക് ജിഹാദ് തന്നെ നടത്തുന്നു.

No comments: