Wednesday, January 18, 2023

അല്ലാഹു ആദരിച്ചവരെ നിങ്ങൾ അപമാനിക്കാമോ?

 1. അല്ലാഹു, അഥവാ ദൈവം ബഹുമാനിച്ചവരെ (ആദരിച്ചവരെ) നിങ്ങൾ അപമാനിക്കാമോ? 

(അങ്ങനെ ദൈവം ആദരിക്കുക എന്ന കാര്യം നടക്കുമോ ഇല്ലേ എന്ന സംശയവും ചർച്ചയും അവിടെ നിൽക്കട്ടെ.)

വിശ്വസിക്കുന്നവരോട് അവരുടെ അളവുകോൽ എടുത്ത് തന്നെ, അവരുടെ അളവിൽ, അവരുടെ കയ്യിലുള്ള തുണി കൊണ്ട് തന്നെ തുന്നണമല്ലോ? സംസാരിക്കണമല്ലോ?)

അല്ലാഹു, അഥവാ ദൈവം ബഹുമാനിച്ചവരെ (ആദരിച്ചവരെ) നിങ്ങൾ അപമാനിക്കാമോ എന്ന ചോദ്യത്തിന് ഉത്തരം അപമാനിക്കാൻ പാടില്ല എന്ന് തന്നെയാണ് വരിക, വരേണ്ടത്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹു, അഥവാ ദൈവം മാനിച്ചവരെ (ആദരിച്ചവരെ) അവരും മാനിക്കും. അവരും മാനിക്കണം.

പ്രത്യേകിച്ചും ഖുർആനിൽ അല്ലാഹു ആരെ ബഹുമാനിച്ചു എന്ന് വ്യക്തമാക്കി പറഞ്ഞ സ്ഥിതിക്ക്.

***** 

ഖുർആനികമായി അല്ലാഹു ആരെയാണ് ആദരിച്ചത്, ബഹുമാനിച്ചത്?

വെറും മനുഷ്യനെ. 

പച്ച മനുഷ്യനെ.

മുസ്ലീമിനെയല്ല. 

ക്രിസ്ത്യാനിയെയോ ഹിന്ദുവിനെയോ അല്ല.

വിശ്വാസിയെ തന്നെയും അല്ല.


അഥവാ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും അവിശ്വാസിയും അന്ധവിശ്വാസിയും അക്രമിയും എല്ലാം അടങ്ങുന്ന പച്ച മനുഷ്യനെ.

ഒരുതരം വകതിരിവുമില്ലാതെ.

****

ഈ പറയുന്നതിന് ഖുർആനികമായി എന്താണ് തെളിവ്?

ഖുർആൻ പറയുന്നു 

"നാം ആദം സന്തതികളെ (മനുഷ്യരെ) ആദരിച്ചിരിക്കുന്നു." (ഖുർആൻ) 

(വലഖദ് കർരംനാ ബനീ ആദമ)


ആദരിച്ചത് വെറും മനുഷ്യൻ എന്ന അടിസ്ഥാനത്തിൽ മാത്രം. 

ആദരിച്ചത് നിബന്ധനകൾ ഇല്ലാതെ. 

ആദരിച്ചത് വിശ്വാസവും അവിശ്വാസവും അടിസ്ഥാനമാക്കാതെ. 

ആദരിച്ചത് ആരാധനയും ദൈവവിശ്വാസവും ആധാരമാക്കാതെ.

ആദരിച്ചത് ഏകദൈവത്വവും ബഹുദൈവത്വവും വിഷയമാക്കാതെ.

****

ഇനിയും എന്തെങ്കിലും കാരണം ഇങ്ങനെ ദൈവം മനുഷ്യനെ ആദരിക്കുന്നതിന് ഖുർആനികമായി ഉണ്ടോ? 

അത് ക്രമേണ പറയാം.

ഇനിയും എന്തെങ്കിലും കാരണം ഇങ്ങനെ ദൈവം മനുഷ്യനെ ആദരിക്കുന്നതിനുണ്ടെങ്കിൽ അത് മനുഷ്യൻ നേടിയെടുത്ത, നേടിയെടുക്കുന്ന അറിവ് മാത്രം. 

അതിനും ഖുർആനിൽ തെളിവുണ്ടോ?

അതിനും ഖുർആനിൽ തെളിവുണ്ട്.

*****

എങ്കിൽ, മറ്റ് വിശദീകരണങ്ങളിലേക്ക് പോകുന്നതിനു മുൻപ് വിശ്വാസികളോട് ഒരേയൊരു ചോദ്യം ആദ്യമേ ചോദിക്കട്ടെ. 

അല്ലാഹു എന്ന ദൈവം ആദരിച്ച മനുഷ്യനെ നിങൾ ആദരിക്കേണ്ടേ?

വേണം.

എന്നുവെച്ചാൽ മനുഷ്യരെ പരസ്പരം ഒരുതരം അതിർവരമ്പുകളും ഇല്ലാതെ ആദരിക്കേണ്ടേ?

വേണം.

അങ്ങനെ മനുഷ്യരെ  ഒരുതരം അതിർവരമ്പുകളും ഇല്ലാതെ ആദരിക്കുന്നില്ലെങ്കിൽ, വിശ്വാസികളായ മനുഷ്യർ മറ്റു അന്യവിശ്വാസികളായ, അവിശ്വാസികളായ മനുഷ്യരെ ആദരിക്കുന്നില്ലെങ്കിൽ, അതിനർത്ഥം എന്താണ്, എന്തായിരിക്കണം?

അവർ, അവർ തന്നെ വിശ്വസിക്കുന്ന ദൈവത്തെ നിന്ദിക്കുന്നു എന്ന് തന്നെയല്ലേ?

അതേ.

പ്രത്യേകിച്ചും അവർ ശരിക്കും ഖുർആൻ അവതരിപ്പിച്ച അതേ ദൈവവിശ്വാസികൾ തന്നെയാണെങ്കിൽ.

അല്ലാതെ വിശ്വാസവും അവിശ്വാസവും അല്ല ദൈവത്തെ നിന്ദിക്കൽ. 

വിശ്വസിക്കാൻ സാധിക്കുകയും സാധിക്കാതിരിക്കുകയും എങ്ങനെയോ വിശ്വസിക്കലും അവിശ്വസിക്കലും ഓരോരുത്തൻ്റെയും കഴിവും കഴിവുകേടും മാത്രമാണ്. സാധ്യത മാത്രമാണ്.

*****

2. ദൈവം മാലാഖകളോട് സാഷ്ടാംഗം പ്രണമിക്കാൻ ആവശ്യപ്പെട്ടു. ഖുർആനികമായിത്തന്നെ. 

ആരുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കാൻ ദൈവം മാലാഖകളോട് ആവശ്യപ്പെട്ടു?

വെറും പച്ച മനുഷ്യൻ്റെ മുൻപിൽ. അതും ഖുർആനികമായിത്തന്നെ.

അല്ലാതെ, ദൈവത്തിൽ വിശ്വസിക്കുന്നവൻ്റെ മുന്പിലാണോ ദൈവം സാഷ്ടാംഗം പ്രണമിക്കാൻ മാലാഖകളോട് ആവശ്യപ്പെട്ടത്?

അല്ല.

വെറും മുസ്ലിമിൻ്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കാൻ അല്ല ദൈവം ആവശ്യപ്പെട്ടത്.

ഹിന്ദുവിൻ്റെയും ക്രിസ്ത്യാനിയുടെയും മുൻപിലുമല്ല.


അഥവാ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും അവിശ്വാസിയും അന്ധവിശ്വാസിയും അക്രമികളും എല്ലാം അടങ്ങിയ പച്ച മനുഷ്യൻ്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കാൻ. 

ഒരുതരം വകതിരിവുമില്ലാതെ.

*****

എന്താണ്, ആരാണ് മാലാഖകൾ? ഖുർആനികമായിത്തന്നെ 

ദേവഗണങ്ങൾ, പ്രപഞ്ച ചാലകശക്തികൾ.

ആരാധിച്ച് ഭക്തി കാണിച്ച് വിശ്വാസത്തിൻ്റെ മാറ്റ് തെളിയിച്ച മനുഷ്യൻ്റെ മുൻപിൽ അല്ല ദേവഗണങ്ങളും, പ്രപഞ്ച ചാലകശക്തികളുമായ മാലാഖകളോട് ദൈവം സാഷ്ടാംഗം പ്രണമിക്കാൻ ആവശ്യപ്പെട്ടത്.

പകരം, പച്ച മനുഷ്യൻ്റെ മുൻപിൽ. 

ആദ്യത്തെ മനുഷ്യവിത്തിന് മുന്നിൽ.


എന്തായിരുന്നു അങ്ങനെ മനുഷ്യൻ്റെ മുൻപിൽ  സാഷ്ടാംഗം പ്രണമിക്കാൻ ദൈവം മാലാഖകളോട് ആവശ്യപ്പെടാൻ കാരണം?

മനുഷ്യൻ്റെ അറിവ്.

മനുഷ്യൻ നേടിയെടുത്ത, ആർജിച്ചെടുത്ത അറിവ് മാത്രം.

അറിവാണ് കാരണം. അറിവിനെയാണ് സാഷ്ടാംഗം പ്രണമിക്കേണ്ടത്.

എന്നുവെച്ചാൽ, അറിവുള്ള മനുഷ്യൻ്റെ മുൻപിൽ മാലാഖകൾ വരെ, ദേവഗണങ്ങൾ വരെ, പ്രപഞ്ച ചാലകശക്തികൾ വരെ, സാഷ്ടാംഗം പ്രണമിക്കുമെന്നർത്ഥം. സാഷ്ടാംഗം പ്രണമിക്കണമെന്നർത്ഥം.

അറിവ് കൊണ്ട് മാലാഖകളെ വരെ, ദേവഗണങ്ങളെ വരെ, പ്രപഞ്ച ചാലകശക്തികളെ വരെ കീഴടക്കാം , വിധേയപ്പെടുത്താം എന്നർത്ഥം.

അറിവിനാണ് മുൻഗണന എന്നർത്ഥം.

അറിവിനെ മാനിച്ച് സാഷ്ടാംഗം പ്രണമിക്കുന്നുത് തെറ്റല്ല എന്നർത്ഥം. 

പകരം അങ്ങനെ അറിവിനെ സാഷ്ടാംഗം  പ്രണമിക്കുന്നുത് നിർബന്ധമാണ് എന്നർത്ഥം.

അങ്ങനെ സാഷ്ടാംഗം പ്രണമിക്കുന്നുത് കുടുസ്സായ ബഹുദൈവത്വം (ശിർക്ക്) അല്ലെന്നർത്ഥം. 

എന്നിരിക്കെ അറിവുള്ളവനെ, അതാരായാലും, ഏത് വിശ്വാസക്കാരനും നാട്ടുകാരനും ആയാലും, നിങൾ മാനിക്കാതിരുന്നാൽ, പ്രണമിക്കാതിരുന്നാൽ ആദരിക്കാതെയിരുന്നാൽ എന്താണതിനർത്ഥം?

നിങൾ വിശ്വസിക്കുന്ന ദൈവത്തെ നിങൾ തന്നെ നിന്ദിക്കുന്നു, മാനിക്കുന്നില്ല എന്ന് മാത്രം.

നിങൾ പിശാച് ആവും എന്നർത്ഥം.

*****

3. ആരാണ് പിശാച്. ഖുർആനികമായിത്തന്നെ.

ഖുർആനികമായി പറഞാൽ അറിവുള്ള മനുഷ്യനെ മാനിക്കാത്തവൻ. സാഷ്ടാംഗം പ്രണമിക്കാത്തവൻ.

അറിവുള്ള മനുഷ്യൻ്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കാത്തവൻ. 

ആ അറിവ് ആർക്കാണോ, ആരുടെ അടുക്കലാണോ ഉളളത് അവനെ സാഷ്ടാംഗം പ്രണമിക്കാത്തവൻ. 

അവൻ ഏത് തരം വിശ്വാസിയായാലും, ഏത് തരം മതക്കാരനായാലും, ഏത് നാട്ടുകാരനായാലും. അവൻ്റെ മുന്നിൽ പ്രണമിക്കാത്തവൻ

ഇവിടെ അറിവ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് മതപരമായ അറിവല്ല എന്നതും സുവ്യക്തമായത്. 

കാരണം, സൃഷ്ടിയുടെ തുടക്കത്തിൽ, സ്വർഗലോകത്ത് മതവും മതപഠനവും ഇല്ല.

******

4. ദൈവം ഭൂമിയിൽ അവൻ്റെ പ്രതിനിധിയെ സൃഷ്ടിച്ചു. 

ഖുർആനികമായ കാര്യമാണ് ഈ പറഞ്ഞത്.


ദൈവം ഭൂമിയിലേക്ക് വേണ്ടി സൃഷ്ടിച്ച അവൻ്റെ പ്രതിനിധി ആരാണ്? 

മനുഷ്യൻ.

പച്ച മനുഷ്യൻ.


ആരെയാണ് ദൈവം ഭൂമിയിലെ തൻ്റെ പ്രതിനിധി ആക്കിയത്?

വെറും പച്ച മനുഷ്യനെ.

അല്ലാതെ വെറും മുസ്ലിമിനെയാണോ ദൈവം ഭൂമിയിലെ തൻ്റെ പ്രതിനിധി ആക്കിയത്?

ഖുർആനികമായി പറഞാൽ അല്ല.


ഹിന്ദുവിനെയും ക്രിസ്ത്യാനിയേയും ആണോ?

ഖുർആനികമായി പറഞാൽ അല്ല.


ദൈവത്തിൻ്റെ ഭൂമിയിലെ പ്രാതിനിധ്യം മൊത്തം മനുഷ്യനുമാണ്.

മൊത്തം മനുഷ്യനും, അവൻ അറിഞ്ഞാലും ഇല്ലെങ്കിലും, ദൈവത്തിൻ്റെ പ്രതിനിധി തന്നെ എന്നർത്ഥം.

മനുഷ്യൻ്റെ വിത്ത് ഗുണത്തിലും സത്തയിലും ദൈവിക പ്രാതിനിധ്യം ഉണ്ട്, പ്രതിനിധിക്ക് വേണ്ട ഗുണങ്ങൾ ഉണ്ട്, ഉണ്ടാവാണം എന്നർത്ഥം.

എന്താണ് തെളിവ്? 

മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ദൈവം അത് വ്യക്തമായി പറയുന്നു. (ഖുർആൻ അത് ഉദ്ധരിക്കുന്നു.)

"നിൻ്റെ നാഥൻ മാലാഖകളോടു പറഞ്ഞ സന്ദർഭം: നാം ഭൂമിയിലേക്ക് പ്രതിനിധിയെ ഉണ്ടാക്കുന്നു (നിശ്ചയിക്കുന്നു)." (അൽ ബഖറ: ഖുർആൻ)

എന്നുവച്ചാൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും അവിശ്വാസിയും അന്ധവിശ്വാസിയും അക്രമികളും എല്ലാം അടങ്ങിയ പച്ച മനുഷ്യകർ മുഴുവൻ ഒരു തെരഞ്ഞെടുപ്പും ഇല്ലാതെ തന്നെ പ്രതിനിധി ആണെന്നും ആവാതിരിക്കാൻ തരമില്ലെന്നും സാരം.

എങ്കിൽ ദൈവത്തിൻ്റെ പ്രതിനിധയാണ് എല്ലാവരുമെങ്കിൽ എല്ലാവരെയും ഒരുപോലെ കണ്ട് മാനിക്കുകയും ആദരിക്കുകയും പ്രണമിക്കുകയും ചെയ്യേണ്ടേ?

വേണം.

അതിൽ വിശ്വാസപരമായ വ്യത്യാസം, ദേശവും ഭാഷയും മാറുന്നത് വിവേചനവും ഉച്ചനീചതവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാക്കാനുള്ള ന്യായമല്ല?

ഇല്ല.


5.

അബ്രഹാമിൻ്റെ അടുക്കൽ അതിഥികൾ വരുന്നു. 

അബ്രഹാമിന് അറിയാത്തവർ.

അതിഥികൾ അപരിചിതരെന്ന് ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിപ്പറയുന്നു. (സൂറ: അൽ ദാരിയാത്ത്)

അറിയാത്തവരാണ് അതിഥികൾ ആയതെങ്കിൽ എന്താണർത്ഥം?. 

ആരുമാവാം. 

ശത്രു ആവാം. 

അന്യദേശക്കാരനാവാം. 

അന്യവിശ്വാസിയാവാം, 

ചാരനാവാം. 


എന്നിട്ടും വീട്ടിൽ വന്നവർ അതിഥി. 

അബ്രഹാം നേരെ ചെന്നത് അടുക്കളയിലേക്ക്. 

ആരാണ്, എവിടെനിന്നാണ് വന്നവരെന്ന് വരെ അന്വേഷിക്കാതെ. 


അടുക്കളയിൽ നിന്ന് എബ്രഹാം തിരിച്ചുന്നവന്നത് നല്ല ചുട്ട ആടുമായി. 

ഖുർആൻ തന്നെ അതങ്ങനെ വ്യക്തമാക്കുന്നു.


ഇതും വ്യക്തമാക്കുന്നത് എന്താണ്.

ആദരിക്കേണ്ടത് മനുഷ്യനെയാണ്. അല്ലാതെ വിശ്വാസവും മതവും പ്രദേശവും നോക്കിയല്ല. വകതിരിച്ചല്ല.

അതിൽ വിശ്വാസപരമായ വ്യത്യാസം, ദേശവും ഭാഷയും മാറുന്നത് വിവേചനവും ഉച്ചനീചതവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാക്കാനുള്ള ന്യായമല്ല?

കുടുസായ സംഘടനന വ്യതാസം കൊണ്ട് വിവേചനവും ഉച്ചനീചതവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തീരെയും പാടില്ല എന്നത് ഇതിനിടയിൽ എടുത്തു പറയേണ്ടതേയില്ല.

****


അറിയുക: 

അയൽവാസിയെന്നും അതിഥികളെന്നും മിസ്കീനെന്നും ഫഖീറെന്നും ഒക്കെ പറഞ്ഞതിലും അവർക്ക് നൽകേണ്ട അവകാശ്ങ്ങളിലും അവരോടൊക്കെ കാണിക്കേണ്ട മര്യാദകളിലും ഒന്നും എവിടെയും വിശ്വാസപരമായ വിഭജനം ഇല്ല.

No comments: