Wednesday, November 23, 2022

ഹലാലെന്നാൽ തുപ്പിയത്, ഊതിയത് എന്നല്ല.

മുസ്ലിംകളുടെ ഹോട്ടലുകളിലും വീടുകളിലും പാചകം ചെയ്യുന്ന ഭക്ഷണത്തിലും പാനീയത്തിലും തുപ്പുന്നു, ഊതുന്നു എന്നത് തീർത്തും വ്യാജമായ വാർത്ത, വർത്തമാനം. 

അതുപോലെ തന്നെ ഓരോ മുസ്ലിമും മനസിലാക്കണം: ഹിന്ദുവിൻ്റെയും ക്രിസ്ത്യാനികളുടെയും ഹോട്ടലുകളിലും വീടുകളിലും കിട്ടുന്ന ഭക്ഷണവും പാനീയങ്ങളും അശുദ്ധമല്ലെന്ന്, നിഷിദ്ധമല്ലെന്ന്.

തൽപരകക്ഷികൾ ബോധപൂർവ്വം ഉണ്ടാക്കുന്ന അത്തരം ഏകപക്ഷീയമായ കരുതലുകളാണ് യഥാർഥത്തിൽ വിഭജനവും അകൽച്ചയും ഉണ്ടാക്കുന്നത്. ഇന്ത്യയെ വിഭജിച്ചത് വരെ കരുതലുകൾ.

അത്തരം വിഭജനവും അകൽച്ചയും ഉണ്ടാക്കുന്ന ഏകപക്ഷീയ കരുതലുകൾ ആണ് രാഷ്ട്രീയ, മത നേതൃത്വം എന്നും ആഗ്രഹിക്കുന്നത്. അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ.

സമൂഹത്തെ തങ്ങൾക്ക് വേണ്ട അഴുക്ക്ചാലാക്കാനും, അല്ലെങ്കിൽ രക്തം വാർന്നോഴുകും വിധം മുറിവുള്ള ശരീരമാക്കക്കാനും വേണ്ടി തന്നെ രാഷ്ട്രീയ, മത നേതൃത്വം ആഗ്രഹിക്കുന്നു. 

സ്വന്തം വളർച്ചയ്ക്കും നിലനിൽപിനും വേണ്ട അഴുക്കും ചലവും ചോരയും ആ വകയിൽ ഉറപ്പുവരുത്തുന്നു രാഷ്ട്രീയ, മത നേതൃത്വം. 

അങ്ങനെ രാഷ്ട്രീയ, മത പൗരോഹിത്യം  ബോധപൂവ്വം ഉണ്ടാക്കുന്ന അകൽച്ചയും വിഭജനവും ആണ് ഇതൊക്കെ. അഥവാ ആ വിഭജനത്തിന് വേണ്ട മരുന്നും വിത്തും മാത്രമാണ് ഇവയൊക്കെ.

സമൂഹങ്ങളെ പരസ്പരം ഒറ്റപ്പെടുത്താനും, അവർക്കിടയിൽ പരസ്പരം ഇല്ലാത്ത തെറ്റിദ്ധാരണയും വെറുപ്പും ഉണ്ടാക്കാനും അങ്ങനെ പരസ്പരം അകറ്റാനും ഉദ്ദേശിച്ച് തന്നെ ഇവയൊക്കെ. 

നമ്മൾ മനസ്സിലാക്കണം : അങ്ങനെയാണ്, അങ്ങനെ മാത്രമാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്, ഇന്ത്യ മൂന്ന് രാജ്യങ്ങൾ ആയത്. 

നമ്മൾ ഒരു കൂട്ടർ മാത്രം ശരി, നമ്മൾ ഒരു കൂട്ടർ കരുതുന്നത് പോലെ മാത്രം ശുദ്ധിയും അനുവദനീയവും, അതുകൊണ്ട് നമുക്ക് നമ്മുടേതായ രീതി നടപ്പാക്കുന്ന നമ്മുടേതായ സ്ഥലം വേണം എന്ന് കരുതിയത് കൊണ്ട് കൂടിയാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. ഇന്ത്യ മൂന്ന് രാജ്യങ്ങൾ ആയത്. 

അത് ഇനിയും അനുവദിച്ചു കൂടാ.

ഹലാൽ പറഞ്ഞ് മുസ്ലിമിനേയും, ചാണകം പറഞ്ഞ് ഹിന്ദുവിനുനേയും സാമാന്യവൽകരിച്ച് അകറ്റരുത്, ആക്ഷേപിക്കരുത്.

അങ്ങനെ ആരും ആരെയും കൈകാര്യം ചെയ്ത് അകറ്റുന്നത് ശരിയല്ല.

****

ഉളളിൽ നിന്ന് കൊണ്ട് തന്നെ അറിയുന്നത് കൊണ്ട്, ആർക്കും പൊതുവേ അറിയാനാവുന്നത് കൊണ്ട് മാത്രം, ഇങ്ങനെ പറയുന്നു. ഇങ്ങനെ പറയേണ്ടി വരുന്നു.  

ആരോടുമുള്ള വെറുപ്പ്, എന്തെങ്കിലും പ്രത്യേക കാരണം കൊണ്ടുള്ള ഒരു കൂട്ടരോടുള്ള വെറുപ്പ്, അവരോട് അനീതി ചെയ്യാൻ ആരെയും പ്രേരിപ്പിക്കരുത് എന്നതുകൊണ്ട് മാത്രം.

*****

ഹലാലെന്നാൽ അനുവദനീയമായത് എന്ന് മാത്രമർത്ഥം. 

ഹറാം എന്നാൽ നിഷിദ്ധമായത് എന്നും

അങനെ അനുവദനീയമായതും നിഷിദ്ധമായതും മുസ്‌ലിംകൾക്കുണ്ട്. ആ കാഴ്ചപ്പാട് ശരിയായാലും തെറ്റായാലും അങ്ങനെ ചിലത് മുസ്‌ലിംകൾക്കുണ്ട്. 

ആ കാഴ്ചപ്പാട്, നാം എങ്ങിനെ മനസിലാക്കിയാലും, വിഭജനവും അകൽച്ചയും ഉണ്ടാക്കുന്ന കാഴ്ചപ്പാട് തന്നെയാണ്. 

ആ കാഴ്ചപ്പാട് ഒരു സമൂഹത്തെ ദേശീയവും അല്ലാത്തതും ആയ മുഖ്യാധാരയിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുന്ന, നിർബന്ധിക്കുന്ന കാഴ്ചപ്പാട് തന്നെയാണ്. ആ നിലക്ക് ഇത് ഇന്ത്യൻമുസ്‌ലിംകൾ ആത്മപരിശോധന നടത്തി പുനഃപരിശോധിക്കേണ്ടതുമാണ്.

******

നിഷിദ്ധമായത് മാത്രം ഖുർആൻ എണ്ണിപ്പറയുന്നു. 

നിഷിദ്ധം (ഹറാം) അല്ലാത്തതെല്ലാം അനുവദനീയം എന്ന് സാരമാക്കിക്കൊണ്ട്. നല്ലത് മുഴുവൻ അനുവദനീയം എന്ന പൊതുഭാഷ്യത്തോടെ, വിശേഷണത്തോടെ. എല്ലാ മുസ്ലിംകൾക്കും കൃത്യമായി അതറിയാൻ തരമില്ലെങ്കികും.

അനുവദിച്ച (ഹലാൽ ആയ) മൃഗങ്ങളുടെ കാര്യത്തിൽ വരെ കഴുത്തറുത്ത് രക്തം കളഞ്ഞ ഇറച്ചി മാത്രം ഹലാൽ. 

അങനെ അറുക്കുന്നത് ദൈവത്തിൻ്റെ പേരിൽ, ദൈവത്തിൻ്റെ പേര് ഉച്ചരിച്ച് കൊണ്ടും ആയിരിക്കണം.

ഹലാലെന്നാൽ തുപ്പിയത്, ഊതിയത് എന്നർത്ഥമില്ല. 

തുപ്പിയത് കൊണ്ടും ഊതിയത് കൊണ്ടും ഒന്നും ഹാലാൽ ആവുകയും ഇല്ല.

തുപ്പാനും ഊതാനും ഇസ്ലാം മതത്തിൽ ഒരു നിർബന്ധ കൽപ്പനയും വിധിയും ഇല്ല.

*****

ചോദ്യം:  അപ്പോൾ ഒരു വീഡിയോയിൽ കണ്ടത് പോലെ തുപ്പുന്നതോ?


ഉത്തരം: ആര്, എവിടെ പാചകം ചെയ്യുന്ന ഭക്ഷണത്തിൽ തുപ്പുന്നു?

ആരും എവിടെയും തുപ്പുന്നില്ല...

ഏതോ പള്ളിയിൽ, ഏതോ പ്രത്യേക സന്ദർഭത്തിൽ ചെയ്തത് (പൂജയുടെയും പ്രസാദത്തിൻ്റെയും കാര്യത്തിൽ ബാധകം ആവുന്നത് പോലെ) പൊതുവേ എല്ലായിടത്തും ചെയ്യുന്നു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് ശരിയല്ല.

ഭക്ഷണത്തിൽ തുപ്പുക, ഊതുക എന്നത് ഇസ്ലാം മതത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത ചില കൂട്ടർ (ഇസ്ലാമിൽ ഇല്ലാത്ത, എന്നാൽ പിന്നീട് സമൂഹം ഉണ്ടാക്കി ഉണ്ടായ പുരോഹിതന്മാർ ) ചെയ്യുന്നത്. 

ഭക്ഷണ്ത്തിൽ തുപ്പുന്നതിനും ഊതുന്നതിനും നിലവിലെ ഇസ്ലാം മതവുമായും ഇസ്ലാംമത കല്പനയുമായും ഒരു ബന്ധവും ഇല്ല. 

പുരോഹിതന്മാർ ജനങ്ങളെ ചൂഷണം ചെയ്യാൻ ഇത്തരം ഇല്ലാത്ത സമ്പ്രദായം ഉണ്ടാക്കി മാത്രം ചെയ്യുന്നത്.

*****

പുരോഹിതന്മാരുടെ സ്വാധീനം നിലനിർത്താനും സാമ്പത്തിക താൽപര്യം സംരക്ഷിക്കാനും വേണ്ടി മാത്രം ഇതൊക്കെ ഉണ്ടാക്കുന്നു, നടത്തുന്നു, നടക്കുന്നു. 

ഉദാഹരണത്തിന് പറഞാൽ:

ഇസ്ലാമിലെ വിവാഹത്തിന് വരനും വധുവിൻ്റെ അച്ഛനും രണ്ട് സാക്ഷികളും മാത്രമേ വേണ്ടൂ. 

എന്നാൽ, ഇവിടെ എല്ലാ മുസ്ലിം വിവാഹങ്ങളും നടത്തുന്നത് പുരോഹിതന്മാർ ആണ്. 

വിവാഹ കർമ്മത്തിന് പുരോഹിത സാന്നിധ്യം നിർബന്ധം പോലെയാക്കി അവർ വലിയ തുകയും പ്രതിഫലമായി വാങ്ങിക്കും. 

പോരാത്തതിന് മഹല്ല് പള്ളിക്കും കൊടുക്കണം വലിയൊരു തുക. 

ഒരു നിലക്കും നിലവിലുള്ള ഇസ്‌ലാമിൽ തന്നെ ഇല്ലാത്തതാണ് സമ്പ്രദായം. എല്ലാം നോക്കി നടത്തുന്ന, എല്ലാറ്റിനും നിയമ സംരക്ഷണവും സുരക്ഷിതത്വവും നൽകുന്ന രാജ്യത്തിൻ്റെ അക്കൗണ്ടിലും വരുന്നില്ല ഈ കൊടുക്കുന്ന തുക.

****

ചോദ്യം: നിങൾ ഈ തുപ്പൽ സംഗതിയെ ഇങ്ങനെയും വെളുപ്പിക്കാൻ ശ്രമിക്കേണ്ടതുണ്ടോ?

വെളുപ്പിക്കനും, എന്നാലോ പ്രത്യേകിച്ച്, കറുപ്പിക്കാനും ഇല്ല. 

ആരായാലും ആരെ കുറിച്ചായാലും ഉളളത് പറയണമല്ലോ?

ആരോടും പ്രത്യേകിച്ച് വെറുപ്പ് വേണ്ടല്ലോ? 

അങ്ങനെ ആരോടെങ്കിലും ഉള്ള പ്രത്യേക വെറുപ്പ് അവരോട് അനീതി ചെയ്യാനും അവരെ കുറിച്ച് കളവ് പറയാനും പ്രേരിപ്പിക്കരുതല്ലോ?

No comments: