Monday, September 16, 2019

വെയിലത്ത് ഒരു കാള. എന്നാൽ, ചോദ്യവും ഉത്തരവും കാളയുമായിത്തന്നെയാവാം.

വെയിലത്ത്
ഒരു കാള.
എന്നാൽ പിന്നെ
ആവലാതിയും
വേവലാതിയും
ചോദ്യവും
ഉത്തരവും
കാളയുമായിത്തന്നെയാവാം.
ഒഴിഞ്ഞിരിക്കുന്നവരില്‍
ഉത്തരങ്ങള്‍
തെളിഞ്ഞു വരും.
അവര്‍
തെളിഞ്ഞിരിക്കുന്നവര്‍
കൂടിയാണ്‌.
തെളിഞ്ഞ് നിന്ന്
പ്രതിബിംബിക്കുന്നവർ. 
കാളേ,
ഇവിടെ
ജീവിക്കാൻ
എന്തൊരു പാട്!!! 
ഓ...
അങ്ങനെയൊന്നും
ഇല്ലല്ലോ?
ശ്വസിക്കാനും
കുടിക്കാനും
തിന്നാനും
ഉറങ്ങാനും
നടക്കാനും
ഇരിക്കാനും
നോക്കാനും
കാണാനും
എന്ത്‌ ബുദ്ധിമുട്ട്?
എന്ത്‌ പാട്?
അതൊക്കെ അങ്ങ്
നടക്കുമല്ലോ?
ബോധം പോലും
ചെലുത്താതെ. 
വെള്ളവും
വെളിച്ചവും
വായുവും
മണ്ണും വിണ്ണും
ആണും പെണ്ണും
എല്ലാം വെറും വെറുതെ.
സൗജന്യം. 
കാളേ,
നിനക്കങ്ങനെ. 
അതല്ല, നിനക്കും
അങ്ങിനെ തന്നെയാണ്.
എല്ലാവർക്കും
അതങ്ങിനെ തന്നെ.
പക്ഷേ, കാളേ,
മനുഷ്യന്റെ കാര്യം
മറിച്ചാണ്.
എല്ലാം പാടാണ്.
കെട്ടിക്കുടുങ്ങിയത്.
അതെങ്ങിനെ? 
കാളേ,
മനുഷ്യന്
എന്തെല്ലാം
ഒരുക്കണം?
എങ്ങനെയെല്ലാം
ഒരുങ്ങണം?
മനുഷ്യ ജീവിതം
ഏറെക്കുറെ
ഒരുക്കത്തിലാണ്.
ജീവിക്കുന്നതിലല്ല.
അവന്‍
ഒരുങ്ങിയേ ജീവിക്കും,
ജീവിച്ചേ ഒരുങ്ങും. 
ഓ, അതെങ്ങനെ?
മനസ്സിലാവുന്നില്ലല്ലോ?
കാളേ,
ഭക്ഷണം
കഴിക്കണം.
ശരിയാണ്‌.
നമ്മളും എല്ലാവരും
ഭക്ഷണം കഴിക്കുന്നു.
പക്ഷേ, അതിലെന്ത്?
അത്‌
ജീവിതത്തെ
ജീവിതം തന്നെ
വഴിയും
മരുന്നും
ആക്കുന്നതല്ലേ? 
അതേ കാളേ,
അതൊക്കെ
അങ്ങിനെ തന്നെ.
എന്നാലും, കാളേ,
ഭക്ഷണം
വെറുതെയങ്ങ്
കഴിക്കാൻ പറ്റുമോ,
നമ്മൾ മനുഷ്യര്‍ക്ക്?
ഇല്ലേ?
അതെന്തെ? 
ഇല്ല, കാളേ,
ഇല്ല. 
മനുഷ്യര്‍ക്ക്
ആദ്യമത്‌
പാചകം ചെയതുണ്ടാക്കി
ഒരുക്കണം.
ഓഹോ,
അതാണോ കാര്യം.
അതല്ല, കാളേ,
അത്‌ മാത്രമല്ല കാര്യം.
അതിനപ്പുറവുമാണ്
കാര്യം. 
പിന്നെ
എന്താണ്‌ കാര്യം? 
കാളേ,
ഭക്ഷണമുണ്ടാക്കി
ഒരുക്കുന്നതിന് മുന്‍പ്
ഉണ്ടാക്കാൻ
വേണ്ടതൊക്കെയും
ഒരുക്കണം. 
വാങ്ങിയും
ശേഖരിച്ചും
വെക്കണം.
അതൊക്കെ
അത്രക്കുണ്ടോ?
വലിയ പാടെന്ന്
പറയാന്‍ മാത്രം.
പിന്നില്ലാതെ.
ജീവിതം തന്നെ
പിന്നെ,
അത് മാത്രമാവുകയല്ലേ?
അതും
അതുണ്ടാക്കുന്ന
കുറ്റബോധവും
ക്ഷീണവും. 
ഒരുദാഹരണം പറയാം.
എന്നാൽ പറയുക.
പുട്ടിന് അരി
വാങ്ങണം,
കഴുകണം,
പൊടിക്കണം. 
ചപ്പാത്തിക്ക്
ഗോതമ്പ് വാങ്ങണം,
കഴുകണം, പൊടിക്കണം.
മുളകും
മല്ലിയും
മഞ്ഞളും
മറ്റനേകങ്ങളും
വാങ്ങണം,
കഴുകണം,
പൊടിക്കണം.
വിറക് ശേഖരിക്കണം.
അടുപ്പ് കൂട്ടി,
അടുപ്പത്ത്
വെള്ളം വെക്കണം.
അരിയിടണം.
തക്കാളിയും പയറും
ഉള്ളിയും ചീരയും
ഇറച്ചിയും മീനും
കഴുകി, മുറിച്ച്
ഒരുക്കി, വേവിച്ച്
എടുക്കണം.
എന്നിട്ടോ?
കാളേ,
ഇനിയുമേറെയുണ്ട്.
അങ്ങനെയൊക്കെ
ഉണ്ടാക്കി, ഒരുക്കി
ഭക്ഷണം കഴിച്ചാലും
പോര.
അതുണ്ടാക്കിയ
സ്ഥലവും
പാത്രങ്ങളും
മുൻപും
ശേഷവും
വൃത്തിയാക്കണം.
കാളേ,
ഇങ്ങനെയൊക്കെ
ജീവിക്കാന്‍
എന്തൊരു പാട്? 
കുളിക്കണം,
പല്ല് തേക്കണം,
മലമൂത്ര
വിസര്‍ജ്ജനം
നടത്തണം. 
അതും പോര.
അവ ചെയ്താലും
വൃത്തിയാക്കണം,
വസ്ത്രം മാറ്റി ധരിക്കണം.
കാളേ,
ഇതൊക്കെയും
എളുപ്പത്തിലങ്ങ്
ചെയ്യാമോ?
ഇതിന്നും മുമ്പേ
കുളിമുറിയും
ടോയ്ലറ്റും ഉണ്ടാക്കി,
ഒരുക്കി വൃത്തിയാക്കി
വെക്കണം.
പിന്നെയോ?
നീ വല്ലാതെ
നീട്ടുന്നു.
ഇല്ല കാളേ,
ചുരുക്കി പോലും
പറഞ്ഞില്ല.
അത്രക്കുണ്ട് നീളം.
മനുഷ്യ ജീവിതം
നീണ്ടതായിട്ടും
കാര്യമില്ലാത്തത്
അത്കൊണ്ടാണ്‌.
ഒരുനിമിഷം കൊണ്ട്‌
അറിയുന്നതേ
അതിനാല്‍
ഒരുനൂറ്റാണ്ട് കൊണ്ടും
അവനറിയുന്നുള്ളൂ. 
കാളേ,
പറഞ്ഞ്‌ തീര്‍ന്നില്ല.
ഇനിയുമേറെ
പറയാനുണ്ട്.
പറഞ്ഞാൽ
തീരാത്തത്ര.
കാളേ,
വസ്ത്രമിടുന്നതും
എളുപ്പമല്ല. 
തുണി ഉണ്ടാക്കണം.
അതല്ലേല്‍
ഉണ്ടാക്കിവെച്ചത്
വാങ്ങണം
പിന്നെയത് തുന്നി,
ഇസ്തിരിയിട്ട്
തയ്യാറാക്കി
വെക്കണം.
കാളേ, ഇനി
വസ്ത്രം ധരിച്ചാലോ?
ശേഷം
വീണ്ടും അലക്കണം,
വീണ്ടും
ഇസ്തിരി ഇടണം.
എന്നിട്ടോ?
എല്ലാം
ഒതുക്കി, ഒരുക്കി,
വെക്കേണ്ടിടത്ത്
വെക്കണം.
അലമാരയിലും
പെട്ടിയിലും. 
കാളേ, മനുഷ്യനായി
ജീവിക്കാൻ
വല്ലാത്തൊരു പാടാണ്‌!!
എന്തിനെന്നില്ലാതെ
പെടുന്ന പാട്.
തീര്‍ന്നോ? 
തീര്‍ന്നില്ല, കാളേ. 
വീട് വേണം.
വീട് വേണേല്‍,
അതുണ്ടാക്കണം.
ഉണ്ടാക്കിയാലും
പോരെന്റെ കാളേ. 
പെയിന്റടിച്ചു,
നിലം കഴുകിത്തുടച്ച്,
മുറ്റമടിച്ച്,
വൃത്തിയായി
സൂക്ഷിക്കണം.
അല്ലേല്‍,
ചുറ്റുവട്ടമുള്ളവർ
എന്ത് പറയുമെന്ന
പേടിവരെ
മനുഷ്യനെ ബാധിക്കും. 
അതിനും വേണം
കാളേ, മനുഷ്യന്,
ഏറെ പണിയെടുക്കാന്‍.
ഈ പണിയെല്ലാം
എടുക്കാനും,
അങ്ങനെയെങ്കിലും
ജീവിക്കാനും
മനുഷ്യന്‍
തയ്യാറായലോ?
അതും പോര,
കാളേ
അതും പോര. 
ഇവയൊക്കെ
ഒരുക്കാനും
കണ്ടെത്താനും
വേണം പണം
ആ പണം
കണ്ടെത്തണം.
ആ പണം
കണ്ടെത്താന്‍,
പണിയെടുക്കണം.
ആ പണിയെടുക്കാനും
പണികിട്ടാനും,
പഠിക്കണം.
പഠിപ്പ് തന്നെ
ഒരു വലിയ പണി.
തീരാത്ത പണി. 
വലിയ കാലം
പഠിച്ച്,
ഒരുങ്ങി,
പരീക്ഷകള്‍ എഴുതി,
വിജയിച്ച് വേണം
ജീവിതം
ഒന്ന് ജീവിച്ച്
തുടങ്ങാൻ.
ശേഷം
ജീവിക്കാമെന്നുള്ള
പ്രതീക്ഷയില്‍. 
അപ്പോൾ പിന്നെ,
പഠിപ്പ് കഴിഞ്ഞാലോ?
പഠിപ്പ്
എവിടെ കഴിയുന്നു
കാളേ? 
ഇനി
പഠിപ്പ് കഴിഞ്ഞെന്ന്
പാതിവഴിയില്‍
തീരുമാനിച്ചാലും....
തീരുമാനിച്ചാലും....? 
എവിടെയൊക്കെയോ
ചെന്ന്
ആരുടെയൊക്കെയോ
കീഴില്‍
ജോലി ചെയ്യണം,
കാളേ. 
ജോലിയെന്ന പേരില്‍
പഠിപ്പ്
പിന്നെയും തുടരണം.
പോരാത്തതിന്
അഭിനയിക്കണം.
ജീവിതം മുഴുക്കെ.
ജോലിയെന്നാല്‍
അഭിനയം
എന്ന് കൂടി അർത്ഥം,
കാളേ. 
അഭിനയമെന്നാല്‍
ജീവിതമെന്നും. 
വിധേയത്വത്തോടെയുള്ള
നീണ്ടു നീണ്ട അഭിനയം.
പേടിച്ചുള്ള അഭിനയം.
ജീവിതം.
പേടിച്ചുള്ള വിധേയത്വം
സഥാനം. 
എന്നിട്ടോ?
അതൊക്കെ ചെയത്
ക്ഷീണിച്ച് കിട്ടുന്ന
പണം
കണ്ടു വന്നാല്‍,
വീട്ടിലുള്ള
പണികളൊക്കെയും
ബാക്കി വേറെയും.
ഇതിനെല്ലാം പുറമെ
രോഗവും
ചികില്‍സയും
മരുന്നും. 
അതന്വേഷിച്ച്
കണ്ടെത്തലും
വാങ്ങലും
കഴിക്കലും
വേറെ.
ഇങ്ങനെയൊക്കെ
ജീവിച്ചിട്ടോ?
ഇങ്ങനെയൊക്കെയുള്ള
ജീവിതത്തിൽ
വല്ല അര്‍ഥവും ഉണ്ടോ?
ഒരു പിടുത്തവും ഇല്ല,
കാളേ. 
ജീവിക്കാൻ വേണ്ടി
ജീവിക്കുക മാത്രം.
ജീവിതം
എന്തിന്‌ വേണ്ടി
എന്ന് ചോദിക്കാന്‍വരെ
ജീവിതത്തില്‍
ഒരിടവേള കിട്ടില്ല
കാളേ.
ഇന്ധനം കണ്ടെത്തണം,
ഒഴിക്കണം,
വണ്ടി ഓടിക്കണം.
അങ്ങനെയാണ് ജീവിതം.
അങ്ങനെ ഓടുന്ന
വേണ്ടിയാണ്
ഓരോ മനുഷ്യനും
ജീവിയും. 
എന്തിന്‌, എവിടേക്ക്
എന്നൊന്നും
ചോദ്യമരുത്.
കാളേ അരുത്.
ഓടുക മാത്രം.
ഓടാൻ വേണ്ടി
ഓടുക.
ഓട്ടമാണ് ജീവിതം.
അങ്ങനെ
ഓടാന്‍ വേണ്ടി
ഇന്ധനം
കണ്ടെത്തുകയാണ്
ജീവിതം. 
അതിനാല്‍
പെടാപാട് പെട്ട്
ഒരന്വേഷണം പോലുമല്ലാതെ
ജീവിക്കുന്നു, കാളേ.
ആത്മാവില്ലാത്തവന്
അവകാശവാദത്തിന് പോലും
ആത്മീയത തീണ്ടാതെ. 
കാളേ,
എല്ലാം വെറുതെ.
എല്ലാം
ശരീരം അതിജീവിക്കാനുള്ള
വെറും പണികള്‍.
സുന്ദരമായ പേരുകളുള്ള
കുറെ പണികള്‍. 
നീ, കാളയെ
പോലെയല്ല
മനുഷ്യര്‍.
നിനക്ക്
പണികള്‍
ഒന്നുമില്ല. 
ഇനിയുണ്ടേല്‍ തന്നെയും,
നീയായ് ഉണ്ടാക്കിയ
പണികളില്ല.
നിനക്കുള്ള പണിയും
മനുഷ്യന്റെ പണിയും
മനുഷ്യരുണ്ടാക്കിയത്.
മനുഷ്യനു വേണ്ടത്. 
മനുഷ്യരുടെ പണികള്‍
എത്ര ചെയ്താലും
തീരാത്തത്രയായതിനാൽ. 
കാളേ
ജീവിതമെന്ന,
ജീവിതം തന്നെയായ,
ജീവിതം തന്നെ നല്‍കിയ,
വണ്ടിയെയും
ഭാരത്തെയും
പിന്നില്‍ വെച്ച്
വലിക്കുക തന്നെ
ജീവിതം.
നിനക്കത്
ആരോ കെട്ടിവെക്കുന്നത്.
നമുക്കത്
സ്വയം കെട്ടിവെക്കുന്നത് പോലെ
തോന്നുന്നത്. 
എന്തെന്നും
ഏതെന്നും
എവിടേക്കെന്നും
അറിയാതെ,
അന്വേഷിക്കാതെ,
അന്വേഷിക്കാനാവാതെ.
സ്വതന്ത്രനെന്ന്
പേര്‌.
ഒട്ടും സ്വതന്ത്രനല്ലാതെ,
അന്നംതേടുക മാത്രം
ജോലിയാക്കി,
ആ ജോലി തന്നെ
ജീവിതമാക്കി,
സ്വതന്ത്രനെന്ന
പേര്‌ മാത്രം
സ്വന്തമാക്കി
അടിമയെ പോലെ,
അടിമ തന്നെയായി
ജീവിക്കുക. 
വ്യാകുലപ്പെടേണ്ട. 
ഇതെല്ലാം ചെയ്താലും
ജീവിതം വെറുതെ.
വെറും വെറുതെ. 
ഇതൊന്നും
ചെയ്തില്ലേലും
ജീവിതം വെറുതെ.
വെറും വെറുതെ.
ഇതൊന്നും
ചെയ്യേണ്ടിവരാത്ത
നിന്നെ നോക്കൂ.
വെറും വെറുതെ
ജീവിക്കുക മാത്രം തന്നെ.
വെറും വെറുതെ
സാക്ഷിയായി.
എല്ലാം ചെയ്യേണ്ടിവരുന്ന
ഞാനും മറിച്ചല്ല.
വെറും വെറുതെ
ജീവിക്കുക മാത്രം തന്നെ.
എന്റെ മാനം
എനിക്കുണ്ടാക്കിത്തന്ന
ജനാലയിലൂടെ
നോക്കിക്കൊണ്ട്.
കാണാവുന്നത്
കണ്ടും,
കാണാത്തത്
കാണാതെയും.

No comments: