Friday, January 24, 2020

സിന്ദൂരവും പര്‍ദ്ദയും.

സിന്ദൂരവും പര്‍ദ്ദയും.
പൂവിലെ മധു
തേനീച്ച എടുത്താല്‍ തേനായി.
ചിലന്തികള്‍ എടുത്താല്‍ വിഷമായി.
ആര്, എങ്ങിനെ എടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു തേനും വിഷവും.
എന്ത്‌ കിട്ടി എന്നിടത്തല്ല നന്മയും തിന്മയും. എങ്ങിനെ എടുത്തു എന്നിടത്താണ് നന്മയും തിന്മയും. 
കുപ്പികള്‍ എല്ലാം വെറും കാലിക്കുപ്പികള്‍.
എല്ലാവരും അങ്ങനെ വെറും കാലിക്കുപ്പികള്‍ തന്നെ.
പക്ഷേ ആ കുപ്പിയില്‍ തേൻ ഒഴിച്ചാല്‍ തേൻകുപ്പി.
വിഷം ഒഴിച്ചാല്‍ വിഷക്കുപ്പി. 
തീവ്രതയേതും തീ തന്നെ.
ചിതല്‍ തന്നെ.
വിറകിനെ തിന്നുന്ന തീയും ചിതലും.
ഇരുമ്പിനെ അതല്ലാതാക്കുന്ന തുരുമ്പ്. 
തീവ്രതയുടെ വിഷം ചീറ്റാന്‍ എന്തും മതി.
ഏറ്റവും എളുപ്പം മുളച്ച് തളിര്‍ക്കുന്ന വിത്ത് വെറുപ്പിന്റെത്.
നിരാശപ്പെട്ട, പേടിച്ച മനസ്സ്
ക്ഷീണിച്ച മനസ്സ്.
ക്ഷീണിച്ച മനസ്സിൽ ഏത് തീവ്രതയും വേഗം കയറിപ്പിടിക്കുന്നു.
ചിതല്‍ കരുത്തില്ലാത്ത മരത്തടിയില്‍ എന്ന പോലെ.
നിരാശയുടെ കൂട്ട് വെറുപ്പ്, അസൂയ.
ചിതല്‍
അവസരമൊത്താല്‍ അത്തരം മനസ്സ്
നിരാശയുടെ കിണറില്‍ നിന്ന് വെറുപ്പും അസൂയയും ഊര്‍ജമാക്കി വിഷം തന്നെ ചീറ്റും.
കഴിച്ച ഭക്ഷണവും വേണ്ട വിധം ദഹിക്കാതായാല്‍ ഇവ്വിധം വിഷമാവും.
കഴിച്ചത് വേദമായിട്ടും കാര്യമില്ല. 
പിന്നീടത് ചര്‍ദിയാവും.
അസഹിഷ്‌ണുതയുടെ ചര്‍ദി.
ചര്‍ദിയായാല്‍ വൃത്തികേട് തന്നെ.
ദുര്‍ഗന്ധം. മനംപിരിപ്പ്.
അത് കാണാതിരുന്നുകൂടാ.
നാം കണ്ടു പോവും.
അതയാളെ തന്നെ അന്തിമവിശകലനത്തില്‍ കൊല്ലും.
മനസ്സിൽ നനവിന്റെ നന്മയുടെ ജലത്തെ കുറച്ച് കൊണ്ട്‌.
നിര്‍ജലീകരണം നടത്തിക്കൊണ്ട്. 
നാം ശ്രമിക്കേണ്ടതും ആ ദഹനക്കേടിന്റെ വിഷത്തെ, ചര്‍ദിയെ
എല്ലാവരില്‍ നിന്നും ഇല്ലായ്മ ചെയ്യാൻ തന്നെ.
സിന്ദൂരവും പര്‍ദ്ദയും.
എറിയാല്‍ അവ സൗന്ദര്യത്തെ സൂചിപ്പിക്കുന്നു, വർദ്ധിപ്പിക്കുന്നു.
അതൊരു സംസ്കാരം മാത്രം.
പല രീതിയിലിട്ടാല്‍ പല അവസ്ഥകളെ സൂചിപ്പിക്കുന്ന സംസ്കാര ചിഹ്നം.
വിവാഹിതയാണെന്ന് വരെ സൂചിപ്പിക്കാനുള്ള രീതി.
സിന്ദൂരവും പര്‍ദ്ദയും.
പലർക്കും വീണുകിട്ടിയ വെറും ശീലം.
തീവ്രവിശ്വാസത്തെ മുറുകെപ്പിടിക്കുന്നതിനെ സൂചിപ്പിക്കുന്നില്ല.
നന്മ തിന്മയുടെ അവസാന വാക്കിനെ സൂചിപ്പിക്കുന്നില്ല.
സ്വര്‍ഗനരകങ്ങളെ ഉദ്ദേശിച്ചുള്ളതല്ല.
ആരേയും സംശയിച്ചു കൊണ്ടുള്ള ഒരു മറ സൃഷ്ടിയല്ല, ആവരുത്. .
അതിന്റെ പിന്നില്‍ ഒരു കല്‍പനയും ഭീഷണിയും നിഷ്കര്‍ഷയും ഉണ്ടാവരുത് . 
എന്നിട്ടും സിന്ദൂരവും പര്‍ദ്ദയും ഇത്രക്ക് തീവ്രതയെ കുടിയിരുത്തുന്നതായി.
തീവ്രതയുടെ ചിഹ്നങ്ങളായി.
വെറുപ്പ് വിളിച്ച് പറയുന്നതുമായി.
സൗന്ദര്യമാവേണ്ടത് വൈകൃതമായി.
സന്തോഷമാവേണ്ടത് പേടിയും ഭീഷണിയുമായി. 
പര്‍ദ്ദയും സിന്ദൂരവും.
തീവ്രവിശ്വാസത്തെ മുറുകെപ്പിടിക്കുന്നതിനെ സൂചിപ്പിക്കരുത് .
നന്മ തിന്മയുടെ അവസാന വാക്കിനെ സൂചിപ്പിക്കരുത്.
സ്വര്‍ഗനരകങ്ങളെ ഉദ്ദേശിച്ചുള്ളതാവരുത്.
എല്ലാ പുരുഷന്മാരെയും സംശയിച്ചു കൊണ്ടുള്ള ഒരു മറയുടെ സൃഷ്ടിയാവരുത്.
അതിന്റെ പിന്നില്‍ ഒരു കല്‍പനയും ഭീഷണിയും നിഷ്കര്‍ഷയും ഉണ്ടെന്നാവരുത്. 
അതിനാല്‍ തന്നെ പര്‍ദ്ദയും സിന്ദൂരവും ഇത്രക്ക് തീവ്രതയെ കുടിയിരുത്തുന്നതും വിളിച്ച് പറയുന്നതുമാവരുത്.

No comments: