Tuesday, October 16, 2018

കർമം കൊണ്ട് ഏതെങ്കിലും ഒരു ജാതിയിൽ എത്തിപ്പെടാതെ ആരുമില്ല

സുഹൃത്തേ, താങ്കളുടെ സംശയം ന്യായമുള്ളത്. അങ്ങനെ പോസ്റ്റ് ഇടുന്നതിന്റെ പരിമിതിയിൽ നിന്ന് കൊണ്ട് ചെയ്യുമ്പോഴുള്ള അവ്യക്തത താങ്കളുടെ സംശയത്തിന് ന്യായം.

ജാതി ജന്മം കൊണ്ടല്ല, തൊഴിൽ കൊണ്ടാണ് എന്ന് സാരം. തൊഴിൽ കൊണ്ട് അനിവാര്യമായും, തെരഞ്ഞെടുത്താലും ഇല്ലേലും, ഉണ്ടാവുമെന്നും സാരം. തൊഴിലിൽ ജാതി ഇല്ലാതെ പറ്റില്ല എന്നർത്ഥം.  കർമം കൊണ്ട് ഏതെങ്കിലും ഒരു ജാതിയിൽ എത്തിപ്പെടാതെ ആരുമില്ല എന്നർത്ഥം.

ജാതി വിഭജനം തൊഴിൽ വിഭജനവും വിതരണവും മാത്രം ഉദ്ദേശിച്ചുള്ളതാണ്, ഉള്ളതാവണം. സ്ഥിരതയാർന്ന തൊഴിൽവിഭജന തൊഴിലുറപ്പു പദ്ധതി എന്നർത്ഥം. തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും അല്ല, ആകരുത്. ജാതീയമായ വിഭജനത്തിനു ആ നിലക്ക് കർമ്മ പ്രപഞ്ചത്തിൽ ഒരു സാർവത്രികതയും ഉണ്ട്. അതൊരു അനുപേക്ഷണീയമായ കാര്യം ആണെന്ന് സാരം.

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ജാതി ജന്മം കൊണ്ടുള്ളതല്ലെങ്കിലും സംഭവിക്കും. ആർക്കും ജന്മം കൊണ്ട് മാത്രം പതിച്ചു കൊടുക്കേണമെന്നും കിട്ടണമെന്നും ഇല്ല. എല്ലാവരും അവരവരുടെ ഒരു ജാതിയിൽ തൊഴിൽ കൊണ്ടും കർമം കൊണ്ടും എത്തിപ്പെടും. ജീവിതം അവരെ എത്തിക്കും. ജീവിതം അതിനു വേണ്ട പണി എടുപ്പിക്കാൻ ഓരോരുവനെയും നിർബന്ധിക്കും. അതിജീവന ശ്രമം ഓരോരുവനെയും അങ്ങനെ നയിക്കും.

അഥവാ ജീവിതം സംഭവിക്കുന്ന, സംഭവിപ്പിക്കുന്ന ലോകത്തു ജാതി എന്നത്  സാർവത്രികമായ ഒരു കാര്യമാണ് എന്ന് പറയാനേ ശ്രമിച്ചുള്ളൂ. നോക്കൂ, ഏതൊരു ഫാക്ടറിയും കമ്പനിയും മെഷീനും വ്യവസ്ഥിതിയും ജാതി നടപ്പാക്കാതെ നടക്കില്ല എന്ന് വ്യക്തം. അതിലെ ഓരോരുവനും അതിൽ ഒരു ജാതിക്കാരൻ സ്വയം തെരഞ്ഞെടുത്തു കൊണ്ടും അല്ലാതെയും നിര്ബന്ധിതമായും ആവുന്നു. കമ്പനിയിൽ തൊഴിൽ സ്വഭാവം കൊണ്ടും സ്ഥാനം കൊണ്ടും മാനേജറിന്റെ ജാതി അല്ല സാധാ തൊഴിലാളിയുടേത്. സാധാ തൊഴിലാളി ആ കമ്പനിയുടെ  ഭാഷയിലും തസ്തികകൊണ്ടും കീഴാളൻ തന്നെ.

ഏതൊരു സ്ഥാപനത്തിലും മേൽപത്തിരിക്കുന്നവനും കീഴെ ഇരിക്കുന്നവനും ഉണ്ടാവൽ നിർബന്ധം. ചക്രം ചക്രമാവുന്നതും സ്റ്റിയറിങ് സ്റ്റിയറിങ് തന്നെ ആയി എപ്പോഴും നിലകൊള്ളുന്നതും അതിനാൽ. അതിൽ മാറ്റം വരുത്താൻ പറ്റില്ല. അയാൾക്കു (അല്ലെങ്കിൽ അതിനു) വേണ്ടെന്നു വെക്കാൻ പറ്റില്ല. ആ തൊഴിൽ ഉപജീവനത്തിന് നിർബന്ധം എന്ന് കണക്കാക്കുവോളം. മറ്റൊരു തൊഴിൽ കണ്ടെത്തുവോളം എങ്കിലും. കാരണം സ്ഥാപനത്തിനും സംഘടനക്കും വ്യവസ്ഥിതിക്കും അവരുടെ തൊഴിലാളികൾക്കിടയിൽ ഉയർച്ച താഴ്ച വരുത്തുന്ന ജാതീയമായ വിഭജനം വേണ്ടെന്നു വെക്കാൻ പറ്റില്ല. വ്യവസ്ഥിതി സ്ഥായിയായി ചലിക്കാനും പ്രവർത്തിക്കാനും.

വ്യവസ്ഥിതി വ്യവസ്ഥാപിതമായി നടക്കാൻ വേണ്ട പ്ലാനിങ്ങിന്റെയും നിശ്ചയത്തിന്റെയും ഭാഗമാണ് തരം തിരിവ്. ഓരോരുവനെയും ഓരോന്നിനായി നിശ്ചയിക്കുക എന്നത്. അത് നിർബന്ധമായും നടക്കേണ്ടതാണ്. തല തലയുടെ സ്ഥാനത്തും കാൽ കാലിന്റെ സ്ഥാനത്തും എപ്പോഴും നിലകൊള്ളേണം, പ്രവർത്തിക്കേണം. ശരീരം ഇക്കോലത്തിൽ ഇങ്ങനെ തന്നെ ജീവിക്കേണമെങ്കിൽ. ഓരോ ഗ്രന്ഥിയും കോശവും അതാത് സ്ഥാനത്തു അതിനു നിശ്ചയിച്ച കോലത്തിൽ തന്നെ നിന്ന് പ്രവർത്തിക്കേണം.

ഇത് തെരഞ്ഞെടുപ്പുള്ള, സ്വാതന്ത്ര്യമുള്ള, മനുഷ്യന്റെ പ്രവർത്തി ലോകത്തും സ്ഥാപനത്തിലും രാഷ്ട്രീയത്തിലും രാഷ്ട്ര ഭരണത്തിലും സംഭവിക്കും. ഏതൊരു പാർട്ടിയിലും കമ്പനിയിലും മെഷീനിലും എല്ലാം തന്നെ. ഒഴിവാക്കാൻ ആവില്ല. അതിനാലാണ് നമ്മിൽ ഓരോരുവനും മറ്റൊരു മാനേജരുടെ കീഴിൽ (ബ്രാഹ്മണന്റെ കീഴിൽ) കീഴാളനായി തൊഴിലെടുക്കാൻ തയാറാവുന്നത്. കര്മത്തിലൂടെയുണ്ടാവുന്ന ജ്ഞാന വളർച്ചക്കനുസരിച് അവൻ സ്വയം വളർന്നു വലതുതായി സ്വീകാര്യത തേടി നേടി ബ്രാഹ്മണനായി തീരുന്നത് വരെ.

ഈ ഒരു വിഭജനം ഉച്ഛനീചജത്വം ഉദ്ദേശിച്ചുള്ളതല്ല. തട്ടുകൂടായ്മ അതിൽ ലക്ഷ്യമല്ല. മൊത്തമായി വ്യവാതിഥിയുടെ നടത്തിപ്പാണ് അതിൽ ലക്‌ഷ്യം. പ്രാപഞ്ചികതയിൽ ഓരോന്നും അതാത് സ്ഥാനത് ആയതു പോലെ. സ്ഥിരം നിലകൊള്ളുന്നത് പോലെ. അതിനാൽ ആണ് മേലെഴുതിയ പോസ്റ്റിൽ "ജാതീയത കർമലോകത്ത് നിർബന്ധം. പ്രധാനമന്ത്രിയും ചെയർമാനും, സെക്രെട്ടറിയും സ്വീപ്പറും, സ്റ്റിയറിങ്ങും ടയറും വേറെ വേറെയാവുന്നത് അതിനാൽ."

ഈ ഒരു വിഭജനം നമ്മൾ തന്നെ നമ്മുടെ സ്ഥാപനങ്ങളിൽ നടത്തിപ്പിന്റെ സൗകര്യത്തിനു വേണ്ടി ഉണ്ടാക്കും, ഉണ്ടാക്കിയിരിക്കും. അല്ലെങ്കിൽ സ്ഥാപനവും വ്യവസ്ഥിതിയും നടക്കില്ല. അത് നടക്കാൻ ജാതീയമായ വിഭജനം നമ്മൾ മറ്റൊരു രീതിയിലും അർത്ഥത്തിലും നടത്തിക്കൊണ്ടേയിരിക്കുന്നു. ഏതു പേരിട്ടു കൊണ്ടും.

ആ നിലക്ക് ജാതീയ വിഭജനം രാഷ്ട്ര തന്ത്രജ്ഞതയുടെയും പ്ലാനിങ്ങിന്റെയും തൊഴിലുറപ്പു നടത്തുന്നതിന്റെയ്ൻ, ഒരു തൊഴിലിനു അതിനു പറ്റിയ ആളെ എപ്പോഴും ഉറപ്പു വരുത്തുന്നതിന്റെയും കൂടി ഭാഗമാണ്.

*******

പിന്നെ ഉണ്ടായിരുന്ന ജാതി സമ്പ്രദായം തൊഴിൽ ദാനത്തിന്റെയും ഉറപ്പിന്റെയും ആണെന്ന് ധരിക്കുക. അതിനെ വെറും വിശ്വാസവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ആക്കിത്തീർത്തതാണെന്നും ധരിക്കുക.

അങ്ങിനെയെങ്കിൽ ഒന്നറിയേണം. ജാതിയെ നിഷേധിക്കുന്നവർ നിഷേധിച്ചത് തൊഴിലുറപ്പിനെയും തൊഴിൽദാനത്തെയും ആണ്. അതിന്റെ പരിണിതഫലം തന്നെ തൊഴിലില്ലായ്മായും. പോരാത്തതിന് ഓരോ രംഗത്തും വേണ്ട തൊഴിലാളികൾ ഇല്ലാതാവുന്നതും.  കേരളം അത് വളരെ ഗൗരവത്തിൽ തന്നെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

കേരളീയന് തൊഴിലില്ല. അഥവാ എല്ലാ തരം തൊഴിലും കേരളീയൻ ചെയ്യുന്നില്ല, ചെയ്യാൻ തയ്യാറല്ല.. എന്നിട്ടോ അന്യദേശത്തുകാർക്കു കേരളത്തിൽ ഏറെ തൊഴിൽ കിട്ടുകയും ചെയ്യുന്നു. ഒരു ഭാഗത്തു തൊഴിലില്ലായ്മയിൽ ഞെരിയുന്ന പൊരിയുന്ന കേരളം. മറുഭാഗത് അനേകലക്ഷം അന്യസംസ്ഥാന തൊഴിലാളികൾക്ക് തൊഴിലേകി സ്വർഗഭൂമിയാകുന്ന കേരളം.

ജാതീയതയെ അതിന്റെ അർത്ഥത്തിൽ മാനിക്കാതെ കയ്യൊഴിഞ്ഞത്തിന്റെ ദുരന്തഫലം. തെരഞ്ഞെടുപ്പും സ്വാതന്ത്രയൂം കൊടുത്താൽ എല്ലാവരും ബ്രാഹ്മണൻ തന്നെ ആവാൻ ശ്രമിക്കുന്നതിന്റെ പരിണിത ഫലം. യോഗ്യരാണെന്നലും അല്ലേലും. എന്നതിന്റെ ഉത്തമോദാഹരണവും പരിണിത ഫലവും കേരളം ഇന്നനുഭവിക്കുന്ന പ്രതിസന്ധി. നേതാക്കളേയുള്ളൂ. നീതരില്ല.

No comments: