Tuesday, April 22, 2025

കാശ്മീർ ഭീകരാക്രമണം. പതിവുപോലെ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.

കാശ്മീർ ഭീകരാക്രമണം. 

അങ്ങേയറ്റം ക്രൂരം. 

കൊടുംക്രൂരം.

രാജ്യത്തിനെതിരെയുള്ള യുദ്ധം തന്നെ?

പക്ഷേ രാജ്യത്തിനെതിരെ ആര് യുദ്ധം ചെയ്യുന്നു?

വേലി തന്നെ വിളതിന്നുന്ന ലോകത്ത് ഇത്തരം ചോദ്യം വളരെ വലുതാണ്.

പ്രത്യേകിച്ചും ഭീകരവാദികളുടെ ആവശ്യം നാം ഏറ്റവും വെറുക്കുന്ന ഹിന്ദു - മുസ്‌ലിം വിഭജനവും വെറുപ്പും ആണെന്ന് വ്യക്തമായിരിക്കെ. 

ഭീകരവാദികൾ അവരുടെ അധികാര സാമ്പത്തിക നേട്ടത്തിനുവേണ്ടി നടത്തുന്ന കച്ചവടങ്ങളുടെ ഭാഗമായി മറുഭാഗത്ത് വരുന്ന തീരാനഷ്ടമാകരുത് നമ്മുടെ നാട്ടിലെ നമ്മുടെതന്നെ സഹോദരങ്ങളായ നിഷ്കളങ്ക പൗരമാരുടെ ജീവനഷ്ടം.

അതുകൊണ്ട് തന്നെ പതിവുപോലെ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് ഉത്തരവും വരരുത്.

കാള പ്രസവിക്കും, കയറെടുക്കും പോലെയും നമ്മളാരും ആവരുത്.

അതിലും പതിവുപോലെ ഏറ്റെടുക്കാൻ ഒരു സംഘടനയും അവരുടെ ഫോൺ വിളിയും എന്നും വരരുത്. 

അന്വേഷണവും കണ്ടെത്തലും ഒന്നും ആവശ്യമില്ലാത്ത വിധം നമ്മൾ തീരുമാനങ്ങളിലെത്തുന്ന, നമ്മളെ തീരുമാനങ്ങളിലെത്തിക്കുന്ന ഈ പരിപാടി എത്രയെളുപ്പം.

ഇങ്ങനെ വരുമ്പോൾ യഥാർത്ഥ പ്രതികൾ യഥാർത്ഥത്തിൽ പിടിക്കപ്പെടുന്നുണ്ടോ, അവർ രക്ഷപ്പെട്ട് അടുത്ത കലാപരിപാടി അവർക്ക് വേണ്ടപ്പോൾ മാത്രം നടത്താൻ കരുതിയിരിപ്പാണോ എന്ന സംശയം മാത്രം എപ്പോഴും ബാക്കി.

എങ്കിൽ യഥാർത്ഥ ചോദ്യം ഇതാണ്.

വേറെയാര് ഇത് ചെയ്യും?

പ്രത്യേകിച്ചും എല്ലാ നൂറ് മീറ്ററിലും പട്ടാളക്കാർ കാവലായുള്ള, ഏഴാൾക്ക് ഒരു പട്ടാളക്കാരൻ എന്ന നിലയിലുള്ള കാശ്മീരിൽ, പട്ടാപ്പകൽ.

മുമ്പ് സംഭവിച്ച പുൽവാമയും സംജോതയും അജ്മീറും മാലേഗാവും പാർലമെൻ്റ് ആക്രമണവും ഒന്നും നമുക്ക് പാഠം തരുന്നില്ലെങ്കിൽ നമ്മൾ ഇനിയുമിനിയും ഇത്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.

മതവും മതവിരോധവും മാത്രം വിഷയമാകുന്ന, വിഷയമാക്കേണ്ടിവരുന്ന നാട്ടിൽ കൊന്നത് മതം ചോദിച്ചുകൊണ്ടെന്ന് കൃത്യമായി പുറത്തുവരുത്തുന്ന ആക്രമണം വല്ലാത്തത് തന്നെ.

സ്വന്തം ശത്രുക്കൾക്ക് ഇരയിട്ടുകൊടുക്കുന്ന വല്ലാത്ത ഭീകരവാദികൾ തന്നെ, വല്ലാത്ത ഭീകരാക്രമണം തന്നെ.

ഹിന്ദുവായ സ്ത്രീയുടെ സാന്നിധ്യത്തിലും അവളുടെ ഭർത്താവ് ഹിന്ദുവാണെന്നുറപ്പിക്കാൻ സാധിക്കാതെവരുന്ന ഭീകരവാദികൾ മതം ചോദിക്കുന്നു.

ഹിന്ദുവായ ഭാര്യ അടുത്തുണ്ടായിട്ടും മുസ്‌ലിമല്ലെന്നുറപ്പിക്കാൻ വസ്ത്രമുരിഞ്ഞുനോക്കേണ്ടിവരുന്ന വിവരവും ബുദ്ധിയും ഇല്ലാത്ത ഭീകരവാദികളും ഭീകരസംഘടനയും.

മതം മാത്രം വിഷയമാക്കുന്നവർ ഇങ്ങനെയും ഇതിനപ്പുറവും ചെയ്യും, പറയും, പറഞ്ഞുപരത്തും.

പക്ഷേ, അപ്പോഴും ഒരേയൊരു ചോദ്യം ചോദിക്കാതെ നിർവ്വാഹമില്ല.

ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ആർക്ക് നേട്ടം? 

എന്തായാലും മുസ്‌ലിംകൾക്കും ഇസ്‌ലാമിനും ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ഒരുതരം നേട്ടവുമില്ല. 

ഇത്തരം ഭീകരാക്രമണങ്ങൾ നടത്തുന്നവർ ആദ്യവും അവസാനവും ഇന്ത്യയുടെ മാത്രമല്ല, ഇസ്‌ലാമിൻ്റെയും മുസ്ലിംകളുടെയും കൂടി ശത്രുക്കളാണാവുന്നത്.

ഇത്തരം ഹീനകൃത്യങ്ങൾ കൊണ്ട് ഈ ഭീകരവാദികളും ഭീകരസംഘടനകളും ആരെയാണ് സഹായിക്കുന്നത്?

മുസ്‌ലിംകളെയും ഇസ്ലാമിനേയും കാശ്മീറിനെയും അല്ല.

മാത്രവുമല്ല, ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന വിശ്വാസവും നീതിശാസ്ത്രവും വെച്ച് ഇങ്ങനെയുള്ള ഭീകരാക്രമണങ്ങൾ ഒരു മുസ്ലിമിനും ഒരുനിലക്കും ചെയ്യാനും പറ്റില്ല, പാടില്ല.

പിന്നെ ആർക്ക് വേണ്ടി ആരാണ് ഇത്തരം ഭീകരാക്രമണങ്ങൾ സമയാസമയങ്ങളിൽ മറ്റുവിഷയങ്ങളിൽ നിന്ന് കൃത്യമായും ശ്രദ്ധതിരിച്ചുവിടാൻ സഹായിക്കുംവിധം ഉണ്ടാക്കുന്നത്, നടത്തുന്നത്?

ആർക്കാണ് ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് എന്തെങ്കിലും നേട്ടം?

മുസ്‌ലിംകൾക്കും ഇസ്‌ലാമിനുമെതിരെ സ്ഥിരം വെറുപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മാത്രം ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് നേട്ടം എന്നത് വ്യക്തം.

വിഭജന- വെറുപ്പ് രാഷ്ട്രീയത്തിന് മാത്രം ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ലാഭം എന്നത് നഗനനേത്രങ്ങൾക്ക് കാഴ്ച. 

ഇസ്‌ലാം വിരുദ്ധതയുടെ എരിതീയിലേക്ക് വെറുപ്പിൻ്റെ ഒരുകപ്പ് മണ്ണെണ്ണ കൂടി.

ഇത്തരം ഭീകരാക്രമണങ്ങളും ഭീകരരും  സഹായിക്കുന്നത് കാശ്മീരികളും ഇസ്‌ലാമും മുസ്ലിംകളും വീണ്ടും വീണ്ടും പ്രതിക്കൂട്ടിലാവുംവിധം നഷ്ടത്തിൽ വന്നുപതിക്കാൻ ആഗ്രഹിക്കുന്നവരെ. 

നിലവിൽ ശക്തിയുക്തം നടത്തിവരുന്ന വെറുപ്പ് വിഭജന രാഷ്ട്രീയത്തിന് ആക്കംകൂട്ടാൻ മാത്രം ഉപയോഗപ്പെടുന്ന, ആ നിലക്ക് മാത്രം വളരെ ക്രൂരമായി ആഘോഷിക്കപ്പെടുന്ന, ആർക്കും ഒരു നേട്ടവും ഉണ്ടാക്കാത്ത ഇത്തരം ഭീകരാക്രമണങ്ങളിലെ യഥാർത്ഥ  പ്രതികൾ അതുകൊണ്ട് തന്നെ ആരെന്നറിയണം. 

പക്ഷേ, കൊന്നത് ഭീമനല്ലെന്ന സത്യം പുറത്തുവരണം. അത് പുറത്തുവരരുതെന്ന് വരുത്തരുത്, എന്നതിനാവരുത് ഒരന്വേഷണവും.

കൊന്നുതിന്നപ്പെടുന്നത് കോഴികളാണെങ്കിൽ കുറ്റക്കാർ ഒരിക്കലും കുറുക്കൻമാരും ചെന്നയ്ക്കളും ആവില്ലെന്ന് വരുത്തുന്നതുമാവരുത് ഒരന്വേഷണവും.

കോഴിക്കൂടിൻ്റെയും കോഴികളുടെയും കാവൽക്കാർ കുറുക്കൻമാരും ചെന്നയ്ക്കളും ആയിരുന്നാൽ എത്രയും നല്ലത് എന്ന് വരുത്തുന്നതുമാവരുത് ഒരന്വേഷണവും.

അങ്ങനെവരുമ്പോൾ യഥാർത്ഥ പ്രതി ശിക്ഷിക്കപ്പെടില്ല, സ്വൈര്യവിഹാരം നടത്തും.

No comments: