Monday, February 3, 2025

ബിംബങ്ങളിൽ കുടുങ്ങുന്നവരുടെ കാര്യം.

തന്നിലുള്ളത് എന്ന് മാത്രം പറഞ്ഞാൽ മതി. 

എല്ലായിടത്തും ഉള്ളത് എന്നും പറഞ്ഞാൽ മതി. 

തനിക്ക് മനസ്സിലാവാത്തത് എന്ന് മാത്രം പറഞ്ഞാൽ മതി.

നമുക്കറിയാത്തതിന് നാം ഉണ്ടാക്കിയ, കണ്ടെത്തിയ പേരും പ്രതീകവും ബിംബവും കോണിപ്പടിയും തന്നെ ദൈവം എന്ന വാക്കും പേരും പോലും. 

അറിയാത്തത് അറിയുന്നുവെന്ന് വരുത്തുന്ന ബിംബം, കോണിപ്പടി, പ്രതീകം.

അറിയാത്തത് അറിയാൻ ഉപയോഗപ്പെടേണ്ട ബിംബം, കോണിപ്പടി, പ്രതീകം.

തളരുന്നവന് തല ചായ്ക്കണം, തല ചായ്ക്കാൻ തലയിണ വേണം. 

അത്രയേ ഉള്ളൂ ബിംബങ്ങളും പേരുകളും ഒക്കെ. 

കണ്ണുകൾ പുറത്തേക്ക് മാത്രം നോക്കുന്നു, പുറത്തുള്ളത് മാത്രം കാണുന്നു. 

അതിനാൽ തന്നെ തനിക്ക് പുറത്ത് മാത്രമേ അവന് എന്തും കാണാൻ കഴിയൂ.  

ദൈവത്തെയും അങ്ങനെ പുറത്ത് മാത്രമേ അവന് നോക്കാനും കാണാനും കഴിയുന്നുള്ളൂ. 

ബിംബങ്ങളെ പുറത്ത് ആരോപിക്കാനും ഉണ്ടാക്കാനും സാധിക്കുന്നത് അപ്പടി മാത്രം. 

നീളം കുറഞ്ഞവൻ ഉയരങ്ങളിൽ എത്താനും തൊടാനും കോണിയുടെ സഹായം തേടുന്നു. 

അങ്ങനെ തലച്ചോറ് ക്ഷീണിക്കുന്നവർ ബിംബങ്ങളെ തങ്ങൾക്കുള്ള കോണിപ്പടികളാക്കുന്നു. അല്ലെങ്കിൽ കോണിപ്പടികൾ ആക്കാൻ ശ്രമിക്കുന്നു

പലപ്പോഴും കോണിപ്പടിയിലൂടെ കയറിപ്പോകാതെ അവർ അത്തരം കോണിപ്പടിയിൽ തന്നെ കിടന്നുറങ്ങുന്നു, 

അതും പോരാഞ്ഞ്, അവർ കോണിപ്പടി മാത്രം തന്നെ അവരുടെ ലക്ഷ്യവും മാർഗവും എന്നുമാക്കുമാറാവുന്നു. 

യഥാർത്ഥത്തിൽ കോണിപ്പടിയിലൂടെ കയറി എത്തേണ്ട മറ്റ് ലക്ഷ്യങ്ങൾ അവർ മറന്നുപോകുന്നു, വേണ്ടെന്ന് വെക്കുന്നു. 

പപ്പടംവാങ്ങാൻ പോയ കുട്ടി, പോയ വഴിയിൽ ജാലവിദ്യക്കാരനെ കണ്ട്, പപ്പടം വാങ്ങാൻ അയച്ച അമ്മയെ മറന്ന്, പപ്പടം വാങ്ങുന്ന കാര്യമേ മറന്ന്, ജാലവിദ്യക്കാരൻ്റെ പിന്നാലെ പോകുന്നത് പോലെ മാത്രം അന്വേഷണവും ഭക്തിയുമായി ബന്ധപ്പെട്ട കാര്യങൾ, ബിംബങ്ങൾ.

അത് തന്നെ ബിംബങ്ങളിൽ കുടുങ്ങുന്നവരുടെ കാര്യം  

No comments: