ദുബായ് യാത്ര.
യാത്രകൾ കോരിത്തരിപ്പിക്കേണ്ടത് കാഴ്ചകൾ കൊണ്ടല്ല.
കാഴ്ചകൾ ഒന്നല്ലെങ്കിൽ മറ്റൊന്ന്, ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് ഒരേറെയുണ്ടാവും.
യാത്രകൾ കോരിത്തരിപ്പിക്കേണ്ടത് അവിടെവിടെയോ നിങ്ങൾക്കായി മാത്രം കാത്തിരിക്കുന്നജീവന്റെ നാമ്പുകളെ കണ്ടാണ്, എന്തിനെന്നില്ലാതെ നിങ്ങൾക്ക് വേണ്ടി മൽസരിച്ച് ഒഴിഞ്ഞിരിക്കുന്നകുറച്ച് മനുഷ്യരെ ഓർത്താണ്.
മഴയും മണ്ണും കാത്തിരിക്കുന്ന ചില വിത്തുകൾ. ആ വിത്തുകൾ വെറുതെ കിടക്കുന്ന വെറും കല്ലുകൾ എന്ന് വരെ തോന്നിപ്പോകും.
പക്ഷേ, നിങ്ങളെ കാണുമ്പോൾ, നിങ്ങൾക്ക് വേണ്ടി മാത്രം മുളയ്ക്കുന്ന, തളിർക്കുന്ന പിന്നെ പൂക്കുന്ന വിത്തുകളാണവർ.
മുളച്ചു തളിർത്താൽ തണലേകുന്ന , കൂടുകളേകുന്ന, വൻവൃക്ഷങ്ങളാവുന്ന വിത്തുകൾ.
വെറും വെറുതെ അവർക്ക് വേണ്ടിയല്ലാതെ മഴ നനഞ്ഞെന്ന പോലെ, വെയിലേറ്റെന്ന പോലെ അശ്രദ്ധമായിരിക്കുന്നവർ.
യാത്രകളിൽ നിങ്ങൾ പരാഗരേണുക്കൾ തന്നെയായി, പൂമ്പൊടിയുമായി ചെല്ലുന്ന പൂമ്പാറ്റകളാവും. നിങ്ങൾക്ക് ഇനിയുമിനിയും കിട്ടേണ്ട പൂമ്പൊടികളുടെ, മധുവൂറുന്ന ഗൃഹങ്ങളും ആകും നിങ്ങളെ എതിരേൽക്കുന്ന ഓരോരുവനും ഒരോരുവളും.
യാത്ര: ഉദ്ദേശങ്ങൾ വെച്ച് തുടങ്ങുന്നു. ഉദ്ദേശരാഹിത്യത്തിൽ എത്തിക്കുന്നു. ഉദ്ദേശത്തിലെ ഉദ്ദേശരാഹിത്യവും ഉദ്ദേശരാഹിത്യത്തിലെ ഉദ്ദേശവും കാണിച്ചുതരുന്നു.
യാത്ര: മരീചികകൾ പോലെ മാത്രം ചിലരെ കാണിച്ചുതരുന്നത്. അവരെ പ്രതീക്ഷിച്ച് നിങ്ങൾ യാത്ര ചെയ്യരുത്. എന്നാലും നിങ്ങൾ യാത്ര ചെയ്തുപോകും.
അഥവാ മരീചികകളെ ജലാശയങ്ങളായി ധരിച്ച് നിങ്ങൾ യാത്ര ചെയ്താലും നിങ്ങളുടെ ദാഹവും വിശപ്പും മാറ്റുന്ന മറ്റുചിലരായ മരുപ്പച്ചകളിൽ തന്നെ നിങ്ങൾ എത്തിച്ചേരും.
നീര് വറ്റിയ ചാലുകളെ വെല്ലുവിളിച്ച് നൂറായിരം നീർച്ചാലുകൾ യാത്രയിൽ നിങ്ങളുടെ യാത്ര നിങ്ങൾക്ക് തെളിയിച്ചുതരും. സംസമുകളുടെ നീർച്ചാലുകൾ.
യാത്ര: ജീവിതം ഒരുക്കൂട്ടുന്നത്, ജീവിതത്തെ ഒരുക്കൂട്ടുന്നത്.
യാത്ര : അറിയാത്തത് അറിയിച്ചുതന്ന് സംസ്കാരങ്ങളെ ഉണ്ടാക്കുന്നതും സംസ്കാരങ്ങളെ കൈമാറ്റം ചെയ്ത് കയറ്റിക്കൊണ്ടുപോകുന്നതും.
യാത്ര: അകലങ്ങളെ അടുപ്പിക്കാനുള്ള വിദ്യ. അകലങ്ങളിൽ അടുക്കുന്ന വിദ്യ. അടുത്തിരുന്നത്അകലുന്ന വേല.
യാത്ര: ഉരുവിടപ്പെടുന്ന ഓരോ വാക്കും നടത്തുന്നത്. വാക്കുകൾ കാതുകളെ ഉണർത്തുന്നത് യാത്ര ചെയ്തുകൊണ്ട്.
യാത്ര: തുള്ളി പുഴയാവുന്ന, പുഴ കടലാവുന്ന, കടൽ മേഘമാവുന്ന, മേഘം മഴയാവുന്ന വികാസത്തിന്റെയും ചുരുക്കത്തിന്റെയും കളി.
യാത്ര: വിട്ടുവീഴ്ചകളുടെ, വിട്ടുവീഴ്ചകളിലൂടെയങ്ങില്ലാതാവാനുള്ള, ചുവടുവെപ്പ്, തെരഞ്ഞെടുപ്പ്.
യാത്ര: ബന്ധങ്ങളൊന്നും ബന്ധങ്ങളല്ലാതാവുന്ന, എന്നാൽ ബന്ധങ്ങളല്ലാത്ത പലരും പലതുംബന്ധങ്ങളാണെന്ന് വരുത്തുന്ന മായാജാലം.
യാത്ര: അനിശ്ചിതത്വങ്ങളെ ഗർഭംധരിക്കുന്ന അറ.
യാത്ര: ഏത് സമയവും അനിശ്ചിതത്വങ്ങളെ പുതിയ കുഞ്ഞുങ്ങളായി പ്രസവിച്ച് നിങ്ങൾക്ക് മുന്നിൽഇട്ടുതരുന്ന അമ്മ.
യാത്ര: ബീജമായിരുന്നപ്പോഴും അതിനുമുൻപും തുടങ്ങിയത്.
യാത്ര: ഗർഭപാത്രത്തിൽ നിന്ന് വീണ്ടും തുടങ്ങിയത്, തുടരുന്നത്.
യാത്ര; ഗർഭപാത്രത്തിന്റെ സുരക്ഷിതത്വം വേണ്ടെന്ന് വെപ്പിച്ചത്.
യാത്ര: സ്വാതന്ത്ര്യം അരക്ഷിതത്വമാണ്, ഉറപ്പില്ലായ്മയാണ്.
യാത്ര: അരക്ഷിതത്വത്തിന്റെയും ഉറപ്പില്ലായ്മയുടെയും തുറവിയിലേക്ക് വരാൻ തീരുമാനിപ്പിച്ചത്.
യാത്ര: സുരക്ഷിതത്വത്തിന്റെ, ഉറപ്പിന്റെ ഉള്ളറ വിട്ട് തുറവിയിലെ ഉറപ്പില്ലാത്ത ശ്വാസവും അന്നവുംതേടുന്ന സാഹസികത ഉപദേശിച്ചുതരുന്നത്.
യാത്ര : എപ്പോഴും ഒരക്കര ബാക്കിയാക്കുന്നത്, എപ്പോഴും ഒരക്കര ബാക്കിയാവുന്നത് കൊണ്ടുണ്ടാവുന്നത്.
യാത്ര: പുതിയ അടുപ്പങ്ങളെ ഉണ്ടാക്കുന്നു, ഉള്ള പല അടുപ്പങ്ങളെയും അകന്നതായികാണിച്ചുതരുന്നു.
യാത്ര: ആഴങ്ങളിൽ വേര് പോകുന്നത് ഉയരങ്ങളിൽ കൊമ്പുകൾ കലഹിക്കാൻ വേണ്ടി എന്ന് വരുത്തുന്നത്.
യാത്ര : ആരുമറിയാത്ത ഇരുട്ടിയ വഴികളിലെ ആരോരുമറിയാത്ത വേരുകളുടെ പോക്ക്. ആ പോക്കിന്റെ ഫലമാണ് ഉയരങ്ങളിലെ വെളിച്ചത്തിൽ കൊമ്പുകൾ കൊരുക്കുന്ന ഇലകളും പഴങ്ങളുംപൂവുകളും തന്നെയായ സുവിശേഷം.
യാത്ര: അപരിചിത വഴികളോടുള്ള പ്രണയം. അപരിചിതത്വം വിലക്ക് വാങ്ങുന്ന പ്രയാണം.
യാത്ര: അപരിചിതൻമാരെ മുൻപിൽ മാലാഖകളായി അവതരിപ്പിക്കുന്ന മഹാപ്രക്രിയ.
യാത്ര : കാറ്റൊഴുക്കും നീരൊഴുക്കുമായി അകലങ്ങളിൽ ആവിയായി, മേഘമായി മഴയായ്വർഷിക്കാനുള്ള നടന്നുപോക്ക് , കടന്നുപോക്ക്.
യാത്ര : നീയൊരരുവിയായി, പുഴയായി, പിന്നെ നീയറിയാത്തവർ നിന്നിൽ കുളിക്കും, ദാഹംശമിപ്പിക്കും. നിനക്കറിയാത്തവരിൽ നീയും കുളിക്കും, ദാഹം ശമിപ്പിക്കും.
യാത്ര : ദിശ നഷ്ടപ്പെടുന്നത് ഒരു ദിശയാവുന്ന പ്രക്രിയ. സമയം നഷ്ടപ്പെടുന്നത് തന്നെ സമയമാകുന്ന പദ്ധതി.
യാത്ര: എന്തിനെന്നില്ലാതെ ചില ഒളിയറ. നന്ദിയും പ്രതിഫലവും പ്രതീക്ഷിക്കാതെ നിങ്ങൾക്കായിഒളിച്ചുനിൽക്കുന്ന മാലാഖകളുടെ ഒളിയറ.
യാത്ര: അതിർത്തികളും അതിർത്തികൾ ഉണ്ടാക്കുന്ന അകൽച്ചയും ശത്രുതയും ബാധകമല്ലാത്തമാലാഖകളുടെ ലോകത്തെ കാണിച്ചുതരുന്നത്.
യാത്ര: അരക്ഷിതത്വത്തിന് സുരക്ഷിത്വത്തിന്റെ കവചം തീർക്കുന്ന മാലാഖകൾ എപ്പോഴുംഎവിടെയും കാത്തിരിക്കുന്നുവെന്ന് ഓരോ ഇടവേളയിലും ഓരോ കാരണങ്ങളും അവസരങ്ങളുംഉണ്ടാക്കി കാണിച്ചുതന്നുകൊണ്ടേയിരിക്കും.
യാത്ര: രേഖകളിൽ അടുത്തവരല്ല, രേഖകളൊന്നുമില്ലാതെ അകന്നിരിക്കുന്നവരാണ് ശരിക്കും അടുത്തവരെന്ന് സുവിശേഷം പറഞ്ഞുതരും.
യാത്ര: നിന്നെ ആർക്കും അറിഞ്ഞുകൂടാത്തതാക്കും. നിനക്കും ആരേയുംഅറിഞ്ഞുകൂടാത്തതാക്കും.
യാത്ര: പുതുമ അതിന്റെ ഭാഷ, കൗതുകം അതിന്റെ കണ്ണ്. കടന്നുപോകുന്ന വഴികളും വഴികളിലെഓരോ ആളും സംഗതിയും നിനക്ക് പുതിയതെന്ന കൗതുകവാർത്ത പറഞ്ഞുതരും.
യാത്ര : കടന്നുപോകുന്ന ഓരോ വഴിയും പുതിയ തന്ത്രി വഴികളിലെ ഓരോരുവനും തന്ത്രി മീട്ടുന്ന സ്വരം.
കടന്നുപോകുന്ന ഓരോ വഴികൾക്കും സംഗതികൾക്കും നീ പുതിയതെന്ന് വരുത്തും. പുതിയ സ്വരമെന്ന് വരും.
യാത്ര: നിന്നെ വെറുമൊരു അപ്പൂപ്പൻ താടി പോലെയാക്കും. ഭാരവും വ്യക്തിത്വവുംനഷ്ടപ്പെട്ടവനാക്കും.
യാത്രയിൽ നീ വിത്തും പേറി നടക്കുന്നവൻ. എവിടെയെങ്കിലും ആ വിത്തുകൾ മുളപ്പിക്കാൻനിസ്സഹായതയെ മാത്രം വഴിയും ഭാഷയുമാക്കി ശ്രമിച്ചുകൊണ്ട്.
യാത്ര: നൂറായിരം വിത്തുകളിൽ ഒന്നെങ്കിലും തുടർച്ചയുടെയും നിലനിൽപ്പിന്റെയുംമുളകണ്ടെത്താനുള്ള സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും ശ്രമം.
അങ്ങനെ എത്രയെത്ര പാലായനങ്ങൾ തന്നെയായ അപ്പൂപ്പൻ താടികളുടെ വിത്തും പേറിയുള്ള യാത്രകൾ.
ഓരോ യാത്രയും അവസ്ഥാന്തരങ്ങൾ തേടിയുള്ളത് കൂടി. അരക്ഷിതത്വത്തെ വസ്ത്രവും ഭാഷയും ആക്കിയുള്ള വളർച്ച തേടൽ.
ഓരോ യാത്രയും അവസ്ഥാന്തരങ്ങൾക്കിടയിൽ തുടർച്ചയുടെ വിത്ത് പാകുന്ന പാലംപണിയൽ.
ഓരോ യാത്രയും ഒരു ശ്രമം.
ഓരോ യാത്രയിലും ഒരു ശ്രമം.
നിന്നിടം വിടുന്നത് കൊണ്ടുള്ള കാലിന്റെ നടപ്പ്.
ഓരോ യാത്രയും മറ്റൊരിടം കിട്ടാനുള്ള, ഒരുറപ്പും ഇല്ലാതെയുള്ള ശ്രമം.
അങ്ങനെ ഓരോ ശ്രമവും ഒരു യാത്ര. ഓരോ ശ്രമത്തിലും ഒരു യാത്ര.
******
എനിക്കെന്നോട് നന്ദി പറയാൻ കഴിയില്ല.
അതുകൊണ്ട് തന്നെ ദുബായ് സന്ദർശിച്ചപ്പോൾ നമ്മളായി നമ്മളോടൊപ്പം ഉണ്ടായിരുന്ന ആരോടുംനന്ദി പറയാൻ കഴിയില്ല.
നന്ദി പറച്ചിൽ ഒരുതരം ഉപചാരം മാത്രമായി മാറിപ്പോകുമോ എന്ന ഭയം.
നന്ദി പറച്ചിൽ ഒരുതരം കണക്ക് തീർക്കലും പറഞ്ഞുതീർക്കലും മാത്രമായിപ്പോകുമോ എന്ന ഭയം.
വാക്കിൽ ഒതുങ്ങാത്ത അനുഭവതലങ്ങളെ വാക്കിലൊതുക്കുമ്പോൾ സംഭവിച്ചേക്കാവുന്നക്രൂരതയും ശ്വാസംമുട്ടും ഒന്നോർക്കാവുന്നത് മാത്രം.
കൊള്ളാത്ത ചെറിയ പാത്രത്തിൽ കൊള്ളാത്ത വലിയ സാധനം കുത്തിനിറച്ചാൽ പാത്രവുംസാധനവും ഒരുപോലെ നഷ്ടപ്പെടുന്നത് തന്നെ ഇവിടെയും സംഭവിക്കുമെന്ന ഭയം.
*******