Sunday, August 25, 2024

മോഹൻലാലിൻ്റെ പറച്ചിൻ്റെ അപകടവും ദുസ്സൂചനയും എത്രത്തോളമാണ്?

"പൊതുജനങ്ങൾക്ക് ബോദ്ധ്യമാവരുത്. പൊതുജനങ്ങൾക്ക് ബോധ്യമാവാതിരിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്." എന്ന മോഹൻലാലിൻ്റെ പറച്ചിൻ്റെ അപകടവും ദുസ്സൂചനയും എത്രത്തോളമാണ്? 

അഴിമതികളും അക്രമങ്ങളും മറച്ചും തേയ്ച്ചുമായ്ച്ചു കളയുന്ന രീതി. 

നിയത്തെയും കോടതികളെയും സ്വാധീനിക്കാനും വഞ്ചിക്കാനും ഉപയോഗിക്കുന്ന രീതി. 

വെറുതെയല്ല നിയമമുണ്ടല്ലോ കോടതിയുണ്ടല്ലോ എന്ന് പറയുന്നതിൽ ഇവർ കാണിക്കുന്ന വല്ലാത്ത ധൈര്യം.

*******

കോടതികളും നിയമത്തിൻ്റെ വഴികളും നാണിക്കട്ടെ, ഓച്ചാനിച്ച് നിൽക്കട്ടെ 

കുറ്റവാളികൾക്ക് രക്ഷ നിയമത്തിൻ്റെ വഴിയും കോടതിയും എന്ന് വന്നിരിക്കുന്നു.

"നിയമം നിയമത്തിൻ്റെ വഴിക്ക് നീങ്ങട്ടെ", "കോടതി ഉണ്ടല്ലോ" എന്നൊക്കെക്കേയുള്ള രാഷ്ട്രീയക്കാരൻ്റെയും കുറ്റവാളികളുടെയും സ്വരത്തിൽ അങ്ങനെയൊരു ഉറച്ച രക്ഷയുടെ ധ്വനിയുണ്ട്. 

നിയമത്തിൻ്റെ വഴി, കോടതി എന്നതൊക്കെ കുറ്റവാളികളുടെയും രാഷ്ട്രീയനേതൃത്വത്തിൻ്റെയും ഒഴികഴിവായി മാറുന്നു, മാറിയിരിക്കുന്നു എന്നത് അങ്ങനെ പറയുന്നതിൽ ഒളിഞ്ഞുകിടക്കുന്നു. 

കോടതിയെയും നിയമത്തിൻ്റെ വഴിയെയും എത്രവലിയ മറയായാണ്, രക്ഷയുടെ വഴിയായാണ് യഥാർത്ഥ കുറ്റവാളികളും രാഷ്ട്രീയനേതാക്കളും കാണുന്നതെന്ന് നോക്കൂ. 

കോടതിയിലൂടെയും നിയമവഴിയിലൂടെയും ഒന്നും ഒരു കുറ്റവും തെളിയില്ല, സത്യം വിജയിക്കില്ല, കുറ്റവാളികൾ ശിക്ഷിക്കപ്പെടില്ല എന്ന ഉറച്ച ധൈര്യം അങ്ങനെ പറയുന്ന യഥാർത്ഥ കുറ്റവാളികൾക്കുണ്ട്, രാഷ്ട്രീയനേതാക്കൾക്കുണ്ട്.

********

ജോമോൾ പറഞ്ഞത് കേട്ടില്ലേ? 

"വ്യക്തിപരമായി ദുരനുഭവം ഇല്ല" 

അതുകൊണ്ട് അതിജീവിതമാരുടെയോ 

ആവലാതി പറയുന്നവരുടെയോ 

കൂടെ നിൽക്കുന്നില്ല, 

AMMAയുടെയും ഒരായിരം കുറ്റവാളികളുടെയും കൂടെ നിൽക്കുന്നു എന്ന ധ്വനിയോടെ.

ജോമോൾക്ക് വ്യക്തിപരമായ ദുരനുഭവം ഇല്ലെന്ന് ജോമോൾ പറയുന്നത് കളവായിരിക്കട്ടെ, സത്യമായിരിക്കട്ടെ.

പക്ഷേ, അതുകൊണ്ട് മാത്രം ജോമോൾമാർ  അതിജീവിതമാരുടെയോ ആവലാതി പറയുന്നവരുടെയോ കൂടെ നിൽക്കുന്നില്ല, AMMAയുടെയും ഒരായിരം കുറ്റവാളികളുടെയും കൂടെ നിൽക്കുന്നു എന്ന നിലപാട് എത്ര സങ്കുചിതമാണ്, കപടമാണ്, സ്വാർത്ഥമാണ്? 

അതേ രംഗത്തുള്ള മറ്റുള്ളവരുടെ വിഷയവും പ്രയാസങ്ങളും ജോമോൾക്ക്, നമുക്കെല്ലാവർക്കും എന്നപോലെ, വിഷയമാകേണ്ടതല്ലേ, പ്രയാസമാകേണ്ടതല്ലേ? 

തെരഞ്ഞെടുപ്പുകളിൽ നാം വോട്ട് ചെയ്യുന്നത് നമ്മുടെ മാത്രം കാര്യം നോക്കിയാണോ? എല്ലാവർക്കും വേണ്ടിയല്ലേ?

രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും വിഷയങ്ങളിൽ നാം ക്ഷുഭിതരാവുന്നതും പ്രതികരിക്കുന്നതും നമ്മുടെ മാത്രം കാര്യം നോക്കിയാണോ? എല്ലാവർക്കും വേണ്ടിയല്ലേ?

*******

ഈ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ മഞ്ചുവാര്യർക്ക് കിട്ടിയതും പാർവ്വതി തെരുവോത്തിനും അവരുടെ കൂടെ നിന്നവർക്കും കിട്ടാതെ പോയതും ഒരേറെയാണ്. എന്തുകൊണ്ട്?

No comments: