Wednesday, October 23, 2019

പ്രവാചകന്റെ മാനസികാവസ്ഥ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുവോളം

ഫ ലഅല്ലക്ക ബാഖിഉന്‍ നഫ്സക്ക അലാ ആസാരിഹിം ഇന്‍ലം യൂമിനൂ ബിഹാദല്‍ ഹദീസി അസഫാ.
'നീ നിന്നെ തന്നെ നശിപ്പിച്ചു കളഞ്ഞേനെ, അവരുടെ പ്രതികരണവും നിലപാടും കണ്ടിട്ട്. നിന്റെ വാര്‍ത്തയിലും വർത്തമാനത്തിലും അവർ വിശ്വസിക്കാത്തതിൽ മനംനൊന്ത് കൊണ്ട്‌. (ഖുര്‍ആന്‍. സൂറ : അല്‍ കഹഫ്).
സമൂഹം നടത്തിയ തിരസ്ക്കാരത്തില്‍, കല്ലേറില്‍, അസഭ്യവര്‍ഷത്തില്‍ പ്രവാചകന്‍ എത്തിയ മാനസികാവസ്ഥ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുവോളം ഉണ്ടായിരുന്നു എന്നര്‍ത്ഥം.
*******
"ലാ തുഹര്‍രിക്ക് ബിഹി ലിസാനക്ക, ലി തഅജല ബിഹി. ഇന്ന അലൈനാ ജംഅഹു വ ഖുര്‍ആനഹു, സുമ്മ ഇന്ന അലൈനാ ബായാനഹു."
"നീ നിന്റെ നാവിനെ ചലിപ്പിക്കേണ്ട. തിരക്ക് കൂട്ടാൻ, ധൃതിപ്പെടാന്‍. ('പറഞ്ഞുവെന്നും കേട്ടുവെന്നും ചോദിക്കുന്നുവെന്നും വരുത്തിത്തീര്‍ക്കാന്‍ തലയാട്ടിയും നാവ് ചലിപ്പിച്ചും 'ങാ' 'ങേ' എന്ന് പറയേണ്ട, എന്തെങ്കിലും യാന്ത്രികമായി ചോദിക്കേണ്ട' എന്ന് സാരം).
നിശ്ചയമായും ഇത് വായിച്ച് തരികയും ശേഖരിച്ച് തരികയും നമ്മുടെ ബാധ്യത. പിന്നെ അത് വിശദീകരിച്ച് തരികയും നമ്മുടെ ബാധ്യത." (ഖുര്‍ആന്‍). 
യഥാര്‍ത്ഥത്തില്‍ കേള്‍ക്കാത്തവരും ചോദ്യം ഇല്ലാത്തവരും തന്നെ മഹാഭൂരിപക്ഷവും എന്നര്‍ത്ഥം. അത് പ്രവാചകൻ തന്നെ ആയാലും പ്രവാചകനെ കേള്‍ക്കുന്നവരായാലും. അവർ ചോദിക്കുന്നവരും കേള്‍ക്കുന്നവരുമായി കാണപ്പെട്ടാലും. അവർ നിന്നിടത്ത് നില്‍ക്കുന്നവർ. 
അവരുടെ ചോദ്യവും, ഉത്തരം കേട്ടാലുള്ള പ്രതികരണവും, വെറുതെ നാവ് ചലിപ്പിക്കലും തലയാട്ടലും മാത്രം.
കേട്ടുവെന്നും പറഞ്ഞെന്നും വരുത്തിത്തീര്‍ക്കുക മാത്രം. ഉപചാരം മാത്രമായ്. ഉപചാരത്തിനപ്പുറം അവർ അസഭ്യം മാത്രം പറയും. 
യഥാര്‍ത്ഥത്തില്‍ ചോദ്യം ഇല്ലാത്തവര്‍ക്ക് ഉത്തരം കൊടുത്താല്‍ അങ്ങനെയാണ്.
വെറുതെ തലയാട്ടും. 'ങാ ങാ' എന്ന് വെറുതെ പറയും. അതും നിങ്ങളെ അവർ അല്പമെങ്കിലും ഏതെങ്കിലും നിലക്ക് ബഹുമാനിക്കുന്നവരാണെങ്കില്‍ മാത്രം. നിങ്ങളില്‍ ഭൗതികാര്‍ത്ഥത്തില്‍ അധികാരത്തിന്റെയും നോട്ടത്തിന്റെയും പ്രതീക്ഷയും വെക്കുന്നവരെങ്കിൽ. 
അതല്ലെങ്കിൽ അവർ നിങ്ങളെ വേട്ടയാടും, അസഭ്യം പറയും, കാല്ലെടുത്തെറിയും, അപമാനിക്കും. 
പ്രവാചകൻ മുഹമ്മദിന്റെ കഥ അതായിരുന്നു.
എന്ത്‌, എങ്ങിനെ പറഞ്ഞിട്ടും മക്കയില്‍ തിരിച്ചു കിട്ടിയത് വെറും കല്ലേറും അസഭ്യവും അപമാനവും മാത്രം.
കാരണം മറ്റൊന്നുമല്ല.
അദ്ദേഹത്തിന് പറയാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വേഷത്തിന്റെയോ അധികാരത്തിന്റെയോ മാജിക്കിന്റെയോ പിന്‍ബലം ഉണ്ടായിരുന്നില്ല. 
മഹാഭൂരിപക്ഷം മക്കക്കാര്‍ക്കും യാഥാര്‍ത്ഥ സംശയവും ചോദ്യവും ഉണ്ടായിരുന്നില്ല.
അവരില്‍ ചോദിക്കുന്നവർ മുഴുവന്‍ കുറ്റവാളിയാക്കാനും കുത്തിനോവിക്കാനും മാത്രം ചോദിക്കുകയായിരുന്നു.
അവർ ഒരു ചോദ്യവും യഥാര്‍ത്ഥത്തില്‍ ഇല്ലാതെ, നിന്നിടത്ത് നില്‍ക്കുക മാത്രമായിരുന്നു.
അവർ യാഥാ സ്ഥിതി കൈവരുത്തുകയും ഉറപ്പിക്കുകയുമായിരുന്നു. 
യാഥാര്‍ത്ഥ ചോദ്യവും സംശയവും ഉണ്ടാവുക ആര്‍ക്കും അത്ര എളുപ്പവും ആയിരുന്നില്ല.
അവർക്ക് വേണ്ടത്, പൊതുവെ എല്ലാവർക്കും വേണ്ടത് തന്നെ. ചോദ്യം ഇല്ലാതെ, ചോദ്യം ചെയ്യപ്പെടാതെ കഴിയുക. 
അറിഞ്ഞതും കേട്ടതും തന്നെ, അവയുടെ വിശദീകരണം മാത്രം തന്നെ, കേള്‍ക്കാതെ കേള്‍ക്കുക. സ്ഥാപിതമായ തങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ച് മാത്രം. 
കേട്ടുവെന്ന് തോന്നിപ്പിച്ചു, കേള്‍ക്കാതെ, പറയുന്നവരെ സുഖിപ്പിക്കുക.
അങ്ങനെ നിന്നിടത്ത് നില്‍ക്കുക.
അവർ വെറുതെ തലയാട്ടും. പുറമെ തട്ടിത്തെറിക്കുന്ന കര്‍ണ്ണങ്ങള്‍ മാത്രമേ അവർക്കുള്ളൂ.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാൽ, അവര്‍ക്ക് ചെവിയുണ്ട്, പക്ഷെ ചെവിയില്ല. 
നല്‍കുന്ന ഒരുത്തരവും അവരെ ചോദ്യം ചെയ്യരുത്. ചോദ്യം ചെയ്താല്‍ അവര്‍ക്ക് അത്വരെ ഇല്ലാത്ത ചെവി ഉണ്ടാവും. അവർ വല്ലാതെ ക്ഷുഭിതരായി പ്രതികരിക്കും. അങ്ങനെ പ്രതികരിക്കാന്‍ മാത്രം അവരുടെ ചെവികള്‍ പ്രവർത്തിക്കും. 
അതിനാല്‍ അവരുടെ യഥാസ്ഥിതിക്ക് ഭംഗം വരുത്തരുത്.
അത് മാത്രം മതിയായിരുന്നു അവര്‍ക്ക്. മക്കക്കാര്‍ക്കും മറ്റാര്‍ക്കും. 
*****, 
പ്രവാചകൻ മുഹമ്മദ് പറഞ്ഞത് അങ്ങനെയല്ലാത്തത് കൊണ്ട്‌ അസഭ്യവും തെറിയും കല്ലേറും കൊണ്ട്‌ അവർ മുഹമ്മദിനെ ഗതിമുട്ടിച്ചു.
അതിനാല്‍ ഒരു ചെറിയ പ്രതീക്ഷയുമായ് പ്രവാചകൻ, തൊട്ടടുത്ത പ്രദേശമായ താഇഫിലേക്ക് പോയി.
അവിടെ കുറച്ച് നല്ല ബന്ധുക്കളും സഹൃദയരും മാന്യന്‍മാരും മനുഷ്യരും ഉണ്ടെന്ന പ്രതീക്ഷയില്‍. തന്നെ വല്ലാതെ തൊട്ടറിയാത്ത അടുത്തറിയാത്ത അപരിചിതത്വം കൈമുതലാവുമെന്നും കരുതി. 
അവിടെയും പ്രവാചകൻ തനിക്ക് പറയാനുള്ളത് പറഞ്ഞു. തന്റെ കൈവശമുള്ള ഏക ഉത്തരം കൊടുത്തു. ആത്യന്തിക സത്യം എന്നും ഒന്നാകയാല്‍. ആരെയും സുഖിപ്പിക്കുക സത്യം പറയുമ്പോൾ ഉദ്ദേശം ആയിരുന്നില്ല പ്രവാചകൻ മുഹമ്മദിനും അപ്പോൾ. ആ നിലക്കുള്ള വെറും പണ്ഡിതനും പുരോഹിതനും ആയിരുന്നില്ല പ്രവാചകൻ. 
അതിനാല്‍ പ്രവാചകന് അവിടെയും തെറ്റി.
അവിടെയും ചോദ്യമുള്ളവർ ഉണ്ടായിരുന്നില്ല. ഉത്തരം വേണ്ടവർ ഉണ്ടായിരുന്നില്ല. നിന്നിടത്ത് നില്‍ക്കേണ്ടവർ തന്നെയേ അവിടെയും ഉണ്ടായിരുന്നുള്ളൂ. 
യാഥാര്‍ത്ഥത്തില്‍ കേള്‍ക്കുന്നവരും കാണുന്നവരും പറയുന്നവരും അവിടെയും ഉണ്ടായിരുന്നില്ല. 
അവര്‍ക്കും പുതുതായി ഒന്നും കേള്‍ക്കേണ്ടതില്ലായിരുന്നു. പുതിയത് കൊണ്ട്‌ അസ്വസ്ഥപ്പെടുന്നവർ തന്നെയായിരുന്നു അവരും. 
അവര്‍ക്കും ഉത്തരം വേണ്ടായിരുന്നു. ഗർഭം ധരിക്കാനുള്ള കരുത്തും വളര്‍ച്ചയും അവർക്ക് ഇല്ലായിരുന്നു. 
അതിനാല്‍ തന്നെ, പ്രവാചകൻ തനിക്ക് പറയാനുള്ളത് പറഞ്ഞ മാത്രയില്‍, അത് കേട്ട മാത്രയില്‍, അവരും കോപംകൊണ്ട്‌ പ്രതികരിച്ചു. തട്ടിക്കയറി. കല്ലെറിഞ്ഞു. അസഭ്യവര്‍ഷം നടത്തി. 
യാഥാര്‍ത്ഥത്തില്‍ ചോദ്യം ഇല്ലാത്തവരും, നിന്നിടത്ത് നിൽക്കാന്‍ മാത്രം ശഠിക്കുന്നവരും പ്രതികരിക്കും പോലെ തന്നെ.
അവരും നടത്തി അതേ കല്ലേറ്‌, അസഭ്യം പറച്ചില്‍, വേട്ടയാടല്‍. ഭ്രാന്താണെന്ന് തീര്‍പ്പാക്കല്‍. 
അത്‌ കൊണ്ട്‌ തന്നെ ഖുര്‍ആനില്‍ അങ്ങനെയൊരു വചനം ഉണ്ടായി.
പ്രവാചകനെ പോലും തിരുത്തുന്ന വിധം. 
"ലഅല്ലക്ക ബാഖിഉന്‍ നഫ്സക്ക അലാ ആസാരിഹിം ഇന്‍ലം തൂമിനൂ ബിഹാദല്‍ ഹദീസി അസഫാ." 
' നീ നിന്നെ തന്നെ നശിപ്പിച്ചു കളഞ്ഞേനെ, അവരുടെ പ്രതികരണവും നിലപാടും കണ്ടിട്ട്. നിന്റെ വാര്‍ത്തയിലും വർത്തമാനത്തിലും അവർ വിശ്വസിക്കാത്തതിൽ മനംനൊന്ത് കൊണ്ട്‌. (ഖുര്‍ആന്‍. സൂറ : അല്‍ കഹഫ്)
"മാ വദ്ദഅക്ക റബുക്ക വ മാ ഖലാ."
"നിന്നെ നിന്റെ നാഥന്‍ വെറുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല." (സൂറ: അല്‍ ദുഹാ)

No comments: