ക്രൂരൻമാരായ അധികാരികളും അധികാരമോഹികളും ഉണ്ടാക്കുന്ന അവരുടെ ക്രൂരതക്കും അധികാരമോഹത്തിനും കരുത്തുകൂട്ടാൻ കണ്ടെത്തുന്ന ആശയമാണ് സങ്കുചിതദേശീയത.
ജനങ്ങളെന്ന ആത്മാവിനും ഹൃദയത്തിനും മുൻഗണന കൊടുക്കാതെ രാജ്യത്തിന് മാത്രം മുൻഗണന കൊടുക്കുന്ന സങ്കുചിത ദേശീയത ജനാധിപത്യത്തിന്റെ നേർവിപരീത ദിശയാണ്.
ജനാധിപതിപത്യത്തിൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാണ് രാജ്യമുണ്ടാക്കുന്നത്. സങ്കുചിത ദേശീയതയിൽ ജനങ്ങൾ അപ്രസക്തരാണ്.
രാജ്യത്തിന് വേണ്ടി രാജ്യം നിശ്ചയിച്ചുണ്ടാവുന്ന ജനങ്ങളേയുള്ളൂ സങ്കുചിത ദേശീയതയിൽ.
ജനാധിപത്യത്തെ അപഹരിക്കാനുള്ള എളുപ്പവിദ്യയാണ്, ലഹരിയാണ് സങ്കുചിത ദേശീയത.
ഉള്ളു പൊള്ളയായ, വിഡ്ഢിയായ ഭരണാധികാരിക്ക് തന്റെ ഉള്ളുപൊള്ളത്തരവും വിഡ്ഢിത്തങ്ങളും അബദ്ധങ്ങളും എല്ലാം ഒളിച്ചുവെക്കാനും ഒളിച്ചുകടത്താനും പറ്റിയ ഏറ്റവും നല്ല വാഹനവും സുരക്ഷിത അറയുമാണ് സങ്കുചിത ദേശീയത.
പറഞ്ഞത് പ്രവൃത്തിക്കാത്ത, പ്രവൃത്തിക്കുന്നത് പറയാത്ത വായാടികൾക്ക് വെറും വായാടിത്തം കൊണ്ട് പറഞ്ഞുണ്ടാക്കനാവുന്ന, വേഗം കത്തുന്ന മണ്ണെണ്ണ കൂടിയാണ് സങ്കുചിത ദേശീയത.
ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനും വഴിതെറ്റിച്ച് വിടാനും സങ്കുചിത ദേശീയ വികാരത്തേക്കാൾ വലിയൊരു വിദ്യ ഇല്ല.
നശിക്കുന്ന ജനതക്ക് ആവേശം മൂത്ത് അഹങ്കരിച്ച് നശിക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം സങ്കുചിത ദേശീയത.
സങ്കുചിത ദേശീയതയെ മതമായി കൊണ്ടുനടക്കുന്ന ഏത് നാട്ടിലും ദേശീയതയുടെ അർത്ഥം ഒരു പ്രത്യേക കോലത്തിലാവും.
ക്രൂരൻമാരായ അധികാരികളും അധികാരമോഹികളും രാജ്യത്തിന്റെ പേരിൽ എന്ത് ഭീകരതയും നടത്തുന്നത് ഒരു സാധാരണ സംഭവമാവും സങ്കുചിത ദേശീയതയിൽ.
ജീവനുള്ള മനുഷ്യന്റെ വികാരങ്ങളും ആവശ്യങ്ങളും സങ്കുചിത ദേശീയതയിൽ പ്രധാനമല്ലാതാവും.
ജീവനില്ലാത്ത രാജ്യത്തിന് വികാരവും വിചാരവും ആവശ്യങ്ങളും ഉണ്ടെന്ന് വരും.
ആരോ നിശ്ചയിച്ച അതിർത്തികളെ വിലമതിച്ച് മനുഷ്യന്റെ വിലകുറക്കും.
രാജ്യമെന്നാൽ മനുഷ്യനല്ല, മനുഷ്യന് വേണ്ടി മനുഷ്യൻ തട്ടിക്കൂട്ടി ഉണ്ടാക്കിയ സംവിധാനമല്ല എന്ന് വരും.
രാജ്യത്തിന് വേണ്ടിയാണ് മനുഷ്യൻ, രാജ്യം ഉണ്ടാക്കിയതാണ് മനുഷ്യനെ, മനുഷ്യന് വേണ്ടിയല്ല രാജ്യം, മനുഷ്യൻ ഉണ്ടാക്കിയതല്ല രാജ്യം എന്ന് വരും.
എത്ര വലിയ സത്യവും പറയാതിരിക്കുക, പറയാൻ പേടിക്കുക, സത്യം അറിയാതെയും വിശ്വസിക്കാതെയുമിരിക്കുക എന്നത് പ്രയോഗമാകും.
മറ്റുള്ള എല്ലാ രാജ്യങ്ങളെ കുറിച്ചും അവിടത്തെ നിവാസികളെ കുറിച്ചും ആവുന്നത്ര കളവ് പറയുക, കളവ് പറയാൻ പേടിക്കാതിരിക്കുക, കളവ് മാത്രം അറിയുക, വിശ്വസിക്കുക എന്നത് നിർബന്ധമാകും.
സങ്കുചിത ദേശീയതയുടെ പ്രയോക്താക്കൾ എപ്പോഴും സ്വന്തം നാട്ടിൽ ഒരു യുദ്ധസാഹചര്യം സൃഷ്ടിക്കും.
രാജ്യം എന്തോ വലിയ അപകടത്തിലാണെന്ന് ഇടക്കിടെ വരുത്തും.
രാജ്യം അപകടത്തിലാണെന്ന് വരുത്താനുള്ള സംഭവവികാസങ്ങൾ അവർ തന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കും.
അവർ തന്നെ അണിയറയിൽ അവർക്ക് വേണ്ടപ്പോഴൊക്കെ അത്തരം സംഭവവികാസങ്ങൾ ഉണ്ടാക്കാനുള്ള പദ്ധതികൾ ഉണ്ടാക്കിക്കൊണ്ടിരിക്കും.
യുദ്ധസാഹാചര്യം എന്ന തോന്നൽ സ്ഥിരമായി നിലനിർത്തി അഭിപ്രായങ്ങളെ അടിച്ചമർത്തും, ഹൈജാക്ക് ചെയ്യും.
എല്ലാവരെയും ഒരൊറ്റ ദിശയിൽ മാത്രം ചിന്തിക്കുന്നവരായും സംസാരിക്കുന്നവരായും ആക്കിമറ്റും.
യുദ്ധസാഹചര്യത്തിന്റെ മറയിലും ന്യായത്തിലും നാട്ടിൽ നിന്നും സത്യത്തെ അപ്രത്യക്ഷമാക്കും, കളവിനെ മാത്രം ബാഹുല്യത്തോടെ പ്രത്യക്ഷപ്പെടുത്തും.
അതിനായി, സ്വന്തം തെറ്റുകളെ മറച്ചുപിടിക്കാൻ, രാജ്യരക്ഷയുടെ പേര് പറഞ്ഞ് വാർത്താമാധ്യമങ്ങളെ വരെ സത്യം പറയുന്നതിൽ നിന്നും വിലക്കും.
സ്വതന്ത്രവും നിഷ്പക്ഷവുമായ വാർത്താമാധ്യമങ്ങൾ പറയുന്നത് കേൾക്കാൻ അനുവദിക്കാതിരിക്കും.
സ്വാർത്ഥമോഹികളും ക്രൂരന്മാരുമായ അധികാരികൾ ഇത്തരം സങ്കുചിത ദേശീയതയെ അവർക്ക് പറ്റിയ അടവാക്കി മാറ്റുന്നതങ്ങിനെ.
സ്വാർത്ഥ മോഹികളും ക്രൂരന്മാരുമായ അധികാരികൾ അവരുടെ ക്രൂരതാണ്ഡവം നടത്താൻ ഇവ്വിധം സങ്കുചിത ദേശീയതയെ മുഖമുദ്രയാക്കും, വഴിയാക്കും.
സ്വാർത്ഥമോഹികളും ക്രൂരന്മാരുമായ അധികാരികൾ പറയുന്നതെന്തും വാതൊടാതെ വിഴുങ്ങുന്ന വികാരജീവികൾ മാത്രമായ ഒരു വലിയ സമൂഹത്തെ, അവർ പറയുന്നതല്ലാത്ത അർത്ഥവും അനർത്ഥവും വിജയവും പരാജയവും മനസ്സിലാകാത്ത സമൂഹത്തെ അവർ തന്നെ വാർത്തെടുക്കും.
ആ വഴിയിൽ വിഡ്ഢികൾ മാത്രമായ ആ സമൂഹത്തിന് അവരുടെ അധികാരികൾ എപ്പോഴും വിജയിക്കുക മാത്രം ചെയ്യുന്നു എന്ന് വരും.
വിഡ്ഢികളുടെ സ്വർഗ്ഗത്തിലിരുന്ന് വിജയിച്ചുവെന്ന് എമ്പാടും പറയാനാവും, വിജയം ആഘോഷിക്കാനാവും.
സങ്കുചിത ദേശീയതയുടെ വഴിയെ വിഡ്ഢികൾ ആത്മനാശത്തെ വളർച്ചയെന്ന് വിളിച്ചുപറഞ്ഞ് ആവേശപൂർവ്വം വിളിച്ചുവരുത്തുന്നതങ്ങിനെ.
ചിതലിനെ വസ്ത്രവും അലങ്കാരവും ആയിക്കാണുന്നതങ്ങനെ.
അതുകൊണ്ട് തന്നെയവർ എന്തിനും ഏതിനും തങ്ങളെ അടിമകളാക്കിയ അധികാരികൾക്ക് വേണ്ടി, ചിതലുകൾക്ക് വേണ്ടി കൊലവിളികൾ നടത്തും.
ബാഹ്യമായതിൽ അഹങ്കരിക്കും, ആന്തരികമായതിനെ അവഗണിക്കും, നശിപ്പിക്കും.
അവർക്ക് വേണ്ടത് അഹങ്കരിക്കാൻ കുറെ പേരുകളും ചിഹ്നങ്ങളും കഥകളും മാത്രം.
യാഥാർഥ്യവും പ്രായോഗികതയുമായി ബന്ധമില്ലാത്ത കുറെ പേരുകളും ചിഹ്നങ്ങളും കഥകളും മാത്രം സങ്കുചിത ദേശീയതയുടെ വഴി.
No comments:
Post a Comment