Friday, May 16, 2025

ഇന്ത്യൻ മുസ്ലിംകൾ ആരും പാക്കിസ്ഥാൻ അനുകൂലികൾ അല്ല.

ഇന്ത്യൻ മുസ്ലിംകൾ ആരും പാക്കിസ്ഥാൻ അനുകൂലികൾ അല്ല. ഇന്ത്യൻ മുസ്ലിംകൾക്ക് പാക്കിസ്ഥാൻ അനുകൂലികൾ ആവേണ്ട കാര്യവുമില്ല.

പാക്കിസ്ഥാനെ ഇന്ത്യയിൽ വിഷയമാക്കിയാൽ നേട്ടമുണ്ടാക്കാനുള്ളവർ ആരാണ്?

അവരാണ് യഥാർത്ഥത്തിൽ ഇന്ത്യയിലെ പാകിസ്താൻ അനുകൂലികൾ.

അത്തരക്കാർക്കാണ് പാകിസ്താൻ ഇന്ത്യയിൽ പ്രശ്നം ഉണ്ടാക്കലും ഉണ്ടാക്കുന്നുവെന്ന് വരുത്തലും ആവശ്യം. അതുവെച്ച് ഇന്ത്യയിൽ അവരുടെ ശക്തിയും പിന്തുണയും അധികാരവും കൂട്ടിയെടുക്കാൻ.

പാകിസ്താൻ അനുകൂലികൾ ആവാതിരിക്കാൻ സ്വയം ഇന്ത്യയെ തെരഞ്ഞെടുത്തവരാണ് ഇന്ത്യൻ മുസ്ലിംകൾ 

തൽപരകക്ഷികളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇന്ത്യൻ മുസ്ലിംകളെ പാകിസ്താൻ അനുകൂലികൾ ആക്കാൻ ശ്രമിച്ചാലും ഇന്ത്യൻ മുസ്ലിംകൾ ആരും പാക്കിസ്ഥാൻ അനുകൂലികൾ ആവുകയില്ല. 

അതുകൊണ്ട് തന്നെ പാകിസ്താൻ ചെയ്യുന്ന എന്ത് തെണ്ടിത്തരത്തിനും ഇന്ത്യൻ മുസ്ലിംകൾ ഉത്തരം നൽകാൻ ബാധ്യസ്ഥരല്ല.

വർത്തമാനകാല ഇന്ത്യയിലുള്ള മുസ്ലിംകളിൽ 99 ൽ അധികം ശതമാനവും സ്വാതന്ത്ര്യാനന്തരവും ഇന്ത്യാപാക് വിഭജനത്തിന് ശേഷവും ജനിച്ചവർ മാത്രം. 

എന്നിരിക്കെ പാകിസ്താൻ വിഭജനം എന്തിന് , എന്ത്കൊണ്ട് എന്ന് പോലും അവരറിയണം എന്നില്ല.

ഇന്ത്യൻ മുസ്ലിംകൾ നോക്കുന്നത് പാക്കിസ്ഥാനിലേക്കല്ല. അവർ ജനിച്ചു ജീവിക്കുന്ന ഭൂമിയിലേക്കാണ്, ഇന്ത്യയിലേക്കാണ് അവർ നോക്കുന്നത്, അവർക്ക് നോക്കാനുള്ളത്.

എന്നിരിക്കെ എന്തിന് ചില കൂട്ടർ എപ്പോഴും പാക്കിസ്ഥാനിലേക്ക് നോക്കി പാക്കിസ്ഥാനെ കുറിച്ച് മാത്രം സംസാരിക്കുന്നു എന്നത് ഇന്ത്യൻ മുസ്ലിംകൾക്കറിയില്ല. 

ഇന്ത്യൻ മുസ്ലിംകൾക്ക് സംസാരിക്കാനുള്ളത് ഇന്ത്യയെ കുറിച്ചാണ്. 

കാരണം ഇന്ത്യൻ മുസ്ലിംകൾ  ജീവിക്കുന്നത് ഇന്ത്യയിലാണ് , അവർ സ്നേഹിക്കുന്നത് ഇന്ത്യയെയാണ്. 

ഇന്ത്യൻ മുസ്ലിംകൾ നോക്കുന്നത് ഇന്ത്യൻ ഭരണാധികാരികളുടെ പ്രവൃത്തികളിലേക്കാണ്. 

എന്തുകൊണ്ടെന്നാൽ, ഇന്ത്യൻ ഭരണാധികാരികളുടെ പ്രവൃത്തികളാണ് ഇന്ത്യയെ ഒരുമിച്ചു കൊണ്ടുപോകേണ്ടത്. 

ഇന്ത്യക്കാരായ എല്ലാവരെയും അവരെയും എതിരായും അനുകൂലമായും ബാധിക്കുന്നത്. ഇന്ത്യാരാജ്യത്തെ രക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് ഇന്ത്യൻ ഭരണാധികാരികളുടെ പ്രവൃത്തികളാണ്.

കാരണം, അവരറിയുന്ന ഒരു ലളിതമായ വസ്തുതയുണ്ട്. സ്വന്തം രാജ്യക്കാരായ ഇന്ത്യക്കാരെ മുഴുവൻ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാത്ത ഭരണാധികാരി ഇന്ത്യയെ നാശത്തിലേക്കായിരിക്കും കൊണ്ടുചെന്നെത്തിക്കുക. അത്തരം ഭരണാധികാരി ഇന്ത്യയെ ലോകത്ത് തന്നെ ഒറ്റപ്പെടുത്തും.

ഇന്ത്യയിലെ ഒരു പൗരനെന്ന നിലക്ക് ഒരഭിപ്രായം അനുകൂലമായും പ്രതികൂലമായും പറയാൻ ഇന്ത്യക്കാരായ ആരെയും പോലെ ഇന്ത്യൻ മുസ്ലീമിനും സാധിക്കേണ്ടതുണ്ട്. 

അങ്ങനെ അനുകൂലമായോ പ്രതികൂലമായോ എന്തെങ്കിലും പറയുമ്പോൾ പേര് മുസ്ലീം പേരാകുന്നത് കൊണ്ട് മാത്രം പാകിസ്താൻ ചെയ്യുന്നതിന്റെ പാപഭാരം അവന്റെ തലയിലിടുന്ന പ്രവണത ആര് തുടങ്ങിവെച്ചതാണ്?

അങ്ങനെ മുസ്ലീം പേരുകൾ കാണുന്ന മാത്രയിൽ, ഒരു മുസ്ലീം പേരുള്ളവൻ എന്ത് പറഞ്ഞാലും, “നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ” എന്ന് പറയുന്നതിന്റെ പിന്നിലെ ന്യായവും ചേതോവികാരവും എന്താണ്? 

അങ്ങനെ “നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ”  എന്ന് പറയാനുള്ള അധികാരം ആരാണ്, ആർക്കാണ് നൽകിയത്?

അങ്ങനെ “നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ”  എന്ന് പറയുന്നവർ യഥാർത്ഥത്തിൽ ഇന്ത്യക്കാർക്കിടയിൽ വല്ലാത്തൊരു വിഭജനം തന്നെയല്ലേ ഉണ്ടാക്കുന്നത്?

ഇന്ത്യൻ മുസ്ലിംകൾ പാക്കിസ്ഥാൻ അനുകൂലികളാണെന്ന് വരുത്തൽ ഇവിടത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനവും പ്രത്യേശാസ്ത്രവും ആയി മാറിയിരിക്കുന്നത് പോലെ തോന്നുന്നു.

ഭരണത്തോടും ഭരണകൂട നെറികേടിനോടും ഉള്ള ആരുടെയും ന്യായമായ എതിർപ്പിനെ, ആ നെറികേട് മൂലം സ്വന്തം രാജ്യത്ത് അവരനുഭവിക്കുന്ന വിവേചനത്തോടുള്ള വീർപ്പുമുട്ടലിനെ രാജ്യത്തോടുള്ള അവരുടെ കൂറില്ലായ്മയായും പാകിസ്താൻ കൂറായും ചിത്രീകരിക്കുന്നത് എന്തിനാണ്?

രാജ്യത്തെ സ്നേഹിക്കുന്ന ആരും ഭരണകൂടത്തിന്റെയും ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയുടെയും തെറ്റുകളെ കണ്ടില്ലെന്ന് നടിക്കില്ല, വിമർശിക്കും, തിരുത്താൻ ശ്രമിക്കും. 

കാരണം രാജ്യമെന്നാൽ ഭരണകൂടമോ ഭരണകൂട പാർട്ടിയോ അല്ല.

രാജ്യത്തെ അറിഞ്ഞ് സ്നേഹിക്കുന്നവർ ഭരിക്കുന്ന പാർട്ടിയെയും, ആ പാർട്ടി ഏതായാലും, അവരുണ്ടാക്കി വിടുന്ന പച്ചക്കളവുകളെയും സംശയിക്കും, വെറുക്കും. 

ഭരണകൂടത്തെയും ഭരണകൂട പാർട്ടിയെയും അവരുടെ കുതന്ത്രങ്ങളെയും സംശയിക്കുന്നതും വെറുക്കുന്നതും രാജ്യവിരുദ്ധതയല്ല, 

അങ്ങനെ സംശയിക്കുന്നതിനെയും വെറുക്കുന്നതിനെയും രാജ്യവിരുദ്ധതയായി മനസ്സിലാക്കരുത്, നിർവ്വചിക്കരുത്. 

ഭരണകൂടത്തെയും ഭരണകൂട പാർട്ടിയെയും അവരുടെ കുതന്ത്രങ്ങളെയും സംശയിക്കുന്നതും വെറുക്കുന്നതും രാജ്യവിരുദ്ധതയായി കാണുന്നത് ഭരണകൂടത്തെയും ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയെയും ദുഷിപ്പിക്കലാണ്.

രാജ്യമെന്നാൽ പാർട്ടിയും പാർട്ടിക്ക് വേണ്ടി മാത്രം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന നേതാക്കളും അല്ല. 

അത് ഇരുപത്തിനാല് മണിക്കൂറും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി തന്നെ ആയാലും ശരി. 

പ്രധാനമന്ത്രിയും ജനങ്ങളാൽ ചോദ്യംചെയ്യപ്പെടേണ്ട ജനങ്ങളാൽ മാത്രം നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ്.

രാജ്യമെന്നത് ആദ്യമായും അവസാനമായും ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ഉണ്ടാക്കിയതാണ്. 

അല്ലാതെ രാജ്യത്തിന് വേണ്ടി രാജ്യം ജനങ്ങളെ ഉണ്ടാക്കിയതല്ല. 

രാജ്യത്തിന് വേണ്ടി ജനങ്ങളല്ല, ജനങ്ങൾക്ക് വേണ്ടി രാജ്യമാണ്. 

ജീവിക്കുന്നതും ജീവിക്കേണ്ടതും ജനങ്ങളാണ്, രാജ്യമല്ല.

രാജ്യത്തിന് ജീവനില്ല, ജീവനുള്ളത് ജനങ്ങൾക്ക് മാത്രം.

പച്ചക്കളവുകളും വെറുപ്പ് രാഷ്ട്രീയവും ആര് കളിച്ചാലും അതിനെ ഒരുനിലക്കും സഹിക്കാൻ സാധിക്കാത്തതിനെ പാക്കിസ്ഥാൻ പ്രേമമായി ചിത്രീകരിക്കരുത്.

ഇന്ത്യക്കാരനാവാൻ അയൽരാജ്യവിരോധം നിർബന്ധമാണ്, അയൽരാജ്യങ്ങളെ കുറിച്ച് കളവ് പറയുക നിർബന്ധമാണ് എന്ന ദേശീയതക്കുള്ള നിർവചനം മനസ്സിലാക്കാൻ പ്രയാസമുള്ളവരുണ്ടാവുക സാധാരണം.

അയൽരാജ്യങ്ങളെ മുഴുവൻ ശത്രുക്കളാക്കി മാറ്റേണ്ടി വരുന്ന ഇന്ത്യയെയും ഇന്ത്യൻ വിദേശകാര്യനയത്തെയും ചോദ്യംചെയ്യുന്നത് ഇന്ത്യയോടുള്ള സ്നേഹമാണ്.

ജീവിക്കുന്ന രാജ്യം മാറിയത് കൊണ്ട് മാത്രം മറ്റുരാജ്യങ്ങളിലുള്ളവരെ മുഴുവൻ വെറുക്കുന്നവരാവുക എന്ന സങ്കുചിത ദേശീയതയെ ഉൾകൊള്ളുക എന്നത് “വസുധൈവ കുടുംബകവും” “ലോകാ സമസ്താ സുഖിനോ ഭവന്തുവും“ പഠിച്ചുമനസ്സിലാക്കിയ ആർക്കും ഉൾക്കൊള്ളാനാവുക ബുദ്ധിമുട്ട് തന്നെയാണ്. 

പച്ചക്കളവും വെറുപ്പും മുസ്ലിംവിരോധവും മാത്രം ഇവിടത്തെ രാഷ്ട്രീയം ആയുധമാക്കുന്നു, പ്രത്യേശാസ്ത്രവും ആദർശവും ആക്കുന്നു എന്ന് ആർക്കെങ്കിലും തോന്നിയാൽ (പ്രത്യേകിച്ചും ഇന്ത്യൻ മുസ്ലിംകൾക്ക് അങ്ങനെ തോന്നിയാൽ ) ആരെയും കൂറ്റം പറയാൻ കഴിയില്ല.

രാജ്യത്തിനകത്ത് മുസ്ലിം വിരോധത്തിന് ആക്കംകൂട്ടാൻ വേണ്ടി മാത്രം കൂടിയയാണോ എപ്പോഴും ആരോപണം പാക്കിസ്ഥാനെതിരെ നീളുന്നത് എന്നതും അതുകൊണ്ട് തന്നെ സംശയിക്കപ്പെടും.

തൽപരകക്ഷികൾ ഇന്ത്യയിൽ ഉണ്ടാക്കാനും ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്ന മുസ്ലീംവിരോധത്തിന് പാകിസ്താനെ ചൂണ്ടുന്നത് സഹായകമാകും എന്ന ഒരൊറ്റക്കാരണം കൊണ്ടുണ്ടാവുന്ന പാകിസ്താൻ വിരോധമാണോ എന്നത് ന്യായമായും ഉണ്ടാവുന്ന, ഉണ്ടാവേണ്ട സംശയം തന്നെയാണ്.

ഇന്ത്യയിൽ കാര്യമായും നടക്കുന്നത് അതുകൊണ്ട് തന്നെ ആ ഒരൊറ്റ കാര്യമാണെന്ന് സ്വതന്ത്രമായി കാര്യങ്ങളെ നിരീക്ഷിക്കുന്ന ആർക്കും തോന്നിപ്പോകുന്നു.

ചില പ്രത്യേക പാർട്ടികൾ മുസ്ലിംവിരോധം മാത്രം രാഷ്ട്രീയ പ്രത്യേശാസ്ത്രവും ആയുധവുമാക്കുന്നുവെന്ന് പകൽവെളിച്ചം പോലെ ബോധ്യമാകുന്നു.

എന്നിട്ടോ?  

അതേ മുസ്ലികളോട്, അതേ പാർട്ടി അത്തരം പാർടികളോട് മുസ്ലിംകൾക്ക് കൂറില്ല എന്ന ഒരൊറ്റക്കാരണം വെച്ച് , മുസ്ലിംകളുടെ ഇന്ത്യാരാജ്യത്തോടുള്ള കൂറ് തെളിയിക്കാൻ ആവശ്യപ്പെടുന്നു.

അതേ മുസ്ലിംകളുടെ ഇന്ത്യാരാജ്യത്തോടുള്ള കൂറിനെ അവർ അവരുടെ മാത്രം അളവുകോൽ വെച്ച്സം ശയിക്കുന്നു, ചോദ്യം ചെയ്യുന്നു.

ഒന്ന് ചോദിക്കട്ടെ : 

ഈ പാർട്ടിയുടെ പ്രഖ്യാപിത നിലപാട് പോലെ തന്നെ രാഷ്ട്രീയമായും പ്രാതിനിധ്യത്തിനും പരിഗണിക്കപ്പെടാത്ത, മാനിക്കപ്പെടാത്ത, അരികുവൽക്കരിക്കപ്പെടുന്ന മുസ്ലിംകൾ എങ്ങിനെ ആ പാർട്ടിയോട് കൂറുള്ളവരാവും, അവരെങ്ങിനെ ആ പാർട്ടിയോട് തിരിച്ച് കൂറ് കാണിക്കും?

ആ പാർട്ടി കാട്ടുന്ന പാകിസ്താൻ വിരോധത്തിനുള്ളിലും ഒളിഞ്ഞുനിൽക്കുന്നത് സൗകര്യപൂർവ്വം അവർ ഇങ്ങ് ഇന്ത്യയിൽ നടത്താനുദ്ദേശിക്കുന്ന മുസ്ലിംവിരോധം മാത്രമെന്ന് മുസ്ലിംകൾക്ക് തോന്നിയാൽ എന്ത് ചെയ്യും ?

ചൈനയ്ക്കെതിരെ ആ പാർട്ടി തിരിയാത്തത് എന്തുകൊണ്ട് ?

ചൈന ഭൂമി അടിച്ചുകൊണ്ടുപോയാലും ചൈനയ്ക്കെതിരെ തിരിയില്ല, ആരോപണങ്ങൾ അടിച്ചുവിടില്ല.

കാരണം, ചൈനയെ വെച്ച് ഇവിടെ ഇന്ത്യയിൽ അവർക്ക് മുസ്ലിം വിരോധത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം കളിച്ച് വോട്ട് നേടാൻ സാധിക്കില്ല. 

പോരാത്തതിന് ചൈനയോട് കളിച്ചാൽ വിവരമറിയുകയും ചെയ്യും. 

ഒരു വിടുവായിത്തവും ചൈനയുടെ അടുക്കലും ചൈനയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇവിടെയും നടക്കില്ല.

പഹൽഗാം വിഷയത്തിൽ പോലും ചൈന അറിയിച്ച വിവരം കൂടിയാണ് പാക്കിസ്ഥാനിലൂടെ ഇന്ത്യ അറിഞ്ഞത്.

*******

പച്ചക്കളവ് ഉണ്ടാക്കലും പറയലും രാജ്യനിവാസികൾക്കിടയിൽ വെറുപ്പുണ്ടാക്കലും രാജനിവാസികളെ തമ്മിലടപ്പിച്ച് വിഭജിക്കലും ആണ് രാജ്യസ്നേഹമെന്ന് മനസ്സിലാക്കാൻ ഇന്ത്യൻ മുസ്ലിംകളും മറ്റ് മഹാ ഭൂരിപക്ഷം ജബങ്ങളെയും പോലെ പ്രയാസപ്പെടുന്നു..


No comments: