Saturday, May 17, 2025

കമ്യൂണിസവുമായി കൂട്ടിക്കെട്ടി ഇസ്ലാമിനെ നന്നാക്കിയതല്ല.

കമ്യൂണിസവുമായി ഇസ്ലാമിനേയും ഇസ്ലാമുമായി കമ്യൂണിസത്തെയും കൂട്ടിക്കെട്ടുന്നത് ഇസ്ലാമിനെയോ കമ്യൂണിസത്തെയോ വെളുപ്പിച്ച് നന്നാക്കാനല്ല.

രണ്ടും വെളുത്തതും നല്ലതും തന്നെയാണ്. 

രണ്ടും ഒരുപോലെ സാമ്രാജ്യത്വ അധികാര കച്ചവട സ്വാർത്ഥ താല്പര്യക്കാരുടെ കണ്ണിലെ കരടുകളാണ്.

ലക്ഷ്യവും ലക്ഷ്യബോധവും നഷ്ടപ്പെട്ട് വാലറ്റുപോകുന്ന കമ്യൂണിസത്തിന് കുറച്ചെങ്കിലും പ്രസക്തിയും മാന്യതയും ഇപ്പോഴും ഉണ്ട് എന്നത് കൊണ്ട് കൂടിയാണ്.

പ്രസക്തമായും ജീവനോടെയും നിലനിൽക്കുന്ന ഇസ്ലാമിന് പ്രത്യേകിച്ചെന്തെങ്കിലും കൂടുതൽ പ്രസക്തി നേടാൻ വേണ്ടി കൂട്ടിക്കെട്ടുന്നതല്ല.

ഇസ്ലാമിനോളം വരില്ല കമ്യൂണിസം ഒരുതരത്തിലും. 

കമ്യൂണിസം ഊഹവും സങ്കല്പവും മാത്രം. നടക്കുമോ, നടന്നോ എന്നുറപ്പില്ലാത്തത്. 

ജനാധിപത്യവും സോഷ്യലിസവും ഒക്കെ ഇങ്ങനെ തന്നെ. നടക്കുമോ, നടന്നോ, നശക്കുന്നുണ്ടോ എന്നുറപ്പില്ലാത്തത്.

മറുഭാഗത്ത് ഇസ്ലാം എന്നത് യഥാർത്ഥത്തിൽ ഉണ്ടായിരുന്നതും ഇപ്പോഴും ഉള്ളതും, നടപ്പിലുള്ളതും നടപ്പാവുന്നതും മാത്രം. കൃത്യമായ മാതൃകകളും മാർഗ്ഗനിർദ്ദേശങ്ങളും ജീവിതത്തിന്റെ മുഴുവൻ മേഖലകൾക്കും നൽകിക്കൊണ്ട്.

ആ നിലക്ക് ഇസ്ലാം സമഗ്രമാണ്, സമ്പൂർണമാണ്. 

ജീവിതത്തിന്റെ സർവ്വമേഖലയിലും സ്പർശിക്കാനും മാർഗനിർദേശങ്ങൾ നൽകാനും ഇസ്ലാമിനുണ്ട്.

വെറും രാഷ്ട്രീയവും സാമ്പത്തികവും മാത്രമല്ല ഇസ്ലാം കൈകാര്യം ചെയ്യുന്നത്; പകരം കച്ചവടവും കുടുംബവും വ്യക്തിജീവിതവും ആത്മീയതയും പരാത്രികതയും എല്ലാം കൂടിയാണ്. 

ഒന്നിനെ തൊട്ട് മറ്റുള്ളത് വിട്ടുകൊണ്ടല്ല ഇസ്ലാം. 

ജീവിതത്തിലെ എല്ലാം സ്പർശിച്ച് എല്ലാം ചേർത്തുപിടിച്ചുകൊണ്ടാണ് ഇസ്ലാം. 

ജീവിതമാകുന്ന ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളെയും ഒരുപോലെ കൈകാര്യം ചെയ്തുകൊണ്ട് ഇസ്ലാം.

എല്ലാ മതങ്ങളെയും കണ്ട് അതുപോലെയാണ് ഇസ്ലാമും എന്ന് തെറ്റിദ്ധരിച്ചേടത്താണ് പലരുടെയും പ്രശ്നം.

ഇസ്ലാം നിശ്ചയിച്ച സക്കാത്തിന്റെ കാര്യം തന്നെ നോക്കൂ: 

പലിശ നിഷിദ്ധമാക്കിയ കാര്യവും നോക്കൂ.

അറുക്കുന്നിടത്തും ഭക്ഷണം കഴിക്കുന്നിടത്തും ഇസ്ലാമുണ്ട്.

പെരുന്നാളിന് പോലും രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഓരോരുത്തരും അവരവരുടെ പേരിൽ രണ്ടര കിലോ വെച്ച് പാവങ്ങൾക്ക് ഭക്ഷണധാന്യം കൊടുക്കണം എന്ന് നിഷ്കർഷിച്ച തിനേക്കാൾ വലിയ സാമ്പത്തികമായ ഇടപെടൽ എവിടെ എങ്ങനെ നടത്താനാവും?

ഇസ്ലാം വെറുമൊരു ആചാര അനുഷ്ഠാന ആരാധന മതം അല്ലാത്തത് കൊണ്ടാണ് അങ്ങനെ.

സക്കാത്ത് തന്നെയും കൊടുക്കേണ്ട എട്ട് വിഭാഗങ്ങൾ ഉണ്ട്. 

ആ എട്ട് വിഭാഗങ്ങൾ ഇല്ലാതായാൽ സക്കാത്ത് രാജ്യത്തെ പൊതുകാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനുള്ളതാണ്.

സക്കാത്തിൽ രാജ്യവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും മനുഷ്യസ്നേഹവും കാരുണ്യവും നീതിയും എല്ലാം ഒരുമിച്ച് നിൽക്കുകയാണ്.

സക്കാത്ത് നിർബന്ധമാക്കിയത് പാവങ്ങളും പണക്കാരനും രണ്ട് തട്ടിൽ എപ്പോഴും നിലനിൽക്കണം എന്ന വർഗ്ഗസംഘട്ടന സിദ്ധാന്തത്തെ ശരിവെച്ചും ശരിവെക്കാനും അല്ല. 

പകരം വ്യത്യസ്ത വർഗ്ഗങ്ങൾ തേമ്മിലുള്ള സഹകരണം ഉറപ്പ് വരുത്താനും അവർ തമ്മിലുള്ള ദൂരവും അന്തരവും കുറക്കാനുമാണ്.

പാവപ്പെട്ടവനും പണക്കാരനും സ്വാഭാവികമായും ഇവിടെ ഉണ്ടാവുമെന്ന വസ്തുതക്ക് മുൻഗണന നൽകിക്കൊണ്ടാണ്, ആ വസ്തുതയെ കാല്പനികതക്ക് വേണ്ടി പോലും അവഗണിക്കാത്തത് കൊണ്ടാണ് സക്കാത്ത് നിർബന്ധമാക്കിയത് . 

കണ്ണിൻ മുൻപിലുള്ളതിനെ അവഗണിച്ച് സങ്കല്പത്തെ മുറുകിപ്പിടിക്കാൻ സക്കാത്ത് നിർബന്ധമാക്കുന്നത് വേണ്ടെന്ന് വെച്ചില്ല.

സക്കാത്ത് നിർബന്ധമാക്കിയത് പാവപ്പെട്ടവനും പണക്കാരനും എന്ന, തൊഴിലാളി മുതലാളി എന്ന, രണ്ട് വർഗ്ഗത്തെ ഇല്ലാതാക്കാനാണ്. 

സക്കാത്ത് നൽകുന്നത് ആരുടെയും ഔദാര്യമായല്ല, പകരം ഉള്ളവൻ ചെയ്യേണ്ട നിർബന്ധ ബാധ്യതയായും ഇല്ലാത്തവന് കിട്ടേണ്ട അവകാശമായും ആണ് 

എന്തുകൊണ്ടെന്നാൽ, വർഗ്ഗവിരുദ്ധതയെയും വർഗ്ഗസംഘട്ടനത്തെയും സ്വന്തം പ്രത്യേശാസ്ത്രം പണികഴിക്കാൻ ഇസ്ലാം അസ്ഥിവാരമാക്കിയിട്ടില്ല. 

പകരം മനുഷ്യസമൂഹത്തെ മുഴുവൻ ഒന്നായിക്കണ്ട്, ഒന്നായിത്തന്നെ അഭിസംബോധന ചെയ്യുകയാണ് ഇസ്ലാം ചെയ്തതും, ഇപ്പോഴും ചെയ്യുന്നതും .

വൈരുദ്ധ്യാത്മകത പറഞ്ഞ് , വൈരുധ്യങ്ങളിൽ അഭിരമിപ്പിച്ച് ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കാനല്ല, പകരം സമവായവും പൊരുത്തവും ഐക്യവും സാമ്യതകളും കണ്ടെത്തി ഒരുമിപ്പിച്ച് കൊണ്ടിപോകാനാണ് ഇസ്ലാമിന്റെ നീക്കം.

അത് തന്നെയാണ്, ഇസ്ലാമിന്റെ ഈ സമഗ്ര സമ്പൂർണ്ണ വീക്ഷണം തന്നെയാണ്, എല്ലാവരെയും പേടിപ്പിക്കുന്നതും ഇസ്ലാമിനെതിരെ എല്ലാവരേയും കൈമെയ് മറന്ന് ഒരുമിപ്പിക്കുന്നതും.

*******

അതുകൊണ്ട് തന്നെ ഇന്ന് എവിടെയും ഇസ്ലാമിക ഭരണം നടക്കുന്നില്ല. 

ഇസ്ലാമിക ഭരണം നടക്കാതിരിക്കാൻ മുതലാളിത്ത ഫാസിസിറ്റ് ശക്തികൾ മുഴുവൻ ഒരുപോലെ ഒറ്റക്കെട്ടാണ്. 

ഈയടുത്ത കാലം വരെ കമ്യൂണിസത്തിനെതിരെ നിന്നത് പോലെ തന്നെ. 

ആ നിലക്കുള്ള ഒരുതരം ഇസ്‌ലാം വിരുദ്ധ ശീതയുദ്ധം ലോകത്ത് വ്യക്തമായും കൃത്യമായും നിലനിൽക്കുന്നുണ്ട്.

Friday, May 16, 2025

ഇന്ത്യൻ മുസ്ലിംകൾ ആരും പാക്കിസ്ഥാൻ അനുകൂലികൾ അല്ല.

ഇന്ത്യൻ മുസ്ലിംകൾ ആരും പാക്കിസ്ഥാൻ അനുകൂലികൾ അല്ല. ഇന്ത്യൻ മുസ്ലിംകൾക്ക് പാക്കിസ്ഥാൻ അനുകൂലികൾ ആവേണ്ട കാര്യവുമില്ല.

പാക്കിസ്ഥാനെ ഇന്ത്യയിൽ വിഷയമാക്കിയാൽ നേട്ടമുണ്ടാക്കാനുള്ളവർ ആരാണ്?

അവരാണ് യഥാർത്ഥത്തിൽ ഇന്ത്യയിലെ പാകിസ്താൻ അനുകൂലികൾ.

അത്തരക്കാർക്കാണ് പാകിസ്താൻ ഇന്ത്യയിൽ പ്രശ്നം ഉണ്ടാക്കലും ഉണ്ടാക്കുന്നുവെന്ന് വരുത്തലും ആവശ്യം. അതുവെച്ച് ഇന്ത്യയിൽ അവരുടെ ശക്തിയും പിന്തുണയും അധികാരവും കൂട്ടിയെടുക്കാൻ.

പാകിസ്താൻ അനുകൂലികൾ ആവാതിരിക്കാൻ സ്വയം ഇന്ത്യയെ തെരഞ്ഞെടുത്തവരാണ് ഇന്ത്യൻ മുസ്ലിംകൾ 

തൽപരകക്ഷികളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇന്ത്യൻ മുസ്ലിംകളെ പാകിസ്താൻ അനുകൂലികൾ ആക്കാൻ ശ്രമിച്ചാലും ഇന്ത്യൻ മുസ്ലിംകൾ ആരും പാക്കിസ്ഥാൻ അനുകൂലികൾ ആവുകയില്ല. 

അതുകൊണ്ട് തന്നെ പാകിസ്താൻ ചെയ്യുന്ന എന്ത് തെണ്ടിത്തരത്തിനും ഇന്ത്യൻ മുസ്ലിംകൾ ഉത്തരം നൽകാൻ ബാധ്യസ്ഥരല്ല.

വർത്തമാനകാല ഇന്ത്യയിലുള്ള മുസ്ലിംകളിൽ 99 ൽ അധികം ശതമാനവും സ്വാതന്ത്ര്യാനന്തരവും ഇന്ത്യാപാക് വിഭജനത്തിന് ശേഷവും ജനിച്ചവർ മാത്രം. 

എന്നിരിക്കെ പാകിസ്താൻ വിഭജനം എന്തിന് , എന്ത്കൊണ്ട് എന്ന് പോലും അവരറിയണം എന്നില്ല.

ഇന്ത്യൻ മുസ്ലിംകൾ നോക്കുന്നത് പാക്കിസ്ഥാനിലേക്കല്ല. അവർ ജനിച്ചു ജീവിക്കുന്ന ഭൂമിയിലേക്കാണ്, ഇന്ത്യയിലേക്കാണ് അവർ നോക്കുന്നത്, അവർക്ക് നോക്കാനുള്ളത്.

എന്നിരിക്കെ എന്തിന് ചില കൂട്ടർ എപ്പോഴും പാക്കിസ്ഥാനിലേക്ക് നോക്കി പാക്കിസ്ഥാനെ കുറിച്ച് മാത്രം സംസാരിക്കുന്നു എന്നത് ഇന്ത്യൻ മുസ്ലിംകൾക്കറിയില്ല. 

ഇന്ത്യൻ മുസ്ലിംകൾക്ക് സംസാരിക്കാനുള്ളത് ഇന്ത്യയെ കുറിച്ചാണ്. 

കാരണം ഇന്ത്യൻ മുസ്ലിംകൾ  ജീവിക്കുന്നത് ഇന്ത്യയിലാണ് , അവർ സ്നേഹിക്കുന്നത് ഇന്ത്യയെയാണ്. 

ഇന്ത്യൻ മുസ്ലിംകൾ നോക്കുന്നത് ഇന്ത്യൻ ഭരണാധികാരികളുടെ പ്രവൃത്തികളിലേക്കാണ്. 

എന്തുകൊണ്ടെന്നാൽ, ഇന്ത്യൻ ഭരണാധികാരികളുടെ പ്രവൃത്തികളാണ് ഇന്ത്യയെ ഒരുമിച്ചു കൊണ്ടുപോകേണ്ടത്. 

ഇന്ത്യക്കാരായ എല്ലാവരെയും അവരെയും എതിരായും അനുകൂലമായും ബാധിക്കുന്നത്. ഇന്ത്യാരാജ്യത്തെ രക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് ഇന്ത്യൻ ഭരണാധികാരികളുടെ പ്രവൃത്തികളാണ്.

കാരണം, അവരറിയുന്ന ഒരു ലളിതമായ വസ്തുതയുണ്ട്. സ്വന്തം രാജ്യക്കാരായ ഇന്ത്യക്കാരെ മുഴുവൻ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാത്ത ഭരണാധികാരി ഇന്ത്യയെ നാശത്തിലേക്കായിരിക്കും കൊണ്ടുചെന്നെത്തിക്കുക. അത്തരം ഭരണാധികാരി ഇന്ത്യയെ ലോകത്ത് തന്നെ ഒറ്റപ്പെടുത്തും.

ഇന്ത്യയിലെ ഒരു പൗരനെന്ന നിലക്ക് ഒരഭിപ്രായം അനുകൂലമായും പ്രതികൂലമായും പറയാൻ ഇന്ത്യക്കാരായ ആരെയും പോലെ ഇന്ത്യൻ മുസ്ലീമിനും സാധിക്കേണ്ടതുണ്ട്. 

അങ്ങനെ അനുകൂലമായോ പ്രതികൂലമായോ എന്തെങ്കിലും പറയുമ്പോൾ പേര് മുസ്ലീം പേരാകുന്നത് കൊണ്ട് മാത്രം പാകിസ്താൻ ചെയ്യുന്നതിന്റെ പാപഭാരം അവന്റെ തലയിലിടുന്ന പ്രവണത ആര് തുടങ്ങിവെച്ചതാണ്?

അങ്ങനെ മുസ്ലീം പേരുകൾ കാണുന്ന മാത്രയിൽ, ഒരു മുസ്ലീം പേരുള്ളവൻ എന്ത് പറഞ്ഞാലും, “നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ” എന്ന് പറയുന്നതിന്റെ പിന്നിലെ ന്യായവും ചേതോവികാരവും എന്താണ്? 

അങ്ങനെ “നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ”  എന്ന് പറയാനുള്ള അധികാരം ആരാണ്, ആർക്കാണ് നൽകിയത്?

അങ്ങനെ “നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ”  എന്ന് പറയുന്നവർ യഥാർത്ഥത്തിൽ ഇന്ത്യക്കാർക്കിടയിൽ വല്ലാത്തൊരു വിഭജനം തന്നെയല്ലേ ഉണ്ടാക്കുന്നത്?

ഇന്ത്യൻ മുസ്ലിംകൾ പാക്കിസ്ഥാൻ അനുകൂലികളാണെന്ന് വരുത്തൽ ഇവിടത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനവും പ്രത്യേശാസ്ത്രവും ആയി മാറിയിരിക്കുന്നത് പോലെ തോന്നുന്നു.

ഭരണത്തോടും ഭരണകൂട നെറികേടിനോടും ഉള്ള ആരുടെയും ന്യായമായ എതിർപ്പിനെ, ആ നെറികേട് മൂലം സ്വന്തം രാജ്യത്ത് അവരനുഭവിക്കുന്ന വിവേചനത്തോടുള്ള വീർപ്പുമുട്ടലിനെ രാജ്യത്തോടുള്ള അവരുടെ കൂറില്ലായ്മയായും പാകിസ്താൻ കൂറായും ചിത്രീകരിക്കുന്നത് എന്തിനാണ്?

രാജ്യത്തെ സ്നേഹിക്കുന്ന ആരും ഭരണകൂടത്തിന്റെയും ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയുടെയും തെറ്റുകളെ കണ്ടില്ലെന്ന് നടിക്കില്ല, വിമർശിക്കും, തിരുത്താൻ ശ്രമിക്കും. 

കാരണം രാജ്യമെന്നാൽ ഭരണകൂടമോ ഭരണകൂട പാർട്ടിയോ അല്ല.

രാജ്യത്തെ അറിഞ്ഞ് സ്നേഹിക്കുന്നവർ ഭരിക്കുന്ന പാർട്ടിയെയും, ആ പാർട്ടി ഏതായാലും, അവരുണ്ടാക്കി വിടുന്ന പച്ചക്കളവുകളെയും സംശയിക്കും, വെറുക്കും. 

ഭരണകൂടത്തെയും ഭരണകൂട പാർട്ടിയെയും അവരുടെ കുതന്ത്രങ്ങളെയും സംശയിക്കുന്നതും വെറുക്കുന്നതും രാജ്യവിരുദ്ധതയല്ല, 

അങ്ങനെ സംശയിക്കുന്നതിനെയും വെറുക്കുന്നതിനെയും രാജ്യവിരുദ്ധതയായി മനസ്സിലാക്കരുത്, നിർവ്വചിക്കരുത്. 

ഭരണകൂടത്തെയും ഭരണകൂട പാർട്ടിയെയും അവരുടെ കുതന്ത്രങ്ങളെയും സംശയിക്കുന്നതും വെറുക്കുന്നതും രാജ്യവിരുദ്ധതയായി കാണുന്നത് ഭരണകൂടത്തെയും ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയെയും ദുഷിപ്പിക്കലാണ്.

രാജ്യമെന്നാൽ പാർട്ടിയും പാർട്ടിക്ക് വേണ്ടി മാത്രം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന നേതാക്കളും അല്ല. 

അത് ഇരുപത്തിനാല് മണിക്കൂറും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി തന്നെ ആയാലും ശരി. 

പ്രധാനമന്ത്രിയും ജനങ്ങളാൽ ചോദ്യംചെയ്യപ്പെടേണ്ട ജനങ്ങളാൽ മാത്രം നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ്.

രാജ്യമെന്നത് ആദ്യമായും അവസാനമായും ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ഉണ്ടാക്കിയതാണ്. 

അല്ലാതെ രാജ്യത്തിന് വേണ്ടി രാജ്യം ജനങ്ങളെ ഉണ്ടാക്കിയതല്ല. 

രാജ്യത്തിന് വേണ്ടി ജനങ്ങളല്ല, ജനങ്ങൾക്ക് വേണ്ടി രാജ്യമാണ്. 

ജീവിക്കുന്നതും ജീവിക്കേണ്ടതും ജനങ്ങളാണ്, രാജ്യമല്ല.

രാജ്യത്തിന് ജീവനില്ല, ജീവനുള്ളത് ജനങ്ങൾക്ക് മാത്രം.

പച്ചക്കളവുകളും വെറുപ്പ് രാഷ്ട്രീയവും ആര് കളിച്ചാലും അതിനെ ഒരുനിലക്കും സഹിക്കാൻ സാധിക്കാത്തതിനെ പാക്കിസ്ഥാൻ പ്രേമമായി ചിത്രീകരിക്കരുത്.

ഇന്ത്യക്കാരനാവാൻ അയൽരാജ്യവിരോധം നിർബന്ധമാണ്, അയൽരാജ്യങ്ങളെ കുറിച്ച് കളവ് പറയുക നിർബന്ധമാണ് എന്ന ദേശീയതക്കുള്ള നിർവചനം മനസ്സിലാക്കാൻ പ്രയാസമുള്ളവരുണ്ടാവുക സാധാരണം.

അയൽരാജ്യങ്ങളെ മുഴുവൻ ശത്രുക്കളാക്കി മാറ്റേണ്ടി വരുന്ന ഇന്ത്യയെയും ഇന്ത്യൻ വിദേശകാര്യനയത്തെയും ചോദ്യംചെയ്യുന്നത് ഇന്ത്യയോടുള്ള സ്നേഹമാണ്.

ജീവിക്കുന്ന രാജ്യം മാറിയത് കൊണ്ട് മാത്രം മറ്റുരാജ്യങ്ങളിലുള്ളവരെ മുഴുവൻ വെറുക്കുന്നവരാവുക എന്ന സങ്കുചിത ദേശീയതയെ ഉൾകൊള്ളുക എന്നത് “വസുധൈവ കുടുംബകവും” “ലോകാ സമസ്താ സുഖിനോ ഭവന്തുവും“ പഠിച്ചുമനസ്സിലാക്കിയ ആർക്കും ഉൾക്കൊള്ളാനാവുക ബുദ്ധിമുട്ട് തന്നെയാണ്. 

പച്ചക്കളവും വെറുപ്പും മുസ്ലിംവിരോധവും മാത്രം ഇവിടത്തെ രാഷ്ട്രീയം ആയുധമാക്കുന്നു, പ്രത്യേശാസ്ത്രവും ആദർശവും ആക്കുന്നു എന്ന് ആർക്കെങ്കിലും തോന്നിയാൽ (പ്രത്യേകിച്ചും ഇന്ത്യൻ മുസ്ലിംകൾക്ക് അങ്ങനെ തോന്നിയാൽ ) ആരെയും കൂറ്റം പറയാൻ കഴിയില്ല.

രാജ്യത്തിനകത്ത് മുസ്ലിം വിരോധത്തിന് ആക്കംകൂട്ടാൻ വേണ്ടി മാത്രം കൂടിയയാണോ എപ്പോഴും ആരോപണം പാക്കിസ്ഥാനെതിരെ നീളുന്നത് എന്നതും അതുകൊണ്ട് തന്നെ സംശയിക്കപ്പെടും.

തൽപരകക്ഷികൾ ഇന്ത്യയിൽ ഉണ്ടാക്കാനും ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്ന മുസ്ലീംവിരോധത്തിന് പാകിസ്താനെ ചൂണ്ടുന്നത് സഹായകമാകും എന്ന ഒരൊറ്റക്കാരണം കൊണ്ടുണ്ടാവുന്ന പാകിസ്താൻ വിരോധമാണോ എന്നത് ന്യായമായും ഉണ്ടാവുന്ന, ഉണ്ടാവേണ്ട സംശയം തന്നെയാണ്.

ഇന്ത്യയിൽ കാര്യമായും നടക്കുന്നത് അതുകൊണ്ട് തന്നെ ആ ഒരൊറ്റ കാര്യമാണെന്ന് സ്വതന്ത്രമായി കാര്യങ്ങളെ നിരീക്ഷിക്കുന്ന ആർക്കും തോന്നിപ്പോകുന്നു.

ചില പ്രത്യേക പാർട്ടികൾ മുസ്ലിംവിരോധം മാത്രം രാഷ്ട്രീയ പ്രത്യേശാസ്ത്രവും ആയുധവുമാക്കുന്നുവെന്ന് പകൽവെളിച്ചം പോലെ ബോധ്യമാകുന്നു.

എന്നിട്ടോ?  

അതേ മുസ്ലികളോട്, അതേ പാർട്ടി അത്തരം പാർടികളോട് മുസ്ലിംകൾക്ക് കൂറില്ല എന്ന ഒരൊറ്റക്കാരണം വെച്ച് , മുസ്ലിംകളുടെ ഇന്ത്യാരാജ്യത്തോടുള്ള കൂറ് തെളിയിക്കാൻ ആവശ്യപ്പെടുന്നു.

അതേ മുസ്ലിംകളുടെ ഇന്ത്യാരാജ്യത്തോടുള്ള കൂറിനെ അവർ അവരുടെ മാത്രം അളവുകോൽ വെച്ച്സം ശയിക്കുന്നു, ചോദ്യം ചെയ്യുന്നു.

ഒന്ന് ചോദിക്കട്ടെ : 

ഈ പാർട്ടിയുടെ പ്രഖ്യാപിത നിലപാട് പോലെ തന്നെ രാഷ്ട്രീയമായും പ്രാതിനിധ്യത്തിനും പരിഗണിക്കപ്പെടാത്ത, മാനിക്കപ്പെടാത്ത, അരികുവൽക്കരിക്കപ്പെടുന്ന മുസ്ലിംകൾ എങ്ങിനെ ആ പാർട്ടിയോട് കൂറുള്ളവരാവും, അവരെങ്ങിനെ ആ പാർട്ടിയോട് തിരിച്ച് കൂറ് കാണിക്കും?

ആ പാർട്ടി കാട്ടുന്ന പാകിസ്താൻ വിരോധത്തിനുള്ളിലും ഒളിഞ്ഞുനിൽക്കുന്നത് സൗകര്യപൂർവ്വം അവർ ഇങ്ങ് ഇന്ത്യയിൽ നടത്താനുദ്ദേശിക്കുന്ന മുസ്ലിംവിരോധം മാത്രമെന്ന് മുസ്ലിംകൾക്ക് തോന്നിയാൽ എന്ത് ചെയ്യും ?

ചൈനയ്ക്കെതിരെ ആ പാർട്ടി തിരിയാത്തത് എന്തുകൊണ്ട് ?

ചൈന ഭൂമി അടിച്ചുകൊണ്ടുപോയാലും ചൈനയ്ക്കെതിരെ തിരിയില്ല, ആരോപണങ്ങൾ അടിച്ചുവിടില്ല.

കാരണം, ചൈനയെ വെച്ച് ഇവിടെ ഇന്ത്യയിൽ അവർക്ക് മുസ്ലിം വിരോധത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം കളിച്ച് വോട്ട് നേടാൻ സാധിക്കില്ല. 

പോരാത്തതിന് ചൈനയോട് കളിച്ചാൽ വിവരമറിയുകയും ചെയ്യും. 

ഒരു വിടുവായിത്തവും ചൈനയുടെ അടുക്കലും ചൈനയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇവിടെയും നടക്കില്ല.

പഹൽഗാം വിഷയത്തിൽ പോലും ചൈന അറിയിച്ച വിവരം കൂടിയാണ് പാക്കിസ്ഥാനിലൂടെ ഇന്ത്യ അറിഞ്ഞത്.

*******

പച്ചക്കളവ് ഉണ്ടാക്കലും പറയലും രാജ്യനിവാസികൾക്കിടയിൽ വെറുപ്പുണ്ടാക്കലും രാജനിവാസികളെ തമ്മിലടപ്പിച്ച് വിഭജിക്കലും ആണ് രാജ്യസ്നേഹമെന്ന് മനസ്സിലാക്കാൻ ഇന്ത്യൻ മുസ്ലിംകളും മറ്റ് മഹാ ഭൂരിപക്ഷം ജബങ്ങളെയും പോലെ പ്രയാസപ്പെടുന്നു..


Tuesday, May 13, 2025

യുദ്ധാന്തരീക്ഷം ഒഴിവായിക്കിട്ടി. എന്നാലും ചില ചോദ്യങ്ങൾ.

യുദ്ധാന്തരീക്ഷം ഒഴിവായിക്കിട്ടി. 

വളരേ വലിയ ആശ്വാസം. 

നാടിനെ സ്നേഹിക്കുന്ന, നാട്ടുകാരെ സ്നേഹിക്കുന്ന ആരെയും ആശ്വസിപ്പിക്കുന്നത്. 

വെറുപ്പും വിദ്വേഷവും അക്രമവും വിഭജനവും കൊണ്ട് നാടിനെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കലും ഭീഷണിപ്പെടുത്തലും ആണ് രാജ്യസ്നേഹം എന്ന് വിശ്വസിക്കുന്നവർക്ക് യുദ്ധാന്തരീക്ഷം ഒഴിവാക്കുന്നത് ഒട്ടും ഇഷ്ടപ്പെട്ടുകൊള്ളണം എന്നില്ല. 

വികാരം കൊണ്ട് ചിന്തിക്കുന്നവർക്ക് വിവേകം കൊണ്ട് ചെയ്യുന്നതും പറയുന്നതും മനസ്സിലാവില്ല.

കാരണം, അവർക്ക് :

ജനാധിപത്യമെന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും നടക്കുന്ന ജനാധിപത്യനിഷേധമാണ്. ഏതെങ്കിലും പാർട്ടിയുടെ മാത്രം ആധിപത്യമാണ്.

സ്വാതന്ത്ര്യമെന്നാൽ സ്വാതന്ത്ര്യനിഷേധമാണ്. ഏതെങ്കിലും പാർട്ടിക്ക് മാത്രമുള്ള സ്വാതന്ത്ര്യമാണ്.

ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ഉണ്ടാക്കിയ അതിർത്തികളുള്ള രാജ്യമെന്നല്ല, പകരം, രാജ്യത്തിന് വേണ്ടി വെട്ടിമുറിക്കപ്പെടുന്ന ജനങ്ങൾ എന്നതാണ്.

അഭിപ്രായസ്വാതന്ത്ര്യമെന്നാൽ അഭിപ്രായങ്ങളെയും വാർത്തകളെയും വാർത്താമാധ്യമങ്ങളെയും പേടിക്കലും തടയലും നിരോധിക്കലും തമസ്കരിക്കലും ആണ്.

എന്തായാലും, യുദ്ധാന്തരീക്ഷം നീങ്ങിക്കിട്ടി. നമ്മുടെ ഭരണകർത്താക്കൾക്ക് കിട്ടിയ തിരിച്ചറിവും വിവേകവും കൊണ്ട് മാത്രം.

പക്ഷെ പഹൽഗാം ഭീകരവാദികൾ ചെയ്ത അക്രമം മുന്നിൽ വെച്ച് വലിയൊരു പാഠമായി നമ്മളെല്ലാവരും ഒരുപോലെ അറിയണം : 

സ്വദേശീയരായാലും വിദേശീയരായാലും മതം പറഞ്ഞും ചോദിച്ചും കൊല്ലുന്നത്, രാഷ്ട്രീയം പറയുന്നത്, രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്, കലാപങ്ങളുണ്ടാക്കുന്നത് , കച്ചവടങ്ങൾ ബഹിഷ്കരിക്കുന്നത്, ബുൾഡോസർ പ്രോയോഗിക്കുന്നത് എല്ലാം കൊടുംഭീകരർക്ക് മാത്രം ചെയ്യാൻ സാധിക്കുന്നതും രാജ്യത്തെയും മനുഷ്യത്വത്തെയും പിന്നോട്ട് മാത്രം നയിക്കുന്നതും മാത്രമായ കാര്യങ്ങളെന്ന്.

അങ്ങനെ വരുമ്പോൾ ഏതെങ്കിലും ഘട്ടത്തിൽ നമ്മുടെ തന്നെ കാലിനടിയിൽ നിന്ന് മണൽ നീങ്ങും. നാം തുടങ്ങിവെക്കുന്നത് നമ്മെതന്നെ തിരിഞ്ഞുകടിക്കും.

അങ്ങനെ, നമ്മുടെ തന്നെ കാലിനടിയിൽ നിന്ന് മണൽ നീങ്ങുമെന്നായാൽ ചെയ്തുവന്നതെല്ലാം വിട്ട്, നഷ്ടം മാത്രം ലാഭമാക്കി പിൻവലിയുക മാത്രമേ നിർവ്വാഹമുണ്ടാവുകയുളളൂ. പക്ഷേ പലപ്പോഴും പിൻവലിയുക പോലും സാധിക്കാത്തവിധം ചിലപ്പോൾ സമയം വൈകിപ്പോകും.

പലതും കണക്കുകൂട്ടി നമ്മൾ കയറെടുത്തുപോയി എന്നത് ശരി തന്നെയാവും. 

പക്ഷേ നാം പ്രതീക്ഷിച്ചതിനും മനസ്സിലാക്കിയതിനും നേർവിപരീതമായി കാള പ്രസവിക്കില്ല എന്ന് മാറ്റാരെങ്കിലും പറഞ്ഞിട്ടായാലും അറിയുമ്പോൾ എടുത്തുപോയ കയറുമായി സ്വയം മടങ്ങുകയേ നമുക്കെന്നല്ല ആർക്കും നിർവ്വാഹമുണ്ടാവുകയുളളൂ.

അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ ഒരു യുദ്ധമാക്കാൻ ഒരുനിലക്കും ഉദ്ദേശിച്ചിട്ടില്ലാത്ത നമുക്ക് ഒരു യുദ്ധ സാധ്യത  ഇല്ലാതായി എന്നത് വല്ലാത്ത ആശ്വാസം നൽകേണ്ടത് തന്നെയാണ്.

എല്ലാം കെട്ടടങ്ങുമ്പോൾ നാം നിർബന്ധമായും നമ്മോട് തന്നെ നീതിപുലർത്തുംവിധം നമ്മുടെ തന്നെ മനസ്സാക്ഷിയുടെ മുൻപിൽ ശരി പറയും വിധം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. 

പഹൽഗാം ഭീകരക്രമണം നടത്തിയത് യഥാർത്ഥത്തിൽ ആരായിരുന്നു എന്ന് നാം ശരിക്കും കണ്ടെത്തണം, അവരെ പിടികൂടണം.

നമ്മുടെ തന്നെ നാടിന്റെ നന്മക്കും നാട്ടുകാരുടെ സുരക്ഷിതത്വത്തിനും ശരിയായ ദിശയിലേക്കുള്ള മുന്നോട്ടുള്ള പോക്കിനും വേണ്ടി തന്നെ നാം ആ ഭീകരരെ കണ്ടെത്തണം, പിടികൂടണം, മുഴുവൻ വിവരങ്ങളും അറിയണം.

ധൃതിപ്പെട്ട് നടക്കുന്ന വെറും മുൻവിധികളെ മാറ്റിവെച്ച് തന്നെ ആ ഭീകരാക്രമണം യഥാർത്ഥത്തിൽ നടത്തിയത് പുറത്ത് നിന്ന് വന്ന ഭീകരരാണോ അതല്ലെങ്കിൽ രാജ്യത്തിനകത്ത് തന്നെ ഉള്ള ഭീകരരാണോ എന്നും വേർതിരിച്ചു മനസ്സിലാക്കാൻ നാം ശ്രമിക്കണം. 

കാരണം, അതിർത്തികടന്ന് ഏകദേശഗം ഇരുന്നൂറ് കിലോമീറ്ററോളം സഞ്ചരിച്ചു തിരിച്ചു സുരക്ഷിതമായി അതിർത്തികടന്ന് പോവുക എന്നത് പുറത്തുനിന്ന് വന്നവർക്ക് കാശ്മീർ പോലുള്ള സുരക്ഷാഭാടന്മാർ നിറഞ്ഞ ഒരു സംസ്ഥാനത്ത് എളുപ്പമുള്ള കാര്യമല്ല, എളുപ്പമുള്ള കാര്യമാവാൻ പാടില്ല.

രാജ്യത്തിന്റെ ഉള്ളിൽ നിന്നുള്ളവർ തന്നെയാണെങ്കിൽ അവർ നമ്മുടെ സുരക്ഷാഭാടന്മാരെയും കയ്യിലെടുത്തവരോ വഞ്ചിച്ചവരോ ആയ കൊടുംഭീകരരായ കള്ളന്മാരായിരിക്കും. 

കാവൽക്കാരായി വേഷംകെട്ടാൻ വരെ ധൈര്യം കാണിക്കുന്ന കള്ളന്മാരായിരിക്കും അവർ.

പ്രത്യേകിച്ചും, പാക്കിസ്താൻ അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പിൽ അവരുടേതായ തെളിവുകളും ന്യായങ്ങളും വെച്ച് പൂർണമായും ഔദ്യോഗികമായും പരസ്യമായും പഹൽഗാം ഭീകരക്രമണത്തിലെ അവരുടെ പങ്ക് നിഷേധിക്കുന്ന സ്ഥിതിക്ക്.

പാക്കിസ്ഥാനാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും ചെറിയ തെളിവെങ്കിലും ആ വിഷയത്തിൽ നൽകാൻ നമുക്ക് കഴിയണം, പ്രത്യേകിച്ചും പാക്കിസ്താൻ അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിൽ വെച്ച് നമ്മെ വെല്ലുവിളിച്ച സ്ഥിതിക്ക് നാം അത് നൽകണം.

സ്വന്തം നാട്ടുകാരെയും അന്താരാഷ്ട്രസമൂഹത്തെയും ഒരുപോലെ തെളിവ് നൽകി നാം ബോധ്യപ്പെടുത്തണം.

പ്രത്യേകിച്ചും അന്താരാഷ്ട്രസമൂഹം ഇന്ത്യയെ പിന്തുണക്കുന്ന സ്ഥിതിക്ക്.

അന്താരാഷ്ട്രസമൂഹം ഇന്ത്യയെ വിലമതിക്കുന്നുവെന്ന് നാം അവകാശപ്പെടുന്ന സ്ഥിതിക്ക്.

അന്താരാഷ്ട്രസമൂഹം ഇന്ത്യ പറയുന്നത് അംഗീകരിച്ചുകൊണ്ട് ഇന്ത്യയോടൊപ്പം ഉണ്ടെന്ന് നാം വിശ്വസിക്കുന്ന സ്ഥിതിക്ക്, വിശ്വസിപ്പിക്കുന്ന സ്ഥിതിക്ക്.

അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദവും മുന്നറിയിപ്പും ഈ യുദ്ധം പെട്ടെന്ന് നിർത്തിവെക്കുന്നതിൽ നമുക്ക് സഹായാകമായിട്ടുണ്ടെങ്കിൽ.

ഭീകരാക്രമണം സംഭവിച്ചു വെറും കുറച്ചു മിനുട്ടിനുള്ളിൽ FIR തകയ്യാറാക്കിയ ഉദ്യോഗസ്ഥരെ നാം സംശയിക്കണം. 

അതും മണിക്കൂറുകൾ കഴിഞ്ഞ് മാത്രമാണ് പട്ടാളത്തിനും പോലീസിനും സംഭവം നടന്ന സ്ഥലത്ത് എത്തിച്ചേരൻ കഴിഞ്ഞുള്ളവെങ്കിൽ പ്രത്യേകിച്ചും FIR തയ്യാറാക്കിയ വേഗതയെ ചോദ്യംചെയ്തുകൊണ്ട് തന്നെ നാം അന്വേഷണം തുടങ്ങണം, ആ വഴിയിൽ ഉദ്യോഗസ്ഥരെ സംശയിക്കണം, ചോദ്യം ചെയ്യണം.

എന്ത് തെളിവിന്റെയും വികാരത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അത്രവേഗം FIR അവർ തയ്യാറാക്കിയത് എന്നന്വേഷിച്ച് കണ്ടെത്തണം.

അത്രവേഗം FIR തയ്യാറാക്കാൻ അവരെ സഹായിക്കുംവിധം എന്തെങ്കിലും മുൻകൂട്ടി നടന്നോ, പദ്ധതി തയ്യാറായിരുന്നോ എന്നറിയണം. 

ഉള്ളിലുള്ളവർ നടത്തിയ ഭീകരക്രമണം ആയത് കൊണ്ടായിരുന്നുവോ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലക്കുള്ള FIR എത്രയും പെട്ടെന്ന് ഇങ്ങനെ തയ്യാറായത്, തയ്യാറാക്കാൻ സാധിച്ചത് എന്നും നാം അന്വേഷിച്ചു കൊണ്ടെത്തണം.

ഇന്ത്യക്കുള്ളിൽ ഹിന്ദു-മുസ്ലിം വിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്നവർ ആരാണ്? 

ഇന്ത്യക്കുള്ളിൽ തന്നെയുള്ള, അങ്ങനെ ഹിന്ദു-മുസ്ലിം വിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്ന ഏതെങ്കിലും വിഭാഗമാണോ ഈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് എന്ന് രാജ്യസുരക്ഷക്ക് പ്രാധാന്യം കൊടുത്ത് തന്നെ നാം അന്വേഷിക്കണം. 

ഇന്ത്യക്കുള്ളിൽ തന്നെയുള്ള ഹിന്ദു-മുസ്ലിം വിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്ന ഏതെങ്കിലും വിഭാഗമാണ് ഈ ഭീകരാക്രമണത്തിന് പിന്നിലെങ്കിൽ നാം വലിയ അപകടത്തിലാണെന്ന് മബസ്സിലാക്കി തന്നെ ഗൗരവപൂർവ്വം അന്വേഷിക്കണം.

പുറത്തത്തുള്ള ശത്രുവിനെക്കാൾ പതിൻമടങ്ങ് അപകടകാരിയാവും ഉള്ളിൽ പതുങ്ങിനിൽക്കുന്ന ഈ ശത്രുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ അന്വേഷിക്കണം. 

സംരക്ഷകരെന്ന് തോന്നിപ്പിച്ചു കൊണ്ട് നശിപ്പിക്കുന്ന ശത്രു ആവും ഉള്ളിൽ നിന്നുള്ള ഈ ശത്രുവെന്ന് കണ്ട് പേടിച്ചു തന്നെ അന്വേഷിക്കണം.

മതവിഭജനം കൊണ്ട് നേട്ടമുണ്ടാക്കുന്നവർ ആയതുകൊണ്ടായിരിക്കുമോ ഈ ഭീകരകൃത്യം ചെയ്തവർ അത് ചെയ്യുമ്പോൾ കൃത്യമായും മതം ചോദിച്ചു എന്ന് വന്നത്?  

അതുകൊണ്ട് മാത്രമായിരിക്കുമോ മതം ചോദിച്ചുകൊണ്ട് ആളുകളെ തെരഞ്ഞുപിടിച്ചു കൊന്നുവെന്ന് വന്നതും, ആ വാർത്ത അപ്പടി തന്നെ ഇന്ത്യയാകെ കാട്ടുതീ പോലെ കാത്തിപ്പടരുംവിധം പ്രചരിപ്പിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതും?

Friday, May 9, 2025

യുദ്ധം കളിയല്ല. യുദ്ധം ആര് നടത്തിയാലും കൈവിട്ട കളിയാണ്.

യുദ്ധം കളിയല്ല. 


യുദ്ധം ആര് നടത്തിയാലും കൈവിട്ട കളിയാണ്, കൈവിട്ട കളിയായി മാറും.


യുദ്ധം ആര് നടത്തിയാലും കളവും അവിവേകവും വികാരവും വാപൊളിക്കും, ജ്വലിച്ച് നിൽക്കും, സത്യത്തിന്റെയും വിവേകത്തിന്റെയും വായടപ്പിക്കും.


ഒന്നോർത്തുനോക്കൂ: ഒന്നും മനസ്സിലാവാത്ത സാധാരണ ജനങ്ങളിൽ കളവും അവിവേകവും വികാരവും സന്നിവേശിപ്പിച്ചാലുണ്ടായേക്കാവുന്ന ദുരന്തം. 


അരാജകത്വം,കലാപം.


അതുകൊണ്ട് തന്നെ ഇന്ത്യയുടെ നിലപാട് കൃത്യമാണ്, വ്യക്തമാണ്, വിവേകപൂർണ്ണമാണ്.


ഇന്ത്യ നടത്തുന്നത് യുദ്ധമല്ല.


എന്നത്തെയും പോലെ ഇന്ത്യ പക്വതയോടെ വിവേകത്തോടെ യുദ്ധം ചെയ്യാതെ പെരുമാറുന്നു. 


ഇന്ത്യ ചെയ്യുന്നതെന്തായാലും ഇന്ത്യ യുദ്ധം ചെയ്യുന്നില്ല, ഇന്ത്യ യുദ്ധമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ല. 


ഇന്ത്യ തീവ്രവാദകേന്ദ്രങ്ങളെ മാത്രം ഉന്നംവെച്ചു. 


ഇന്ത്യ തീവ്രവാദത്തെയും ഭീകരവാദത്തെയും ഉന്മൂലനം ചെയ്യാൻ മാത്രം ശ്രമിക്കുന്നു, 


ഇന്ത്യ തീവ്രവാദത്തെയും ഭീകരവാദത്തെയും ഉന്മൂലനം ചെയ്യാൻ വേണ്ടി മാത്രം കൃത്യമായ ലക്ഷ്യം വെച്ച് ആക്രമിക്കുന്നു.


ഇന്ത്യ തീവ്രവാദകേന്ദ്രങ്ങളെ മാത്രം ആക്രമിക്കുന്നു.


ഇന്ത്യയിലെ തന്നെയും ഒരു വാർത്താമാധ്യമവും ഇന്ത്യയുടെ പക്വതയും വിവേകവും നിറഞ്ഞ ഈ കാര്യം ഊന്നിപ്പറയുന്നില്ല. 


വാർത്താമാദ്ധ്യമങ്ങൾ ഇവിടെ ഇന്ത്യ നടത്തുന്നത് യുദ്ധമാണെന് തെറ്റായി വരുത്തുന്നു.


യുദ്ധം ആരും കൊതിക്കേണ്ടതും കൊതിയോടെ കാത്തിരിക്കേണ്ടതുമല്ല എന്നത് ഇന്ത്യ കൃത്യമായും സൂചിപ്പിക്കുന്നു, സൂചനയാക്കി മാറ്റുന്നു ഇന്ത്യ. 


പക്ഷേ വിവരംകെട്ട, ദിശയറിയാത്ത വാർത്താമാധ്യമങ്ങൾക്ക് അത് മനസ്സിലാവുന്നില്ല. 


വാർത്താമാധ്യമങ്ങൾ ഇതിനെ യുദ്ധമാക്കി മാറ്റുന്നു.


എന്നിട്ടോ? 


നടക്കാത്ത യുദ്ധത്തെ ഉണ്ടാക്കി ആ യുദ്ധത്തെ തെരഞ്ഞെടുപ്പ് പ്രചാരണം പോലെയാക്കി മാറ്റുന്നു വാർത്താമാധ്യമങ്ങൾ. ഫുബോൾ കളിയുടെ കമാന്ററി പറയുന്ന ലാഘവത്വത്തോടെ എന്തും ഏതും പറഞ്ഞ് പിരികയറ്റുന്നു.


അങ്ങനെ , ആർക്കും ഇഷ്ടമല്ലാത്ത, ആർക്കും വേണ്ടാത്ത, എല്ലാവർക്കും നഷ്ടവും നാശവും മാത്രം ഫലമാക്കുന്ന യുദ്ധത്തെ വാർത്താമാധ്യങ്ങൾ ഉണ്ടാക്കുന്നു, യുദ്ധമുണ്ടാവാൻ ജനങ്ങളെ കൊതിപ്പിക്കുന്നു, ഉണ്ടാവാത്ത യുദ്ധത്തെ ഉണ്ടെന്ന് വരുത്തുംവിധം പറഞ്ഞുപെരുപ്പിക്കുന്നു. 


വാർത്താമാധ്യങ്ങൾ പറഞ്ഞുപെരുപ്പിച്ച് യുദ്ധമല്ലാത്തതിനെ യുദ്ധമാക്കി നിലവിൽ തന്നെ മാറ്റിക്കഴിഞ്ഞു. 


ഇല്ലാത്തതും ഉള്ളതും വ്യവച്ഛേദിച്ച് പറയാതെ കലക്കിപ്പറഞ്ഞ്, ഇല്ലാത്ത യുദ്ധം ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെ വാർത്താമാധ്യങ്ങൾ കോരിത്തരിപ്പിക്കുന്നു.


ഇക്കാലമത്രയും ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നത് പോലെ മാത്രമായിരുന്നു യുദ്ധം.


ദൂരെനിന്ന് നോക്കി നിൽക്കുക മാത്രമേ നമുക്ക് യുദ്ധത്തിന്റെ കാര്യത്തിൽ ഇക്കാലമത്രയും ചെയ്യേണ്ടിവന്നിട്ടുള്ളൂവായിരുന്നു.


പക്ഷേ, അങ്ങനെ നോക്കിച്ചിരിക്കുന്ന മട്ടിൽ നോക്കിച്ചിരിക്കേണ്ട കാര്യമല്ല യുദ്ധം നമ്മുടെ വീടുകളിൽ എത്തുമ്പോൾ.


യഥാർത്ഥത്തിൽ പക്വതയും വിവേകവും നിയന്ത്രണവും കാണിക്കുന്ന ഇന്ത്യയെ വരച്ചുകാണിക്കാൻ സാധിക്കാത്തവിധം വാർത്താമാദ്ധ്യങ്ങൾ തന്നെ വാർത്താമാദ്ധ്യങ്ങളെ ഹൈജാക്ക് ചെയ്തിരിക്കുന്നു. 


മാറ്റിയൊന്നും പറയാൻ സാധിക്കാത്ത വിധം ഹൈജാക്ക് ചെയ്തിരിക്കുന്നു. 


ഇന്ത്യ യുദ്ധം ചെയ്തേ തീരൂ എന്ന് വരുത്തും വിധം. 


പക്ഷേ ഇന്ത്യയോ ? 


ജനക്ഷേമത്തിനും രാജ്യപുരോഗതിക്കും യുദ്ധം ഒരുനിലക്കും അനുഗുണമല്ലെന്ന് കണ്ട് പരമാവധി യുദ്ധം ഒഴിവാക്കും വിധം തീർവാദത്തെയും ഭീകരവാദത്തെയും ഇല്ലായ്മ ചെയ്യാൻ മാത്രം ശ്രമിക്കുന്നു. 


ഗാലറിയെ കളിയുടെ ഗതിയെ മാറ്റാൻ അനുവദിക്കാതെ.


ഗാലറിക്ക് വേണ്ടി കളിയുടെ ഗതിയെ മാറ്റാതെ.