ബഹുഭാര്യത്വം, ഇസ്ലാം, ഡോക്ടർ ഐഷയുടെ സമരം.
പുരുഷന്മാർക്കുള്ള ബഹുഭാര്യത്വ അനുമതി പോലൊന്ന് സ്ത്രീക്ക് ബഹുഭർതൃത്വ അനുവാദമായി ഇസ്ലാമിൽ ഇല്ല.
എന്തുകൊണ്ട് സ്ത്രീക്ക് ഇസ്ലാം ബഹുഭർതൃത്വത്തിന് അനുവാദം നൽകുന്നില്ല?
സ്ത്രീക്ക് കൊടുക്കാത്ത ഒരനുവാദം എന്തുകൊണ്ട് പുരുഷന് വിവാഹ കാര്യത്തിൽ ബഹുഭാര്യത്വ സാധ്യതയായി ഇസ്ലാം നൽകി?
ഈ ചോദ്യങ്ങൾ വളരെ നിഷ്കളങ്കം, യുക്തിഭദ്രം എന്നൊക്കെ ഒറ്റക്കേൾവിയിൽ തോന്നിപ്പോകും.
പക്ഷേ ചോദ്യങ്ങൾ വളരെ നിഷ്കളങ്കമല്ല, യുക്തിഭദ്രമല്ല.
ആദ്യം മനസ്സിലാക്കേണ്ടത് മറ്റൊന്നാണ്.
ഇസ്ലാം വെറും ആചാര-വിശ്വാസ-ആരാധനാ മതമല്ല; പകരം ജീവിതത്തിന്റെ സകല-നിഖില മേഖലകളും സ്പർശിക്കുന്ന, എല്ലാ മേഖലകളിലും നിർദ്ദേശങ്ങളും നിയമങ്ങളും നൽകുന്ന ജീവിതപദ്ധതിയാണ്, സാമൂഹ്യക്ഷേമ പ്രത്യേശാസ്ത്രമണ് എന്നതാണ്.
അതിനാൽ കൂടിയാണ് ബഹുഭാര്യത്വം, വിവാഹമോചനം, വ്യഭിചാരം, മദ്യം-പലിശ നിരോധനം എന്നിങ്ങനെയുള്ള ഒരു മതവും നേരിട്ട് സ്പർശിക്കാത്ത മേഖലകളും ഇസ്ലാം കൃത്യമായും വ്യക്തമായും സ്പർശിക്കുന്നത്.
പ്രകൃതിപരമായി തന്നെ മനുഷ്യർക്കിടയിൽ ബഹുഭാര്യത്വം സ്വയം നിലനിൽക്കുന്ന കാര്യം.
എന്നാൽ ബഹുഭർതൃത്വം തർക്കിക്കാനില്ലാത്ത വിധം സ്വയം നിലനിൽക്കാത്ത, സ്വയം നിലനിൽക്കാനാവാത്ത കാര്യം.
എന്ന വസ്തുത ചോദ്യത്തിൽ മറച്ചുനിർത്തപ്പെടുന്നു.
ഒരു സ്ത്രീക്കും അവളുടെ പ്രകൃതം വെച്ച് ബഹുഭർതൃത്വം കൊണ്ടുനടക്കുക സാധ്യമല്ല.
സ്ത്രീയും പുരുഷനും അക്കാര്യത്തിൽ വേറെ വേറെ തന്നെയാണ്. ഉപരിതല പ്രധാനമായ ലൈംഗികത കൊടുനടക്കുന്ന പുരുഷൻ ഉപരിതലത്തിൽ എത്രയുമെത്രായും വിതറിപ്പോകുന്ന കോളത്തിലാണ് സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്.
യഥാർത്ഥത്തിൽ പുരുഷന് പോലും വലിയൊരു നിയന്ത്രണം അക്കാര്യത്തിൽ ഇല്ലെന്ന പോലെ.
സ്ത്രീക്ക് ബഹുഭർതൃത്വത്തിന് അനുവാദം നൽകിയാൽ കുട്ടികളുടെ പിതൃത്വം സംശയിക്കപ്പെടും, പിതൃത്വം ഉറപ്പിക്കാനാവില്ല എന്നത് വളരെ ലളിതമായ വസ്തുത.
ഈയടുത്ത് സാധ്യമായ, എപ്പോഴും ഉദ്ദേശിക്കും പോലെ നടത്താൻ സാധിക്കാത്ത ഡിഎൻഎ ടെസ്റ്റ് വെച്ചല്ല ഇക്കാര്യത്തെ സമീപിക്കേണ്ടത്.
പുരുഷനെ പോലെ എത്രയുമെത്രയും വിത്ത് വിതറാൻ എപ്പോഴും സാധിക്കുന്ന വിധത്തിലല്ലമാസത്തിൽ ഒരിക്കൽ മാത്രം അണ്ഡം ഉണ്ടാവുന്ന സ്ത്രീ.
ഏറിയാൽ കൊല്ലത്തിൽ ഒന്ന് മാത്രം ഗർഭംധരിക്കാൻ പറ്റുന്ന, ഒരിക്കൽ ഗർഭിണിയായാലുംപ്രസവിച്ചാലും തന്നെ പ്രകൃതിപരമായി പലകോലത്തിൽ കെണിഞ്ഞുപോകുന്ന സ്ത്രീയുടെ കാര്യംവേറെ തന്നെയാണ്.
സ്ത്രീ ആ നിലക്കും വേറെ തന്നെ സംരക്ഷിക്കപ്പെടേണ്ടവളാണ്.
അതുകൊണ്ട് കൂടിയാണ്, അങ്ങനെയങ്ങ് വിത്ത് വിതറി തടിതപ്പാൻ പാടില്ലെന്ന് വരുത്തും പോലെ, പുരുഷനാണ് കൈകാര്യം കർതൃത്വ ബാധ്യതയും ചിലവഴിക്കാനുള്ള ബാധ്യതയും എന്ന് ഖുർആൻ നിഷ്കർഷിച്ചു കൊണ്ട് ഉറപ്പിച്ചത്.
“സ്ത്രീകളുടെ മേൽ കൈകാര്യം കർതൃത്വ ബാധ്യത പുരുഷന്മാർക്കാണ്. എന്തുകൊണ്ടെന്നാൽ…: അല്ലാഹു ചിലരെ ചിലരുടെ മേൽ പ്രത്യേകപ്പെടുത്തിയത് അങ്ങനെയാണ്, ഒപ്പം ചിലവഴിക്കുന്നത് പുരുഷനാണ് “ (ഖുർആൻ)
ചിലവഴിക്കാനുള്ള ബാധ്യത: ഇത് ലോകാടിസ്ഥാനത്തിൽ തന്നെ പുരുഷന്റെതായി ക്രമേണ മാറിയെങ്കിലും ഒരു ഗ്രന്ഥം എന്ന നിലക്ക് പുരുഷന്റെ മേൽ നിഷ്കർഷിച്ചതും നിയമമാക്കിയതും ഖുർആൻ മാത്രമാണ്, ഇസ്ലാം മാത്രമാണ്.
വിവാഹം എന്നത് പുരുഷൻ പുരുഷന് വേണ്ടി നടത്തുന്നതോ, സ്ത്രീയെ കെട്ടുന്നതോ വേൾക്കുന്നതോ ആയ പ്രക്രിയ അല്ല.
പുരുഷനെ കുടുക്കാൻ സ്ത്രീക്ക് വേണ്ടി സമൂഹത്തിന് ഉണ്ടാക്കേണ്ടി വന്ന ഒന്നാണ് വിവാഹം.
പെണ്ണിനെ പുരുഷൻ കെട്ടി കെട്ടിയിടാനില്ല വിവാഹം. സ്ത്രീ ഗർഭിണിയായി കുടുങ്ങി സ്വയം കെട്ടിയിടപ്പെടും.
സ്ത്രീ ഗർഭിണിയായി കെട്ടിയിടപ്പെട്ട് പുരുഷൻ ഒഴിഞ്ഞുപോയി രക്ഷപ്പെടുന്നത് ഒഴിവാക്കാൻ കൂടിയാണ് വിവാഹം.
വിത്ത് വിതറി സ്ത്രീയുടെയും സ്ത്രീയിലൂടെ ഉണ്ടായേക്കാവുന്ന കുട്ടികളുടെയും സംരക്ഷണച്ചുമതല ഏറ്റെടുക്കാതെ രക്ഷപ്പെട്ട് പോയേക്കാവുന്ന പുരുഷനെ സ്ത്രീക്കും കുഞ്ഞിനും വേണ്ടി കെട്ടിയിടുന്ന സാമൂഹ്യകർമ്മമാണ് വിവാഹം.
അതുകൊണ്ടാണ് ഇന്നും എന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും സ്ത്രീയെയുംകുഞ്ഞിനെയും സാമ്പത്തികം നൽകി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പുരുഷനാണ് എന്ന് വന്നത്.
സ്ത്രീക്ക് ഒരു സമൂഹത്തിലും രാജ്യത്തിലും പുരുഷനെയോ കുഞ്ഞുങ്ങളെയോ സാമ്പത്തികം നൽകിസംരക്ഷിക്കേണ്ട ഉത്തരവാദിത്തം നിയമപരമായി ഇല്ല.
ഏതെങ്കിലും സ്ത്രീ സ്വയം തെരഞ്ഞെടുപ്പായോ നിസ്സഹായതയിൽ നിർബന്ധിതമായോ ചെയ്തുപോകുന്ന അപവാദങ്ങൾ അളവുകോലല്ല, സാമാന്യവൽക്കരിച്ചു കണ്ടുകൂടാ.
പിന്നെ, യുദ്ധവും ജോലിയും ഉപജീവനവും തേടി നടത്തേണ്ടിവരുന്ന യാത്രയും പുരുഷന്റെ പിരടിയിൽ വന്നുചേരുന്ന രണ്ട് സംഭവങ്ങളാണ്.
യുദ്ധത്തിലും യാത്രയിലും പോകുന്ന പുരുഷന് അകാലമരണങ്ങൾ ഏറെയുണ്ടാവുന്നു എന്നത്കൊണ്ട് സ്ത്രീകൾ ഏറെ വിധവകളായും കുഞ്ഞുങ്ങൾ അനാഥരായും ഉപേക്ഷിക്കപ്പെടാൻകാരണമാവുന്നു.
ബഹുഭാര്യത്വം ആവശ്യവും അനുവാദവും ആക്കേണ്ടി വന്ന ചരിത്രപരവും സാമൂഹികമായ പശ്ചാത്തലം ഇതുകൂടിയാണ്.
അത് പരിഹരിക്കാനും ആ വഴിയിൽ നീതി നടപ്പാക്കാനും കൂടിയാണ് ബഹുഭാര്യത്വം.
സംരക്ഷണം കിട്ടാത്ത കുഞ്ഞും അമ്മയും ഇല്ലെന്നുറപ്പിക്കുന്നത് കൂടിയാണ് ബഹുഭാര്യത്വ അനുവാദം.
ഭോഗിക്കാൻ വേണ്ടിയുള്ള ഏർപ്പാട് മാത്രമെന്ന സങ്കുചിത ശാരീരിക ഉപരിതല വീക്ഷണത്തിൽ നിന്ന്മാറി സംരക്ഷണ-സഹകരണ പ്രക്രിയ എന്ന് കൂടി ബഹുഭാര്യത്വത്തെ മനസ്സിലാക്കിയാൽ സംഗതിക്ക്വേറെ മുഖം വരും.
അപവാദങ്ങളെ വെച്ചല്ല ; പൊതുവായ കാര്യങ്ങൾ വെച്ചും എല്ലാ കാലങ്ങളെയും ഉൾക്കൊണ്ടുമാണ്ബഹുഭാര്യത്വത്തെ എന്നല്ല എല്ലാ വിഷയങ്ങളിലും ഉള്ള ഇത്തരം വിധികളെ നാം കാണേണ്ടത്.
ഇസ്ലാം ഇതേസമയം വിവാഹേതര ബന്ധങ്ങളെ (അഥവാ വ്യഭിചാരത്തെ) കൃത്യമായും നിരോധിക്കുകമാത്രമല്ല, ഒപ്പം വ്യഭിചാരത്തിന് കഠിന ശിക്ഷ നിശ്ചയിക്കുകയും ചെയ്യുന്ന സമഗ്ര ജീവിതവ്യവസ്ഥയാണെന്ന് കൂടി മനസ്സിലാക്കണം.
സ്വതന്ത്ര മനുഷ്യപ്രകൃതത്തെ ഇസ്ലാം മനസ്സിലാക്കുന്നത് കൊണ്ടാണ് ഇത്: സ്ത്രീക്കും പുരുഷനുംവിവാഹമോചന ശേഷം, അല്ലെങ്കിൽ ഭർത്താവോ ഭാര്യയോ മരിച്ചാൽ, മറ്റൊരു വിവാഹത്തിന്കൃത്യമായ അനുമതി ഇസ്ലാം നൽകുന്നത് കൂടി ഇതോട് കൂടി കൂട്ടിവായിക്കേണ്ടതാണ്.
*******
ഡോക്ടർ ഐഷയുടെ വിഷയത്തിൽ നൂറ് ശതമാനം ഐഷയ്ക്കൊപ്പം.
പറഞ്ഞുകേൾക്കുന്നത് പോലെ തന്നെയാണ് വസ്തുതകളെങ്കിൽ ആ ഭർത്താവ് പുരുഷൻചെയ്യുന്നതിൽ ഒരു ശരീഅത്തും ഇസ്ലാമികതയും ഇല്ല.
പക്ഷേ, വിഷയം മുഴുവനും അറിയില്ല, എല്ലാ ഭാഗവും കേട്ടിട്ടില്ല എന്ന കുറ്റസമ്മതത്തോടെയാണ് ഈ വിധിപറച്ചിൽ നടത്തുന്നത്.
അഥവാ ആരൊക്കെയോ തെറ്റായി നടപ്പാക്കുന്ന, തെറ്റായി അവതരിപ്പിക്കുന്ന ശരീഅത്ത്, അഥവാഇസ്ലാം ഇങ്ങനെയല്ല എന്ന് മാത്രം പറയുന്നു.
ബഹുഭാര്യത്വത്തിൽ നീതി പുലർത്താൻ സാധിക്കില്ലെങ്കിൽ ഒന്ന് മാത്രം എന്ന ശരീഅത്തെ ഉള്ളൂ.
ഭാര്യമാരിൽ ഒന്നിലേക്ക് മാത്രം ചായാൻ അനുവദിക്കുന്ന ശരീഅത്ത് ഇല്ല, ഇസ്ലാം ഇല്ല, ഖുർആൻഇല്ല.
വെറും വെറുതേ രണ്ടും മൂന്നും കെട്ടാൻ അനുവദിക്കുന്ന ശരീഅത്തും ഇസ്ലാമും ഖുർആനും ഇല്ല.
നീതി പുലർത്താൻ വേണ്ടി മാത്രം, നീതി പുലർത്താൻ ആവശ്യമാണെങ്കിൽ മാത്രം, നീതിയെഉപാധിയാക്കി മാത്രം അനുവദിച്ച ബഹുഭാര്യത്വമേ ഇസ്ലാമിൽ ഉള്ളൂ, ശരീഅത്തിൽ ഉള്ളൂ.
ബഹുഭാര്യത്വം അനുവദിക്കുന്ന ഖുർആൻ സൂക്തം തുടങ്ങുന്നത് തന്നെ “അനാഥകൾക്കിടയിൽനീതി പുലർത്താൻ സാധിക്കുന്നില്ലെന്ന് നിങ്ങൾ ഭയക്കുന്നുവെങ്കിൽ……” എന്ന ഉപാധിയോടെയാണ്.
എന്നിരിക്കെ നീതിനിഷേധം ഫലമാകുന്ന ബഹുഭാര്യത്വം ഇസ്ലാമികമല്ല, ശരീയത്തല്ല.
ഒരു നിയമം കൃത്യമായി കൊണ്ടുനടക്കാത്ത സമൂഹം ഉണ്ടെങ്കിൽ ചോദ്യം ചെയ്യേണ്ടത് നിയമത്തെയല്ല, നിയമത്തിലെ യുക്തിയെ അല്ല,
ചോദ്യം ചെയ്യേണ്ടത് നിയമത്തെ തെറ്റായി ഉപയോഗിക്കുന്ന, നിയമത്തിൽ ഒഴികഴിവ് കണ്ടെത്തി രക്ഷപ്പെടുന്ന സമൂഹത്തെയാണ്.
ബഹുഭാര്യത്വം പല പരിഹാരങ്ങളിൽ ചില പരിഹാരമാണ്. പരിഹാരത്തെ തന്നെ പ്രശ്നമാക്കി മാറ്റും വിധം അതിനെ തെറ്റായി ഉപയോഗിക്കുന്നതിനെ തടയേണ്ടതുമുണ്ട്. കാലിലിടേണ്ട പരിഹാരമായ ചെരുപ്പിനെ തലയിൽ ഇടുന്നുണ്ടെങ്കിൽ അത് ചെരുപ്പ് എന്ന പരിഹാരം ഉണ്ടാക്കിയ പ്രശ്നമല്ല, ചെരുപ്പിനെ തലയിൽ തെറ്റായിവെച്ചവൻ ഉണ്ടാക്കിയ പ്രശ്നമാണ്.

.jpg)
No comments:
Post a Comment