ഒന്നുമില്ല.
ശരിയാണ്…
പക്ഷേ ഒന്നുമില്ലെന്ന് പറയാൻ മാത്രം ഞാനാര്?
ഞാനെത്ര ചെറുത്, നിസ്സാരം???!!!
ഒന്നുമില്ലെന്ന് ഉറപ്പിച്ചുപറയാനുള്ള മുഴുവൻ കാഴ്ച എനിക്കില്ല…
മുഴുവൻ കണ്ടും മുഴുവൻ അറിഞ്ഞും വേണമല്ലോ എന്തുണ്ടെന്നും എന്തില്ലെന്നും ഒന്നുമില്ലെന്നുംസാക്ഷിയായി (ഷഹാദത്ത് നിർവ്വഹിച്ച്) പറയാൻ?
എന്നിരിക്കെ ഈ ചെറുതും നിസ്സാരനുമായ ഞാനാണോ ഒന്നുമില്ലെന്ന്, ഒപ്പം ഈ ഞാൻ പോലുംഇല്ലെന്ന് വിധിയെഴുതേണ്ടത്?
എല്ലാം ഇല്ലെന്ന് പറയുമ്പോഴും ഇല്ലെന്ന് പറയുന്ന ഞാനുണ്ടല്ലോ എന്നത് വീണ്ടും എനിക്ക് ചുറ്റുംസംശയങ്ങളുടെ സമുദ്രങ്ങളെ തീർക്കുന്നു.
ഒന്നുമില്ല, പക്ഷേ ഒന്നുണ്ട് (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന് പറയിപ്പിക്കുന്ന ഒന്ന്.
ഞാനെന്ന് പറയുന്ന ഞാൻ ഞാനായി തന്നെ ജനിച്ചിരുന്നോ എന്നറിയാതെ വീണ്ടും ഒരായിരംസംശയങ്ങളുടെ സമുദ്രങ്ങൾ ഒരുക്കൂടുന്നു.
അങ്ങനെയെങ്കിൽ എന്തുചെയ്യും?
ശരിയാണ്, ഈ ഞാൻ ഇല്ലാത്തതാണെന്ന് പറയാൻ ബുദ്ധിപരമായി എനിക്ക് സാധിക്കും..
പക്ഷേ, ഈ ഞാൻ ഉണ്ടെന്ന് വരുത്താനാണ് ഇല്ലാത്തതെന്ന് പറയുന്ന ഈ ഞാൻ പോലും, എന്റെബുദ്ധി പോലും അപ്പോഴും ശ്രമിക്കുന്നത്.
ഞാൻ ഇല്ലെങ്കിലും, ഞാൻ ഇല്ലാതാവുമ്പോഴും ബാക്കിയായവുന്നതിനെ നിങ്ങൾ എന്ത് പേരിട്ട്വിളിച്ചാലും ശരി.
ആ ബാക്കിയാവുന്നതിനെ ദൈവമെന്നും വിളിക്കാം.
“അതിന്മേലുള്ളതെല്ലാം നശിക്കുന്നതാണ്. പ്രതാപവും അത്യൗഔദാര്യവും തന്നെയായ നിന്നെപോറ്റിവളർത്തുന്നവന്റെ മുഖം/ഇച്ഛ മാത്രം ബാക്കിയാവുന്നു” (ഖുർആൻ)
അഥവാ ബാക്കിയാവുന്നതെന്തോ അതാണ് ദൈവം, ദൈവത്തിന്റെ മുഖം, ഇച്ഛ.
ബാക്കിയാവുന്നതെന്തോ അതാണ് പോറ്റിവളർത്തുന്നവൻ, പോറ്റിവളർത്തുന്നവന്റെ മുഖം.
ഒന്നുമില്ലെന്ന് വരുമ്പോൾ ഉള്ളതാണ് ദൈവം.
ഒന്നുമില്ലെന്ന് വരുമ്പോൾ ഉള്ള ഒന്നാണ് ശരിയായ ഒന്ന്, ദൈവം.
ഒന്നുമില്ലെന്നത് തന്നെ ഒരൊന്നാണ്.
ഒന്നുമില്ലെന്ന് വരുമ്പോൾ ഉണ്ടാവുന്ന ആ ഒന്ന് പ്രതീക്ഷയാണ്, തിരിച്ചെത്തേണ്ട കൂടാണ്.
പുറപ്പെട്ടിടം കണ്ടെത്തി മടക്കം അറിയുന്ന പ്രതീക്ഷ.
“ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ”
എന്ന് ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ പറയുന്ന വാചകം പോലെ, ആ വാചകത്തിലെ അറിവ് പോലെ .
“യഥാർത്ഥത്തിൽ ഉള്ളതിൽ നിന്നാണ് നിശ്ചയമായും നാം, യഥാർത്ഥത്തിൽ ഉള്ളതിലേക്ക് തന്നെമടങ്ങുന്നവരുമാണ് നിശ്ചയമായും നാം.”
ജനിക്കുമ്പോൾ ഉണ്ടായിരുന്ന അതേ ഞാനല്ല,
അതേ ഞാൻ ബോധമല്ല, അതേ ഞാൻ ബോധത്തിൻറെ തുടർച്ചയല്ല.
പിന്നീട് പേരും വിലാസവും ഉള്ള, കൂടെ പ്രശസ്തിയും സ്ഥാനവും മാനവും കൂടി വന്ന ഞാൻ ബോധം.
ഞാൻ സ്ഥിരമായും ഒരേ ബോധമല്ല.
ഞാൻ നശിക്കുന്നതും വളരുന്നതുമാണ്.
ഞാൻ നശിച്ചുകൊണ്ട് വളരുന്നതും വളർന്നുകൊണ്ട് നശിക്കുന്നതുമാണ്.
ബോധവളർച്ചക്കനുസരിച്ച് വളർന്നും മാറിയും കൊണ്ട് മാത്രം ഞാൻ.
“മിൻഹാ ഖലഖ്നാക്കും വഫീഹാ നുഈദുക്കും വമിൻഹാ നുഖ്രിജുക്കും താറത്തൻ ഉഖ്റാ”
എന്ന് മരിച്ചവരെ ഖബറടക്കുമ്പോൾ മയ്യത്തിലേക്ക് (ശവത്തിലേക്ക്) അവസാനമായി മണ്ണിട്ടുകൊണ്ട്പറയുന്ന വചനം അർത്ഥമാക്കുന്നത് പോലെ.
“അതിൽ നിന്നും നാം സൃഷ്ടിച്ചു, അതിലേക്ക് തന്നെ നാം മടക്കുന്നു, വീണ്ടും അതിൽ നിന്ന് തന്നെവേറൊരിക്കൽ നാം പുറത്ത് കൊണ്ടുവരാൻ”.
ഒന്നുമില്ലെന്ന് വരുമ്പോഴും ആദ്യമേ ഉണ്ടായിരുന്നതിൽ നിന്നുള്ള (അവ്വലിൽ നിന്നുള്ള) സൃഷ്ടി.
ഒന്നുമില്ലെന്ന് വരുമ്പോഴും ബാക്കിയാവുന്നതിലേക്കുള്ള (ബാഖിയിലേക്കുള്ള, ആഖിറിലേക്കുള്ള, ശേഷത്തിലേക്കുള്ള) തിരിച്ചുപോക്ക്.
ഒന്നുമില്ലെന്ന് വരുമ്പോഴും ബാക്കിയാവുന്നതിൽ നിന്നുള്ള (ബാഖിയിൽ നിന്നുള്ള, ആഖിറിൽനിന്നുള്ള) തിരിച്ചുവരവ്.
ഒന്നുമില്ലെന്ന് വരുമ്പോഴും ബാക്കിയാവുന്ന ഞാനായി തീരുക.
ഒന്നുമില്ലെന്ന് വരുമ്പോഴും ബാക്കിയാവുന്ന ഞാൻ പോലെ തന്നെയാവുക.
ഒരുപക്ഷേ ഞാൻ ഇല്ല; ഉള്ള ഞാൻ ദൈവത്തിന്റെ മാത്രം ഞാൻ എന്ന് കരുതേണ്ടിവരുന്നത് പോലെ.
ആ ദൈവമെന്നത് പ്രാപഞ്ചികത മാത്രമെന്നു വരേണ്ടിയും പറയേണ്ടിയും വരുന്നത് പോലെ.
അതാണ് ലാ ഇലാഹ ഇല്ലല്ലാഹ്.
ഒന്നുമില്ല, ഉള്ളതല്ലാതെ.
“ആരാധിക്കപ്പെടാനും വിശ്വസിക്കപ്പെടാനും (അയഥാർഥമായ) ഒരു ദൈവവും ഇല്ല, യഥാർത്ഥത്തിൽ ഉള്ളതൊഴികെ.”
ഒന്നുമില്ലെന്ന് അറിഞ്ഞ് പറഞ്ഞ് ഒന്നിലെത്തുന്ന ദൂരം.
വല്ലാത്ത ദൂരം.
യഥാർത്ഥത്തിൽ ഉള്ളതെന്തോ അതാണ്, അതിനാണ് അല്ലാഹു എന്ന വാക്ക്, പേര്.
ഇല്ലെന്ന് പറയുമ്പോഴും ഉണ്ടാവുക എന്നത് മനസ്സിന്റെ കൂടി തേട്ടമാണ്, മനസ്സാക്ഷിയുടെ കൂടിതേട്ടമാണ് എന്നതിനാൽ.
ആ മനസ്സാക്ഷിയുടെ മുൻപിലുള്ള സത്യസന്ധതയാണ് അല്ലാഹുവായി തീരുന്നത്, അല്ലാഹുവിന്റെമുൻപിലുള്ള സത്യസന്ധത.
നിഷേധമായാലും വിശ്വാസമായാലും ഒന്നാവുന്ന മനസ്സാക്ഷിയുടെ മുൻപിലുള്ള സത്യസന്ധത.
“അറിയുക: ശരീരത്തിൽ ഒരു ഭാഗമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ. അത് വഷളായാൽശരീരം മുഴുവൻ വഷളായി. അറിയുക: അതാണ്, ഹൃദയം, മനസ്സ്, മനസ്സാക്ഷി“ (ഹദീസ്)
മനസ്സാക്ഷി ആവശ്യപ്പെടുന്ന, മനസ്സാക്ഷിയുടെ മുൻപിലുള്ള നീതിയാണ് ദൈവത്തിന്റെ മുൻപിലുള്ളനീതി.
“അല്ലാഹു നിങ്ങളുടെ നിങ്ങളുടെ ശരീരത്തിലേക്കോ കോലത്തിലേക്കോ നോക്കുന്നില്ല. അവൻനോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാണ്, മനസ്സിലേക്കാണ്, മനസ്സാക്ഷിയിലേക്കാണ്.” (ഖുർആൻ)
ഇല്ലെന്ന് പറയും, അപ്പോഴും മനസ്സാക്ഷിയിൽ ഉണ്ടെന്ന് തോന്നും.
ഇല്ലെന്നാകിലും ഉണ്ടെന്ന് തോന്നുന്നത് മനസ്സാക്ഷിയിൽ പ്രതീക്ഷ നൽകുന്നു.
ഉണ്ടെന്ന് പറയുന്നത് ചൂഷണത്തിന്റെ വഴിയാകുന്നത് കൊണ്ടാണ് അതേ മനസ്സാക്ഷി വെച്ച് ഇല്ലെന്ന്പറയേണ്ടിവരുന്നത്.
അല്ലെങ്കിൽ എന്തിന് ഇല്ലെന്ന് പറയണം, എന്തിന് ഇല്ലെന്ന് പറയാൻ കഷ്ടപ്പെടണം.
ഉണ്ടെന്ന് പറയുന്നത് ചൂഷണത്തിന്റെ വഴിയാകില്ലെങ്കിൽ, ഒപ്പം സാമൂഹ്യസുരക്ഷിതത്വവുംസംരക്ഷണവും ഉറപ്പ് നൽകുന്ന വഴികൂടി ആവുകയാണെങ്കിൽ ഉണ്ടെന്ന് പറഞ്ഞാലെന്ത്?
ഒരു കുറെ ഉണ്ടെന്ന് പറയുന്നത് ചൂഷണത്തിന്റെ വഴിയാകുമെങ്കിൽ ഒന്ന് മാത്രമെന്ന് പറഞ്ഞ് ചൂഷണമുക്തമാക്കുമെങ്കിൽ ഒന്ന് മാത്രമേ ഉള്ളൂ, യഥാർത്ഥത്തിൽ ഉള്ള ഒന്ന് മാത്രമേ ഉള്ളൂ എന്ന്പറഞ്ഞാലെന്ത്?
കാരണം:
ഇല്ലെന്ന് പറയുന്നത് കൊണ്ട് എന്തായാലും ഒരു പ്രതീക്ഷയും നൽകാനാവില്ല,
ഇല്ലെന്ന് പറയുന്നത് കൊണ്ട് മാത്രം സാമൂഹ്യസുരക്ഷിതത്വവും സംരക്ഷണവും ഉറപ്പ് വരുത്താൻസാധിക്കില്ല.
പകരം ഒന്നുമില്ലെന്നാകയാൽ ഉണ്ടാവുന്ന ധിക്കാര-ചൂഷണ മനോഭാവം കൂടും എന്ന് മാത്രം.

.jpg)