സ്വാതന്ത്ര്യാനന്തരം പാർട്ടിയെന്ന നിലക്ക് കോൺഗ്രസ്സ് ഏതെങ്കിലും ആശയാദർശങ്ങളിൽ ഊന്നിവളർന്ന, സുനിശ്ചിത ലക്ഷ്യം വെച്ച് വളർത്തിയ പാർട്ടിയായിരുന്നില്ല.
എന്തെങ്കിലും ആശയാദർശങ്ങൾ വെച്ച് അണികളെ ഒരുക്കാനും ആവേശിപ്പിക്കാനും ലക്ഷ്യബോധത്തോടെ വളരാനും വളർത്താനും കളമൊരുക്കിയ ഒരു പാർട്ടിയായിരുന്നില്ല കോൺഗ്രസ്സ്.
ഒഴിഞ്ഞയിടത്തിൽ പാമ്പും തേളും ചിതലും ചീവീടും നായ്ക്കളും കയറി മേയും.
കോൺഗ്രസിലും അങ്ങനെ കുറെ സംഗതികൾ കയറി മേഞ്ഞുനടന്നു.
ബിജെപിയും ആർഎസ്എസ്സും തന്നെ കോൺഗ്രസ്സിൽ കയറി മേഞ്ഞുനടന്നു. കുപ്പിയുടെ പേര് മാത്രം കോൺഗ്രസ്സ്.
പാർട്ടിയെ പടുത്തുയർത്താനും, ലക്ഷ്യവും ആദർശവും ഉള്ള പാർട്ടിയാക്കാനും കോൺഗ്രസ്സ് മറന്നപ്പോൾ ഉണ്ടായ ശൂന്യത തീർത്ത വിപത്താണ് : അവനവനിരിക്കേണ്ടിടത്ത് ഇരിക്കേണ്ടത് പോലെ അവനവനിരിക്കുന്നില്ലെങ്കിൽ അവിടെ പട്ടികളും പേപ്പട്ടികളും ചിതലും ചീവീടും തേളും പാമ്പും കയറിയിരിക്കും എന്നത്.
ഒന്നിനും കൊള്ളാത്ത ബിജെപി അവിടെ വന്നിരിക്കുന്നത് വെറുപ്പുകളെ ഓരിയാക്കിയിട്ട് തന്നെയാണ്, രാജ്യത്തിന് ബാധിച്ച ചിതൽ പോലെ തന്നെയാണ്.
അനിവാര്യത തന്നെയായ ചിതൽ.
കുഴുപ്പങ്ങൾ ഉണ്ടാക്കിക്കൊണ്ടും വൃത്തികേടുകൾ നിറച്ചുകൊണ്ടും ആ ശൂന്യതയെ നിറക്കുന്ന പട്ടികളെ പോലെ തന്നെയാണ് ഇപ്പോൾ ഇന്ത്യയെ മൊത്തം റാഞ്ചിക്കഴിഞ്ഞിരിക്കുന്ന വിഭാഗം.
വിവരക്കേടുകളുടെ അട്ടിപ്പറ് കൊണ്ട് മാത്രം പരാജയപ്പെട്ട, നിസ്സഹായരായ ഒരു ജനതയിൽ എളുപ്പം നിറക്കാവുന്ന കളവുകളും അസൂയയും വെറുപ്പും നിറച്ചുകൊണ്ട് തന്നെ.
വീണുകിട്ടിയ അധികാര ഷെൽട്ടർ പാർട്ടി മാത്രമായി സ്വാതന്ത്ര്യാനന്തര കോൺഗ്രസ്സ് മാറി, നിലകൊണ്ടു.
കോൺഗ്രസിനെ എതിർത്ത് അവിടവിടെ തലപൊക്കിവന്നു പ്രതിപക്ഷമെന്ന് തോന്നിപ്പിച്ചു വന്ന പാർട്ടികളും താൽക്കാലിക -അൽപ അധികാരമല്ലാത്ത സ്ഥിരമായി ആവേശം കൊള്ളിക്കുന്ന, ജീവൻ നിലനിർത്തുന്ന ആശയാദർശങ്ങൾ ഒന്നും സംഭാവന ചെയ്തില്ല, അവതരിപ്പിച്ചില്ല, ചില പൊടിക്കൈകൾ മാത്രം കാട്ടിയത്തല്ലാതെ.
തെങ്ങിന്മുകളിലിരിക്കുന്ന കാക്കരാജാവിന്റെ ആർഭാടവും ധാർഷ്ട്യവും വെച്ച് തന്നെ എല്ലാവരും കളിച്ചു.
കീഴെ വേര് തീർത്തും ചിതലരിക്കുന്നത് അറിയാതെ, ശ്രദ്ധിക്കാതെ. നിലംപൊത്തുംവരെ ആർമാദിച്ചു.
മെയ്ക്കരുത്ത് മാത്രം കരുത്തായ കോൺഗ്രസ്സ് അടങ്ങുന്ന ഭരണ പ്രതിപക്ഷ അധികാര പാർട്ടികളിൽ താത്ക്കാലിക അധികാരത്തെ ശക്തിപ്പെടുത്തുന്ന ഏത് പട്ടിക്കും കയറിയിരിക്കാമെന്ന അവസ്ഥയായിരുന്നു.
അങ്ങനെ എന്തെന്നില്ലാതെ കയറിയ നേതാക്കൾക്കിടയിൽ മാത്രം ഉഴറിനടന്ന വെറും അധികാരഷെൽട്ടർ പാർട്ടികളായി കോൺഗ്രസ്സും മറ്റെല്ലാ ദേശീയ പ്രാദേശിക പ്രതിപക്ഷ പാർട്ടികളും.
കോൺഗ്രസ്സിലും പ്രതിപക്ഷ പാർട്ടികളിലും ഉണ്ടായിരുന്ന നേതാക്കൾ മുഴുവൻ അതാത് നാട്ടിലെനാട്ടുചട്ടമ്പിമാർ മാത്രമായിരുന്നു. അല്ലാതെ കോൺഗ്രസുകാരോ ഏതെങ്കിലും പ്രത്യേക പാർട്ടിക്കാരോ ആയിരുന്നില്ല.
അവരൊക്കെയും ഒരുതരം ആശയവും ആദർശവും ഹൃദയത്തിൽ ചേർത്തുപിടിച്ചവരായിരുന്നില്ല, ആ നിലക്ക് അണികളെ ലക്ഷ്യബോധമുള്ളവരാക്കിയവരായിരുന്നില്ല , ആവേശം കൊള്ളിച്ചവരായിരുന്നില്ല.
അത്തരം നാട്ടുചട്ടമ്പിമാർ അതാത് പാർട്ടിക്ക് അധികാരമുള്ളത് കൊണ്ട് മാത്രം, ആ അധികാരത്തിൽ പങ്കുചേർന്ന് സുഖിക്കാൻ വേണ്ടി മാത്രം കോൺഗ്രസ്സിലും അതാത് പാർട്ടികളിലും കയറിവന്നവരായിരുന്നു.
അത്തരം നാട്ടുചട്ടമ്പിമാരൊക്കെയും സവർണ്ണരായിരുന്നു.
ഇന്ത്യയുടെ ചരിത്രപരമായ ജാതിവിവേചനം വെച്ച് നാട്ടുപ്രമാണിമാർ ആവാൻ സവർണ്ണർക്കല്ലേ സാധിക്കുമായിരുന്നുള്ളൂ.
അത് തന്നെ പാർട്ടികളിൽ മഹാഭൂരിപക്ഷവും തുടർത്തി, മേമ്പൊടിക്കൊഴികെ.
ഉള്ളിൽ അന്ധവിശ്വാസവും വർണ്ണചിന്തയും മാത്രം കൊണ്ടുനടന്ന അവർക്കാർക്കും മതേതരത്വവുംജനാധിപത്യവും സോഷ്യലിസവും ബാധകമായിരുന്നില്ല,
പാർട്ടികൾ എന്ന നിലക്ക് കോൺഗ്രസ്സോ മറ്റിതര പ്രതിപക്ഷ പാർട്ടികളോ മതേതരത്വവുംജനാധിപത്യവും സോഷ്യലിസവും ആർക്കും കൃത്യമായും വ്യക്തമായും ബാധകമാക്കിയിരുന്നുമില്ല.
മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും എന്നതൊക്കെ പാക്കറ്റിന് മുകളിലുള്ള നിറമാർന്ന ഡിസൈൻ പോലെ മാത്രം. ഉള്ളിലെ സംഗതിയുമായി ഒരു ബന്ധവും ഇല്ലാതെ.
നാട്ടുചട്ടമ്പിമാരിൽ മിക്കവരും ആർഎസ്എസ്-ബിജെപി-ഫാസിസ്റ്റ് മനസ്സ് ഉള്ളിൽകൊണ്ടുനടക്കുന്നവർ സവർണ്ണ മതവെറിയൻമാർ തന്നെയായിരുന്നു.
അപ്പപ്പോഴത്തെ അധികാര-സുഖ-ശീതളിമയിൽ മാത്രം ഉറങ്ങിക്കിടന്ന കോൺഗ്രസ്സും മറ്റിതര പ്രതിപക്ഷ പാർട്ടികളും അങ്ങനെ തന്നെ സവർണ്ണ മതവെറിയൻ ആർഎസ്എസ്-ബിജെപി-ഫാസിസ്റ്റ്മനസ്സ് ഉള്ളിൽ കൊണ്ടുനടക്കുന്നവരാവാൻ അവർക്ക് പച്ചവിരിപ്പിട്ടു കൊടുക്കുകയും ചെയ്തു.
പക്ഷേ, അതൊന്നും ഒരു പാർട്ടിയേയും ഉള്ളിൽ നിന്ന് ശക്തിപ്പെടുത്തുന്നതായിരുന്നില്ല.
അധികാരത്തിന് വേണ്ടി കയറിവന്നവർ അധികാരം പോയപ്പോൾ, കാക്കരാജാവിന്റെ തെങ്ങ് നിലം പൊത്തിയപ്പോൾ, അധികാരമുള്ള മറ്റ് പാർട്ടികളിലേക്ക് ചേക്കേറി.
മുഴുവൻ ബിജെപിയിലെത്തി. ഇന്ത്യ ലക്ഷ്യവും ആദർശവും ഉള്ള ഒരൊറ്റ പ്രതിപക്ഷ പാർട്ടി പോലും ഇല്ലാത്ത രാജ്യമായി.
വീണുകിട്ടിയ എഴുപത് വർഷങ്ങളും: കോൺഗ്രസ്സ് സ്വന്തം പാർട്ടിയെ വളർത്തിയില്ല, വളർത്താൻ തോന്നുന്ന ആദർശശുദ്ധിയും ആത്മാർത്ഥതയും ഉള്ള നേതൃത്വമുണ്ടായില്ല കോൺഗ്രസിന്.
കോണ്ഗ്രസ് പാർട്ടിക്ക് ആരും അതിജീവനത്തിന്റെയും പ്രതിരോധ ശക്തിയുടെയും ആശയാദർശ കരുത്ത് ആരും ഉണ്ടാക്കി നൽകിയില്ല,
ഇന്ത്യൻ ജനതയെ പഠിപ്പിക്കാൻ കോൺഗ്രസിന്റെ കയ്യിൽ ആശയാദർശങ്ങൾ ഒന്നുമുണ്ടായില്ല.
ഒരുപക്ഷേ ഇന്നിപ്പോൾ ഇന്ത്യയിലെ മുഴുവൻ പ്രതിപക്ഷ പാർട്ടികളും നേരിടുന്ന പ്രശ്നങ്ങളും ഇതൊക്കെ തന്നെ.
കോൺഗ്രസ്സ് പ്രസവിച്ചുണ്ടായ മക്കളും കോൺഗ്രസിന്റെത് തന്നെയായ എല്ലാ അന്തസ്സാരശൂന്യത്തികളും പേരിനടക്കുന്നവയായി എന്നത് സ്വാഭാവികം.
അധികാരത്തിന് വേണ്ടി മത്സരിക്കുന്നു, അവിടവിടെ കിട്ടിയ അൽപ അധികാരം നിലനിർത്താൻ കിണഞ്ഞ് ശ്രമിക്കുന്നു എന്നതിനപ്പുറം “എന്ത്”, “എന്തിന് വേണ്ടി”എന്ന് ജനങ്ങളെയും അണികളെയും ബോധ്യപ്പെടുത്തുന്ന, ആവേശം കൊള്ളിക്കാനാവുന്ന ആശയാദർശങ്ങൾ ഒന്നുമില്ല കോൺഗ്രസിന്റെ കയ്യിലും പ്രദേശികവും ദേശീയവുമായി നിറഞ്ഞുനിൽക്കുന്ന ബാക്കിയുള്ള ഇന്ത്യയിലെ മുഴുവൻ പ്രതിപക്ഷ പാർട്ടികളുടെ കൈകളിലും.
എന്തെങ്കിലും പഠിപ്പിക്കാൻ അങ്ങനെയൊരു ആശയവും ആദർശവും സ്വന്തമായി ഉണ്ടായില്ല, ഉണ്ടാക്കിയില്ല ആരും. തട്ടിപ്പ് വെട്ടിപ്പ് വാക്കുകളും വാഗ്ദോരണികളും മാത്രമല്ലാതെ.
അതുകൊണ്ട് തന്നെ അണികളെ ആശയപരമായും ആദർശപരമായും ആരും ഒരുക്കിയില്ല.
ഫലത്തിൽ ആത്മാവ് ഉൾക്കൊണ്ട അണികൾ കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും ഇന്ത്യയിലെവിടെയും ഇല്ലെന്നായി.
കോൺഗ്രസ്സോ മറ്റിതര പ്രതിപക്ഷ പാർട്ടികളോ ഒരിക്കലും മതേതരത്വത്തെ ഇന്ത്യയുടെ മതമാക്കിമാറ്റിയില്ല, വികാരമാക്കി മാറ്റിയില്ല, ആ നിലക്ക് ഇന്ത്യൻ മനസ്സുകളിൽ വികാരമായി നിറച്ചില്ല.

.jpg)