Thursday, March 9, 2023

ഭൂമിയും ആവർത്തിച്ച് മാത്രം കറങ്ങുകയാണല്ലോ?

ഒരു സുഹൃത്ത് ഉണർത്തി. 

ഒരു സുഹൃത്ത് എന്ന് പറഞ്ഞാൽ. വല്ലാത്തൊരു സുഹൃത്ത്. 

സൗഹൃദം ഇങ്ങനേയുമോ എന്ന് ആശ്ചര്യപ്പെട്ടുപോകുന്ന, അന്തംവിട്ട് പോകുന്ന ഒരു സുഹൃത്ത്. 

കറുപ്പാണോ വെളുപ്പ്, അതല്ല വെളുപ്പാണോ കറുപ്പ് എന്ന് സംശയിപ്പിച്ചുകളയുന്ന, സുഹൃത്ത്. 

അങ്ങനെയുള്ള ഒരു സുഹൃത്ത് തന്നെ (അത്രക്ക് മാന്യനായകയാൽ അദ്ദേഹത്തിൻ്റെ പേര് ഇവിടെ ചേർക്കുന്നില്ല) ഈയുള്ളവനെ താഴെ പറയുംപോലെ ഉണർത്തി:

"ഇതെല്ലാം ആരൊടാണാവോ ചർവ്വിതചർവ്വണം പോലെ നിരന്തരം  വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്..? എല്ലാവർക്കും എല്ലാത്തിനേപറ്റിയും അവരവരുടെ ബോധ്യവും അറിവും ഉണ്ടെന്ന ബോധമെങ്കിലും താങ്കൾക്ക് ഉണ്ടാവുന്നത് നന്ന്..! എപ്പോഴും ഒരേകാര്യത്തിൽ  മാത്രം  വിഹരിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ടാണെന്ന് തോന്നുന്നു...!!"

എങ്ങിനെയുണ്ട് ഒട്ടും വിഷയദാരിദ്ര്യമില്ലാത്ത അങ്ങേയറ്റം ജ്ഞാനിയും വിവേകിയുമായ ഈ നല്ല സുഹൃത്തും, അയാൾ മനസ്സിലാക്കുന്നതും? 

എങ്ങിനെയുണ്ട് സർവ്വലോകത്തിനും വേണ്ടി ഈ മാന്യദേഹം വിശാലമായി സൂക്ഷിക്കുന്ന സഹിഷ്ണുതയും ഗുണകാംക്ഷയും? 

എങ്ങിനെയുണ്ട് സഹിഷ്ണുതയും ഗുണകാംക്ഷയും മാത്രം വെച്ചുള്ള ഇയാളുടെ വിവേകം തുളുമ്പിനിൽക്കുന്ന ഉണർത്തൽ?

വല്ലാത്തൊരു മാന്യനായ ഈ ദേഹത്തെക്കൊണ്ട് ഇങ്ങനെ ഉണർത്തിപ്പറയിപ്പിക്കാൻ മാത്രം പ്രേരിപ്പിച്ച ഈയുള്ളവൻ്റെ ഇന്നലത്തെ ഒരു ചെറിയ പോസ്റ്റ് കീഴെ:

"കുളിമുറിയില്‍ നിന്നും ടോയ്‌ലെറ്റില്‍ നിന്നും വിളിച്ചാല്‍ കേള്‍ക്കുന്ന ദൈവമേ മക്കയിലും കാശിയിലും വത്തിക്കാനിലും ദേവാലയങ്ങളിലുമുള്ളൂ."

വളരേ ചെറിയ പോസ്റ്റ്.

ഏത് അപ്രതീക്ഷിത ദിശയിൽ നിന്നും കാലുവെച്ച് വീഴ്ത്തി നിലത്തടിക്കുമെന്ന് വ്യക്തമായും ഉണർത്തിത്തരുന്ന ഈ മാന്യദേഹത്തിന് ഈയുള്ളവൻ അപ്പോൾ തന്നെ നൽകിയ ചെറിയ മറുപടി:

"ഹാവൂ... 

എന്തൊരു സ്നേഹമസ്രുണമായ ഗുണകാംക്ഷയും സഹിഷ്ണുതയും നിറഞ്ഞ ഉണർത്തൽ. 

വളരേ സന്തോഷം ഇത്തരം നല്ല മനസ്സുകളെയും ഉണർത്തലുകളെയും കാണുമ്പോൾ. 

ഒപ്പം ഒന്ന് വിനയപുരസ്സരം പറയട്ടെ... 

ഈയുള്ളവൻ വല്ലാതെ പേടിച്ചുപോയി. 

ഈയുള്ളവൻ താങ്കളുടെ വാളിലാണോ, പറമ്പിൽ വന്നാണോ ഇങ്ങനെ പോസ്റ്റ് ചെയ്തതെന്ന്. 

പിന്നീട് മനസ്സിലായി ഈയുള്ളവൻ്റെ തന്നെ വാളിലാണെന്ന്, ഇടത്തിലാണെന്ന് . 

അതിനാൽ താങ്കൾക്കുള്ള സ്വാതന്ത്ര്യം ഈയുള്ളവനും ഈ ജനാധിപത്യ മതേതര സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടെന്ന് ഉള്ളിൽ കരുതി ചെറുതായൊന്നു സമാധാനിച്ചു. 

താങ്കളെ പോലെ ഒരു സുഹൃത്ത് ഉണർത്താൻ ഇല്ലാതെ പോയതിനാലാവണം മുഹമ്മദും യേശുവും മാർക്സും ഗാന്ധിയും നാരായണഗുരുവും ഒക്കെ, മറ്റുള്ളവർക്കും നല്ല ബോധ്യതയുണ്ട് എന്നതോർക്കാതെ എന്തൊക്കെയോ കുറേ കാര്യങ്ങൾ ആരൊക്കെയോ കേൾക്കാൻ പറഞ്ഞുപോയത്. 

ഇതുപോലുള്ള താങ്കളുടെ വിലപ്പെട്ട ഉണർത്തലിന് താങ്കൾക്ക് തന്നെ പലപ്പോഴായി ഒരു കുറേവട്ടം മറുപടി തന്നതാണല്ലോ എന്നോർത്ത് തന്നെ സമാധാനിച്ചു. 

എന്ത് ചെയ്യാം? 

ഒരുകുറേ പറഞ്ഞത് കൊണ്ട് ചിലരെങ്കിലും ഒരുകുറേ മനസ്സിലാക്കില്ല. 

മാത്രവുമല്ല, ചിലർ പൂവിൽ നിന്നും മധുവെടുത്ത് വിഷമാക്കുമെന്നും മനസ്സിലാക്കി

വിഷയങ്ങൾ ഒരുപടിയുള്ള താങ്കളെ പോലുള്ളവർ ഒരുപടി വലിയ വലിയ വിഷയങ്ങളിൽ ഒരുപടി വലിയ വലിയ ചിന്തോദ്ദീപകമായ കാര്യങ്ങൾ പറയുന്നുണ്ടല്ലോ? വിഷയ ദാരിദ്ര്യം തീരേയില്ലാതെ. സന്തോഷം. താങ്കൾ അങ്ങനെ തന്നെ തുടർന്നും പറയുക. 

സന്തോഷം, ഒപ്പം ഭാഗ്യവും, താങ്കളെ പോലുള്ളവർ അതിന് തക്കോണം ഉണ്ടല്ലോ, വളർന്നിട്ടുണ്ടല്ലോ? 

ഈയുള്ളവന് വിഷയവും വിഷയദാരിദ്ര്യവും എന്തെന്ന് പോലും മനസ്സിലാക്കാനുള്ള വിവരവും ബുദ്ധിയും ഇല്ല.

ഈയുള്ളവൻ, ഈയുള്ളവൻ്റെ ദാരിദ്ര്യം വെച്ച് ചെറിയ ചെറിയ വിഷയങ്ങൾ തന്നെ പറയട്ടെ. 

താങ്കൾ ദയവുചെയ്ത് അതിനനുവദിക്കുക. 

ഈയുള്ളവൻ ആവർത്തിച്ചു തന്നെ, ഒരേകാര്യം തന്നെ പറയട്ടെ. വലിയൊരു വിശ്വാസി സമൂഹം ജീവിതം മുഴുക്കെ ദിവസവും ഒരേകാരൃം പതിനേഴ് പ്രാവശ്യം പറഞ്ഞ് പ്രാർത്ഥിക്കും പോലെ ഈയുള്ളവനും ആവട്ടെ. വലിയൊരു വിശ്വാസി സമൂഹം എല്ലാ കൊല്ലവും ചിലത് തന്നെ ആവർത്തിച്ച് ചെയ്യും പോലെ. 

ഭൂമിയും എപ്പോഴും ആവർത്തിച്ച് മാത്രം ഒരുപോലെ  കറങ്ങുകയാണല്ലോ?

എന്ത് ചെയ്യാം? 

ചെറുതാണ് ഈയുള്ളവന് വലുത്. 

ആറ്റമാണ് ഈയുള്ളവന് മലയേക്കാൾ വലുത്. 

ആറ്റം പൊട്ടുന്നതാണ് ഈയുള്ളവന് മല തകരുന്നതിനേക്കാൾ വലുത്, പേടി. 

താങ്കൾ വലിയ മലയും കൊണ്ട് നടക്കുക. 

ശരിയാണ്. 

താങ്കളെ പോലെ നല്ല കാഴ്ചയുള്ളവർക്ക് ഈയുള്ളവൻ്റെ fbവാൾ ചികഞ് നോക്കിക്കണ്ടാലറിയാം. ഈയുള്ളവൻ ഒരേകാരൃം തന്നെയാണ് എപ്പോഴും വിഷയ ദാരിദ്ര്യം കാരണം പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന വല്ലാത്ത കാഴ്ച്ച. 

എന്ത് ചെയ്യാം? 

ആത്യന്തികസത്യം എപ്പോഴും ഒന്ന് മാത്രമാകയാൽ ഈയുള്ളവൻ എന്ത് ചെയ്യും? 

പോരാത്തതിന് ചിലരുടെ കണ്ണുകൾ ഒന്നേ കാണൂ, ചിലതേ കാണൂ എന്ന് വന്നാലും ഈയുള്ളവൻ എന്ത് ചെയ്യും?

ഈ ദരിദ്രൻ ദരിദ്രൻ്റെ കോലത്തിൽ കാര്യങ്ങൾ നടത്തട്ടെ. 

താങ്കളെ പോലുള്ള, വിഷയങ്ങളിലും ചിന്തയിലും സമ്പന്നരായവർ ദയവുചെയ്ത് അതിൽ അസ്വസ്ഥപ്പെടുകയും അസഹിഷ്ണുതപ്പെടുകയും ചെയ്യാതിരുന്നാൽ മാത്രം മതി. 

താങ്കളെ പോലുള്ളവർ വലിയ വലിയ വിഷയങ്ങളിൽ വലിയ വലിയ ചിന്തകൾ ഇനിയുമിനിയും ലവലേശം കാപട്യമില്ലാതെ, ലോക മാന്യത നടിക്കാതെ, മൂന്നിലൊന്നും പിന്നിൽ മറ്റൊന്നും പറയാതെ, ഉച്ചത്തിൽ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുക.

നിലപാടും തൻ്റേടവും സത്യസന്ധതയും എന്താണെന്ന് സർവ്വലോകത്തിനും നേരിട്ടറിയാൻ താങ്കളെ പോലുളളവർ ഇനിയുമിനിയും അനേകമനേകം ഈ ഭൂമിക്ക് അലങ്കാരമായുണ്ടാവട്ടെ.. 

****

വളരേ സന്തോഷം. താങ്കൾ മകനെന്ന നിലക്ക് കമൻ്റുമായി വന്നതിലും പ്രതിരോധിക്കാൻ നല്ല ശ്രമം നടത്തിയതിലും.  മകനെന്ന നിലക്ക് താങ്കൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. താങ്കളെ മാനിക്കുന്നു, അഭിനന്ദിക്കുന്നു.


ശരിയാണ്, അദ്ദേഹം താങ്കളുടെ വന്ദ്യപിതാവ് തന്നെയാണ്. എന്നിരുന്നാലും അദ്ദേഹത്തിൻ്റെ കമൻ്റും അതിനാധാരമായ പോസ്റ്റും ശരിക്കും തട്ടിച്ചുനോക്കിയിരുന്നെങ്കിൽ താങ്കൾ ഇങ്ങനെയൊരു പ്രതിരോധത്തിന് വരില്ലായിരുന്നു എന്ന് ന്യായമായും തോന്നുന്നു. മൗനം വിദ്വാന് ഭൂഷണമാക്കിക്കൊണ്ട്.


അറിയാമല്ലോ, എല്ലാവരെയും ബാധിക്കുന്ന ശരിയും സത്യവും പറയുന്നതിൽ ബന്ധങ്ങളും പരിചയങ്ങളും തടസ്സമാകരുത്.


അതിനാൽ, കാളപെറ്റു കയറെടുത്തു എന്നത് പോലെയാകരുതല്ലോ? അതിനാൽ, താങ്കളുടെ കമൻ്റിൽ കാര്യമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, ന്യായമായൊരു പ്രതികരണം.


മേൽപോസ്റ്റിലെ വിഷയത്തെ എതിർത്തും അനുകൂലിച്ചും എത്രപേർ സംസാരിച്ചു? താങ്കൾ തന്നെ നോക്കുക. അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല. താങ്കളുടെ പിതാവ് യുക്തിഭദ്രമായ ഒരു കാര്യവും അതുയർത്തിയ വിഷയത്തിൽ എതിരായി പറഞ്ഞിട്ടുമില്ല.


ഇക്കാലമത്രയും എത്രപേർ എതിർത്തും അനുകൂലിച്ചും ഏതെല്ലാം പോസ്റ്റുകളിൽ വന്നു? ആർക്കെന്ത് പ്രശ്നം? അവരൊക്കെയും, വളരേ ചിലരൊഴികെ, വിഷയം മാത്രം സ്പർശിച്ചു. വിഷയത്തോട് നീതിപുലർത്തിക്കൊണ്ട്. വ്യക്തിപരമാവാതെ. അധിക്ഷേപങ്ങളും ആരോപണങ്ങളും ഉണ്ടാക്കാതെ. 


താങ്കൾക്ക് മനസ്സിലാകാതെ പോയത് അതാണ്. അദ്ദേഹം വിഷയം സ്പർശിച്ച് ഒന്നും സംസാരിച്ചില്ലെന്നത്. 


വിഷയത്തിൽ ഒന്നും പറയാനില്ലാത്തവർ ചെയ്യുന്നത് പോലെ അദ്ദേഹവും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയി എന്നതാണ്. അസൂയയും കുശുമ്പും നിറച്ച പച്ചയായ അസഹിഷ്ണുത, വ്യക്തിയധിക്ഷേപം.


മതതീവ്രവാദികൾ അസഹിഷ്ണുത മൂത്ത്, ഉത്തരം മുട്ടിയാൽ കൊഞ്ഞനം എന്ന നിലക്ക് ഈയുള്ളവനെതിരെ വിഷയം സ്പർശിക്കാതെ  ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും പോലെ.  അവരൊക്കെയും വേറൊരു വഴിയുമില്ലാതെ പിൻവലിഞ്ഞു.


വിഷയത്തിൽ സഭ്യമായ ഭാഷയിൽ, വിവേകം നിറച്ച്, എന്ത് പറഞ്ഞാലും ആർക്കെന്ത് പ്രയാസം? അത് അവസരംപാത്ത് ആക്രമിക്കുന്നത് പോലെ ആവേണ്ടതില്ലല്ലോ?ഇതാദ്യത്തെ അനുഭവവുമല്ല. 


ഇവിടെ ഒരേയൊരു പ്രശ്നം മർമ്മംതൊടാതെ, വിഷയത്തോട് നീതിയും ഗുണകാംക്ഷയും പുലർത്താതെ, വ്യക്തിപരമായ ഒളിയമ്പുകൾ മാത്രമെയ്യാൻ ശ്രമിച്ചു എന്നതാണ്. അങ്ങനെയുള്ള ഒളിയമ്പിൽ തേച്ചുമിനുക്കിപ്പറഞ്ഞത് എന്തൊക്കെയെന്ന് പറയാം:


1. ഒരേയൊരു കാര്യം തന്നെ ആവർത്തിച്ച് പറയുന്നു എന്ന ആരോപണം. ചർവ്വിത ചർവണം എന്ന് ഉപയോഗിച്ച വാക്ക്. താങ്കൾക്ക് തോന്നുന്നുണ്ടോ മേൽപോസ്റ്റ് ഉന്നയിച്ചത് അങ്ങനെയൊന്നാണെന്ന് ? ആവർത്തിച്ച് പറഞ്ഞ കാര്യമാണെന്ന്. (ഒരേയൊരു കാര്യം തന്നെ പറയുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല താങ്കളോടുള്ള ഈ ചോദ്യം. കാരണം, ഒരേയൊരു കാര്യം തന്നെ, ദിവസം പതിനേഴ് പ്രാവശ്യവും, പിന്നെ ജീവിതം മുഴുവനും പറഞ്ഞ് പ്രാർത്ഥിക്കുന്ന വലിയൊരു വിശ്വാസി സമൂഹം തന്നെ നമുക്കുണ്ടല്ലോ? അദ്ദേഹമത് ശ്രദ്ധിച്ചിട്ടില്ലായിരിക്കാം). 


2. മേൽപോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ കൃത്യമായ ബോധവും ബോധ്യതയും എല്ലാവർക്കുമുണ്ട് എന്ന സമീകരണവും സാമാന്യവൽക്കരണവും ഈയുള്ളവനെതിരെയുള്ള വലിയ ആരോപണവും ആക്ഷേപവുമാക്കി. (താങ്കൾക്ക് തോന്നുന്നുണ്ടോ മേൽവിഷയത്തിൽ അങ്ങനെയൊരു ബോധവും ബോധ്യതയും എല്ലാവർക്കും ഒരുപോലെയുണ്ടെന്ന്? ഇനിയുണ്ടെന്ന് തന്നെ തർക്കത്തിന് സമ്മതിക്കുക. എന്നാലും പറയേണ്ടവർ, പറയേണ്ടത് ചരിത്രത്തിലുടനീളം പറയാതിരുന്നിട്ടുണ്ടോ? മുഹമ്മദായാലും നാരായണഗുരുവായാലും സോക്രട്ടീസായാലും യേശുവും കൃഷ്ണനും ആയാലും...)


3. എല്ലാവരുടെയും ബോധ്യതയെയും ബോധത്തെയും കുറിച്ച് ഈയുള്ളവന് വ്യക്തിപരമായ ബോധ്യതയും ബോധവും ഇല്ലാത്ത പ്രശ്നം വ്യക്തിപരമായ ആരോപണമായി ഉന്നയിച്ചു.  


4. ഈയുള്ളവൻ്റെ വിഷയദാരിദ്ര്യവും (വ്യംഗ്യമായി അദ്ദേഹത്തിൻ്റെ വിഷയങ്ങളിലെ സമ്പന്നതയും) ആരോപണമായി നടത്തി. ഏറെക്കുറെ വസ്തുതകൾക്ക് വിപരീതമായി. ഈയുള്ളവൻ്റെ വാൾ ചികഞ്ഞുനോക്കിയെങ്കിൽ പറയാൻ സാധിക്കാത്തത്. എങ്കിൽ മനസ്സിലാക്കാമായിരുന്നു വിഷയദാരിദ്ര്യമായിരുന്നോ യഥാർത്ഥ വിഷയമെന്ന്.  ആർക്കാണ് വിഷയദാരിദ്ര്യമെന്നതും. 


5. എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്ന ബോധവും ബോധ്യതയും അദ്ദേഹത്തിനുള്ള മറയാക്കി. അതിനാൽ ഈയുള്ളവൻ ഒന്നും പറയേണ്ടതില്ല എന്ന അധികാരസ്വരവും ഏകാധിപത്യ ഫാസിസ്റ്റ് ഭാവവും കാണിക്കാൻ. ഈയുള്ളവൻ എന്ത് പറയണം പറയരുത് എന്ന് അദ്ദേഹം നിശ്ചയിക്കും എന്ന മട്ടിൽ.


അവസാനമായി ഒരു കാര്യം. താങ്കൾ ശരിയായി സൂചിപ്പിച്ച കാര്യം. ഈയുള്ളവനെ കണ്ടില്ലെന്ന് നടിക്കുകയോ ബ്ലോക്ക് ചെയ്യുകയോ അല്ലേ വേണ്ടത് എന്ന കാര്യം. അത് ശരിയായ, നല്ല നിരീക്ഷണം. ഇതിനകം തന്നെ ഒരുകുറേ ആളുകൾ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യം. അതിലാർക്കും ഒരു പ്രയാസവും തോന്നേണ്ടതില്ല. ജനാലകൾ അടക്കുക തന്നെ വേണം. ശുദ്ധമോ മലിനമോ ആയ വായുവും വെളിച്ചവും ഉള്ളിൽ കയറാതിരിക്കാൻ ജനാലകൾ അടക്കുക തന്നെയാണ് എക്കാലത്തും നല്ലത്.


Wednesday, March 8, 2023

തോറ്റവൻ എപ്പോഴും കുറ്റക്കാരനായി, തെറ്റുകാരനായി.

ഏറ്റവും വലിയ തടവറ: 

മറ്റുള്ളവരുടെ 

നിന്നെക്കുറിച്ചുള്ള 

ധാരണ. 


ആരും 

നിന്നെക്കുറിച്ച് ഒന്നും 

ധരിക്കാത്തത്ര 

അപരിചിതനാവണം, 

വഴിപോക്കനാവണം നീ.


ആർക്കും 

നിന്നെക്കുറിച്ച് ഒന്നും 

ധരിക്കാൻ സാധിക്കാത്തത്ര 

അപരിചിതനാവണം, 

വഴിപോക്കനാവണം നീ.

*****

ജീവിതം 

പിടിച്ചുനിർത്താനുള്ള,

 സുഖകരമാക്കാനുള്ള 

ശ്രമം തന്നെ 

ജീവിതം. 


ബാക്കിയാവുന്നത് 

മറ്റാരുടെയൊക്കെയോ, 

മറ്റെന്തൊക്കെയോ ആയ 

ജീവിതം.

*****

ജയിച്ചവൻ 

നീതിയുടെയും സത്യത്തിൻ്റെയും 

വക്താവായി. 


തോറ്റവൻ എപ്പോഴും 

കുറ്റക്കാരനായി, 

തെറ്റുകാരനായി. 


കാരണം, 

ചരിത്രമെഴുതിയത് 

വിജയിച്ചവനെ സുഖിപ്പിക്കാനാണ്.

ഏറെക്കുറെ 

വിജയിച്ചവൻ്റെ കൂടെയുള്ളുവരാണ്.



സംശുദ്ധഭാവം നല്ലത് വരുത്തുമെന്ന് ആര് പറഞ്ഞു?.

നീയും നീയും 

സംശുദ്ധനാനെന്ന്

തോന്നുന്നുണ്ടാവും.


അങ്ങനെ, നീയും നീയും 

സംശുദ്ധനാണെന്ന 

അവകാശവാദവുമുണ്ടാവും.


ശരിയാണ്.


നിൻ്റെ ഭാവം നിനക്ക്

സംശുദ്ധമായത് തന്നെ.


നീയായുണ്ടാക്കാത്ത ഭാവം 

നിൻ്റെ സംശുദ്ധഭാവം. 


നിനക്ക് പോലും

ഉത്തരവാദിത്തമില്ലാത്ത 

നിൻ്റെ സംശുദ്ധഭാവം. 


നീ സുഖമായിരിക്കാൻ

നീ കൊതിക്കുന്ന

നിൻ്റെ സംശുദ്ധഭാവം.


കുഞ്ഞായ്മയും കുസൃതിയും

അസൂയയും വെറുപ്പും

ഭയവും വേവലാതിയും

ഒക്കെക്കൂടിയ,

ഒക്കെ അവശ്യം ആവശ്യമായ

സ്വയം സംരക്ഷിച്ചും 

പ്രതിരോധിച്ചും നിർത്തുന്ന, 

സ്വയം സ്വസ്ഥനാവുന്ന 

നിൻ്റെ സംശുദ്ധഭാവം. 


ഒരു സംശയവും വേണ്ട.

കുഞ്ഞായ്മയും കുസൃതിയും

അസൂയയും വെറുപ്പും

ഭയവും വേവലാതിയും ഒക്കെ

നീ സംശുദ്ധുമെന്ന് വിളിക്കുന്ന

സംശുദ്ധഭാവത്തിൻ്റെ 

ശരിയായ ഭാഗം,


അങ്ങനെയൊന്നുമല്ലാതെ

ഒരു സംശുദ്ധ ഭാവവും ഇല്ല.


പൊടിപടലങ്ങൾ ഇല്ലാത്ത 

അന്തരീക്ഷമില്ലാത്തത് പോലെ.


വെറും വെള്ളമായ,

ലവണങ്ങളില്ലാത്ത

ശുദ്ധവെളളമില്ലാത്തത് പോലെ.

ലവണങ്ങളില്ലാത്ത വെള്ളം

വെളളമല്ലാത്തത് പോലെ.


*****


സംശുദ്ധഭാവം 

എന്നത് കൊണ്ട് മാത്രം,

നീ സംശുദ്ധഭാവത്തിലാണ്

എന്നത് കൊണ്ട് മാത്രം 

നീ എല്ലാവർക്കും 

നല്ലത് വരുത്തും 

എന്നർത്ഥമില്ല. 



സംശുദ്ധഭാവം 

നല്ലത് മാത്രം

വരുത്തുമെങ്കിൽ

കുട്ടികൾ നല്ലത് മാത്രം

വരുത്തും.


പക്ഷേ, 

അത് ശരിയാണോ?


ഏറ്റവും നല്ല 

സംശുദ്ധഭാവം സൂക്ഷിക്കുന്നത് 

കുട്ടികളാണെന്ന് 

ഒരുപക്ഷേ, 

എല്ലാവരും ഒരുപോലെ

സമ്മതിക്കും. 


പക്ഷേ, ഒന്നോർത്തു നോക്കൂ. 

കുട്ടികളെയും 

അവരുടെ സംശുദ്ധഭാവത്തേയും 

അപ്പടിയേ

സ്വതന്ത്രമായി വിട്ടാൽ 

എങ്ങനെയുണ്ടാവും? 


അപകടങ്ങൾ ഒരേറെയുണ്ടാവും. 

പ്രശ്നങ്ങൾ ഒരേറെ ഉണ്ടാക്കും.

വൃത്തികേടുകൾ 

ഒരേറെയുണ്ടാക്കും.


കുട്ടികൾ ആയത് കൊണ്ട്

മൂത്രം മൂത്രമാകാതിരിക്കില്ല.

മലം മലമാകാതിരിക്കില്ല.

തീ പൊള്ളാതിരിക്കില്ല.

പാത്രം പൊളിയാതിരിക്കില്ല.

കത്തി കൊണ്ട്

കൈമുറിയാതിരക്കില്ല.


ബാക്കിയെല്ലാം

വെറും കാല്പനികത മാത്രം.

അതിഭാവുകത്വം മാത്രം.

സങ്കല്പവും സ്വപ്നവും മാത്രം.


**"""


ഉപ്പിൻ്റെ സംശുദ്ധഭാവം

ഉപ്പ് രസം. പക്ഷേ,

പാലിന് നല്ലതല്ല.

അത് പാലിനെ പിരിക്കും.


അഗ്നിയുടെ സംശുദ്ധുഭാവം

ചുട്ടുപൊള്ളുന്നത്. 

നിന്നെ ചുട്ടുകരിക്കും.


വെള്ളത്തിൻ്റെ 

സംശുദ്ധഭാവത്തിൽ

നീന്താനറിയാത്ത നീ

മുങ്ങിമരിക്കും.


സംശുദ്ധഭാവം

അവനവന് മാത്രം.

സ്വന്തത്തിൽ 

അനുഭവിക്കുന്നത്.

തീർത്തും ആത്മനിഷ്ടം


****** 


എല്ലാ സമാധിസ്ഥനും 

അയാളുടെ മാത്രം

അയാൾക്ക് മാത്രം ബാധകമായ

സംശുദ്ധഭാവത്തിൽ.


ഒരുപക്ഷേ ബാഹ്യവുമായി

ഇടപഴകുമ്പോൾ 

പാൽപിരിയും പോലെ 

പിരിയുന്ന സംശുദ്ധഭാവം. 


അതിനാലേ 

സംശുദ്ധഭാവം സൂക്ഷിക്കാൻ 

താനല്ലാത്ത ലോകവുമുള്ള ലോകത്ത് 

ഒരുപക്ഷേ നല്ല പാടാണ്.

ഓരോന്നും ഒരുരുത്തനും 

പാട്പെടുകയുമായിരിക്കും.


ആയിരിക്കുന്ന സ്വസ്ഥതയിൽ 

ആരും കടന്നുവരാൻ 

ചിലപ്പോഴെങ്കിലും

ആരും ആഗ്രഹിക്കുന്നില്ല.


പറയാനും ചെയ്യാനും 

ഒന്നുമില്ലാത്ത അവസ്ഥയിൽ 

തുടരാൻ, സമാധി.

വെറും വെറുതെയായിരിക്കാൻ.


ആയിരിക്കുന്ന അവസ്ഥയിൽ 

ആയിത്തുടരാൻ, സമാധി. 



അങ്ങനെയിരിക്കാൻ

ആഗ്രഹിക്കുന്ന ഒരാൾ

സമാധിസ്ഥൻ.


പ്രാപഞ്ചികഭാവം 

തുടർത്തുന്നവൻ

സമാധിസ്ഥൻ.


അയാളുടെ സമാധിക്ക് 

ആരും ഒന്നും 

ഭംഗം വരുത്താതിരിക്കാൻ 

അയാൾ നിശ്ശബ്ദനാവുന്നു, 

നിസ്സംഗനാവുന്നു, 

നിഷ്ക്രിയനാവുന്നു.


*****


എല്ലാവരും 

ഓരോതരം സമാധിയിലാണ്. 


അവരുടേതായ സമാധിയിൽ. 


പ്രാപഞ്ചികത മൊത്തം 

ആയിരിക്കുന്നത് പോലെയുള്ള 

സമാധിയിൽ. 


ആവുമെങ്കിൽ ആവുന്നത്ര 

ആരേയും ഒന്നിനെയും 

ബോധപൂർവ്വം 

ഉപദ്രവിക്കാതെ.

സമാധി. 


ആവുമെങ്കിൽ ആവുന്നത്ര

ആരാലും ഒന്നിനാലും

ബോധപൂർവ്വം

ഉപദ്രവിക്കപ്പെടാതെ.

സമാധി.

Tuesday, March 7, 2023

നഗ്നത വെളിപ്പെടുമ്പോള്‍ ദേഷ്യവും വിഷമവും തോന്നുന്നുണ്ടോ?

നഗ്നത വെളിപ്പെടുമ്പോള്‍ ദേഷ്യവും വിഷമവും തോന്നുന്നുണ്ടോ?

ആ വിഷമവും ദേഷ്യവും ആരെങ്കിലും നിൻ്റെ സൗന്ദര്യം കണ്ടുപോകുന്നതിൻ്റെ അരിശം കൊണ്ടല്ല. 

കാരണം, സൗന്ദര്യം കാണിക്കാത്തത്ര പിശുക്ക് ആർക്കുമില്ല. 

മാത്രമല്ല, ഇല്ലാത്ത സൗന്ദര്യവും ഉണ്ടാക്കിക്കാണിക്കുന്നതിൽ മത്സരിക്കുന്നവരാണ് ഓരോരുത്തരും എന്നതിനാൽ പ്രത്യേകിച്ചും.

വസ്ത്രവും ഉടയാടകളും സ്ഥാനവും അധികാരവും സമ്പത്തും അഭിനയവും നൽകുന്ന വ്യക്തിത്വമാണ് തൻ്റെ വ്യക്തിത്വമെന്ന് ധരിച്ച്, അതിൽ ധൈര്യം പൂണ്ട് ജീവിക്കുന്നവരാണ് എല്ലാ മനുഷ്യരും.

ജീവിക്കുന്ന ജീവിതത്തിൻ്റെയും നഗ്നതയുടെയും വ്യക്തിത്വമാണ് ഓരോരുത്തൻ്റെയും യഥാർത്ഥ വ്യക്തിത്വമെന്ന് ആരും ധരിക്കാൻ തയ്യാറല്ലാത്തതിനാൽ.

നഗ്നത സൗന്ദര്യമാണെന്നും നഗ്നതയിൽ സൗന്ദര്യമുണ്ടെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ആ സുന്ദരമായ നഗ്നത കണ്ടുകൊള്ളട്ടെ എന്ന് തന്നെയാണ് ശരിക്കും വിചാരിക്കുക.

അങ്ങനെയെങ്കിൽ, സൗന്ദര്യം കാണിക്കുന്നതിൽ ഉള്ളിൻ്റെയുള്ളിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും അഹങ്കരിക്കുകയും അതിന് വേണ്ടി മത്സരിക്കുകയും തന്നെയാണ് എല്ലാവരും ചെയ്യുക.

എന്നിട്ടും നഗ്നത വെളിപ്പെടുമ്പോള്‍ ദേഷ്യവും വിഷമവും തോന്നുന്നത് എന്ത് കൊണ്ട്? 

മറ്റൊന്നും കൊണ്ടല്ല; 

പകരം, നഗ്നത വൈകൃതമാണ് എന്ന ഓരോരുത്തരുടെയും ഉള്ളിൻ്റെയുള്ളിലെ തോന്നലിലാണ്. 

നഗ്നത വൈകൃതമാണ് എന്ന പേടിയിലാണ്, പേടിയാലാണ് ദേഷ്യവും വിഷമവും തോന്നുന്നത്.

വിശ്വാസികൾ അറിയേണ്ട, മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. 

നഗ്നത ദൈവത്തിൻ്റെ നേരിട്ടുള്ള വരദാനമാണ്. 

നഗ്നത വൈകൃതമെന്ന് നിങൾ എങ്ങിനെയെങ്കിലും കരുതുന്നുവെങ്കിൽ....,

അത് യഥാർഥത്തിൽ ദൈവത്തെ കുറ്റപ്പെടുത്തലും..., 

ദൈവത്തിൻ്റെ മേൽ ആരോപണം പറയലും..., 

ദൈവത്തിൻ്റെ സൃഷ്ടിപ്പിൽ വലിയ തകരാറുണ്ട് എന്ന്....,

കരുതലും തന്നെയാണ്.

നീ കൃത്രിമമായുണ്ടാക്കി എടുക്കുന്ന വ്യക്തിത്വത്തിലാണ് നിനക്ക് യഥാർഥത്തിൽ വിശ്വാസം. 

ദൈവം തന്ന വ്യക്തിത്വത്തെ നീ മറച്ചു പിടിച്ച് നിരാകരിക്കുന്നു.


പൂഴ്ത്തിവെച്ചത് പുഴുത്ത്നാറുക മാത്രം.

മരണവും രോഗവും

നിന്നെ അറിയിക്കും:

വെറും ശരീരമായിരുന്നു നീയെന്ന്. 


വെറും ശരീരമായിരുന്ന നീ

യഥാർത്ഥത്തിൽ ഇല്ലാത്തതെന്ന്.


ശരീരം മരിക്കുന്നതോടെ 

നീയും ഇല്ലാതാവുമെന്ന്. 


എന്നിട്ടും,

മരിച്ചുകഴിഞ്ഞ ശവത്തെ,

നിൻ്റെതെന്ന് ജീവിച്ചിരിക്കുമ്പോൾ 

നീ കരുതിയ നിൻ്റെ ശരീരത്തെ 

മണ്ണിനടിയിൽ പൂഴ്ത്തിവെക്കുന്നതെന്തിന്? 


അതല്ലേൽ അങ്ങനെ

മണ്ണിനടിയിൽ പൂഴ്ത്തിവെക്കുന്ന 

പിശുക്ക് നിനക്ക്

എവിടെനിന്ന് കിട്ടി? 


പിശുക്ക് നാളെയെ നേടില്ല.

പകരം, ഇന്നിനെ നിനക്ക്

നഷ്ടപ്പെടുത്തുക മാത്രം.


ചുറ്റുപാട്

കാണിക്കാത്തൊരു പിശുക്ക് 

ചുറ്റുപാടിനോട് നീ

കാണിക്കുകയോ?


എന്തിന്?

എന്ത് നേടാൻ?


പിശുക്ക് ഒന്നും 

നേടിത്തരുന്നില്ല.


പിശുക്ക് ഒന്നും 

സംരക്ഷിക്കുന്നില്ല.


പകരം, പിശുക്ക് 

ഉള്ളും പുറവും 

നഷ്ടപ്പെടുത്തുന്നു,

പുഴുത്ത്നാറ്റുന്നു. 


മറ്റുള്ളതെന്തും 

നീ തിന്നു.


അതാണ്, അങ്ങനെയാണ് 

ജീവിതം ജീവിതമായത്.


മറ്റുള്ള പലതും 

നിൻ്റെ ശരീരത്തെയും 

തിന്നണം.


അതാണ്, അങ്ങനെയാണ് 

ജീവിതം ജീവിതമാകുന്നത്. 


മറ്റുള്ള പലതും 

നിൻ്റെ ശരീരത്തെയും 

തിന്നട്ടെ എന്ന് വെക്കാൻ 

നിനക്ക് സാധിക്കാതെ 

പോകുന്നതെന്ത് കൊണ്ട്?


പൂഴ്ത്തിവെച്ചത് 

സംരക്ഷിക്കപ്പെടുകയല്ല; 

പുഴുത്ത്നാറുക മാത്രം 

എന്നത് നീ 

അറിയാതെ പോവുകയോ?


നായയും കഴുകനും കാക്കയും 

പിന്നെ മറ്റുള്ള പലതും 

നിൻ്റെ ശരീരം കൊണ്ട്

വിശപ്പകറ്റട്ടെയെന്ന് 

വിചാരിക്കാൻ നിനക്ക്

സാധിക്കാത്തതെന്ത്? 

വെള്ളത്തിലിറങ്ങാത്ത നീയെങ്ങിനെ നീന്തും?

നിനക്ക് നടക്കണം. 

പക്ഷേ നിന്നിടത്ത് തന്നെ നിൽക്കണം. 

നിന്നിടം വിട്ടുനീങ്ങാൻ ഒരുക്കമല്ല. 


ചോറ് വേണം. 

വിറക് കത്തിക്കാനോ 

അരിയുടെയും വെള്ളത്തിൻ്റെയും 

സ്വഭാവം മാറ്റാനോ തയ്യാറല്ല. 


നീന്താൻ നിനക്ക് കൊതി.

വെള്ളത്തിലിറങ്ങാത്ത 

നീയെങ്ങിനെ നീന്തും?

*****

മനുഷ്യത്വം, മനുഷ്യസ്നേഹം 

എന്നത് വിട്ട് 

ജീവിത്വം, ജീവിസ്നേഹം 

എന്നാവണം. 


എന്നതും വിട്ട് 

പ്രാപഞ്ചികത്വം പ്രാപഞ്ചികസ്നേഹം 

എന്നാവണം. 


എന്നതും വിട്ട് 

മുഴുത്വം, മുഴുവനും, മുഴുവനോടും 

എന്നാവണം. 


എന്നതും വിട്ട് 

ഒന്നുമല്ല, ഒന്നുമില്ല, ഒന്നിനോടുമില്ല 

എന്നുമാവണം.

*****

ഒന്നിനെ ഇഷ്ടപ്പെട്ടുകൊണ്ട് 

മറ്റുളളതെല്ലാം വെറുക്കുന്ന 

പരിപാടിയാണ് ഇവിടെ 

കാര്യമായുള്ളത്. 


ഒന്ന് നേടി 

സർവ്വതും നഷ്ടപ്പെടുന്ന 

പരിപാടി.


സ്നേഹിച്ചുകൊണ്ട് എന്ന വാക്കുപയോഗിക്കുന്നില്ല. 


കാരണം, 

സ്നേഹം അവനവനോട് മാത്രമാണ്. ജീവിതത്തോട് മാത്രം. 


തന്നോടുള്ള സ്നേഹം വെച്ചുള്ള 

മറ്റുളളവരോടുള്ള 

ഇഷ്ടവും വെറുപ്പും മാത്രമേയുള്ളൂ.


ഒന്ന് നഷ്ടപ്പെടുത്തി 

സർവ്വതും നേടുന്ന വിദ്യ 

ആർക്കുമറിയില്ല.


അറിഞ്ഞാലും, 

ഉള്ള ഒന്ന് 

നഷ്ടപ്പെടാൻ തയ്യാറില്ലാത്തവൻ 

സർവ്വതും നഷ്ടപ്പെടാൻ 

ഏറെയെളുപ്പം ഒരുങ്ങുന്നു.


Monday, March 6, 2023

പ്രസവിച്ചു, പക്ഷെ, കുഞ്ഞിനെ കാണുന്നില്ല.

ഒരു ചെറിയ കുറിപ്പെഴുതി.
മൊബൈലിൽ.

എല്ലാമായി, ഇത്രമതി 
എന്ന് കരുതി 
എഴുതിക്കൂട്ടിയ സന്ദേശം 
അയച്ചു, 
അഥവാ പോസ്റ്റ് ചെയ്തു.

സ്മാർട്ട് ഫോണിൽ 
അത്രയ്ക്ക് സമർത്ഥനല്ലാത്തതിനാൽ 
വല്ലാതെ ക്ലേശിച്ചു തന്നെ 
എഴുതിക്കൂട്ടിയത്
പോസ്റ്റ് ചെയ്തു.

പക്ഷെ, 
പോസ്റ്റ് ചെയ്തുകഴിഞ്ഞപ്പോൾ 
ആവിയായത് പോലെ.

ഒന്നും കാണുന്നില്ല.

എന്തോ സംഭവിച്ചു.

പ്രസവിച്ചു, 
പക്ഷെ, 
കുഞ്ഞിനെ കാണുന്നില്ല.

അറിവില്ലായ്മ
കുഞ്ഞിനെയും കാണാതാക്കും. 

അങ്ങനെ 
കുഞ്ഞിനെ കാണാതായാൽ
അമ്മക്കുള്ള അതേ വെപ്രാളം
ഇവിടെയും.

നിലനിൽപ്പും 
നിലനിൽപ്പ് ആവശ്യപ്പെടുന്ന 
തുടർച്ചയും, അതുണ്ടാക്കുന്ന വെപ്രാളം. 

പ്രസവിച്ച കുഞ്ഞ്, 
എന്തായായാലും 
എങ്ങിനെയുള്ളതായാലും, 
കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്. 

നാറാണത്തു ഭ്രാന്തൻ 
കല്ലുരുട്ടി മേല്പോട്ടെത്തിച്ചു 
താഴേക്ക് ഉരുട്ടിയിട്ടത് പോലെ തന്നെ. 
എല്ലാം വെറുതെ എന്നായി. 

പിന്നെയും ഒരു കുറിപ്പ് 
ഉടനെ എഴുതാൻ തോന്നിയില്ല. 

സ്കലിച്ചതും ഛർദിച്ചതും 
വീണ്ടും അപ്പടിയെ 
ആവർത്തിച്ച് ചെയ്യുകയെന്നത് 
വല്ലാത്ത വൃത്തികേടായി തോന്നി.

സ്കലിച്ചതും ഛർദിച്ചതും 
അപ്പടിയേ എടുത്ത് വിഴുങ്ങി 
വീണ്ടും ആവർത്തിച്ച് പഴയപടി
സ്കലിക്കുകയും ഛർദിക്കുകയുമെന്നത്  
വല്ലാത്ത വൃത്തികേടായി തോന്നി.

സ്വാഭാവികമായല്ലാതെ 
ഒന്നും ചെയ്യേണ്ട 
എന്ന് കരുതി 
സംഗതി ഉപേക്ഷിച്ചു.
സ്വാഭാവികമല്ലെങ്കിൽ
ശ്വാസോച്ഛ്വാസം പോലും നിലപ്പിച്ച്
കളംവിട്ടുപോകാണമെന്നത്
ശരിയായ ഉള്ളിലിരിപ്പ്.

ഇനി, 
ആവർത്തിക്കാൻ ശ്രമിച്ച്
എഴുതിയാൽ തന്നെ 
സ്വാഭാവികമായി വന്ന ആദ്യത്തെ
ആ കുറിപ്പ് തന്നെ ആവുകയില്ലല്ലോ 
എന്ന് കരുതിക്കൊണ്ട്.

ശ്വാസോച്വാസത്തിനും 
പ്രതികരണപരതക്കും 
അങ്ങനെയൊരു കഥയും
ഗതിയും കാര്യവുമുണ്ട്. 

ശ്വാസം 
ഉടനെ തിരിച്ചുവിടുകയോ,
ഉടനേ തന്നെ തിരിച്ചുള്ളിലേക്ക് 
എടുക്കുകയോ ചെയ്തില്ലെങ്കിൽ 
പൂർണമായും എന്നേക്കുമായി 
സംഗതി നിലക്കും, മരിക്കും. 

ആശയ വിനിമയങ്ങളും 
അങ്ങനെ തന്നെ.

നടത്തിക്കൊണ്ടേയിരിക്കണം.

ജീവിതമായി വളർന്നു പൂത്തുലയാൻ 
തുടർത്തിക്കൊണ്ടേയിരിക്കണം.
ഒരുനിമിഷവും ഒഴിവാക്കാതെ
ഹൃദയവും നാടിയും
മിടിക്കുന്നത് പോലെ.
വെറും വെറുതെയെന്ന് തോന്നിപ്പിച്ച്
വെറും വെറുതെയല്ലാതെ. 

എന്നാലും,
ഉണർത്തിയ, ഉയർത്തിയ 
വിഷയം ചെറുതല്ലാത്തതിനാൽ, 
വീണ്ടുമത് 
സ്പർശിക്കാതെ പോകുന്നത് 
ശരിയല്ലയെന്ന് തോന്നുകയാൽ,  
വീണ്ടും ചിലത് എഴുതിപ്പോകുന്നു.

ഒന്നും ഒരിലയും പൂവും
പഴയത് പോലെയല്ലാത്ത വിധം. 

നീണ്ടുപോകുന്നെങ്കിലും 
ഒരായിരം പൂക്കളും ഇലകളും
ഏറെയുണ്ടായി 
വിഷയത്തിൽ നിന്നും 
തെന്നിമാറുന്ന വിധം
വളഞ്ഞുചുറ്റുന്നുവെന്ന്
തോന്നുന്നുവെങ്കിലും 
ക്ഷമിക്കുക.

സ്വാഭാവികതയും 
അതിന്റെ ഒഴുക്കും 
നഷ്ടപ്പെടുകയാണെങ്കിലും
ക്ഷമിക്കുക. 

ആത്യന്തികമായി 
ബാക്കിയാവുക,
നിലനിൽക്കുക 
സ്വാഭാവികത മാത്രം. 
നിലനിൽപ്പ് മാത്രം.

**********

പറഞ്ഞത് ശരിയാണ്.

ശരിയാണ്.

പലതും
പുരുഷനും സ്ത്രീക്കും 
ഒരു പോലെ സാധിക്കും, 
സാധിക്കണം.

പുരുഷന് സാധിക്കുന്നത്
സ്ത്രീക്കും,
സ്ത്രീക്ക് സാധിക്കുന്നത്
പുരുഷനും 
സാധിച്ചെന്നിരിക്കും.

പ്രകൃതിയും 
പ്രകൃതവും 
സ്വഭാവവും 
മറന്നുപറഞ്ഞാൽ
പ്രത്യേകിച്ചും.

എന്നാലും,
ആപേക്ഷികമായ 
യാഥാർഥ്യബോധത്തിലൂന്നി 
ചിലത് പറയണമല്ലോ? 

സ്ത്രീ ചെയ്യുന്ന ജോലികളിൽ  
പുരുഷനും സഹകരിക്കാം, 
സഹകരിക്കണം.

സൂചിയും നൂലും
വേറെ വേറെ തന്നെ 
ദൗത്യം ചെയ്യാൻ
നിയോഗമുള്ളവർ.

സൂചിക്ക് നൂലും
നൂലിന് സൂചിയും
ആവാൻ സാധിക്കാതെ.
ആവേണ്ടതില്ലാതെ.

എന്നാലും 
ഒരുകാര്യം ഉറപ്പാണ്.

സ്ത്രീയും പുരുഷനും 
തുല്യം, സമം 
എന്നൊക്കെ പറയാം.

സമം, തുല്യം
എന്നൊക്കെ പറയുമ്പോഴും
പാലിനും പുളിക്കും
ഒരേ രുചി, ഒരേ ഗുണം
എന്നൊന്നും ആരും പറയില്ല.

അതിൻ്റേതായ
സ്ഥാനത്ത് തന്നെ
സ്വർണമായാലും 
ഇരുമ്പുലക്കയായാലും 
ഉപയോഗവും വിലയും
കണ്ടെത്തും.

അതിനാൽ തന്നെ, 
തുല്യം, സമം എന്നതിലൂടെ 
നടക്കുന്നത് പുരുഷന്റെ 
ഒളിച്ചോട്ടമാവരുത്. 

പുരുഷൻ സ്ത്രീയും
സ്ത്രീ പുരുഷനും 
ആവുക എന്നതാവരുത്.

സൂചി നൂലും
നൂല് സൂചിയും
ആയി മാറുന്നത്
യുക്തിയല്ല.

നൂലും സൂചിയും 
ഒന്ന് പോലെ
ഒരേ ദൗത്യം
നിർവ്വഹിക്കുന്നതും
ശരിയല്ല. 

മൊത്തമായി ഒരു വസ്ത്രം
തുന്നിയൊരുങ്ങാൻ
വ്യത്യസ്തമായ ദൗത്യം ചെയ്ത്
സൂചിയും നൂലും.

ഒന്ന് മറ്റൊന്നാവാതെ,
ഒന്ന് മറ്റൊന്നിനെ പോലെയാവാതെ.

നൂല് സൂചിയും കൂടിയായി
സ്ത്രീക്ക് 
ബാധ്യതയും ഭാരവും 
കൂടുന്നതുമാവരുത്. 

****"

എത്ര തുല്യതയും സമത്വവും
പറഞ്ഞാലും 
നൂലിന് നൂലിൻ്റെതായ
കഴിവും കഴിവുകേടുമുണ്ട്. 
സൂചിക്ക് സൂചിയുടെതായതും.

സൂചി ഏത് വിധേനയും
പുതിയ വഴികൾ
അന്വേഷിച്ചുകൊണ്ടേയിരിക്കുന്നത്.

സൂചി പുതിയ വഴികൾ 
അന്വേഷിക്കുന്ന പ്രക്രിയയിൽ 
പുതിയ വഴികൾ
ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നത്.

നൂല് സൂചിയുണ്ടാക്കിയ വഴിയിൽ
നിന്നിടം നിൽക്കുന്നത്.

സ്ത്രീക്ക് 
ആർത്തവവും ഗഭധാരണവും 
ഒഴിവാക്കാൻ പറ്റാത്തത്. 
സ്ത്രീയെ സ്ത്രീയാക്കുന്നത്.

കുഞ്ഞുണ്ടാവുമ്പോൾ 
കുഞ്ഞുമായുണ്ടാവുന്ന 
ആഴമേറിയ ആത്മബന്ധവും
സ്ത്രീക്ക് 
ഒഴിവാക്കാൻ സാധിക്കാത്തത്.

എന്നിരിക്കേ,
പുരുഷൻ ചെയ്യുന്നത് കൂടി
സ്ത്രീ അക്കരപ്പച്ച കണ്ട്
ആവേശം മൂത്ത് 
അങ്ങോട്ട് പോയി 
ഏറ്റെടുത്താൽ 
എന്തോ ചിലത് നേടിയെന്ന് വരും.
പക്ഷേ ഒരുകുറെ നഷ്ടപ്പെടും.

അങ്ങനെ വന്നാൽ
യഥാർഥത്തിൽ
സ്ത്രീയല്ല രക്ഷപ്പെടുക;
പുരുഷനാണ്.
സ്ത്രീക്കാണ്
ബാധ്യതയും ഭാരവും കൂടുക;
പുരുഷനല്ല.

പുലിയുടെ മുകളിൽ 
കയറിയിരുന്നവൻ
വിജയം നടിച്ച്, ഭാവിച്ച്
ആഹ്ലാദിച്ച് ഒരുവേള 
ചിരിക്കും, സന്തോഷിക്കും.

ശരിയാണ്. 
പുലിയുടെ മുകളിൽ തന്നെയാണ്
അവനിപ്പോൾ.

പക്ഷേ, 
ശരിയായ ചിരി, 
അവസാന ചിരി
പുലിടുടെതായിരുക്കും
എന്ന് മാത്രം.

തൻ്റെ ഇര 
തൻ്റെ മുകളിൽ തന്നെ
തനിക്ക് വേണ്ടി 
സുരക്ഷിതമായിരിക്കുന്നു
എന്നോർത്ത്, 
രഹസ്യമായി വിജയിച്ച്.

******

വ്യത്യസ്തമായത് തേടി 
ആവുന്നത്ര 
വിത്ത് വിതരണം നടത്തുക 
എന്നത് തന്നെയാണ്
പുരുഷലക്ഷണം.

ഒരുപക്ഷേ പ്രകൃതിപരമായ 
പുരുഷധർമ്മം.

അതിനാൽ തന്നെ 
പിതൃത്വത്തിന്റെ 
ഉത്തരവാദിത്തം ഏറ്റെടുക്കാൻ 
പുരുഷൻ 
സ്വമേധയാ തയാറാവില്ല. 

ഇടയിൽ നാം
കൃത്രിമമായുണ്ടാക്കിയ,
നമ്മുടെ തന്നെ 
പരിരക്ഷയും സുരക്ഷയും 
ലക്ഷ്യമാക്കിയുണ്ടാക്കിയ, 
സമൂഹവും വ്യവസ്ഥിതിയും 
ഇല്ലെങ്കിൽ.

അവൻ ഒളിച്ചോടും.
സൂചിയെ പോലെ
നിന്നിടം നിൽക്കാതെ. 

നിന്നിടം നിൽക്കാത്ത 
പുരുഷൻ്റെ അടിസ്ഥാന പ്രകൃതം 
ആലസ്യത്തിന്റേതാണ്.
ഒളിച്ചോട്ടത്തിൻ്റെതാണ്.

കവിതയും ചിന്തയും
സന്യാസവും അധികാരവും
സാഹിത്യവും ദർശനവും
ഒളിച്ചോട്ടത്തിന്
ആവശ്യമായതാണ്.
ഒളിച്ചോട്ടം 
ആവശ്യമാക്കിയതാണ്.

പുരുഷൻ 
ശൂന്യത തൊട്ടറിയുന്നവൻ.
ഉള്ളുപൊള്ളയെന്നറിയുന്ന
നിസ്സഹായൻ.

പുരുഷൻ
നിന്നിടം നിൽക്കാൻ 
സാധിക്കാത്ത
അപ്പൂപ്പൻ താടി. 

അതിനാൽ തന്നെ 
പുരുഷൻ പദാർത്ഥപരനല്ല.
ഏറെയും കാല്പനികൻ.
ഏറെയും ആകാശത്ത്.

അവൻ ഏറെയും 
പദാർത്ഥപരനാവുന്നത്,
ഭൂമിയിൽ ആവുന്നത്, 
വിവാഹാനന്തരം. 

പെണ്ണ് അവന്റെ മേൽ 
കെട്ടിയേല്പിക്കപ്പെടുന്നതോടെ മാത്രം,
പെണ്ണിന് വേണ്ടി മാത്രം
പുരുഷൻ ഭൂമിയിൽ
യാഥാർത്ഥ്യ ബോധത്തോടെ.

*****

ശൂന്യത തൊട്ടറിയുന്നവനും
ഉള്ളുപൊള്ളയായവനുമകയാൽ 
പുരുഷന് അന്വേഷണത്തിൽ 
ആവേണ്ടി വരുന്നു.
എന്തെങ്കിലും അർത്ഥം
വേണ്ടിവരുന്നു 

താൻ ഇതാണ്, 
താൻ അതാണ്
എന്ന് തെളിയിക്കാൻ 
അവന് അധികാരവും 
കവിതയും ചിന്തയും 
സന്യാസവും ദാർശനികയും 
ഒക്കെ ആവശ്യമാകുന്നു.  

ആത്മീയത എന്ന് 
പേരിട്ടു വിളിക്കുന്ന 
അന്വേഷണത്തിൽ
അവൻ ഒളിച്ചോടും. 

സാധാരണഗതിയിൽ 
ഉള്ളറിഞ്ഞു നിറഞ്ഞുനിൽക്കുന്ന, 
ജീവിതം തന്നെയായ, 
ജീവിതത്തെ കൊണ്ടുനടക്കുന്ന 
സ്ത്രീക്ക് ഇത് ബാധകമല്ലാത്തത്.
സ്ത്രീയത്, അക്കരപ്പച്ച കണ്ട്
കൊതിച്ചുനേടേണ്ടതുമില്ല.

സ്ത്രീക്ക് 
സാധാരണ ഗതിയിൽ
ബോറടി ഇല്ല.
ഉള്ളുപൊള്ളയായി തോന്നില്ല.
അവൾ 
ആയിരിക്കും പോലെ ആവും.
ആയിരിക്കുന്നതിൽ ആവും. 


പുരുഷൻ്റെ ഒളിച്ചോട്ടം
ഒരർത്ഥത്തിൽ 
അപ്പൂപ്പൻ താടി
പാറിനടക്കുന്നത് പോലെ മാത്രം.
എവിടെയെങ്കിലും 
വിത്തിട്ട് പോകാൻ

വിത്ത് സ്വയം,
ഭൂമിയായ, 
നിന്നിടം നിൽക്കുന്ന
സ്ത്രീയിൽ വേരാഴ്‌ത്തി 
അർത്ഥവും അസ്തിത്വവും
ഉണ്ടാക്കും, കണ്ടെത്തും.

വിത്ത്
അർത്ഥവും അസ്തിത്വവും
തന്നെയായി മാറും.

പക്ഷേ,
പക്ഷേ, അതേ ഭൂമിക്ക്
വളവും തടവും ഇടാതെ
പുരുഷൻ കടന്നുപോയി
രക്ഷപ്പെടുന്നതൊഴിവാക്കാൻ, 
അവനെ പിടിച്ചു കെട്ടാൻ 
കൃത്രിമമായും പ്രകൃതി വിരുദ്ധമായും 
ഉണ്ടായ, നാം ഉണ്ടാക്കിയ 
സംഗതിയാണ് വിവാഹം.

അതുകൊണ്ട് തന്നെ
വിവാഹം 
പുരുഷൻ പെണ്ണിനെ കെട്ടുന്ന 
പരിപാടി അല്ല.  

സ്ത്രീയെ സംരക്ഷിക്കാൻ, 
സ്ത്രീയെ സ്വതന്ത്രയായി
സുരക്ഷിതമായി
ഫലഭൂയിഷ്ഠമായി
തളിർപ്പിച്ച് നിർത്താൻ
സമൂഹം പുരുഷൻ്റെ മേൽ 
കെട്ടിയെല്പിക്കുന്ന സംഗതിയാണ് 
വിവാഹം.

*****

പ്രകൃതിപരമായി തന്നെ
പുരുഷനിൽ അച്ഛനില്ല.

സമൂഹവും വ്യവസ്ഥിതിയും 
പിടിച്ചുനിർത്തി 
ഉണ്ടാക്കിയാലല്ലാതെ. 

സ്ത്രീയെയും കുഞ്ഞിനെയും
സംരക്ഷിക്കാനല്ലാതെ.

അതിനാൽ, 
അങ്ങിനെ പിടിച്ചുനിർത്താനാണ് 
വിവാഹം.

*****

പുരുഷൻ 
അവനറിയാതെയും 
പിതാവാകും. 

അങ്ങനെ 
അറിയാതെ പിതാവായി 
അവൻ 
ഊരും പേരുമില്ലാതെ 
രക്ഷപ്പെടരുത്. 

അതിനാണ് വിവാഹം.

*****

പ്രകൃതിപരമായി പറഞ്ഞാൽ 
പുരുഷനും പിതാവും 
അനുമാനം, സങ്കൽപം. 

പുരുഷൻ 
ആകാശം പോലെ. 

അതുകൊണ്ട് തന്നെയാണ്
ദൈവത്തെയും
പിതാവായി കണ്ടത്.
ആകാശമായ് കണ്ടത്.
ആകാശത്ത് കണ്ടത്.

വെറും അനുമാനവും
സങ്കൽപ്പവുമായവൻ പിതാവ്.

ആകാശം തന്നെ ആയവൻ
പിതാവ്.

കാണപ്പെടാത്തവൻ,
അറിയപ്പെടാത്തവൻ
പിതാവ്.

അടുത്ത് പോയി നോക്കിയാൽ
ഇല്ലാത്ത ആകാശം.
പിതാവ്.

അതിനാലാണ് 
ആകാശ്മായ പുരുഷനെ, 
പിതാവിനെ 
ഭൂമിയുമായി കെട്ടിയിടാൻ 
വിവാഹമെന്ന സംഗതി 
വ്യവസ്ഥിതിയും സമൂഹവും 
കൃത്രിമമായി 
ഉണ്ടാക്കിയെടുത്തത്.

അവൻ ഒളിച്ചോടാതിരിക്കാൻ. 

അവന്റെ മേൽ 
ഉത്തരവാദിത്വം കെട്ടിയേല്പിക്കാൻ.

സ്ത്രീക്കും 
അവളിൽ അവനുണ്ടാവുന്ന 
കുഞ്ഞിനും വേണ്ട 
ഭൗതികമായ 
സാമ്പത്തികമായ 
സഹായസഹകരണങ്ങൾ 
നൽകാൻ
പുരുഷൻ, പിതാവ്.

പൊതിഞ്ഞു നിന്ന്
സംരക്ഷണം നൽകുന്ന
ആകാശം, ദൈവം, പിതാവ്.

അത് സ്ത്രീയായി 
അവനിൽ നിന്ന്
സ്വാതന്ത്ര്യവും സമത്വവും 
തുല്യതയും പറഞ്ഞ്
എടുത്തുകളഞ്ഞാൽ
രക്ഷപ്പെടുന്നത് സ്ത്രീയല്ല;
പുരുഷനാണ്.

ബാധ്യതയും ഭാരവും കൂടുന്നത്
പുരുഷനല്ല, സ്ത്രീക്കാണ് 

*****

പിതാവ് എന്നതിന്ന് 
ഡി എൻ എ കൊണ്ടോക്കെ 
സമർത്ഥിക്കാം  
എന്നത് മാറ്റിനിർത്തിയാൽ 
അമ്മക്ക് പോലും 
ഉറപ്പിച്ചുപറയാൻ 
കഴിയാത്ത കാര്യം.
ദൈവം എന്നത് പോലെ.

പ്രകൃതിപരമായി പറഞ്ഞാൽ,
ഒരു പുരുഷന് 
ഓരോ നിമിഷവും 
പിതാവാകാം.

ഓരോ സ്കലനത്തിലും 
ഒരു നൂറായിരം 
പിതാവാകാൻ മാത്രമുള്ളത്ര 
ബീജങ്ങളും ഉണ്ട്.

ഓരോ ചക്കയും 
ഒരായിരം വിത്തുകളെ
പേറുന്നത് പോലെ.
ഓരോ വിത്തും
ഓരോ പിലാവ്
തന്നെയാകാൻ
കരുത്തുള്ളത്.

പ്രകൃതി 
പുരുഷനിൽ ഏല്പിച്ച കാര്യം 
ഒരു സ്ത്രീയുടെ 
ഭർത്താവാവുക എന്നതല്ല.

ഒരു പുരുഷനും 
ഒരു സ്ത്രീയും 
പരസ്പരം തങ്ങൾക്ക്
എന്നെന്നേക്കും
ഒന്ന് മാത്രം എന്നതിൽ 
സംതൃപ്തരല്ല. 

അഭിനയിച്ചു പറയുന്നത് 
മാറ്റി നിർത്തിയാൽ.

സാമൂഹ്യ സുരക്ഷിത്വം 
മാനദണ്ഡമാകയാൽ. 

ഒരു സ്ത്രീക്ക് വേണ്ടി മാത്രം 
പുരുഷനിൽ ബീജം 
ഉൽപാതിപ്പിക്കപ്പെടുന്നില്ല. 

അങ്ങിനെയായിരുന്നെങ്കിൽ 
ഭാര്യ ഗർഭിണിയായാൽ 
ബീജം ഉൽപാതിപ്പിക്കപ്പെടരുതായിരുന്നു.

പുരുഷ ബീജം 
തന്റെ ഭാര്യയെ മാത്രം 
ഗർഭിണിയാക്കാൻ വേണ്ടി
മാത്രമായിരുന്നെങ്കിൽ 
മാസത്തിൽ ഒരു പ്രാവശ്യം, 
അതല്ലേൽ വർഷത്തിൽ
ഒരു പ്രാവശ്യം മാത്രം 
ബീജം ഉണ്ടാകണമായിരുന്നു. 

കാരണം ഒരു സ്ത്രീയും
ഒരു വർഷത്തിൽ
ഒന്നിലധികം
ഗർഭം ധരിക്കില്ല തന്നെ.

പക്ഷെ സ്ത്രീയുടെ കഥയതല്ല.

സ്ത്രീയുടെ കഥ അതേയല്ല.

സ്ത്രീയിൽ അമ്മയുണ്ട്.
പിടിച്ചു കെട്ടപ്പെടുന്ന
അമ്മയുണ്ട്. 

അതിന്നുവേണ്ട 
ആർത്തവവും 
ഗർഭധാരണവും 
മുലയൂട്ടലും.

അവൾക്കു മാസത്തിൽ 
ഒരുപ്രാവശ്യമേ 
അണ്ഡം ഉത്പാദിപ്പിക്കാൻ കഴിയൂ. 

ഏറിയാൽ 
കൊല്ലത്തിൽ ഒരിക്കലേ 
ഗർഭിണി ആവാനും 
മാതൃത്വം പുല്കാനും പറ്റൂ.

പ്രകൃതിപരമായിത്തന്നെ.