ദിലീപ് ഉൾപ്പെട്ട കേസിന്റെ വിചാരണക്കോടതിയുടെ വിധി.
“നാം ബാഹ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വിധിക്കുന്നു. രഹസ്യങ്ങൾ അല്ലാഹു മാത്രം അറിയുന്നു“ എന്ന പ്രവാചക വചനം വെച്ച് കൂടി ചിലത് പറയട്ടെ.
കോടതിവിധിയിൽ വ്യക്തിപരമായ നിലക്ക് വിയോജിപ്പുകൾ തോന്നിയിരുന്നെങ്കിലും ഒന്നും പറയാൻതോന്നിയിട്ടില്ല.
ഇപ്പോഴും വിയോജിപ്പുകൾ തോന്നുന്നുണ്ടെങ്കിലും എതിർത്തും അനുകൂലിച്ചും ഒന്നും പറയാൻതോന്നുന്നില്ല.
ആൾക്കൂട്ട മനസ്സ് ആവശ്യപ്പെടുന്ന നീതി വേറെ തന്നെയാണ്.
ആൾക്കൂട്ട മനസ്സ് ആവശ്യപ്പെടുന്നതപ്പടി കോടതിക്ക് വിധിയായി നടപ്പാക്കുക സാധ്യമല്ല.
ആൾക്കൂട്ട മനസ്സ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല, പകരം ആരാലൊക്കെക്കെയോ ഉണ്ടാവുന്ന എന്തൊക്കെയോ വെച്ചുള്ള സ്വാധീനങ്ങളുടെ അടിസ്ഥാനത്തിലാണ്.
ആൾക്കൂട്ടമനസ്സും ആൾക്കൂട്ട വിചാരണയും സമൂഹത്തിലെ ഓരോ വ്യക്തിയിലും പൊതുവെ അടിഞ്ഞുകൂടുന്ന ഒരുതരം ക്രൂരവിനോദ-അസൂയ-നിരാശ മനസ്സിന്റെ കൂടി പ്രതിപ്രവർത്തനമാണ്, പ്രതിഫലനമാണ്.
യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടത് ഇതേ ക്രൂരവിനോദ-അസൂയ-നിരാശ ആൾക്കൂട്ട മനസ്സിന്റെ പ്രതിഫലനം കൂടിയായാണ്.
ആൾക്കൂട്ട ക്രൂരവിനോദ-അസൂയ-നിരാശ മനസ്സിന് അധികാരവും കോടതിയും വഴങ്ങിയത് കൊണ്ടാണ് യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടത്.
ഒരർത്ഥത്തിൽ ഇന്ത്യയിലെ ബാബറി മസ്ജിദ് വിധിയിൽ സംഭവിച്ചത് പോലെ തന്നെ.
ആൾക്കൂട്ട ക്രൂരവിനോദ-മനസ്സിനെയും അസൂയയെയും വെറുപ്പിനെയും നടപ്പ് അധികാരവും കൂടി വളർത്തുന്നതും ഉപയോഗപ്പെടുത്തുന്നതും ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.
എങ്കിൽ, ബാബറി മസ്ജിദ് വിധി പോലെ ഒരു വിധി മാത്രമേ ഏതൊരു കോടതിക്കും നൽകാൻ സാധിക്കൂ. ഇപ്പോൾ ദിലീപ് വിഷയത്തിലും.
പക്ഷേ ദിലീപ് വിഷയത്തിൽ, തെറ്റയാണോ ശരിയായാണോ എന്നറിയില്ല, ആൾക്കൂട്ട ക്രൂരവിനോദ-മനസ്സിനെയും അസൂയയെയും വെറുപ്പിനെയും അവഗണിച്ചുകൊണ്ട് വിചാരണക്കോടതി വിധിപറഞ്ഞു എന്ന ഒരു വസ്തുതയുണ്ട്.
ആൾക്കൂട്ട ക്രൂരവിനോദ-മനസ്സിനെയും അസൂയയെയും വെറുപ്പിനെയും വെച്ചാണ് ഇന്ത്യയിലുടനീളം, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ആൾക്കൂട്ടകൊലപാതകങ്ങളുംബുൾഡോസർ നടപടികളും നിർലോഭം നടക്കുന്നത്, നടത്തിപ്പോരുന്നത്.
ആൾക്കൂട്ട ക്രൂരവിനോദ-മനസ്സിന് ഉടനടി, സാധിക്കുമെങ്കിൽ നേർക്കുനേർ പ്രതികാരം കാണണം. ദാഹം തീർക്കണം.
ആൾക്കൂട്ട ക്രൂരവിനോദ-മനസ്സിനുടമകൾക്ക് അവരുടെ ഹീറോ സിനിമയിൽ ചെയ്യുന്നത് കണ്ടെന്നപോലെ അവരുടെ എവിടെയൊക്കെയോ തീർക്കാൻ സാധിക്കാതെ പോയ പ്രതിഷേധവും നിരാശയും അസൂയയും സ്വയംഭോഗം ചെയ്ത് തീർക്കണം. അങ്ങനെയുള്ള അവരുടെ വികാരവും ദേഷ്യവുംദാഹവും പ്രതികാരവും തീർക്കണം.
ആര്, ആരെയെന്നത് അവർക്ക് വിഷയമല്ല.
ആരെങ്കിലും ആണെന്ന് ആരോ പറഞ്ഞ് വിശ്വസിപ്പിച്ചത് മതി അവർക്ക്.
ആ നിലക്കാണല്ലോ ഇവിടെത്തെ പൊട്ടിത്തെറികളും ഭീകരാക്രമണങ്ങളും.
ആരോ ചെയ്യുന്നു.
ആരെന്ന് ആർക്കും മനസ്സിലാവാത്തവിധം പ്രതികളെ പിടിക്കാനാവാത്തവിധം, പ്രതികളെപിടിക്കാത്തവിധം ആരാലൊക്കെയോ ചെയ്യപ്പെടുന്നു.
എന്നിട്ട് ചെയ്തത് ആരോ ആണെന്ന് ആരൊക്കെയോ പറഞ്ഞുവിശ്വസിപ്പിക്കുന്നു.
അതിൽ ഒരുപക്ഷെ നിക്ഷിപ്ത താല്പര്യങ്ങളുള്ള അധികാരവും കൂടിക്കലരുന്നു.
പിന്നെ, തെളിവും വേണ്ട ന്യായവും വേണ്ട.
ഒരൊറ്റ ന്യായം മാത്രം.
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.
അവിടെയാണ് തനിക്ക് തോന്നും പോലെയല്ല, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം, ഒരുതരം സ്വാധീനത്തിനും വഴങ്ങാതെ വിധിപറയുക എന്ന വിധികർത്താവിന്റെ പണിയും വിധിയും ദുഷ്കരമാവുന്നത്.
ബാഹ്യമായ, വസ്തുനിഷ്ഠമായ തെളിവ് മാത്രം; ആന്തരികമായി തനിക്ക് തോന്നുന്ന, തന്നെ സ്വാധീനിച്ച, തന്നെ സ്വാധീനിക്കുന്ന രഹസ്യമായ തോന്നലുകൾ അല്ല വിധിക്ക് ആധാരമാകേണ്ടത് എന്നർത്ഥം.
അവിടെയാണ് ഈയൊരു ദിശയിലുള്ള പ്രവാചക മാതൃകയും പ്രവാചക വചനവും പ്രസക്തമാകുന്നത്.
“നാം ബാഹ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വിധിക്കുന്നു. രഹസ്യങ്ങൾ അല്ലാഹു മാത്രം അറിയുന്നു“ (പ്രവാചക വചനം).
ഈ വചനം പ്രവാചകൻ പറയുന്നത് സ്വന്തം മകളുടെ ഭർത്താവും വിശ്വാസിയും സ്വന്തം ഇളയച്ഛന്റെ മകനും അരുമശിഷ്യനുമായ അലിക്കെതിരെ എതിർകക്ഷിയായ ജൂതന് അനുകൂലമായി വിധിപ്രസ്താവിച്ചു കൊണ്ടാണെന്നത് പ്രത്യേകം ഓർക്കണം.
അലിയായിരുന്നു ശരി, ജൂതൻ കളവ് പറയുകയായിരുന്നു എന്ന പ്രവാചകന്റെ വ്യക്തിപരമായ അറിവിനെ അവഗണിച്ചുകൊണ്ട് ഇങ്ങനെ വിധിനടത്തി, വചനം ചെയ്തു പ്രവാചകൻ.
ബാഹ്യമായ തെളിവുകൾ ജൂതനായിരുന്നു നൽകിയത് എന്ന ഒരൊറ്റക്കാരണത്താൽ.
വിധികർത്താക്കൾ നമ്മുടെ നാട്ടിൽ ഇവ്വിധം സംശുദ്ധരല്ല എന്ന ഒരു വിഷയമുണ്ട്.
വ്യക്തിപരവും കുടുംബപരവും സാമൂഹ്യവുമായ സ്വാധീനങ്ങൾക്കും മറ്റ് രാഷ്ടീയസമ്മർദങ്ങൾക്കും നിക്ഷിപ്ത സ്വാർത്ഥതാൽപര്യങ്ങൾക്കും വശപ്പെടുന്ന എന്ന പ്രശ്നമുണ്ട്.
അതും പോരാഞ്ഞ്, ഒരു വിധികർത്താവ് എത്ര തെറ്റായ വിധി പറഞ്ഞാലും, മേൽകോടതിലിയിലേക്ക് അപ്പീൽ പോകാമെന്നല്ലാതെ, ആ തെറ്റായ വിധി പറഞ്ഞ വിധികർത്താവിന് ഒരു പോറലും നമ്മുടെ നിയമവ്യവസ്ഥയിൽ ഏൽക്കില്ല എന്ന പ്രശ്നവുമുണ്ട്.
കരുതിക്കുട്ടി തെറ്റായി വിധിപറഞ്ഞ വിധികർത്താവിനെ ചോദ്യം ചെയ്യാനും ശിക്ഷിക്കാനുംമേൽക്കോടതിക്കും സാധിക്കില്ല എന്ന പ്രശ്നം.
എല്ലാ തെളിവുകളും അവഗണിച്ചുകൊണ്ട് വിധി തീർപ്പാക്കിയാലും വിധികർത്താവ് ആരാലും ചോദ്യംചെയ്യപ്പെടില്ല, ആർക്കും ഉത്തരം നൽകാൻ വിധികർത്താവ് ബാധ്യസ്ഥനല്ല എന്ന പ്രശ്നം.