ഇസ്ലാമിൽ സ്വാതന്ത്ര്യമില്ലെന്ന് തോന്നുന്നുണ്ടോ?
ഇസ്ലാം സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും തോന്നുന്നുണ്ടോ?
തെറ്റാണ്.
ഇസ്ലാമിനെ തെറ്റായി മാനനസ്സിലാക്കിയവരെയും തെറ്റായി നടപ്പാക്കിയവരെയും കണ്ടിട്ട് അങ്ങനെ തോന്നുന്നതാണ് ഇസ്ലാമിൽ സ്വാതന്ത്ര്യമില്ലെന്ന്, ഇസ്ലാം സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന്.
ഇസ്ലാം സ്വാതന്ത്ര്യമാണ്.
ഇസ്ലാം സ്വാതന്ത്ര്യം മാത്രം നൽകാനുദ്ദേശിച്ചിട്ടുള്ളതാണ്.
അതുകൊണ്ട് കൂടിയാണ് ആരും ജന്മം കൊണ്ടോ വംശീയമായോ മുസ്ലിം ആവില്ലെന്ന് വന്നത്.
അതുകൊണ്ട് കൂടിയാണ് ഇസ്ലാം തെരഞ്ഞെടുത്ത് മാത്രമാവുന്നത്, ഓരോരുത്തന്റെയും ബോധപൂർവ്വമായ തിരഞ്ഞെടുപ്പ് മാത്രമാവുന്നത്.
മുസ്ലിമാവാൻ ബോധപൂർവ്വം തെരഞ്ഞെടുപ്പ് നടത്തണം, തെരഞ്ഞെടുത്ത് ഷഹാദത്ത് (സാക്ഷ്യപ്പെടുത്തൽ) ചൊല്ലണം എന്ന് വന്നത്.
“നിങ്ങൾ എപ്പോൾ മുതലാണ് ജനങ്ങളെ അടികളാക്കിത്തുടങ്ങിയത്? തീർച്ചയായും അവരുടെ മാതാക്കൾ അവരെ സ്വതന്ത്രയായി പ്രസവിച്ചിരിക്കുന്നു“ ഖലീഫാ ഉമർ ചോദിച്ച ചോദ്യമാണിത്.
ആര് പറഞ്ഞു ഇസ്ലാം വിഭാവനം ചെയ്യുന്ന രാജ്യത്ത് സ്വാതന്ത്ര്യം ഉണ്ടാവില്ലെന്ന്.
സ്വാതന്ത്ര്യം വ്യക്തിനിഷ്ഠമാണ്, വ്യക്തിനിഷ്ഠമായ സ്വാതന്ത്ര്യം ഇസ്ലാമിക രാജ്യം നിർബന്ധമായും നൽകും, സാമൂഹ്യ സുരക്ഷയും ഭദ്രതയും ഏതൊരു രാജ്യവും ഉറപ്പിക്കുന്നത് പോലെ ഉറപ്പിച്ചുകൊണ്ട്.
ആര് പറഞ്ഞു ഇസ്ലാം വിഭാവനം ചെയ്യുന്ന ഭരണക്രമത്തിൽ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാവില്ലെന്ന്.
അഭിപ്രായ സ്വാതന്ത്ര്യമാണ് ഇസ്ലാമിനെ ഇസ്ലാമാക്കുന്നത്, ഒരാളെ വിശ്വാസിയോ നിഷേധിയോ ആക്കുന്നത്.
ആര് പറഞ്ഞു ഇസ്ലാം വിഭാവനം ചെയ്യുന്ന സംവിധാനത്തിൽ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമില്ലെന്ന്.
ജീവിതം തന്നെ നന്മ തിൻമകൾക്കിടയിലുള്ള, സന്മാർഗ്ഗത്തിനും ദുർമാർഗ്ഗത്തിനും ഇടയിലുള്ള, നന്ദിക്കും നന്ദികേടിനും ഇടയിലുള്ള തെരഞ്ഞെടുപ്പാണെന്ന് നിർവ്വചിക്കുന്ന ഇസ്ലാമിക സംവിധാനത്തിൽ എങ്ങനെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമില്ലെന്ന് വരും?
ഇസ്ലാം ജീവിതത്തെ നിർവ്വചിക്കുന്നത് തന്നെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ള പരീക്ഷയും പരീക്ഷണവും ആയാണ്.
ഇസ്ലാം ജീവിതത്തെയും ഈ ലോകത്തെയും വിവക്ഷിക്കുന്നത് തന്നെ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തേണ്ട വേദിയായാണ്.
ജീവിതം പരീക്ഷയും പരീക്ഷണവും ആണെന്നാൽ, ഈ ലോകം പരീക്ഷ നടക്കുന്ന ഇടമാണെന്നാൽ പിന്നെ എന്താണർത്ഥം?
തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നാണ്.
ഈ ജീവിതത്തിലും ലോകത്തും തനിക്ക് മനസ്സിലാവുന്നത് പോലെ തെരഞ്ഞെടുക്കുക എന്നർത്ഥം.
ആ തെരഞ്ഞെടുപ്പ് പൂർത്തീകരണമാണ് ഷഹാദത്ത്.
ഇസ്ലാമികമായി ജീവിതം പരീക്ഷയാണെങ്കിൽ, സ്വാതന്ത്ര്യമാണ്, തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമാണ് ഏതൊരു പരീക്ഷയ്ക്കും പരീക്ഷണത്തിനുമുള്ള അടിസ്ഥാനം.
സ്വാതന്ത്ര്യം ഉണ്ടെങ്കിലേ, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലേ പരീക്ഷയും പരീക്ഷണവും എന്നത് പരീക്ഷയും പരീക്ഷണവും തന്നെയാവൂ.
ഖുർആൻ പറയുന്നത് നോക്കൂ: “നിങ്ങളിൽ ആരാണ് ഏറ്റവും നല്ല പ്രവൃത്തികൾ ചെയ്യുന്നു എന്നത് പരീക്ഷിക്കാൻ ജനന മരണങ്ങളെ (ജീവിതത്തെ) സൃഷ്ടിച്ചവൻ.”(ഖുർആൻ)
“നാം അവന് (വ്യത്യസ്ത) വഴികൾ കാണിച്ചുകൊടുത്തിരിക്കുന്നു: അവന് നന്ദിയുള്ളവനോ നിഷേധിയോ ആവാം”(ഖുർആൻ)
നന്ദിയുള്ളവനോ നന്ദികെട്ടവനോ വിശ്വാസിയോ നിഷേധിയോ ധിക്കാരിയോ ആവാൻ സ്വാതന്ത്ര്യമുണ്ട് ഇസ്ലാമിലും ഇസ്ലാമികലോകത്തും ഇസ്ലാമിക രാജ്യ-ഭരണ-ക്രമത്തിലും സംവിധാനത്തിലും എന്നർത്ഥം.
ദൈവം നൽകിയ ആ സ്വാതന്ത്ര്യം ഉപയോഗിക്കാനുള്ള അവകാശമുണ്ട് ഓരോ മനുഷ്യനും, ആ സ്വാതന്ത്ര്യം ഉപയോഗിക്കാനുള്ള സ്വതന്ത്രമായ അന്തരീക്ഷം ഇസ്ലാം വിഭാവനം ചെയ്യുന്ന രാജ്യത്തിലും സംവിധാനത്തിലും ഭരണക്രമത്തിലും ഉണ്ടാവും, ഉണ്ടാവണം എന്നർത്ഥം.
ഇസ്ലാമികമായി നന്മയും തിന്മയും. ഇസ്ലാമിക രാജ്യം നന്മയോടൊപ്പം നിൽക്കും. നന്മ കല്പിക്കും, തിന്മ വിരോധിക്കും. പക്ഷേ തിരഞ്ഞെടുപ്പ് ഓരോ വ്യക്തിക്കും അവന്റെ ജീവിതത്തിലാണ്.
അല്ലാതെ നന്മയും തിന്മയും സങ്കല്പത്തിലും യാഥാർത്ഥ്യത്തിലും ഇല്ലെന്നല്ല.
നന്മയും തിന്മയും ഉണ്ട്.
പക്ഷേ നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഓരോ വ്യക്തിക്കുമുണ്ട് എന്നർത്ഥം.
ആ തെരഞ്ഞെടുപ്പാണ് പരീക്ഷയെ പരീക്ഷയാക്കുന്നത്.
തെരഞ്ഞെടുപ്പില്ലാതെ പരീക്ഷയും പരീക്ഷണവും ഇല്ല.
തെരഞ്ഞെടുപ്പ് ഇവിടെ ഈ ലോകത്ത് വെച്ച് തന്നെ നടത്തപ്പെടാനുള്ളതാണ്.
തെരഞ്ഞെടുപ്പിലെ തെറ്റിനുള്ള ശിക്ഷയോ ശരിക്കുള്ള രക്ഷയോ പ്രതിഫലമോ ഇവിടെയല്ല, ഈ ലോകത്തല്ല ; പകരം ദൈവത്തിങ്കൽ, പരലോകത്ത്.
വ്യക്തിപരമായ ആരുടെയും തിരഞ്ഞെടുപ്പ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും വിധം സാമൂഹ്യമായ പ്രയാസം ഉണ്ടാക്കുമ്പോൾ മാത്രം ഏതൊരു രാഷ്ട്ര സംവിധാനത്തിലും സംഭവിക്കുന്നത് പോലെ ശിക്ഷ.
അതുകൊണ്ട് തന്നെ ഇവിടെ ഈ ലോകത്ത്, ഇസ്ലാം വിഭാവനം ചെയ്യുന്ന രാജ്യത്തിലും സംവിധാനത്തിലും ഭരണക്രമത്തിലും എന്തും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
മദ്യവും മദിരാക്ഷിയും വരെ. വ്യക്തികൾക്കു സ്വാതന്ത്ര്യമുണ്ട എന്നത് രാഷ്ട്രം അവ ( മദ്യവും മദിരാക്ഷിയും) നല്കണം എന്ന അർത്ഥത്തിലല്ല.
“നാം അവന് രണ്ട് കണ്ണുകളും ഒരു നാവും രണ്ട് ചുണ്ടുകളും നല്കിയില്ലേ?
“എന്നിട്ടവന് രണ്ട് ഉയർന്ന മാർഗ്ഗങ്ങളും കാണിച്ചുകൊടുത്തില്ലേ?
അതിനാൽ (അവൻ) സാഹസികതകൾ (പ്രയാസകരമായത്) താണ്ടണം“ ( ഖുർആൻ)
അതുകൊണ്ട് തന്നെ ഇസ്ലാം വിഭാവനം ചെയ്യുന്ന രാജ്യത്തിലും സംവിധാനത്തിലും ഭരണക്രമത്തിലും സ്വാതന്ത്ര്യമുണ്ട്, സ്വാതന്ത്ര്യം കൊടുക്കൽ നിർബന്ധമാണ്.
ദൈവം കൊടുത്ത സ്വാതന്ത്ര്യം തടയാനും നിഷേധിക്കാനും മനുഷ്യനായ ഒരു അധികാരിക്കും രാഷ്ട്രത്തിനും അവകാശമില്ല. പൊതുനാന്മക്ക് വേണ്ടിയല്ലാതെ.
ഇസ്ലാമിക രാജ്യത്തും ഭരണക്രമത്തിലും ദൈവം കൊടുത്ത സ്വാതന്ത്ര്യം തടയാനും നിഷേധിക്കാനും പാടില്ല.
അതുകൊണ്ട് തന്നെ യഥാർത്ഥ ഇസ്ലാമിക രാജ്യത്തും ഭരണക്രമത്തിലും മദ്യമോ വ്യഭിചാരമോ പൊതുവായി നിരോധിക്കില്ല.
വിശ്വാസിക്ക് നിഷിദ്ധമാണെന്ന് അവൻ മനസ്സിലാക്കി അവൻ സ്വയം മാറിനിൽക്കുന്ന തെരഞ്ഞെടുപ്പ് നടത്തുകയാണ് ചെയ്യുക.
അങ്ങനെ എന്തും ചെയ്യാമെന്നിരിക്കെ സ്വയം തെരഞ്ഞെടുത്ത് മാറിനിൽക്കുന്ന തെരഞ്ഞെടുപ്പ് നടത്തുനിടത്താണ് വിശ്വാസി വിശ്വാസിയാവുന്നത്, ശരിയായ തെരഞ്ഞെടുപ്പ് നടത്തുന്നത്.
ഭക്ഷണം കിട്ടുമെന്നിരിക്കെ ഭക്ഷണം വേണ്ടെന്ന് വെക്കുന്ന നോമ്പ് അവൻ തെരഞ്ഞെടുപ്പായി എടുക്കണം.
അല്ലാതെ ഭക്ഷണം പൂർണമായും നിഷേധിച്ച്, ഭക്ഷണം ഒരുനിലയ്ക്കും കിട്ടില്ലെന്നത് കൊണ്ട് സംഭവിക്കേണ്ട ഒന്നല്ല നോമ്പും നോമ്പുകാരൻ ആവുക എന്നതും.
അതുകൊണ്ട് തന്നെ ഇസ്ലാമിക രാജ്യത്ത് നോമ്പ് കാലത്ത് ഭക്ഷണശാലകൾ അടച്ചിടണമെന്ന് നിയമം ഉണ്ടാവില്ല, ഉണ്ടാവരുത്.
ആരെങ്കിലും സ്വമേധയാ അസൗകര്യം കാരണം അടച്ചിടുമ്പോൾ തുറപ്പിക്കാനും ആരെങ്കിലും തുറക്കുമ്പോൾ അടപ്പിക്കാനും പാടില്ല, പറ്റില്ല.
പന്നി നിഷിദ്ധമാണ് വിശ്വാസിക്ക്.
അത് വിശ്വാസിയുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം കൂടിയാകയാൽ ഇസ്ലാമിക ഭരണക്രമത്തിൽ പന്നി ഇറച്ചി പൊതുവായി കിട്ടാതാവും വിധം നിഷിദ്ധമാക്കില്ല, അത് തിന്നുന്നവരെ വിലക്കില്ല, തടയില്ല, അവർക്ക് നിഷേധിക്കില്ല, തിന്നാത്തവരെ തിന്നിപ്പിക്കുകയുമില്ല.
ഖുർആനിൽ എവിടെയും അങ്ങനെ പൊതുവായി വിലക്കി മറ്റുള്ളവർക്ക് നിഷേധിക്കണം എന്ന് വിശ്വാസിക്ക് അവന്റെ തെർഞ്ഞെടുപ്പവണം എന്ന അർത്ഥത്തിൽ നിഷിദ്ധമാക്കിയ ഒരു കാര്യത്തിലും നിർദേശമില്ല.
പന്നി തിന്നേണ്ടവർക്കും മദ്യം കുടിക്കേണ്ടവർക്കും ചൂത് കളിക്കേണ്ടവർക്കും അതാവാം.
അവർക്ക് സ്വന്തം നിലക്ക് അവ സംഘടിപ്പിക്കാം.
ഇസ്ലാമിക രാജ്യത്തും ഭരണക്രമത്തിലും അവരങ്ങനെ അനുഭവിക്കുന്നതും സംഘടിപ്പിക്കുന്നതും തടയില്ല.
ഇസ്ലാമിക രാജ്യവും അത് ഉണ്ടാക്കിക്കൊടുക്കില്ല, സംഘടിപ്പിച്ചു കൊടുക്കില്ല.
ആരെങ്കിലും ഉണ്ടാക്കുന്നതും സംഘടിപ്പിക്കുന്നതും തടയില്ല.
കാരണം ജീവിതം ദൈവം അനുവദിച്ചു നൽകിയ സ്വാതന്ത്ര്യമാണ്, തെരഞ്ഞെടുപ്പാണ്.
ഇസ്ലാം എന്നാൽ നേരായ വഴി (ഹിദായത്ത്) അന്വേഷിക്കാനുള്ള സ്വാതന്ത്ര്യം തന്നെയായ, സ്വാതന്ത്ര്യം കൊടുത്തിട്ടുള്ള ഒരു പ്ലാറ്റ്ഫോം ആണ്.
അതുകൊണ്ട് മാത്രമാണ് ദിവസവും പതിനേഴ് പ്രാവശ്യം നേർമാർഗ്ഗം ചോദിക്കലും അന്വേഷിക്കലും ഓരോ മുസ്ലീമിനും നിർബന്ധമാക്കിയത്.
നേർമാർഗ്ഗം ചോദിക്കേണ്ടി വരുന്നത് മറ്റ് മാർഗങ്ങൾ ഉള്ളത് കൊണ്ടും മറ്റ് മാർഗ്ഗങ്ങൾ അവലംബിക്കാം എന്നത് കൊണ്ടും അവലംബിക്കുന്നത് അനുവദനീയമായത് കൊണ്ടുമാണ്.

.jpg)