ആവശ്യക്കാരനും പ്രയാസപ്പെടുന്നവനും
വേണ്ടത് പ്രാർഥനയല്ല; സഹായം.
സഹായം തന്നെയായ പ്രവൃത്തി.
ചെയ്യേണ്ടത് ചെയ്യാതിരിക്കാനുള്ള
ന്യായമല്ല, ന്യായമാവരുത് പ്രാർത്ഥന.
ചെയ്യേണ്ടത് ചെയ്യാതെ നടത്തുന്ന
ക്രൂരവിനോദമാകരുത് പ്രാർത്ഥന.
വേണ്ടത് ചെയ്യുന്നതാണ് പ്രാർത്ഥന.
വേണ്ടത് ചെയ്തുപോകുന്നതാണ് പ്രാർത്ഥന.
രക്ഷാപ്രവർത്തനം തന്നെയായ
പ്രവൃത്തിയാണ് പ്രാർത്ഥന.
വേണ്ടപ്പോൾ വേണ്ടത് നൽകുന്ന
സഹായമാണ് പ്രാർത്ഥന.
അരി വേവാൻ കത്തിക്കുന്ന
തീയാണ് പ്രാർത്ഥന.
ചെയ്യാവുന്നതും ചെയ്യേണ്ടതും
ചെയ്യാതിരിക്കാൻ
പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയേണ്ടിവരുന്നത്.
ചെയ്യാവുന്നതും ചെയ്യേണ്ടതും
ചെയ്യാതിരിക്കുന്നവന് കുറ്റബോധം ഫലം.
ആ കുറ്റബോധം
മറച്ചുപിടിക്കാനും ഒഴിവാക്കാനും
കൊടുക്കുന്ന
പേരും പ്രവൃത്തിയും ആവരുത്
പ്രാർത്ഥനകളും
പ്രാർഥിക്കുന്നുണ്ടെന്ന പറച്ചിലുകളും.
ചെയ്യാവുന്നതും ചെയ്യേണ്ടതും ചെയ്യാതെ
പ്രാർത്ഥിക്കുന്നുണ്ടെന്ന് പറയുന്നതും,
പരസ്യമായി പ്രാർത്ഥിക്കുന്നതും
ശുദ്ധ കളവും കാപട്യവും.
ആരും മറ്റൊരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ല.
ആർക്കും മറ്റൊരാൾക്ക് വേണ്ടി
പ്രാർത്ഥിക്കാനാവില്ല.
മറ്റൊരാൾക്ക് വേണ്ടി
ആർക്കെങ്കിലും എന്തെങ്കിലും
ചെയ്യാനാവുമെങ്കിൽ,
അത് സഹായം മാത്രം.
ചോദിക്കേണ്ടി വരാതെ ചെയ്യുന്ന
സഹായം ഉത്തമം.
പ്രാർത്ഥന മറ്റുള്ളവരുടേതല്ല.
പ്രാർത്ഥന അവനവന്റേത് മാത്രം.
അവനവന്റെത്
ശ്രമം കൂടിയായ പ്രാർത്ഥന.
അവനവന്റെത്
ചെയ്യേണ്ടത് ചെയ്യുന്നത് കൂടിയായ പ്രാർത്ഥന.
മറ്റുള്ളവരുടേത്
വേണമെങ്കിൽ, വേണ്ടത്
സഹായം മാത്രം.
മറ്റുള്ളവരുടേത് വേണ്ടത്
ബാഹ്യാർത്ഥത്തിലുള്ള,
പ്രത്യക്ഷവും പരോക്ഷവുമായ
സഹായം മാത്രം.
ഉണ്ടെങ്കിൽ ഉള്ള ദൈവം
ഓരോരുത്തരെയും തന്നെ കേൾക്കും.
ദൈവം അവനവനെ തന്നെ കേട്ടാൽ മതി.
അവനവന്റെ ശ്രമം തന്നെയായ
പ്രാർത്ഥനയിലൂടെ തന്നെ
ദൈവം കേൾക്കും.
മറ്റുളളവരുടെ
റഫറൻസും റെക്കമെന്റേഷനും
എന്തിന് ദൈവത്തിന്?
സ്വയം അറിയാനും
അറിഞ്ഞ് പ്രവൃത്തിക്കാനും
ദൈവത്തിനാവില്ല എന്നതിനാലോ
മറ്റുളളവരുടെ
റഫറൻസും റെക്കമെന്റേഷനും?
റഫറൻസും റെക്കമെന്റേഷനും
ആവശ്യമില്ലാതെ തന്നെ
കേൾക്കുന്നവനാവണം, അറിയുന്നവനാവണം
ദൈവം.
ഉണ്ടെങ്കിലുള്ള ദൈവം
റഫറൻസും റെക്കമെന്റേഷനും
ആവശ്യമില്ലാതെ കേൾക്കുന്നു.
വേണ്ടത്,
വേണ്ടിടത്ത്,
വേണ്ടത് പോലെ
ചെയ്ത്,
സംഭവിപ്പിച്ച്
വളർത്തുന്നവന്റെ
പേര് റബ്ബ്
(പോറ്റി വളർത്തുന്നവൻ).